തിങ്കളാഴ്‌ച, ഒക്‌ടോബർ 24, 2011


ആത്മഹത്യ

കടുത്ത ഏകാന്തതയായിരുന്നു സിംഹത്തിനു
വഴക്കാണു ഞാൻ നിന്നോട് ലോകമേയെന്ന്
ഹ്യദയത്തിൽ പാടിയാണു നടന്നിരുന്നത്

ഒരേ പച്ചപ്പിഞ്ഞാണത്തിനിൽ നിന്നുള്ള
മുയലുകളുടെ തീറ്റകണ്ട് ഛർദ്ദി
വെള്ളത്തിലും വെയിലിലും നനഞ്ഞ്
മുതലകൾ കിടക്കുന്ന കാഴ്ച്ചയിൽ പനി
അയൽക്കാര്യങ്ങളിൽ തലയിട്ടുള്ള
ജിറാഫിന്റെ നിൽപ്പിൽ കഴുത്തിടറൽ
സാക്ഷിവിസ്താരഭയം നിമിത്തം
കയ്യും തലയും പുറത്തിടാതെയുള്ള
ആമ നിശ്ച്ചലതയിൽ കോച്ചിപ്പിടുത്തം
കുറുക്കന്മാരുടെ സ്തുതിവചനങ്ങളാൽ ബധിരത

രോഗങ്ങളാൽ ഏകനിൽ ഏകനായി

ആകാശത്തിലും ഭൂമിയിലും
മരങ്ങൾക്കുള്ള സ്വാതന്ത്ര്യത്തോടായിരുന്നു അസൂയ
ഉറുമ്പുകൾ തേനീച്ചകൾ മാൻ കൂട്ടങ്ങൾ
സംഘം ചേരുമ്പോഴുള്ള
നട്ടെല്ലുവഴക്കത്തെക്കുറിച്ചായിരുന്നു അത്ഭുതം
മാളമായിരുന്നു പേടി
ധൈര്യമായിരുന്നു എ ടി എം കാർഡ്

മണ്ണിൽ പതിയുന്ന രാജമുദ്രകൾ
ജീവസാമീപ്യത്തിന്റെ എല്ലാ വഴികളും
അടച്ച് കളയുന്നതിലായിരുന്നു സങ്കടം
ചെടികൾക്കിടയിലൂടെയുള്ള യാത്രയിൽ
കൊടുംങ്കാറ്റിന്റെ ഹ്യദയമായിരുന്നു

‘അഗ്നി വിഴുങ്ങിയ മ്യഗരൂപം’
എന്നായിരുന്നു
ആനകളുടെ അടക്കം പറച്ചിൽ

ഏകാന്തതയുടെ പട്ടുകുപ്പായമഴിച്ചുവെച്ച്
പോരൂവെന്ന് ജലം ക്ഷണിച്ചു

ഇണയായിരുന്നു കിണറ്റിൽ
അവന്റെ ലക്ഷ്യം




(അഞ്ചെട്ട് വർഷം മുൻപ് മാധ്യമം ആഴ്ച്ചപ്പതിപ്പിൽ വന്ന കവിതയാണു.
ഇപ്പോൾ വീണ്ടും കിട്ടി.
ബ്ലോഗിൽ ആദ്യം.
സമ്പാദ്യം എന്ന വാക്ക് എ ടി എം എന്ന് മാറ്റിയിട്ടുണ്ട്.)

6 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഡാ അച്ചടി മലയാളം നാട് കടത്തിയ കവിതയില്‍ നിന്നും ഈ കവിത ഒഴിവാക്കണം :)

നജൂസ്‌ പറഞ്ഞു...

അതെ, ഒഴിവാക്കണം :)

ajay പറഞ്ഞു...

വായിക്കുന്നു

കാടോടിക്കാറ്റ്‌ പറഞ്ഞു...

കിണറ്റിലായാലും സിംഹം സിംഹം തന്നെ...))

കാടോടിക്കാറ്റ്‌ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഹരിശങ്കരനശോകൻ പറഞ്ഞു...

പകല്‍കിനാവന്‍ | daYdreaMer said...

ഡാ അച്ചടി മലയാളം നാട് കടത്തിയ കവിതയില്‍ നിന്നും ഈ കവിത ഒഴിവാക്കണം :)



:):)

സമ്പാദ്യം ആരുന്നു മൌലികം! :):):)