ചൊവ്വാഴ്ച, ജൂൺ 17, 2014


നിനക്ക് പകരം

നിനക്ക് പകരം
ഒരു  കണിക്കൊന്ന നട്ടു
ചോർന്ന് പടരുന്ന
വീടിന്റെ തെക്കേ അതിരിൽ
മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മ്യതരിൽ ജീവനുദിക്കുന്നു
നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു

പതിവിലും കൂടുതൽ
അഴിഞ്ഞ് തുടങ്ങിയ കരിയിലകൾ
അടിവളമായിട്ടു
വീട് പണിക്കായി
അളന്ന് കൊണ്ടിട്ട
പുഴമണൽ
കൈക്കുടന്നയിൽ
അളക്കാതെയിട്ടു
അലസമായൊഴുകിയ
മഴവെള്ളത്തെ
വാരിക്കോരിയൊഴിച്ചു
വാത്സല്യം കവിഞ്ഞ്
മുലക്കണ്ണുകൾ തുടിച്ചു
മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മ്യതരിൽ ജീവനുദിക്കുന്നു
നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു

ഓരോ ഇലകളിലും
ആരും കാണാതെ ഉമ്മകൾ കൊടുത്തു
അതിന്റെ ഞരമ്പുകൾ
നിന്റെ കൈരേഖകളായി തോന്നി
ഒറ്റവരിയും വിടാതെ വായിച്ചു
കണ്ണ് നിറഞ്ഞപ്പോൾ
മണ്ണ് പറ്റിയ കൈകൾ കൊണ്ട്
കൺപോൾകൾക്ക് താഴെ
തടമുണ്ടാക്കി
മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മ്യതരിൽ ജീവനുദിക്കുന്നു
നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു

ഞാനതിനെ പൊന്ന് പോലെ നോക്കും
ഉറുമ്പുകൾക്കും വണ്ടുകൾക്കും
എന്തിനു ചിത്രശലഭങ്ങളോട് വരെ
യുദ്ധം ചെയ്യും
ഇടയ്ക്കെങ്ങാൻ വാടിയാൽ
വാവേയെന്ന്
ചക്കരേയെന്ന്
എന്റെ കുട്ടൂസേയെന്ന്
കൊഞ്ചിക്കും
മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മ്യതരിൽ ജീവനുദിക്കുന്നു
നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു

മഴയത്തും വെയിലത്തും നിലാവത്തും
ഞാനതിനു കാവൽ നിൽക്കും
കൈവെള്ളയിൽ അതിന്റെ
പച്ചയും കൊമ്പുകളും ഇലകളും
പച്ച കുത്തും
മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മ്യതരിൽ ജീവനുദിക്കുന്നു
നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു

കണ്ണുനീർ
ഉമിനീർ
രേതസ്സ്
ജീവന്റെ ജീവനായതെല്ലാം
അതിനു മാത്രമായി പൊഴിക്കും
മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മ്യതരിൽ ജീവനുദിക്കുന്നു
നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു

നില വിടുന്ന രാത്രികളിൽ
ഞാനതിനെ കെട്ടിപ്പിടിച്ച് കരയും
കണ്ണീരും ഉമിനീരും കലർന്ന ഉമ്മകൾ
തെരുതെരാ അതിനെ പൊതിയും
തകരുന്ന പതിനൊന്ന് മണികളിൽ
ഞാനതിന്റെ മടിയിൽ കിടക്കും
കുറുമ്പേറിയാൽ
കണ്ണുകളടച്ച് അതിന്റെ ഉള്ളിൽ കയറും
മതി വരെ ഒളിച്ചിരിക്കും
മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മ്യതരിൽ ജീവനുദിക്കുന്നു
നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു

ഒരിക്കൽ അത് നിറയെ പൂക്കും
മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞയെന്ന് അത്
പാട്ട് പാടും
കാറ്റും കിളികളും വള്ളിപ്പടർപ്പുകളും
അതേറ്റുപാടും
മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മ്യതരിൽ ജീവനുദിക്കുന്നു
നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു


ഒരു ദിവസം

ഒരു ദിവസം
പൂത്തുലഞ്ഞ് നിൽക്കുന്ന
അതിനെ കണി കണ്ട്
അടുത്ത
ജന്മത്തിലേക്ക് ഞാൻ മറയും

അടുത്ത ജന്മം വരെയും
അതെന്നെ
കാത്ത് കാത്ത് നിൽക്കും



5 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

പുതുപുത്തന്‍ പാന, സ്നേഹപ്പാന, സ്നേഹപാരാവാരപ്പാന

Jayesh/ജയേഷ് പറഞ്ഞു...

വിൽസേട്ടാ...ഉമ്മകളുടെ മൊത്തക്കച്ചവടക്കാരാ

mashikoodu പറഞ്ഞു...

വിൽസേട്ടാ.... nalla thanuppu...

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ഒരു പൂമരം .

അജ്ഞാതന്‍ പറഞ്ഞു...

Verpadinte viralpadiloode padarnnu kayarunna manjamaram