ശനിയാഴ്‌ച, ഡിസംബർ 30, 2006


സ്വര്‍ണ്ണത്തെക്കുറിച്ച് ഒരു 22ct കവിത

എന്‍റെ പൊന്നേ
പെണ്ണുങ്ങളുടെ ഉടലില്‍
നീ സുന്ദരിയാവുന്നതു
അരഞ്ഞാണമായി ആലസ്യത്തില്‍
കിടക്കുമ്പോൾ മാത്രമാണു

നീ ഇല്ലാത്ത കാതുകളും
കാല്പ്പാദങ്ങളും
എത്രയോ തവണയെന്നെ
പ്രലോഭിപ്പിച്ചിരിക്കുന്നു

വെറും മഞ്ഞച്ചരടുകള്‍
നിനക്കു പകരമായിരിക്കുന്നു

ഒരു കാതില്‍
നീയൂഞ്ഞാലാടുമ്പോൾ
കാണാന്‍ കൌതുകമൊക്കെയുണ്ടു

ഒരു മുക്കുത്തിയായി, കൂര്‍ത്ത നോട്ടത്താല്‍
ഉറക്കം കെടുത്തിയിട്ടുമുണ്ട്
മുക്കു മുക്കുത്തികള്‍
പകരം നിന്നിട്ടുമുണ്ട്

എങ്കിലും പൊന്നേ
നീ പൊന്നാകുന്നതു
പണയത്തിലിരിക്കുമ്പോൾ തന്നെ

തൂക്കിലേറി കൂടുതല്‍
വിപ്ലവകാരിയാകുന്ന
വിപ്ലവകാരിയെപ്പോലെ

അതിര്‍ത്തിയില്‍ വെടിയേറ്റു
കൂടുതല്‍ പട്ടാളക്കാരനാകുന്ന
പട്ടാളക്കാരനെപ്പോലെ

പണയത്തിലെ എന്‍റെ പൊന്നേ
എന്‍റെ പൊന്നേ എന്‍റെ പൊന്നേ


^ 2004

വെള്ളിയാഴ്‌ച, ഡിസംബർ 29, 2006


നിര്‍ബന്ധിക്കാഞ്ഞിട്ടല്ല


സങ്കടം വരുന്നു
പോകുന്നു

സന്തോഷം വരുന്നു
പോകുന്നു

പ്രേമം വരുന്നു
പോകുന്നു

കാമം വരുന്നു
പോകുന്നു

അത്ഭുതം
ആശ്ചര്യം
വെറുപ്പു
ഇഷ്ടം

വരുന്നു
പോകുന്നു

കുറെക്കൂടി
നില്‍ക്കണേയെന്നു
നിര്‍ബന്ധിക്കാഞ്ഞിട്ടല്ല

വരുന്നു
പോകുന്നു

^2004

വെള്ളിയാഴ്‌ച, ഡിസംബർ 22, 2006


ഇരട്ടകള്‍

ടി.പി.അനിൽകുമാറിനു

നമ്മുടെ സിരകളില്‍
ഓടുന്നത്
ഒരേ കുപ്പിയിലെ
ഒരേ ബ്രാന്‍ഡ്
മദ്യമാണെന്നതൊഴിച്ചാല്‍
നീയും ഞാനും തമ്മിലെന്ത്

നിന്‍റെ കുഞ്ഞുങ്ങള്‍ എന്‍റേതല്ല
നിന്‍റെയവളെ ഞാന്‍
കൂട്ടുകാരീയെന്നു
വിളിക്കുമായിരിക്കും

നിന്‍റെയമ്മ
ഇല്ല, എന്‍റെ അമ്മയോളം വരില്ല

പിന്നെ നീ ഇടക്കിടെ കരയും
നിന്‍റെ കണ്ണീരിനു എന്തോരു ഉപ്പാ
എന്‍റെ കണ്ണീരിനു കടും മധുരമാ
ഒരു തുള്ളി തരില്ല

നീ വേണമെങ്കില്‍
പട്ടിണി കിടക്കു

ആര്‍ക്കു പോയി
നിന്‍റെ മറ്റവള്‍ക്കും
കുഞ്ഞുങ്ങള്‍ക്കും പോയി

പിന്നെ നീ ഇടക്കിടെ കവിത ചൊല്ലും
ഞാനും ചൊല്ലും
എല്ലാവരും ചൊല്ലും
ചൊല്ലെട്ടെടാ

ലോകാവസാനം വരെ
ഒറ്റക്കു തന്നെ
കരഞ്ഞു കാലുപിടിച്ചോളാമെന്നു
നീ ആര്‍ക്കെങ്കിലും
വാക്കു കൊടുത്തിട്ടുണ്ടോ

ഞാന്‍ കൊടുത്തിട്ടില്ല
കൊടുക്കകയുമില്ല എങ്കിലും
ഒരാള്‍ക്കൊഴിച്ച് എന്നു
ബ്രാക്കറ്റിലെങ്കിലും എഴുതാന്‍
കൈ തരിക്കുന്നതെന്തിനാ

അതു നിനക്കു അറിയുമായിരിക്കും

ആ വേണം
നീ എന്തെങ്കിലുമൊക്കെ അറിയണം

എന്നാലും
നമ്മളൊരുമിച്ചു ഒരിക്കലും
ആല്‍ത്തറയില്‍
ഇരിക്കുകയില്ല

എന്തിനു വെറുതെ
ആ ആല്‍മരം
കരിച്ചു കളയണം

നീ കണ്ടുവോ എന്നറിയില്ല
ഞാന്‍ വന്നു തുടങ്ങിയതു മുതല്‍
നിന്‍റെ കവിതയിലെ
മുരിങ്ങമരം ഉണങ്ങിതുടങ്ങിയിട്ടുണ്ട്

പിന്നെ നീ പെണ്ണായി
ജനിക്കാനൊന്നും പോണ്ട
നിന്നോളം വരില്ല
ഒരു പെണ്ണും

തെറി കേള്‍ക്കുമെന്നോ?
കേൾക്കട്ടെ
എന്‍റെ പെണ്ണുങ്ങളെല്ലാം
ആണുങ്ങളാണ്

നീ ഉള്ള ഒരിടത്തും
നീയില്ലാത്തപ്പോള്‍
ഞാന്‍ പോകില്ല

ഇരട്ടകളായി
പിറന്നതിന്‍റെ ശിക്ഷ ഇനി വയ്യ

നിന്‍റെയുമെന്‍റെയും
സിരകളില്‍ ഓടുന്നത്
ഒരേ കുപ്പിയിലെ
ഒരേ ബ്രാന്‍ഡ് മദ്യമാണ്

പറഞ്ഞില്ലെന്നു വേണ്ട
ഞാന്‍ ബ്രാന്‍ഡ് മാറ്റുകയാണ്

^2006

ബുധനാഴ്‌ച, ഡിസംബർ 20, 2006


മരത്തിനു താഴെ ഞാനവളെ കാത്തിരിക്കുന്നു


ഈ മരം വളര്‍ന്നു
വലുതാകും
അതില്‍ പഴങ്ങളുണ്ടാകും

കാക്കകള്‍ വരും
തേനീച്ചകള്‍ ഉറുമ്പുകൾ
പഴുതാര എല്ലാരുമെത്തും

കാറ്റ് വരും മഴ വരും
വെയില്‍ വരും

ഓരോരോ രീതിയില്‍
പഴത്തിന്‍റെ രുചിയറിയും

മരം പിന്നെയും വളരും

കൈയ്യെത്താത്ത ദൂരത്തില്‍
കൊമ്പുകൾ വളരുമ്പോൾ
കുട്ടികള്‍
അതിനെയുപേക്ഷിച്ചു പോകും

പിന്നെ കരാറുകാര്‍ വരും
മരം വെട്ടുകാരം

പിന്നെയാണ് ആശേരി

കാക്കയിരുന്ന
അതേ കൊമ്പില്‍
ഉളി കൊള്ളുമ്പോള്‍
കാക്കക്കരച്ചില്‍ പോലെ
ഒരൊച്ച കേള്‍ക്കും

ആ ഒച്ച് കേട്ടു
ശേഷിക്കുന്ന കുട്ടികള്‍
ഞെട്ടി പറന്നു പോകും

കാറ്റു പിടിച്ച
അതിന്‍റെ ചുമലില്‍
ആണി കയറുമ്പോള്‍
ഒരു തരം മൌനമായിരിക്കും

വെള്ളിയാഴ്ച്ചയിലെ
നട്ടുച്ച കണക്കെ
വിജനമായ ഒന്നു

പള്ളിയില്‍ പോകുന്ന
ഒരാള്‍ പോലുമുണ്ടാകില്ല

പതുക്കെ
അതു വാതിലാകും
ഉള്ളില്‍ കയറിച്ചെന്നു
കസേരയായി ഇരിക്കും
ഷീണിച്ച് തളര്‍ന്നു
കട്ടിലായി കിടക്കും

ആ മരത്തിനു
താഴെ
ഞാനവളെ കാത്തിരിക്കുന്നു

^2006

ചൊവ്വാഴ്ച, ഡിസംബർ 05, 2006


അലക്കു


ഷർട്ടോ
ഷഡിയോ
ആയിരുന്നെങ്കില്‍
ആ മൂലയിലേക്കു
വലിച്ചെറിയാമായിരുന്നു

ഇതിപ്പോള്‍
ശരീരമാണു

കുളിമുറിയിലെ
സാധാരണ അലക്കു പോരാ

തീരെ മുഷിഞ്ഞ
തുണികള്‍
അലക്കുകാരനു
കൊടുക്കും പോലെ

പുഴക്കോ
കടലിനോ കൊടുക്കണം

തിരിച്ചു
തരുമായിരിക്കും

^ 2006

ഞായറാഴ്‌ച, ഡിസംബർ 03, 2006


കമറൂൾ നാട്ടിൽ പോകുന്നു

കമറൂൾ നാട്ടിൽ പോകുന്നു
അവനൊപ്പം
ഞങ്ങളെല്ലാവരും വീടുകളിലേക്ക് പോകുന്നു

കമറൂൾ പെങ്ങള്‍ക്ക്
ഒരു വള കൊണ്ട്പോകുന്നു
റഫീക്ക് ഒരു സ്വര്‍ണ്ണക്കടക്കു തന്നെവില പറയുന്നു

കമറൂൾ അമ്മയ്ക്ക്സാരി കൊണ്ടുപോകുന്നു
ദിവാകരന്‍ തുണിക്കട എവിടെയെന്നന്വേഷിക്കുന്നു

ചായയെടുക്കുമ്പോൾ
‍വേസ്റ്റ് ബാസ്ക്കറ്റുകള്‍ ഒഴിക്കുമ്പോൾ
പ്രിന്ററിൽ പുതിയ പേപ്പറുകൾ വയ്ക്കുമ്പോൾ

കമറൂൾ അവന്‍റെ മാത്രംമൂളിപ്പാട്ട് പാടുന്നു
ഞങ്ങളെല്ലാവരും
വളരെ സ്വകാര്യമായി ഉറക്കെ പാടുന്നു

ലിഫ്റ്റിറങ്ങുമ്പോള്‍ അവന്‍
4
3
2
1
എന്നെണ്ണി പഠിക്കുന്നു

ഞങ്ങളെല്ലാവരുംപൂജ്യത്തിലേക്ക് കുതിക്കുന്നു

ഭൂമിയിലെ ആ ചെടിയോടും
വൈകുന്നേരം വീശുന്ന കാറ്റിനോടും
വരാമെന്നു പറഞ്ഞ കൂട്ടുകാരനോടും

എല്ലാവരോടും,എല്ലാവര്‍ക്കും

ഞങ്ങളുടെ കത്തുകളുമായി
കമറൂൾ നാട്ടിലേക്ക് പോകുന്നു

ഭൂമിയില്‍ ഇപ്പോള്‍ സമയമെന്തായിരിക്കും
എന്നു വിചാരിച്ച്ഞങ്ങള്‍ കൈ വീശുന്നു

^2004