തിങ്കളാഴ്‌ച, ജനുവരി 09, 2023


അവള്ക്കിഷ്ടം

 അവള്ക്കിഷ്ടം 

അവനെ

അവനിഷ്ടം 

മറ്റവളെ

ആള്ക്ക്  

വേറൊരാളെ

ആ വേറൊരാള്ക്ക് 

പൂവിനെ

പൂവിനു

മുള്ളിനെ

മുള്ളിനു

ഇലയെ

ഇലയ്ക്ക് 

വെള്ളത്തെ

വെള്ളത്തിനു 

മീനെ

മീനു 

മാനത്തെ

മാനത്തിനു 

മേഘത്തെ

മേഘത്തിനു 

കിളിയെ

കിളിയ്ക്ക് 

വേടനെ

വേടനു 

അമ്പിനെ

അമ്പിനു 

എന്നെ

എനിക്ക് 

മരത്തെ

മരത്തിനു 

മഴയെ 

മഴയ്ക്ക് 

മഞ്ഞിനെ

മഞ്ഞിനു 

മണ്ണിനെ

മണ്ണിനു

അവളെ



#kavitha#malayalakavitha#kuzhurwilson#blogpoetry#2022

തിങ്കളാഴ്‌ച, ജനുവരി 02, 2023


11- ലെവൻ്റെ ഒരു കാര്യം


👯‍♀️

ഒന്ന് രണ്ട് പേർ
രണ്ട് മൂന്ന് പേർ
മൂന്നാലു പേർ
നാലഞ്ചുപേർ
അഞ്ചാറുപേർ
ആറേഴുപേർ
ഏഴെട്ടുപേർ
എട്ടൊമ്പത് പേർ
ഒൻപത് പത്ത് പേർ
പത്ത് പന്ത്രണ്ട് പേർ

പതിനൊന്നെവിടെയെന്ന്
ആരും തിരഞ്ഞില്ല

പൂജ്യത്തിൻ്റെ
ശൂന്യതയിൽ നിന്ന്
പരിധി ലംഘിച്ച് പുറത്ത് കടന്ന
അതിനെ ലോകം മറന്നതായി ഭാവിച്ചു

അത് രണ്ട് ഒന്നുകളായി
നിലകൊണ്ടു




ശനിയാഴ്‌ച, ഒക്‌ടോബർ 01, 2022


രമണം


ഇവിടത്തെ
വെള്ളത്തുള്ളികളുമായി
നമ്മളുണ്ടാക്കിയ
കരാര് കഴിയാറായി
എനിക്കേറ്റവും
പ്രിയപ്പെട്ടവളേ
നമ്മളിത് വരെ
വഞ്ചിയൊന്നും
സ്വന്തമാക്കിയില്ല .
രണ്ട് മീനുകളായി
വഴി പിരിയുകയാണു
ഒരു വഴി
ചൂണ്ടയില്
ഒറ്റയ്ക്കേ
പോകാനാവൂ
മുക്കുവര്ക്ക്
പിടി കൊടുക്കുകയാണു
മറ്റൊരു വഴി
ഒരേ വലയില്
ഒരിത്തിരിനേരം
ഒരേ കൂടയില്
ഒരിത്തിരി നേരം
കറിച്ചട്ടിയില്
നമ്മുടെ
ഒടുവിലത്തെ അത്താഴം
ശേഷം
പരസ്പ്പരം കൊന്നും മരിച്ചുമുള്ള
രമണം




ശനിയാഴ്‌ച, സെപ്റ്റംബർ 17, 2022


ദാനശീലൻ

 ദാനശീലൻ

👬

അച്ഛാ ,

പുറത്തൊരാൾ കൈനീട്ടി നിൽക്കുന്നു


ചെന്ന് നോക്കി

വയസ്സുചെന്ന ഒരു ചെറുപ്പക്കാരൻ


എന്താ പേര്

ദാനശീലൻ


ഹാ ഈ പേര് എനിക്കോർമ്മയുണ്ടല്ലോ

എവിടെയാ വീട്

പുഴയ്ക്കക്കരെ

അവിടെ എവിടെ

ആ മഠത്തിന്റെ സ്ക്കൂളില്ലേ

അതിന്റെ അടുത്ത്

അവിടെയാണോ പഠിച്ചത്

അതെ

മോളിടീച്ചറെ ഓർമ്മയുണ്ടോ

പഠിപ്പിച്ചിരുന്നു

അപ്പോ സുരേഷിനെ ഓർമ്മയുണ്ടോ 

ഉണ്ട്  വണ്ടിയിടിച്ചു മരിച്ച...

അതെ

ഒമ്പതിൽ ശ്രീലക്ഷ്മി ടീച്ചറായിരുന്നില്ലേ ക്ലാസ് ടീച്ചർ

അതെ

എന്താ സർ ചോദിച്ചത്


ഒന്നുമില്ല

ആ ക്ലാസ്സിൽ ഞാനുമുണ്ടായിരുന്നു


അയാൾ ചിരിച്ചിട്ട് തിരിച്ചുപോയി


അവൻ ദാനം ചെയ്ത ചിരിയിൽ ഞാനുറക്കെ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി

അച്ഛാ

ഗുളിക കഴിക്കാൻ സമയമായി

മകൻ പിന്നെയും വിളിച്ചു



👬

#2019 Sep Poems

#Kuzhur Wilson


സ്മൈലികളുടെ സ്ക്കൂൾ

 

സ്മൈലികളുടെ സ്ക്കൂൾ
👫

അങ്ങനെയിരിക്കേ , സ്മൈലികളുടെ സ്ക്കൂൾ തുടങ്ങാൻ നമ്മൾ തീരുമാനിച്ചു

കോളാമ്പിയും നീരോലിയും അതിരിട്ട
കുളത്തിൻകരയിലെ ഞങ്ങളുടെ സ്കൂളിലേക്ക്
ഓരോ സ്മൈലിക്കുഞ്ഞും
തനിച്ചാണ് കയറി വന്നത്

ഉടുപ്പ് മുഷിഞ്ഞ സ്മൈലികളെ ക്ലാസ്സിൽ കയറ്റില്ല എന്ന് നീ പറഞ്ഞു
എന്നാൽ അലക്കിന്റെ ഒരു സ്ക്കൂൾ കൂടി തുടങ്ങേണ്ടി വരുമെന്ന് ഞാൻ പറഞ്ഞു
അപ്പോൾ കാറ്റിട്ട സ്മൈലിയെ ചെമ്പകം മണത്തു

പാറിപ്പറന്ന മുടിയുള്ള കുഞ്ഞു സ്മൈലിയെ
മടിയിലിരുത്തി,
മുടിയൊതുക്കുകയായിരുന്നു
അപ്പോൾ നമ്മൾ

നമുക്കിടയിൽ
ഓടിനടന്ന് ഒച്ചയിട്ട് കളിക്കാനും
പെട്ടെന്നുണ്ടാവുന്ന
ഒച്ചയില്ലായ്മയെ പഠിക്കാനും
സ്മൈലികള് പിന്നെപ്പിന്നെ
കൂട്ടുകൂടി വന്നു തുടങ്ങി
പേരുവിളിക്കാതെ തന്നെ
അവര് പേരു പറഞ്ഞു,
സ്നേഹം ഉപ്പുമാവുപോലെയാണെന്നു
തിന്നു കാണിച്ചു
നീളൻ ബെല്ലടിച്ചപ്പോൾ
ഞങ്ങളാരും പോവുന്നില്ലെന്ന് പറഞ്ഞ്
നിൻ്റെ പോക്കറ്റിലും
എൻ്റെ സാരിത്തുമ്പിലും
ഒളിച്ചു നിന്നു


സ്പെല്ലിംഗ് തെറ്റിയതിനു ഇനിയടി മേടിക്കേണ്ടി വരില്ലെന്നോർത്ത് നമ്മളിലെ കുട്ടികൾ
ചിരിയുടെ സ്മൈലികളിട്ട് രമിച്ചു

👫


#സ്മൈലികളുടെ സ്ക്കൂൾ
#poetry
#kuzhurwilson
#iranikkulamghs

ബുധനാഴ്‌ച, ഓഗസ്റ്റ് 10, 2022


പഴകിയ വീഞ്ഞും കലവറക്കാരനും തമ്മിലുള്ള ആത്മഭാഷണം



എത്ര കാലം
ആര്ക്കും വിളമ്പാതെ
നീയെന്നെ സൂക്ഷിച്ച് വയ്ക്കും
ആ മൂലയിലിരുന്ന് ഏറെപ്പഴകിയ വീഞ്ഞ്
കാലൊന്ന് കുറവുള്ള ആ
കലവറക്കാരനോട് ചോദിച്ചു .
നീ കേട്ടിട്ടുണ്ടോയെന്നറിഞ്ഞുകൂടാ
ചില കലവറക്കാര്
വിരുന്നുകാര് ഉന്മത്തരാകും വരെ
കാത്ത് വയ്ക്കും ചില
നല്ല പഴതുകള്
അതുപോലെ
മറ്റൊന്നുണ്ട്
ഇന്ത്യയെന്നൊരു നാടുണ്ട്
അവിടൊരു ചൊല്ലുണ്ട്
ഓരോ അരിമണിയിലും
അത് കഴിക്കേണ്ടയാളുടെ
പേരു കൊത്തിവച്ചിട്ടുണ്ട് പോലും
അരിയായത് കൊണ്ട്
ചിലപ്പോഴത് കേരളമായിടാം
എനിക്കറിഞ്ഞ് കൂടാ
ഇത് പോലര്ത്ഥമുള്ള മറ്റ് ചൊല്ലുകള്
വേറേ വേറേ ദേശങ്ങളില്
ഉണ്ടോയെന്നും
ആവോ
പലതുമെനിക്കറിഞ്ഞു കൂടാ
ഇല്ലാത്ത കാലൊന്നിന്റെ ബലത്തില്
കലവറക്കാരന് കൈ മലര്ത്തി
അത്രയും ദീര്ഘമാം
നിശ്വാസത്തിനൊപ്പം
പഴകിയ വീഞ്ഞ് പറഞ്ഞത്
ചോര പൊടിയുന്നുണ്ട് നെഞ്ചില്
ഇപ്പത്തന്നെ തൊടണം
എന്റെ പേരു കൊത്തി വച്ചിരിക്കുന്ന ചുണ്ടില്
ഇല്ലെങ്കിലീ തണുത്ത നിലത്ത്
പൊട്ടിപ്പരന്നൊഴുകും
കാലങ്ങള് കാലങ്ങളായ്
കാത്തുവച്ച നിഗൂഢലഹരികള്
മണ്ണു മാത്രമെന്റെ പേരില്
പേരിനുമാത്രമൊരുമ്മ വയ്ക്കും
അത്രമേല് അനാഥമായിടാന്
മിണ്ടാതെയൊരു മൂലയില്
ഇരുന്നുവെന്നൊരപരാധമേ ഞാന് ചെയ്തതുള്ളു , മറക്കല്ലേ


രാവിലെ മണമുള്ള മെഴുതിരി സമ്മാനമായി തന്ന അദ്വൈതിനു സ്നേഹം 😇
കുഴൂര് വിത്സണ്

ചൊവ്വാഴ്ച, ഒക്‌ടോബർ 26, 2021


നിൽപ്പ്

 

വീട്ടിൽ ഒരു കറുത്ത പൂവനുണ്ട്

 

ഏകാന്ത പൌരോഹിത്യം പരിശീലിക്കുന്ന എന്നെ 

പരീക്ഷിക്കലാണ് ഇഷ്ടന്റെ സ്ഥിരം പരിപാടി

 

ഓരോ ദിവസവും കക്ഷി

ഓരോ പിടകളുമായി വരും


( എവിടന്ന് പൊട്ടിമുളക്കുന്നു എന്തോ )

 

ഞാൻ വിതറുന്ന തീറ്റ

അവർക്കും കൊടുക്കും


( ഉവ്വ് , അവന്റെ അപ്പൻ ഉണ്ടാക്കിയ മുതൽ ചിക്കി 

വിതറി കൊടുക്കും പോലെ )

 

ഇതാണെന്റെ എക്കാലയത്തെയും ഇണ എന്നാണ് 

അപ്പോഴത്തെ അവന്റെ അങ്കവാൽ

 

എനിക്ക് ചിരി വരും


 

ഇന്നലെകളിൽ ആട്ടിത്തെളിച്ച് കൊണ്ടു വന്ന 

പിടകളെവിടെയെന്ന് ഞാൻ ചോദിക്കും


 

ഒന്നും കേൾക്കാത്ത ഭാവത്തിൽ

അപ്പോ കക്ഷിയുടെ ഒരു നിൽപ്പുണ്ട്


 

കാണേണ്ടത് തന്നെയാണ്


 

നാളത്തെ പിടകളിലേക്കും

പിടച്ചിലുകളിലേക്കുമുള്ള

അവന്റെ നിൽപ്പ്


 

ഞായറാഴ്‌ച, ഒക്‌ടോബർ 24, 2021


കടലാസ്പൂവ്


നീയെന്റെ ചിത്രം പകർത്തിയ നാൾ
ഉണ്ണുവാൻ വന്നു ഉണ്ണിപ്പൂമ്പാറ്റകൾ
തേനില്ലല്ലോ ഉണ്ണികളേയെന്ന് ഞാൻ പിടഞ്ഞു
കണ്ണീരൊന്നും പൊടിഞ്ഞില്ലയെങ്കിലും
നനവ് ചാറി
ഏതോ
മഴ പോലെ
photo by Vijjesh Marar @ kainadu - karitnthalakkootam

ഞായറാഴ്‌ച, ജൂലൈ 11, 2021


ചാരപ്പനും വെള്ളപ്പനും

 ചാരപ്പനും വെള്ളപ്പനും

👥
ഏകാന്തതയെ നേരിടാൻ
ഇക്കുറി വാങ്ങിയത്
കൌതുകം നെറ്റിയിൽ തൊട്ട രണ്ട് മുയലുകളെയാണ്

ഒറ്റപ്രസവത്തിലെ ആറു കുഞ്ഞുങ്ങൾ തന്നെയായിരുന്നു ഉന്നം

ഒന്നാണ് ഒന്ന് പെണ്ണ് എന്ന കണക്കിലാണു തീറ്റപ്രിയനായ അയാളെനിക്ക് മുയൽക്കുഞ്ഞുങ്ങളെ പിടിച്ച് തന്നത്

ഞാനവയ്ക്ക് മത്സരിച്ച് തീറ്റ കൊടുത്തു

കാലത്ത് കടല ഉച്ചയ്ക്ക് പുല്ല് വൈകുന്നേരം കാലിത്തീറ്റ രാത്രി മുതിര കുതിയർത്തിയത് മച്ചാനേ , അത് പോരേ അളിയാ എന്ന മട്ടിൽ

രണ്ടും മുട്ടനായി തന്നെ വളർന്നു
ആ വാക്ക് അറവും പറ്റി
നോക്കുമ്പോൾ രണ്ടും മുട്ടൻ മുയലുകൾ

ചാരപ്പനും വെള്ളപ്പനും

രണ്ടും കൂടി രാത്രികാലങ്ങളിൽ പരസ്പ്പരം പുറത്ത് കയറി കളിക്കുന്നതിന്റെയൊച്ച കേട്ട് ആറു കുഞ്ഞുങ്ങൾക്കും പേരിട്ട് ചിരിച്ചുറങ്ങിയ എന്നെത്തന്നെപ്പറയണം

ഒന്നുകിൽ ചാരപ്പനെ കൊന്ന് തിന്നണം
അല്ലെങ്കിൽ വെള്ളപ്പനെ കൊടുത്ത് മുയൽപിടയെ വാങ്ങണം

ഇത്ര കാലവും ഇയാളുടെ ഏകാന്തതയെ തുരത്താൻ കിണഞ്ഞ് പണിയെടുത്തതിനു ഞങ്ങൾക്കിത് തന്നെ കിട്ടണം എന്ന സങ്കടം
ചാരപ്പനും വെള്ളപ്പനും പാടുന്നത് കാറ്റ് മൂളിപ്പാട്ടായി ഏറ്റുപാടുന്നുണ്ടോയെന്ന സംശയം അടുത്ത് നിൽക്കുന്നു

👥
#ചാരപ്പനും വെള്ളപ്പനും


ശനിയാഴ്‌ച, ജൂൺ 05, 2021


അമ്പലപ്രാക്കൾ


പേഴ്സണൽ ഡോക്ടർ പറഞ്ഞതനുസരിച്ച്

ഏകാന്തതയെ നേരിടാൻ

രണ്ട് പ്രാക്കളെ വാങ്ങി

വെള്ളയിൽ ചോക്കലേറ്റ് കലർപ്പുള്ളത്

ഡോക്ടറുടെ ചിറകുള്ള പ്രിസ്കിപ്ഷൻ

പത്ത് മുപ്പത് ശതമാനം ഫലം പുറപ്പെടുവിച്ചു

എന്നാലാവും വിധം ഞാനവയെ ഓമനിച്ച് കൊണ്ടിരുന്നു

പോരാഞ്ഞിട്ടാവണം രണ്ടും ഒരു ദിവസം പറന്ന് പോയി

എപ്പോഴെങ്കിലും വരുമെന്നോർത്ത് ഞാനവയ്ക്ക് അരിമണികൾ വിതറിക്കൊണ്ടിരുന്നു

അവ കോഴികൾ വന്ന് കൊത്തി തിന്നു

ആകാശത്തിന്റെ ഒഴിഞ്ഞ ഇടങ്ങളിലും മൂലയിലുമൊക്കെ ഞാനിടയ്ക്കിടെ അവരെ തിരഞ്ഞു

മറ്റ് ചില ചിറകുകൾ തെറ്റിദ്ധരിപ്പിച്ചുവെന്നല്ലാതെ ഒന്നുമുണ്ടായില്ല. കോഴികൾ അവരുടെ അരിമണി തീറ്റ തുടർന്നു

 

ഒരു ദിവസം ഞാനമ്പലനടയിൽ ചായ കുടിക്കുകയായിരുന്നു . കത്തിച്ച സിഗരറ്റിന്റെ പുകയിലൂടെ ആകാശത്തിന്റെ ഇടവഴിലൂടെ നടന്നു .  അമ്പലത്തിന്റെ താഴികക്കുടത്തിനു താഴെ ഞാനെന്റെ  ചോക്കലേറ്റ് കലർന്ന പ്രാക്കളെ കണ്ടു . അവയെന്റേതാണു അവയെന്റേതാണു. ആത്മഗതത്തിനു ചിറകുകൾ വച്ചു. അത് പറന്ന് ചെന്ന് ചോക്കലേറ്റ് പ്രാക്കളെ തൊട്ടു . അവർ പറന്ന് പോയി .

 

എനിക്ക് അമ്പലത്തിൽ കയറാൻ അനുവാദമില്ല . എന്നാലും താഴികക്കുടങ്ങൾക്ക് താഴെ ഞാൻ വളർത്തിയ ചോക്കലേറ്റ് ചിറകുള്ള പ്രാക്കൾ കുറുകിയിരുപ്പുണ്ട്

 

അവർ ആകാശത്തെഴുതുന്ന അമ്പലങ്ങളിലെല്ലാം ഞാനും കയറിയിരിപ്പുണ്ട്

 

.

 

പോയട്രി മാഫിയ,2021, ജൂൺ