ചൊവ്വാഴ്ച, മാർച്ച് 28, 2023


കാറ്റാടി മരങ്ങളുമായി

അവളെ 

പിരിഞ്ഞതിൽ പിന്നെ

കാറ്റാടി മരങ്ങളുമായി 

പിണക്കത്തിലായി 


എങ്കിലും 

കടൽതീരത്ത് 

ചെല്ലുമ്പോഴെല്ലാം 

അവരെന്നെ 

കൊഞ്ഞനം കുത്തി


എന്നെയിങ്ങനെ 

സങ്കടപ്പെടുത്താതെ 

മണലിൽ മുട്ടുകുത്തി നിന്ന് 

ആകാശത്തേക്ക് 

കണ്ണുകളും

കയ്യുകളുമുയർത്തി 

ഞാനവരോട് 

കെഞ്ചി 


നീയിഞ്ചിഞ്ചായി 

വേദനിക്കണം 

കാറ്റാടിമരങ്ങൾ 

കടല്ക്കാറ്റുമായി 

ചേർന്നെന്റെ 

മുറിവുകളിൽ 

ഉപ്പുനീറ്റി 


പൊറുക്കുക 

കാറ്റാടി 

മരങ്ങളേ 

നിങ്ങളെ 

വെറുത്തതിൽ 

എത്ര 

ദണ്ണമുണ്ടെന്ന് 

പറഞ്ഞറിയിക്കുക 

വയ്യ


നെഞ്ചത്ത് തന്നെ കൊള്ളുന്ന 

നിങ്ങടെ 

നിഴലുകളിൽ 

വന്നിരിക്കുന്ന 

കാക്കകൾ 

പാടുന്നത് 

കേൾക്കുക

ചൊവ്വാഴ്ച, ഫെബ്രുവരി 14, 2023


രണ്ട് ബർണ്ണറുകൾ

 

❤️❤️

സ്റ്റൗവിൻ്റെ രണ്ട് ബർണ്ണറുകൾ
നിൻ്റെ മുലക്കണ്ണുകളാവുന്ന
ഒരു കവിത
ഏറെക്കാലമായി
അടുക്കളയിൽ
ചുറ്റിത്തിരിയുന്നു

അതിൽ തൊടാൻ
നോക്കിയപ്പോഴൊക്കെയും
കഠിനമായി വിശന്നു
മത്സരിച്ച് ഞാൻ പാചകങ്ങളിൽ മുഴുകി

ഉണക്കച്ചെമ്മീൻ വറുത്ത് കാന്താരിയും കല്ലുപ്പും വാളൻപുളിയും കൂട്ടി ഇടിച്ചെടുത്തത്
കല്ലുപ്പും കറിവേപ്പിലയും മഞ്ഞളും തിരുമ്മി,
തേങ്ങാപ്പാലിൽ വേവിച്ച് , പച്ചവെളിച്ചെണ്ണയിൽ മൊരിച്ചെടുത്ത പോത്തിൻ്റെ കഷണങ്ങൾ
കടുകും കറിവേപ്പിലയും കാന്താരിയും വറുത്ത് പൊട്ടിച്ച മോരുകറികൾ
പാലു പിഴിഞ്ഞ പാവയ്ക്കാ
കടുമാങ്ങ കലക്കിയ മോരു
കടച്ചക്കയിട്ട നെയ്യുള്ള പോത്ത്
ചൊറുക്കയിൽ ചേനമുളകുടച്ച് വെളിച്ചെണ്ണ തൂവിയ കല്ലുപ്പ്
ഇരുമ്പൻ പുളിയിട്ട് വറ്റിച്ച നെയ്ച്ചാള
കുടമ്പുളി വറ്റിച്ച ഞണ്ട്
മാങ്ങിഞ്ചി ഉപ്പും മുളകും കൂട്ടിച്ചതച്ചത്
ജാതിക്കാച്ചമ്മന്തി
ഇടിച്ചക്കത്തോരൻ
പയറ്റില മുട്ട ചേർത്ത് ചിക്കിയത്
ഉരുളക്കിഴങ്ങിട്ട താറാവ് കൂട്ടാൻ
കയിലപ്പം കരൾ വറുത്തത്
നീട്ടിയും കുറുക്കിയും
നാടൻ വരാലുകൾ

തിന്നു മടുത്തു
തടി കൂടി
കവിത മറന്നു

എന്നിട്ടും വിശന്നു
നിന്നെ പിടിച്ച് തിന്നാൻ തോന്നി

അപ്പോഴുമെരിയുന്നു
നിൻ്റെ മുലക്കണ്ണുകൾ പോലെ
സ്റ്റൗവിൻ്റെ രണ്ട് ബർണ്ണറുകൾ

❤️❤️

കുഴൂർ വിത്സൺ
2023 ഫെബ്രുവരി14
അന്നാലയം



തിങ്കളാഴ്‌ച, ജനുവരി 09, 2023


അവള്ക്കിഷ്ടം

 അവള്ക്കിഷ്ടം 

അവനെ

അവനിഷ്ടം 

മറ്റവളെ

ആള്ക്ക്  

വേറൊരാളെ

ആ വേറൊരാള്ക്ക് 

പൂവിനെ

പൂവിനു

മുള്ളിനെ

മുള്ളിനു

ഇലയെ

ഇലയ്ക്ക് 

വെള്ളത്തെ

വെള്ളത്തിനു 

മീനെ

മീനു 

മാനത്തെ

മാനത്തിനു 

മേഘത്തെ

മേഘത്തിനു 

കിളിയെ

കിളിയ്ക്ക് 

വേടനെ

വേടനു 

അമ്പിനെ

അമ്പിനു 

എന്നെ

എനിക്ക് 

മരത്തെ

മരത്തിനു 

മഴയെ 

മഴയ്ക്ക് 

മഞ്ഞിനെ

മഞ്ഞിനു 

മണ്ണിനെ

മണ്ണിനു

അവളെ



#kavitha#malayalakavitha#kuzhurwilson#blogpoetry#2022

തിങ്കളാഴ്‌ച, ജനുവരി 02, 2023


11- ലെവൻ്റെ ഒരു കാര്യം


👯‍♀️

ഒന്ന് രണ്ട് പേർ
രണ്ട് മൂന്ന് പേർ
മൂന്നാലു പേർ
നാലഞ്ചുപേർ
അഞ്ചാറുപേർ
ആറേഴുപേർ
ഏഴെട്ടുപേർ
എട്ടൊമ്പത് പേർ
ഒൻപത് പത്ത് പേർ
പത്ത് പന്ത്രണ്ട് പേർ

പതിനൊന്നെവിടെയെന്ന്
ആരും തിരഞ്ഞില്ല

പൂജ്യത്തിൻ്റെ
ശൂന്യതയിൽ നിന്ന്
പരിധി ലംഘിച്ച് പുറത്ത് കടന്ന
അതിനെ ലോകം മറന്നതായി ഭാവിച്ചു

അത് രണ്ട് ഒന്നുകളായി
നിലകൊണ്ടു




ശനിയാഴ്‌ച, ഒക്‌ടോബർ 01, 2022


രമണം


ഇവിടത്തെ
വെള്ളത്തുള്ളികളുമായി
നമ്മളുണ്ടാക്കിയ
കരാര് കഴിയാറായി
എനിക്കേറ്റവും
പ്രിയപ്പെട്ടവളേ
നമ്മളിത് വരെ
വഞ്ചിയൊന്നും
സ്വന്തമാക്കിയില്ല .
രണ്ട് മീനുകളായി
വഴി പിരിയുകയാണു
ഒരു വഴി
ചൂണ്ടയില്
ഒറ്റയ്ക്കേ
പോകാനാവൂ
മുക്കുവര്ക്ക്
പിടി കൊടുക്കുകയാണു
മറ്റൊരു വഴി
ഒരേ വലയില്
ഒരിത്തിരിനേരം
ഒരേ കൂടയില്
ഒരിത്തിരി നേരം
കറിച്ചട്ടിയില്
നമ്മുടെ
ഒടുവിലത്തെ അത്താഴം
ശേഷം
പരസ്പ്പരം കൊന്നും മരിച്ചുമുള്ള
രമണം




ശനിയാഴ്‌ച, സെപ്റ്റംബർ 17, 2022


ദാനശീലൻ

 ദാനശീലൻ

👬

അച്ഛാ ,

പുറത്തൊരാൾ കൈനീട്ടി നിൽക്കുന്നു


ചെന്ന് നോക്കി

വയസ്സുചെന്ന ഒരു ചെറുപ്പക്കാരൻ


എന്താ പേര്

ദാനശീലൻ


ഹാ ഈ പേര് എനിക്കോർമ്മയുണ്ടല്ലോ

എവിടെയാ വീട്

പുഴയ്ക്കക്കരെ

അവിടെ എവിടെ

ആ മഠത്തിന്റെ സ്ക്കൂളില്ലേ

അതിന്റെ അടുത്ത്

അവിടെയാണോ പഠിച്ചത്

അതെ

മോളിടീച്ചറെ ഓർമ്മയുണ്ടോ

പഠിപ്പിച്ചിരുന്നു

അപ്പോ സുരേഷിനെ ഓർമ്മയുണ്ടോ 

ഉണ്ട്  വണ്ടിയിടിച്ചു മരിച്ച...

അതെ

ഒമ്പതിൽ ശ്രീലക്ഷ്മി ടീച്ചറായിരുന്നില്ലേ ക്ലാസ് ടീച്ചർ

അതെ

എന്താ സർ ചോദിച്ചത്


ഒന്നുമില്ല

ആ ക്ലാസ്സിൽ ഞാനുമുണ്ടായിരുന്നു


അയാൾ ചിരിച്ചിട്ട് തിരിച്ചുപോയി


അവൻ ദാനം ചെയ്ത ചിരിയിൽ ഞാനുറക്കെ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി

അച്ഛാ

ഗുളിക കഴിക്കാൻ സമയമായി

മകൻ പിന്നെയും വിളിച്ചു



👬

#2019 Sep Poems

#Kuzhur Wilson


സ്മൈലികളുടെ സ്ക്കൂൾ

 

സ്മൈലികളുടെ സ്ക്കൂൾ
👫

അങ്ങനെയിരിക്കേ , സ്മൈലികളുടെ സ്ക്കൂൾ തുടങ്ങാൻ നമ്മൾ തീരുമാനിച്ചു

കോളാമ്പിയും നീരോലിയും അതിരിട്ട
കുളത്തിൻകരയിലെ ഞങ്ങളുടെ സ്കൂളിലേക്ക്
ഓരോ സ്മൈലിക്കുഞ്ഞും
തനിച്ചാണ് കയറി വന്നത്

ഉടുപ്പ് മുഷിഞ്ഞ സ്മൈലികളെ ക്ലാസ്സിൽ കയറ്റില്ല എന്ന് നീ പറഞ്ഞു
എന്നാൽ അലക്കിന്റെ ഒരു സ്ക്കൂൾ കൂടി തുടങ്ങേണ്ടി വരുമെന്ന് ഞാൻ പറഞ്ഞു
അപ്പോൾ കാറ്റിട്ട സ്മൈലിയെ ചെമ്പകം മണത്തു

പാറിപ്പറന്ന മുടിയുള്ള കുഞ്ഞു സ്മൈലിയെ
മടിയിലിരുത്തി,
മുടിയൊതുക്കുകയായിരുന്നു
അപ്പോൾ നമ്മൾ

നമുക്കിടയിൽ
ഓടിനടന്ന് ഒച്ചയിട്ട് കളിക്കാനും
പെട്ടെന്നുണ്ടാവുന്ന
ഒച്ചയില്ലായ്മയെ പഠിക്കാനും
സ്മൈലികള് പിന്നെപ്പിന്നെ
കൂട്ടുകൂടി വന്നു തുടങ്ങി
പേരുവിളിക്കാതെ തന്നെ
അവര് പേരു പറഞ്ഞു,
സ്നേഹം ഉപ്പുമാവുപോലെയാണെന്നു
തിന്നു കാണിച്ചു
നീളൻ ബെല്ലടിച്ചപ്പോൾ
ഞങ്ങളാരും പോവുന്നില്ലെന്ന് പറഞ്ഞ്
നിൻ്റെ പോക്കറ്റിലും
എൻ്റെ സാരിത്തുമ്പിലും
ഒളിച്ചു നിന്നു


സ്പെല്ലിംഗ് തെറ്റിയതിനു ഇനിയടി മേടിക്കേണ്ടി വരില്ലെന്നോർത്ത് നമ്മളിലെ കുട്ടികൾ
ചിരിയുടെ സ്മൈലികളിട്ട് രമിച്ചു

👫


#സ്മൈലികളുടെ സ്ക്കൂൾ
#poetry
#kuzhurwilson
#iranikkulamghs

ബുധനാഴ്‌ച, ഓഗസ്റ്റ് 10, 2022


പഴകിയ വീഞ്ഞും കലവറക്കാരനും തമ്മിലുള്ള ആത്മഭാഷണം



എത്ര കാലം
ആര്ക്കും വിളമ്പാതെ
നീയെന്നെ സൂക്ഷിച്ച് വയ്ക്കും
ആ മൂലയിലിരുന്ന് ഏറെപ്പഴകിയ വീഞ്ഞ്
കാലൊന്ന് കുറവുള്ള ആ
കലവറക്കാരനോട് ചോദിച്ചു .
നീ കേട്ടിട്ടുണ്ടോയെന്നറിഞ്ഞുകൂടാ
ചില കലവറക്കാര്
വിരുന്നുകാര് ഉന്മത്തരാകും വരെ
കാത്ത് വയ്ക്കും ചില
നല്ല പഴതുകള്
അതുപോലെ
മറ്റൊന്നുണ്ട്
ഇന്ത്യയെന്നൊരു നാടുണ്ട്
അവിടൊരു ചൊല്ലുണ്ട്
ഓരോ അരിമണിയിലും
അത് കഴിക്കേണ്ടയാളുടെ
പേരു കൊത്തിവച്ചിട്ടുണ്ട് പോലും
അരിയായത് കൊണ്ട്
ചിലപ്പോഴത് കേരളമായിടാം
എനിക്കറിഞ്ഞ് കൂടാ
ഇത് പോലര്ത്ഥമുള്ള മറ്റ് ചൊല്ലുകള്
വേറേ വേറേ ദേശങ്ങളില്
ഉണ്ടോയെന്നും
ആവോ
പലതുമെനിക്കറിഞ്ഞു കൂടാ
ഇല്ലാത്ത കാലൊന്നിന്റെ ബലത്തില്
കലവറക്കാരന് കൈ മലര്ത്തി
അത്രയും ദീര്ഘമാം
നിശ്വാസത്തിനൊപ്പം
പഴകിയ വീഞ്ഞ് പറഞ്ഞത്
ചോര പൊടിയുന്നുണ്ട് നെഞ്ചില്
ഇപ്പത്തന്നെ തൊടണം
എന്റെ പേരു കൊത്തി വച്ചിരിക്കുന്ന ചുണ്ടില്
ഇല്ലെങ്കിലീ തണുത്ത നിലത്ത്
പൊട്ടിപ്പരന്നൊഴുകും
കാലങ്ങള് കാലങ്ങളായ്
കാത്തുവച്ച നിഗൂഢലഹരികള്
മണ്ണു മാത്രമെന്റെ പേരില്
പേരിനുമാത്രമൊരുമ്മ വയ്ക്കും
അത്രമേല് അനാഥമായിടാന്
മിണ്ടാതെയൊരു മൂലയില്
ഇരുന്നുവെന്നൊരപരാധമേ ഞാന് ചെയ്തതുള്ളു , മറക്കല്ലേ


രാവിലെ മണമുള്ള മെഴുതിരി സമ്മാനമായി തന്ന അദ്വൈതിനു സ്നേഹം 😇
കുഴൂര് വിത്സണ്

ചൊവ്വാഴ്ച, ഒക്‌ടോബർ 26, 2021


നിൽപ്പ്

 

വീട്ടിൽ ഒരു കറുത്ത പൂവനുണ്ട്

 

ഏകാന്ത പൌരോഹിത്യം പരിശീലിക്കുന്ന എന്നെ 

പരീക്ഷിക്കലാണ് ഇഷ്ടന്റെ സ്ഥിരം പരിപാടി

 

ഓരോ ദിവസവും കക്ഷി

ഓരോ പിടകളുമായി വരും


( എവിടന്ന് പൊട്ടിമുളക്കുന്നു എന്തോ )

 

ഞാൻ വിതറുന്ന തീറ്റ

അവർക്കും കൊടുക്കും


( ഉവ്വ് , അവന്റെ അപ്പൻ ഉണ്ടാക്കിയ മുതൽ ചിക്കി 

വിതറി കൊടുക്കും പോലെ )

 

ഇതാണെന്റെ എക്കാലയത്തെയും ഇണ എന്നാണ് 

അപ്പോഴത്തെ അവന്റെ അങ്കവാൽ

 

എനിക്ക് ചിരി വരും


 

ഇന്നലെകളിൽ ആട്ടിത്തെളിച്ച് കൊണ്ടു വന്ന 

പിടകളെവിടെയെന്ന് ഞാൻ ചോദിക്കും


 

ഒന്നും കേൾക്കാത്ത ഭാവത്തിൽ

അപ്പോ കക്ഷിയുടെ ഒരു നിൽപ്പുണ്ട്


 

കാണേണ്ടത് തന്നെയാണ്


 

നാളത്തെ പിടകളിലേക്കും

പിടച്ചിലുകളിലേക്കുമുള്ള

അവന്റെ നിൽപ്പ്


 

ഞായറാഴ്‌ച, ഒക്‌ടോബർ 24, 2021


കടലാസ്പൂവ്


നീയെന്റെ ചിത്രം പകർത്തിയ നാൾ
ഉണ്ണുവാൻ വന്നു ഉണ്ണിപ്പൂമ്പാറ്റകൾ
തേനില്ലല്ലോ ഉണ്ണികളേയെന്ന് ഞാൻ പിടഞ്ഞു
കണ്ണീരൊന്നും പൊടിഞ്ഞില്ലയെങ്കിലും
നനവ് ചാറി
ഏതോ
മഴ പോലെ
photo by Vijjesh Marar @ kainadu - karitnthalakkootam