ഞായറാഴ്‌ച, നവംബർ 11, 2007


മുറിച്ച് കടക്കല്‍

റോഡ് മുറിച്ച് കടക്കുകയായിരുന്നു

മറ്റെന്തും മുറിക്കുന്നത് പോലെയല്ല
ഒരു ട്രെയിലര്‍
പല കഷണങ്ങളായിവീതം വയ്ക്കുകയോ
ഹമ്മര്‍
ഒരു നിമിഷം കൊണ്ട് അജ്ഞാതനാക്കുകയോ
ഒരു പാട്ട വണ്ടി
കാലോ കയ്യോ എടുത്ത് കൊണ്ട്
പോവുകയോ ചെയ്യാം

വാഹനാപകടത്തില്‍ മരിയ്ക്കണമെങ്കില്‍
ഇഷ്ട്ടമുള്ള ചുവന്ന ലാന്‍സര്‍കാര്‍ തന്നെ
വരണമെന്നത് അന്ത്യാഭിലാഷമായാലും
ഏത് കോടതി കേള്‍ക്കാനാണ്

റോഡിനപ്പുറം ഒരു വേപ്പ് മരമുണ്ട്
അതില്‍ കരിംപച്ച ഇലകള്‍ കാണുന്നുണ്ട്
ഇല്ല, കയ്പ്പ് കാണുന്നില്ല
കാണുമായിരിക്കും

റോഡ് മുറിച്ച് കടക്കേണ്ടതുണ്ട്
എന്നിട്ട്
അക്കരെ ആ പച്ചയ്ക്ക്
കീഴെ അല്‍പ്പം നില്‍ക്കേണ്ടതുണ്ട്
ആ കിളികള്‍ ഓടിപ്പോകേണ്ടതുണ്ട്
(അങ്ങനെ പറക്കണ്ട)
പോയ പോലെ തന്നെ തിരിച്ച് വരേണ്ടതുണ്ടു

എന്നിട്ടോ, മുറിച്ച് കടന്നത് റോഡല്ലേ
അതിന്റെ ഒരു ഇത് ഇല്ലാതിരിക്കുമോ ?


റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍
ഒരു ട്രെയിലര്‍വന്നു
അതിന്റെ ഡ്രൈവര്‍ഒരു തമിഴനായിരുന്നു

ഹമ്മര്‍വന്നു
അതില്‍ഒരച്ഛനും അയാളുടെ കൂട്ടുകാരനും
അമ്മയും രണ്ട് കുഞ്ഞുങ്ങളും ഉണ്ടായിരുന്നു

ആ കുഞ്ഞു ഉറക്കെ പാട്ട് പാടുകയായിരുന്നു
കൂട്ടുകാരന്‍ അയാളുടെ കൂട്ടുകാരിയെ
ഓര്‍ത്തിരിക്കുകയായിരുന്നു

പാട്ട വണ്ടിയും വന്നും
അതില്‍അടുത്ത നൂറ്റാണ്ടിലേക്ക് കരുതി വച്ച
വീഞ്ഞ് കുപ്പികളായിരുന്നു

എന്നിട്ടോ
ട്രെയിലര്‍പല കഷണങ്ങളാക്കി വീതം വച്ചു
ഹമ്മര്‍ഒരു നിമിഷം കൊണ്ട് അജ്ഞാതനാക്കി
പാട്ട വണ്ടി
രണ്ട് കയ്യും, ഒരു കാലും
രണ്ട് കാതുകളും എടുത്ത് കൊണ്ട് പോയി

ഇപ്പോള്‍ അവിടെ നിന്ന്
ഇങ്ങോട്ട് നോക്കുന്നത്
അവിടെ എത്തിയ ആളോ
ഇവിടെ നിന്നിരുന്ന ആളോ
റോഡ് മുറിച്ച് കടന്ന ആളോ
തിരിച്ച് വരേണ്ട ആളോ ?

24 അഭിപ്രായങ്ങൾ:

aneeshans പറഞ്ഞു...

ഇപ്പോള്‍ അവിടെ നിന്ന്
ഇങ്ങോട്ട് നോക്കുന്നത്
അവിടെ എത്തിയ ആളോ
ഇവിടെ നിന്നിരുന്ന ആളോ
റോഡ് മുറിച്ച് കടന്ന ആളോ
തിരിച്ച് വരേണ്ട ആളോ ?

ഞാന്‍ ഇതു മാത്രമേ വായിച്ചുള്ളു.

അതു മതി

Pramod.KM പറഞ്ഞു...

വായിച്ചപ്പോള്‍ എന്തോ ഒന്ന് മുറിച്ചു കടന്ന പോലെ...

സുല്‍ |Sul പറഞ്ഞു...

അപ്രം നിന്ന ആളേ അല്ല
ഇപ്രത്തെത്യേപ്പം.

-സുല്‍

സാല്‍ജോҐsaljo പറഞ്ഞു...

മുറിച്ചൂകടന്ന ആള്‍....

അതൊരു റെഡ് ലൈറ്റായിരുന്നു..:)

മന്‍സുര്‍ പറഞ്ഞു...

വില്‍സണ്‍ ചേട്ടാ...

ഒരു ട്രൈയിലര്‍
ഒരു ഹമ്മര്‍
ഒരു പാട്ട വണ്ടി
പിന്നെ അയാളും കുട്ടിയും തമിഴനും
അങ്ങോട്ട്‌ നടന്നതാര്‌
ഇങ്ങോട്ട്‌ നോകിയതാര്‌
ഇത്‌ കണ്ടതാര്‌
പറഞതാര്‌
എഴുതിയതാര്‌
മൊത്തത്തില്‍ മുറിച്ച്‌ കടന്നതാര്‌....ആര്‌..??
ഇനി തുടങ്ങാം മറ്റൊരു കവിത ആരില്‍ നിന്നും


അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

വിശാഖ് ശങ്കര്‍ പറഞ്ഞു...

എവിടെ നിന്നു വന്നു നീ‍
എവിടേയ്ക്ക് പോണു നീ..

lost world പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
lost world പറഞ്ഞു...

-ഇപ്പോള്‍ അവിടെ നിന്ന്
ഇങ്ങോട്ട് നോക്കുന്നത്
അവിടെ എത്തിയ ആളോ
ഇവിടെ നിന്നിരുന്ന ആളോ
റോഡ് മുറിച്ച് കടന്ന ആളോ
തിരിച്ച് വരേണ്ട ആളോ--

വല്ലാത്തൊരു പ്രശ്നം കൈകാര്യം ചെയ്യുന്നുണ്ട് ഈ വില്‍‌സന്‍ കവിത.റോഡില്‍ അരഞ്ഞു പോയ ആളാണ് ഈ ചോദിക്കുന്നത്.അതായത് തറഞ്ഞു കിടക്കുന്ന ബോധം ചത്തവന്റേതാണ്. ആ ചത്തവന്‍ റോഡു മുറിച്ചു കടന്ന തന്നെ കാണുന്നു,അവന്റെ നോട്ടം കാണുന്നു.ഒരാളില്‍ തന്നെ പലര്‍.ഒരേ സമയം അത് ഒന്നും പലതുമാകുന്ന അത്ഭുതം ഇവിടെ ദൃശ്യമാകുന്നു.

പുതുകാലത്തെ ചത്ത മനുഷ്യരെപ്പോലുള്ള നമ്മില്‍ നിന്ന് ചിലപ്പോഴെങ്കിലും ചിലത് റോഡ് മുറിച്ചു കടക്കും.ഈ സ്ഥിതമൃതാവസ്ഥയാണ് സത്യമെന്ന് കവിക്ക് അറിയാം.അയാളിപ്പോള്‍
മുറിച്ചു കടന്നവ്ന്റെ നോട്ടത്തെ ഏറ്റു വാങ്ങുന്നു...അമ്പരപ്പോടെ.ഒരു ശവവും ചിന്തിക്കയില്ല.എന്നാല്‍ ജീവനുള്ള ശവങ്ങള്‍(ചിന്തയുടെ ചില കോശങ്ങള്‍ മാത്രം ഉണര്‍ത്തി നിര്‍ത്തിയവ) ചിന്തിക്കും തന്റെ തന്നെ ഒരു കൂട്ടത്തെ അഭിമുഖീകരിക്കുകയും ചെയ്യും..
സമയത്തിന്റെയും ഇടത്തിന്റെയും വ്യത്യസ്ത സന്ധികളില്‍ ഓരോ ഞാനുകളെ നിര്‍ത്തി അതിന്റെയൊക്കെ നോട്ടങ്ങളെ ഒരേ സമയം നേരിടുകയുംചെയ്യുന്നു. സമയം ഇടം എന്നിവയെ ശിഥിലമാ‍ക്കുന്ന ഒരു വിഭ്രാമക ചിന്ത ഈ കവിതയില്‍ ഉണ്ട്.

വില്‍‌സന്‍ അഭിനന്ദനങ്ങള്‍...

ഭൂമിപുത്രി പറഞ്ഞു...

ഇങ്ങിനെയും ആകാം റോഡ് മുറിക്കലിന്റെ തത്വം അല്ലെ?

ദേവസേന പറഞ്ഞു...

നിയമ വിരുദ്ധമായ മുറിച്ചുകടക്കലുകള്‍ ഒഴിവാക്കൂ..
Pedestrian cross-കളും under-pass കളും എന്തിനാണു.
മുറിച്ചുകടക്കലുകള്‍- എന്തുതരം മുറിവുകളായാലും വേദനയാണു. റോഡായാ‍ലും, ഹൃദയമായലും, ആത്മാവായാലും.

പിന്നെയാ അന്ത്യാഭിലാഷം നടക്കുമെന്ന് തോന്നുന്നില്ല. (കുഴപ്പത്തിലാക്കല്ലേ..)!!

കാടോടിക്കാറ്റ്‌ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
നജൂസ്‌ പറഞ്ഞു...

വായിച്ചപ്പോള്‍ എന്തോ ഒരു ഇത്

അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു

Sanal Kumar Sasidharan പറഞ്ഞു...

വെയില്‍,
ഈ വിഭ്രമാത്മക വ്യക്തിത്വദര്‍ശനം കൂഴൂരിന്റെ പലകവിതകളിലുമുണ്ട്.പിരിഞ്ഞുപിരിഞ്ഞു ഒന്നായിത്തീരുന്ന കയറുപോലെ പിരിയുന്തോറും മുറുകുന്ന ഒന്നാണ് ഈ വൈരുദ്ധ്യാത്മകമായ ഏകങ്ങളെ മനോഹരമാക്കുന്നത്.എന്നെ അറിയില്ല വായിക്കൂ.
ഈ കവിതയില്‍ മുറിക്കുന്നത് റോഡ്തന്നെയോ എന്നു സംശയമുണ്ട്.കാരണം ഇയാള്‍ മുറിച്ച് അക്കരെപോവുകയും ആ പച്ചയില്‍ ഒന്നിളവേല്‍ക്കുകയും പിന്നെ തിര്‍ച്ചിങ്ങോട്ടുതന്നെ പോരുകയും ചെയ്യുക എന്ന ദുഖകരമായ അനിവാര്യതയിലേക്കാണ് മുറിച്ചുകടക്കാന്‍ തുനിയുന്നത്.അപ്പോള്‍ കടക്കുന്നതിനുമുന്‍പേ ഒന്നു ‘കടന്നുകിട്ടിയെങ്കില്‍‘ എന്ന ചിന്തയില്‍ നിന്നാവണം അയാള്‍ അരയുന്നതും പിന്നെ പിരിഞ്ഞുപോകുന്നതുമൊക്കെ സ്വപ്നം കണ്ടത്.

G.MANU പറഞ്ഞു...

ഇപ്പോള്‍ അവിടെ നിന്ന്
ഇങ്ങോട്ട് നോക്കുന്നത്
അവിടെ എത്തിയ ആളോ
ഇവിടെ നിന്നിരുന്ന ആളോ
റോഡ് മുറിച്ച് കടന്ന ആളോ
തിരിച്ച് വരേണ്ട ആളോ ?

ithu thanne kure naalyi njaan ennodu chodikkunnu.....

Rasheed Chalil പറഞ്ഞു...

:)

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

ജീവിതം അങ്ങിനെയാണ്. ഒരു റോഡ് മുറിച്ച് കടക്കും പോലെ.
റോഡ് മുറിച്ച് കടന്നാല്‍ മാത്രമേ അപ്പുറത്ത് എത്തുകയുള്ളൂ..
ഈ മുറിച്ചു കടക്കലുകളില്‍ സംഭവിക്കുന്നത് ഒരു ട്രെയിലറിന്‍ റെ വയില്‍ കുടുങ്ങി പലകഷ്ണങ്ങളാവാം,
പ്രതീക്ഷിക്കാതെ ഹാമ്മര്‍ കൊണ്ട് കിട്ടുന്ന ഒരു അടി ആവാം. അപ്രതീക്ഷിതമായി വരുന്ന, പ്രതീക്ഷയ്ക്ക് വിരുദ്ധമായി വരുന്ന സിഗനലുകള്‍ അനുസരിക്കാന്‍ ബദ്ധ്യസ്ഥനാകുന്ന ജീവിതം.
റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വരുന്ന ചുവന്ന ലെയ്റ്റില്‍ അങ്ങോട്ട് പോകണോ.. ഇങ്ങോട്ട് പോകണോ എന്ന് തരിച്ചിരിക്കുമ്പോള്‍ ജീവിതം തന്നെ ഇല്ലാതായേക്കാം.

മരിക്കണമെങ്കില്‍ ചുവന്ന ലാന്‍സ്കാര്‍ തന്നെ വരണമെന്നുള്ളതും ആഗ്രത്തിന്‍ റെ ഒരു തുരുത്താണ്. അത് തനിക്ക് ഇഷ്ടമുള്ളപ്പോള്‍ മരിക്കുകയെന്ന സ്വച്ഛന്ദ മൃത്യുവെന്ന ഗംഗാപുത്രരുടെ ഒരു അഭീഷ്ടം. അതിനെ ആത്മഹത്യയെന്നൊന്നും പറയാന്‍ പറ്റില്ല. ഇഷ്ടപ്രകാരം മരിക്കുക എന്നുള്ളത് ഒരു തീരുമാനം മാത്രമാണ് അങ്ങിനെ കഴിയുമെങ്കില്‍!!!

വിത്സന്‍ വീണ്ടും കവിതകൊണ്ട് ജീവിതം ചമയ്ക്കുന്നത് നമുക്ക് അടുത്ത വരിയില്‍ ദര്‍ശിക്കാന്‍ കഴിയുന്നു.
റോഡിനപ്പുറം ഒരു വേപ്പ് മരമുണ്ട്. നമൂക്കറിയാം വേപ്പ് മരം എല്ലാ രോഗത്തിനും ഉള്ള ഒരു ഔഷധിയാണ്. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടെന്ന് അതുകൊണ്ട് തന്നെ ജീവിതത്തിന്‍ റെ കരിം പച്ച ഇലകളെന്നെ മാടിവിളിക്കുന്നുവെന്നും വിത്സന്‍ തുറന്നു പറയുന്നു. എങ്കിലും അവിടേയും കവിക്ക് അല്ലെങ്കില്‍ കവി എന്ന വ്യക്തിക്ക് സംശയം അതു കൊണ്ടാണ് ‘കാണുമായിരിക്കും’ എന്ന് സന്ദേഹപ്പെടുന്നത്.

എന്തൊക്കെയാണെങ്കിലും ജീവിതത്തെ (റോഡിനെ) മുറിച്ച് കടക്കേണ്ടതുണ്ടെന്നും ആ ജീവിതത്തിന്‍ റെ പച്ചപ്പ് നുകരേണ്ടതാനെന്നും കവി സ്വയവും വായനക്കാരനേയും ഓര്‍മ്മിപ്പിക്കുന്നു.
ജീവിതമല്ലേ അതിന് ദു:ഖങ്ങളും വിഷമങ്ങളും ഇല്ലാതിരിക്കുമോ എന്ന് ഫിലോസഫിക്കല്‍ വാദം നല്‍കിക്കൊണ്ട് സാധൂകരിക്കുകയാണ് കവി. ഒരുപക്ഷെ ആരെങ്കിലും സംശയിക്കുമോ കവിയുടെ ഇംഗീതത്തെ എന്ന് ധ്വനിനല്‍കിക്കൊണ്ട്.

പിന്നെയും കഥ പറയുന്ന കവി ജീവിതത്തിലെ സ്നിഗ്ദമായ, പ്രണയ വല്ലരിയേയും കുഞ്ഞിന്‍ റെ പാട്ടിനേയും ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്ന്നു.

എല്ലാവര്‍ക്കും ജീവിതം ഒന്നു തന്നെയെന്നാണ് കവി പറയുന്നത്. അതു കൊണ്ടാണ് പാട്ടവണ്ടിയും ചുവന്ന ലാന്‍സര്‍കാറും ജീവിതത്തെ കൊണ്ടുപോവുകയും കൊണ്ടു വരികയും ചെയ്യുന്നത്.
ഒടുക്കം കവി ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുന്നത് എപ്പോഴാണെന്ന് ചോദിച്ച് കൊണ്ട് വായനക്കാരനു മുമ്പില്‍ ജീവിതം വച്ചുകൊടുക്കുന്നു.

ഇത്രയൊക്കെയാണെങ്കിലും കവിതയില്‍ ചില ഭാഗങ്ങളില്‍ കവിയുടെ സൂക്ഷമത ക്കുറവ് കണ്ടെത്താ‍ന്‍ കഴിയുന്നു. ഒരു അലസത ചിലപ്പോഴെങ്കിലും ഉണ്ടായോ എന്ന് സംശയിക്കുന്നു. ഒരുപക്ഷെ ജീവിതം തന്നെ ചിലപ്പോള്‍ അലസത വരുമല്ലോ അതാകാം ഇതിന് കാരണം
ജീവിതം ഒരിക്കലല്ലേ ഉള്ളൂ അതു കൊണ്ട് തന്നെ റോഡ് മുറിച്ച് കടന്നേ പറ്റൂ

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

നസീര്‍ കടിക്കാട്‌ പറഞ്ഞു...

നല്ല കവിത. കല്‍പറ്റയുടെ പെരുവഴിയില്‍ ബുദ്ധനെ ഓറ്‍ത്തു.

Ajith Polakulath പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Ajith Polakulath പറഞ്ഞു...

ജഗ പൊക ഒന്നും പിടികിട്ടിയില്ല
പിടികിട്ടിയപ്പോള്‍
റോഡെന്ന ജീവിതത്തില്‍ നിന്നും-
എന്തോ ഒരിത് മുറിച്ചുകടന്നപോലെ
അത് പ്രാണനായിരുന്നു
ആര്‍ക്കും വേണ്ടാത്ത്
വക്കില്ലാത്ത വാക്കത്തി പ്രാണന്‍

ആ നോക്കിയത് ഞാനെന്ന
പ്രാണനാവും!


വിത്സേട്ടാ ഈ വരികളാണെന്റെ സമ്മാനം.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ഇപ്പോള്‍ അവിടെ നിന്ന്
ഇങ്ങോട്ട് നോക്കുന്നത്
അവിടെ എത്തിയ ആളോ
ഇവിടെ നിന്നിരുന്ന ആളോ
റോഡ് മുറിച്ച് കടന്ന ആളോ
തിരിച്ച് വരേണ്ട ആളോ ?
ആരുമില്ല അവിടെ നിന്ന് ഇങ്ങോട്ടു നേക്കാന്‍ അവിടെ!എല്ലാം താങ്കളുടെ തോന്നലുകള്‍ മാത്രം

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

നീണ്ടു നീണ്ടു പോകുന്ന റോഡ്. ഹമ്മറും, പാട്ടവണ്ടിയും, ട്രെയിലറും ചീറിപ്പായുന്നതിനിടയിലൂടെ മുറിച്ച് കടക്കാതെ വയ്യല്ലോ. ജീവിതമല്ലെ. ട്രെയിലറിലുള്ളതോ നമ്മുടെ അയല്‍‌വാസി, തമിഴന്‍. വേണമെങ്കില്‍ ‘തമിഴ് പുലി’യുമാകാം. അവിടെ നിന്ന് ഇങ്ങോട്ടു നോക്കുന്നത് ചുവന്ന കണ്ണുള്ള, ചുവന്ന നാക്കുള്ള, കൊഴുത്ത പുഴ ... ചോര

priyan പറഞ്ഞു...

റോഡുകടക്കുമ്പോള്‍ കണ്ട വേപ്പുമരം.. കയ്പ്പിന്റെ ശങ്ക.. മനോഹരം...

S Kannan, പറഞ്ഞു...

road murichu katakumbol veppilayute kaypu kananilla ennathu gambheeram .sarva vyapiyaya drisyathe nee thakarthu.kavithayute avasanathe advaitham kali venta, nammalum ini athuthanne cheyyano. pinne "kootukariye orthirikuka"yanennathu oru katannukayattamayippoi.
ethoke vimarsanam,kavitha valare puthuthanu.thank you

Sureshkumar Punjhayil പറഞ്ഞു...

Good Work... Best Wishes...!!!