ബുധനാഴ്‌ച, മേയ് 14, 2014


തിന്താരു

വൈകിട്ട് നാലരമണിയോടെ
ഞാൻ കേന്ദ്രഭരണപ്രദേശമായ
കാരയ്ക്കലിലേക്ക് പോയി

നാഗപട്ടണമെത്തിയപ്പോൾ പതിവിലും ക്ഷീണിതനായി  കാണപ്പെട്ട ഡ്രൈവറോട് ഞാൻ കടുപ്പത്തിൽ ഒരു ചായ കുടിക്കാൻ ആവശ്യപ്പെട്ടു. മനസ്സില്ലാമനസ്സോടെ അയാൾ ചായ കുടിക്കുന്നതിനിടയിൽ കടുപ്പത്തിലുള്ള ചായ ഇഷ്ടമില്ലാത്ത ഞാൻ ഇടുങ്ങിയ വഴികളിലൂടെ പോകുന്ന പശുക്കളെ  നോക്കി. പക്ഷേ പശുക്കൾ എന്നെ നോക്കിയില്ല. ഞാൻ നോക്കി നിന്ന പശുക്കൾ. എന്നെ തിരിഞ്ഞുനോക്കാതിരുന്ന പശുക്കൾ. ഒരു പരിചയവും ഇല്ലാത്ത ഒരു തമിഴ്ഗ്രാമത്തിൽ ഇല്ലാത്ത ബന്ധങ്ങൾ എത്ര പെട്ടെന്നാണു രൂപപ്പെടുന്നതെന്നറിഞ്ഞ് എനിക്ക് ചെറുതായി ശ്വാസം  മുട്ടി. ഞാനൊരു സിഗരറ്റു കൂടി കത്തിച്ചു. ശ്വാസം മുട്ടൽ തോന്നിത്തുടങ്ങിയാൽ അപ്പോൾ തന്നെ സിഗരറ്റ് കത്തിക്കണമെന്ന് കുറിപ്പെഴുതി തന്ന അസാമാന്യ അഴകുള്ള ബ്രിട്ടനിലെ ആ ഡോക്ടറെയോർത്തു. നാശം. ഇല്ലാത്ത ബന്ധങ്ങളുടെ പേരിൽ ശ്വാസം മുട്ടൽ തുടങ്ങുമ്പോൾ അതിനു മരുന്നായി സിഗരറ്റു കത്തിക്കുമ്പോൾ അതാ വരുന്നു നിര നിരയായി ഓരോരോ ബന്ധങ്ങൾ.

എനിക്ക് കടുപ്പത്തിലുള്ള ചായകളോട് വെറുപ്പ് തോന്നി. ഇടുങ്ങിയ വഴികളിലൂടെ പോയ പശുക്കളോട് നല്ല ഈർഷ്യ തോന്നി. അവയുടെ ചെറുതല്ലാത്ത അകിടുകളോട് ചുമ്മാ വൈരാഗ്യം തോന്നി. ഒരിക്കിലിതു പോലെ അകിടുകളോട് പ്രതികാരം തോന്നിയ ഒരു നട്ടുച്ച മുന്നിൽ ഉദിച്ചു. അന്ന് അറുത്തെറിഞ്ഞ അകിടുകളുടെ ചോരപ്പാടുകൾ കൈകളിലും കാൽകളിലും മുതുകിലും അടിവയറ്റിലും തെളിഞ്ഞു.

എനിക്ക് ഒന്ന് കൂടി കടുപ്പമുള്ള ചായകളോട് വെറുപ്പ് തോന്നി. ഡ്രൈവർ ചൂടും കടുപ്പവുമുള്ള ചായ മൊത്തിമൊത്തി കുടിക്കുകയാണു. അയാളോട് കടുപ്പമുള്ള ചായ കുടിക്കാൻ പറഞ്ഞ നിമിഷത്തെ ഞാൻ വെറുത്തു. അതിനായി ഉപയോഗിച്ച വാക്കുകളെ വെറുത്തു. അതിനായി ഉപയോഗിക്കാൻ വച്ച വാക്കുകളോടു പോലും ഈർഷ്യയായി

പിന്നെ ഇടങ്ങിയ വഴിയിൽ  പച്ചകുത്താനിരിക്കുന്നവരെ നോക്കി. ഒന്ന് പച്ചകുത്തിയാൽ എങ്ങനെയിരിക്കും എന്നാലോചിച്ചു. പച്ച കുത്താൻ മാത്രം എന്താഴമാണുള്ളതെന്ന് ഓർത്തെടുക്കാൻ നോക്കി

ഇഷ്ടമുള്ള ആൾ
ഇഷ്ടമുള്ള പേരു
ഇഷ്ടമുള്ള ഇടം
ഇഷ്ടമുള്ള അക്കം
ഇഷ്ടമുള്ള അക്ഷരം
ഇഷ്ടമുള്ള ഓർമ്മ

എനിക്ക് നല്ല ഇഷ്ടക്കേടു തോന്നി. ചുമലിൽ അമ്മയുടെ പേരു പച്ചകുത്തിയാലോ എന്നാലോചിച്ചു. എന്നെ കാണാതായാൽ അമ്മയുടെ പേരു വച്ച് ആളുകൾ എന്നെ കണ്ടുപിടിക്കുന്നതോർത്ത് നല്ല രസം തോന്നി. അതിൽ പരിചയമില്ലാത്ത മറ്റു പെണ്ണുങ്ങൾ ഉമ്മ വയ്ക്കുമല്ലോ എന്നോർത്തപ്പോൾ സങ്കടമായി. നാശം എനിക്കാകെ സങ്കടമായി. എനിക്ക് കടുപ്പമുള്ള ചായകളോടും ആ ഇടുങ്ങിയ വഴിയോടും ഒടുക്കത്തെ കലിപ്പ് വന്നു. ഞാനൊരു  സിഗരറ്റു കൂടി കത്തിച്ചു. അപ്പോൾ ചുമലിൽ അമ്മയുടെ പേരു കുത്തിയ ഞാൻ നിന്ന നിൽപ്പിൽ നിന്നഴുകി. അത് ചീഞ്ഞ് നാറി.  ആ ഇടുങ്ങിയ വഴിയിൽ നിന്ന പശുക്കളും ആളുകളും ഞാൻ പറയാതിരുന്ന ആടുകളും ഓടിപ്പോയി. പൊടുന്നനെ ഡ്രൈവർ വന്ന് സർ നമുക്കിവിടെ നിന്ന് പോകാമെന്ന് പറഞ്ഞു. എനിക്ക് അയാളുടെ ഉള്ളിൽ കിടക്കുന്ന കടുപ്പമുള്ള ചായയോടും പോലും നല്ല കടുപ്പം തോന്നി

ഒരു കണക്കിനു ഞങ്ങൾ കാരയ്ക്കലിലെത്തി. അതെ വൈകിട്ട്  ആറരമണിയോടെ കേന്ദ്രഭരണപ്രദേശമായ കാരയ്ക്കലിൽ.

മുൻപൊന്നും ഞാനിവിടെ വന്നിട്ടില്ലെങ്കിലും ആ ബാറിന്റെ അതേ മൂലയിൽ അതേ കസേരയിൽ ഞാനിരുന്നു. അതേ വിളമ്പുകാരൻ എനിക്ക് വീഞ്ഞൊഴിച്ചു തന്നു.

വീഞ്ഞൊഴിച്ചു കൊണ്ടിരുന്നു
വീഞ്ഞൊഴിച്ചു കൊണ്ടിരുന്നു
വീഞ്ഞൊഴിഞ്ഞുകൊണ്ടിരുന്നു
വീഞ്ഞൊഴിഞ്ഞുകൊണ്ടിരുന്നു
വീഞ്ഞഴിഞ്ഞുകൊണ്ടിരുന്നു
വീഞ്ഞഴിഞ്ഞുകൊണ്ടിരുന്നു

മുഴുവനായി അഴിഞ്ഞയെന്നെ തപ്പിവാരിയെടുത്ത്കൊണ്ട് പോയത് ഒരു ഡച്ചുകാരിയാണു. അവൾക്കെന്നെക്കാൾ പ്രായം കൂടുതലായിരുന്നു. അവളുടെ മുറിയിലാകട്ടെ വെളിച്ചവുമുണ്ടായിരുന്നില്ല. കുഞ്ഞിനെ കുളിപ്പിക്കുന്ന വയറ്റാട്ടിമാർ കണ്ടാൽ അസൂയ തോന്നും മട്ടിൽ അവളെന്നെ ഇളംചൂടുവെള്ളത്തിൽ കുളിപ്പിച്ചു. ഇടയ്ക്കെണീറ്റ് പേരു  ചോദിച്ചപ്പോഴൊക്കെ അവളെന്റെ ചുണ്ടുകൾ ചുണ്ടുകളാലടച്ചു. ഒരു പാട് തവണ അത് ആവർത്തിച്ചപ്പോൾ എനിക്കവളുടെ പേരു ഉമ്മയെന്ന് അർത്ഥമുള്ള എന്തോ ആണെന്ന വിചാരമുണ്ടായി. ചുണ്ടുകൾ കൊണ്ടല്ലാതെ അവൾ ഒരക്ഷരം മിണ്ടിയതുമില്ല

അഴിഞ്ഞ വീഞ്ഞ്. ഇളം ചൂടുള്ള വെള്ളം. ചുണ്ടുകളുടെ നിർത്താതെയുള്ള വർത്തമാനം. ചുണ്ടുകൾ കഴച്ചുവെങ്കിലും അരക്കെട്ടിൽ നിന്ന് എന്റെ പിറുപിറുക്കൽ ഞാൻ കേട്ടു. അവളും കേട്ടിരിക്കണം. അവളെന്റെ ലിംഗത്തിൽ തൊട്ടു. ഇതെന്തൊരാളാണു എന്നർത്ഥം വരുന്ന എന്തോ ഒരു  തമാശ  പറഞ്ഞു. തഞ്ചാവൂരിലെ കടലിൽ നിന്നും കളഞ്ഞുകിട്ടിയതാണെന്നും ശിൽപ്പികൾ ആരോ ഉപേക്ഷിച്ച ഏതോ കൊടിമരമാണെന്നും ഞാൻ പറഞ്ഞു. കൊടിമരമെങ്കിൽ ഇനി ഉത്സവം തന്നെയെന്നവളും പറഞ്ഞു

ഉത്സവമായിരുന്നു.
ഉത്സവത്തോടുത്സവം
കരിവളകൾ ചാന്തുകൾ റിബ്ബണുകൾ
ഹൈഡ്രജൻ ബലൂണുകൾ
കറകറക്കിയ പമ്പരം
ഉത്സവം തന്നെയായിരുന്നു
ഉത്സവത്തോടുത്സവം

ആളൊഴിഞ്ഞ ഉത്സവപ്പറമ്പിനെപ്പോലെ അലമ്പായ ഉപമ മറ്റൊന്നില്ലാത്തതിനാൽ. ഏതെങ്കിലും സമയത്ത് കേന്ദ്രഭരണപ്രദേശമായ കാരയ്ക്കലിൽ നിന്ന് തിരിച്ച് പോരുന്നു.  ആ ടാക്സി ഡ്രൈവറെ ഞാൻ വഴിയിൽ ഉപേക്ഷിച്ചു. അത് എനിക്ക് കടുപ്പമുള്ള ചായ ഇഷ്ടമില്ലാത്തതിനാൽ മാത്രമായിരുന്നില്ല. അയാളുടെ പേരു തിന്താരു എന്നായിരുന്നില്ല

തിന്താരു എന്ന് പേരില്ലാത്ത ഒരു ഡ്രൈവറെ എനിക്ക് ഇനി ഒരിക്കലും സഹിക്കാനുമാകില്ല

3 അഭിപ്രായങ്ങൾ:

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

കടുപ്പമുള്ള ചായപോലെ.. കുടിച്ചപ്പോള്‍ ഉറക്കം പോയി..

Vaisakh Narayanan പറഞ്ഞു...

കവിതവായിച്ചു.
ഇപ്പോൾ എൻറെകയ്യിലുള്ള
പേനപോലെയുള്ള
ഉദ്ധൃതലിംഗത്തിന്
കുത്തിവരയാനായി
കവിതകൾ മാത്രം തെളിയുന്ന
പേപ്പർ പോലെയുള്ള
എന്തെങ്കിലും വേണം.

മേരി ജാക്വിലിന്‍ | നോർമ്മ ജീൻ പറഞ്ഞു...

enganeya..inganeyezhuthuka Kuzhoore...<3 Iniyum Ezhuthoo...Iniyum vaayikkatte.... :) <3