തിങ്കളാഴ്‌ച, നവംബർ 04, 2013


ദേവസ്സിക്കുട്ടിയുടെ അമ്മ നട്ട പൂന്തോട്ടം

എന്റെമ്മ നട്ട പൂന്തോട്ടത്തിൽ
ഞാനാരേയും കയറ്റുകില്ല എന്ന
കുട്ടപ്പന്റെ പാട്ടും കേട്ട്
ദേവസ്സിക്കുട്ടി വെള്ളപൂശുകയാണു

സെമിത്തേരിയുടെ മതിലിനു

പെട്ടെന്ന് സെമിത്തേരി
അമ്മ നട്ട പൂന്തോട്ടമായി
ഇല്ല ഞാനാരേയും കയറ്റുകില്ല
എന്നമർത്തി പാടി
ദേവസ്സിക്കുട്ടി

ഓരോ മുക്കും കൂടുതൽ മുക്കി
ഓരോ വലിയും കൂടുതൽ വലിച്ച്
അമർത്തിയമർത്തി
മതിലിൽ
ആഞ്ഞാഞ്ഞ്
വെള്ളയടിച്ചു

ഇല്ല ഞാനാരേയും കയറ്റുകില്ല
എന്ന പാട്ടിന്റെ തുള്ളികൾ
ദേവസ്സിക്കുട്ടിയുടെ
പണിഷർട്ടിലും
പണിമുണ്ടിലും
കഴുത്തിലും
കയ്യിലും
കാലിലും
മുഖത്തും
പുള്ളിക്കുത്തുകളിട്ടു

ഒരു പെയിന്റർ
പാതിവഴിക്കിട്ട
പുള്ളിക്കുത്തുകളുടെ
ചിത്രമായീ ദേവസ്സിക്കുട്ടി

കുട്ടികൾക്ക് അയാൾ
കാഴ്ച്ചവസ്തുവായി
കുട്ടികളവർ
ദേവസ്സിക്കുട്ടിക്ക് വട്ടം ചുറ്റി

എന്റെമ്മ നട്ട
പൂന്തോട്ടത്തിൽ
ഞാനാരേയും
കയറ്റുകില്ല
എന്ന പാട്ടും
കൂടെ ചുറ്റി

അപ്പോൾ അമ്മ നട്ട പൂന്തോട്ടത്തിൽ
കറുത്ത ചെടികൾ, വെളുത്ത ഇലകൾ
കറുത്ത പൂവുകൾ, വെളുത്ത കായകൾ
കറുത്ത മൊട്ടുകൾ, വെളുത്ത പൂമ്പാറ്റകൾ
കറുത്തതും വെളുത്തതുമായ പൂമ്പൊടികൾ

ഇത്ര അടുത്തായിട്ടും
പൂന്തോട്ടത്തിലേക്ക്
അമ്മ
നടന്നു വരാഞ്ഞതെന്തെന്നോർത്ത്
അപ്പോൾ
ദേവസ്സിക്കുട്ടിക്ക് വട്ടായി

0 0 0

അല്ല
ശരിക്കും
എന്തിനാണു
ദേവസ്സിക്കുട്ടിയുടെ അമ്മയെ
ആളുകൾ
സെമിത്തേരിയിലേക്ക്
എടുത്ത് കൊണ്ട് പോയത്


4 അഭിപ്രായങ്ങൾ:

Manoj Vellanad പറഞ്ഞു...

:(

ബൈജു മണിയങ്കാല പറഞ്ഞു...

വെള്ള പൂശുന്നവ

ajith പറഞ്ഞു...

അമ്മയല്ലോ നട്ടത്

പ്രയാണ്‍ പറഞ്ഞു...

അമ്മമാർക്കൊന്നിനും സമയമില്ല മിൻസാ...