ചൊവ്വാഴ്ച, ഫെബ്രുവരി 10, 2026


ശ്വാസം

 നിന്നെ കാണാനിറങ്ങിയ വഴി


ഒരൊറ്റമൈന
പൂച്ച വട്ടം
വട്ടം വച്ച് ടിപ്പര്

ഞാനോടിയോടി
ആവിയായി
അവിടെത്തി

നീയവിടെയുണ്ട്
ശ്വാസം വിട്ടു


നീയുണ്ടായാല് മതി

വ്യാഴാഴ്‌ച, ജനുവരി 29, 2026


ഇലമൊഴികള്‍



1


ഇലകളെക്കുറിച്ച്

പൂക്കള്ക്കും കായകള്ക്കും

ഒരു കുന്തവുമറിഞ്ഞ് കൂടാ,

മുള്ളുകളുമായാണു

അതിന്റെ

നേരിട്ടുള്ള

ഇടപാടുകള്‍



2


വെള്ളമന്ദാരത്തിന്റെ
ഇലഞരമ്പുകളില്‍
നിന്റെ പേരു
വായിച്ചെടുക്കാന്‍ നോക്കുന്നു
എത്ര ശാലീനമെന്ന് കാറ്റും കൂടെ വായിക്കുന്നു .

നിറചിരിയോടെ നിന്നെയോര്ക്കുന്നു .

വെള്ളമന്ദാരവും കൂടെ ചിരിക്കുന്നു




#ilakal
#ഇലകള്
#ഇലമൊഴികള്
#kuzhurwilson

തിങ്കളാഴ്‌ച, ഡിസംബർ 30, 2024


ഷെബ



ഷെബ എന്ന പൂച്ചയെക്കുറിച്ച് എഴുതണമെന്ന് വിചാരിച്ച് ഒരു  പേജ് വൃത്തിയാക്കി വച്ചു

അതിൽ പതിവ് പടി പറ്റ്കണക്കുകൾ കടപ്പാടുകൾ ഒക്കെ നിറഞ്ഞു

അതിൽപ്പിറക്കേണ്ടിയിരുന്ന കവിതകൾ രാത്രികാലങ്ങളിൽ പമ്മിപ്പമ്മി വന്ന് അടുക്കളയിൽ പാത്രങ്ങൾ തട്ടിയിട്ടു

മീൻകലമുടച്ചു 


ഷെബയോട് പ്രായശ്ചിത്തം ചെയ്യുന്ന ഈ പേജിലും 

പാത്രങ്ങൾ മറിയുന്നു

കലങ്ങൾ ഉടയുന്നു

കറിയൊക്കെ പരക്കുന്നു


ഷെബക്ക് വിശക്കുന്നുണ്ടാവും


ഞായറാഴ്‌ച, മേയ് 12, 2024


വ്യാജസ്ഥാൻ

 


ഒഴിവ്കാലം ചെലവഴിക്കാൻ വ്യാജസ്ഥാനിലേക്ക് പോയി ഇതാണു സർ ഇവിടത്തെ ഒറിജിനൽ വ്യാജസ്ഥാൻ വാറ്റ്  അയാൾ കൈ മുക്കി കത്തിച്ചുകാണിച്ചു ങേ ഇവിടെം കുന്നംകുളം എന്ന മറ്റേ  കറക്ട്നസ്സ് ഇല്ലാത്ത വാചകം തികട്ടി വന്നു  വ്യാജസ്ഥാൻ്റെ രാജാവിനെക്കാണാനെന്തു വഴി ഞാൻ ചോദിച്ചു തൽക്കാലം സാധ്യമല്ല അദ്ദേഹം ഒറിജിനൽ വ്യാജസ്ഥാനിലേക്ക് ഒഴിവ് കാലം ചെലവഴിക്കാൻ പോയിരിക്കയാണു  വ്യാജസ്ഥാനിലെ നല്ല ഒറിജിനൽ ഗൈഡ് പറഞ്ഞു നിർത്തി

വെള്ളിയാഴ്‌ച, ഏപ്രിൽ 12, 2024


വാക്കുകളുടെ പെട്ടകം


വാക്കുകളുടെ പെട്ടകം

കുഴൂർ വിത്സൺ

ആകാശത്തെ നക്ഷത്രങ്ങൾപോലെയും
കടൽത്തീരത്തെ മണൽത്തരികൾപോലെയും
പെറ്റുപെരുകിയ വാക്കുകളെല്ലാം
മലീമസപ്പെട്ടതായി
ദൈവം തിരിച്ചറിഞ്ഞു
ദൈവം വാക്കുകളുടെ നോഹയ്ക്കു മെസ്സേജയച്ചു
പഴയതുപോലെ വീണ്ടുമൊരു പെട്ടകമുണ്ടാക്കാനും സംരക്ഷിക്കപ്പെടേണ്ട വാക്കുകളുടെ ജീനുകളെ കയറ്റാനും പറഞ്ഞു
നോഹയുടെ പെട്ടകത്തിനുമുൻപിൽ വാക്കുകൾ കുമ്പസാരക്കൂടിനുമുൻപിലെന്നപോലെ വരിവരിയായി മുട്ടുകുത്തി
ഇന്നലെവരെ ആർത്തുല്ലസിച്ച് മദിച്ച വാക്കുകൾ അത്ര കുലീനമായി ശിരോവസ്ത്രവുമിട്ട് കുമ്പിട്ടുനിന്നു
പാവം നോഹയ്ക്കും നല്ല പാവംതോന്നി
ഏഴാംനാൾ ജലമതിൻ്റെ വീട്ടിലേക്ക് ഇറങ്ങിപ്പോയി
എങ്കിലുമൊന്ന് സംശയം തീർക്കാൻ
നോഹ തൻ്റെ പഴയ പ്രാവിനെത്തന്നെ പറത്തിവിട്ടു
ചുണ്ടിൽ നല്ല ചന്തമുള്ള മൂളിപ്പാട്ടുമായി തിരിച്ചെത്തിയ
പ്രാവിൻ്റെ ചിറകിൽ
പുറംലോകം കാണാൻ
പേടകത്തിൽപ്പെട്ട വാക്കുകൾ
കുതിക്കവേ
പുതിയ പുലരിയിൽ
ശേഷിച്ച വാക്കുകളേതൊക്കെയെന്നെ കൗതുകം
ഇത് വായിച്ച നിങ്ങൾക്കുണ്ടാകുമെന്ന്
എനിക്കുറപ്പാകയാൽ
നിങ്ങൾക്ക് മുൻപിൽവച്ചുതന്നെ തുറന്നുവിടുന്നു
പ്രളയത്തിൽ തെരഞ്ഞെടുത്ത് ഞാൻ
നോഹയുടെ പെട്ടകത്തിൽ
അടച്ചുവച്ച വാക്കുകൾ


🌱🧚
എല്ലാവർക്കും വിഷു ആശംസകൾ .
കവിതയുടെ ഈ കൈനീട്ടം സമർപ്പിക്കുന്നു .
കവിതയുടെ ആഗോളവാണിക്ക് നിങ്ങൾക്കും ഒരു ചെറുകൈനീട്ടം നൽകാം . നമ്പർ - 97 44 315 990 .
സ്നേഹാദരങ്ങളോടെ - ആഗോളവാണി കവിതാ റേഡിയോ ടീം .

വ്യാഴാഴ്‌ച, മാർച്ച് 28, 2024


ഉപമയിലെ ആട്

 

ഉപമയിലെ ആട്

യേശുദേവന്റെ
നല്ല ഇടയന്റെ ഉപമയിലെ
കൂട്ടം തെറ്റിപ്പോയ ആടാണ് ഞാന്

അല്ലാതെ കവിതയിലെപ്പോലെ
വെറും ഉപമയല്ല

ഉപമയുടെ കൂട്ടിനകത്താണെങ്കിലും
ഇത് ഒരു വലിയ കാടാണെന്നെനിക്കറിയാം

കരച്ചിലടക്കാന്
പാട് പെടുന്നുണ്ട്
യേശുദേവന്റെ
നല്ല ഇടയന്റെ ഉപമയിലെ
ആടിങ്ങനെ
കരയാമോയെന്ന്
ഞാന്
എന്നോട് തന്നെ
ചോദിക്കുന്നുണ്ട്

വിശക്കുന്നുണ്ട്
ഇലകളേ, മരങ്ങളേ
യേശുദേവന്റെ
നല്ല ഇടയന്റെ ഉപമയിലെ
കാണാതായ ആടാണ്
ഞാനെന്ന്
അവരോട് പറയണെമെന്നുണ്ട്

പറഞ്ഞാല്
അവരെനിക്ക്
നിറയെ തീറ്റി തരുമായിരിക്കും
കാറ്റ് പാടിയുറക്കുമായിരിക്കും

യേശുദേവന്റെ
നല്ല ഇടയന്റെ ഉപമയിലെ
കൂട്ടം തെറ്റിപ്പോയ ആട്
ഇങ്ങനെയൊക്കെ
ചിന്തിക്കാമോയെന്ന
സംശയത്തിലാണ് ഞാന്

കയ്യും കാലും
നെറ്റിയുമൊക്കെ
നന്നായി മുറുഞ്ഞിട്ടുണ്ട്
വേദനിക്കുന്നുണ്ട്

യേശുദേവന്റെ
നല്ല ഇടയന്റെ ഉപമയിലെ
കൂട്ടം തെറ്റിപ്പോയ
ആടിന്റെ ഗതിയാരും
കാണുന്നില്ലേയെന്ന്
പ്രാത്ഥിക്കണമെന്നുണ്ട്

ആകാശത്തില് നിന്നും
ഒരത്ഭുതം വന്ന്
മുറിവുകള് മായ്ച്ച് കളയണമെന്ന്
ആഗ്രഹമുണ്ട്

അപ്പോഴെല്ലാം

അപ്പോഴെല്ലാം
യേശുദേവനല്ലേ
നല്ല ഇടയനല്ലേ
കൂട്ടം തെറ്റിയതല്ലേ
വലിയ ഉപമയിലെ
ആടല്ലേ
എന്നൊക്കെ ആശ്വസിക്കുന്നുണ്ട്

യേശുദേവന്റെ
നല്ല ഇടയന്റെ ഉപമയിലെ
കൂട്ടം തെറ്റിപ്പോയ ആട്
എപ്പോള്
എങ്ങനെ
എന്തൊക്കെയെന്ന്
ഒന്നറിഞ്ഞിരുന്നുവെങ്കില്

യേശുദേവന്റെ
നല്ല ഇടയന്റെ ഉപമയിലെ
കൂട്ടം തെറ്റിപ്പോയ
ആടായിത്തന്നെ
കാത്ത് കിടക്കാമായിരുന്നു

എനിക്കൊന്നുമുണ്ടായിട്ടല്ല

കൂട്ടത്തിലൊന്നിനെ
കാണാതായപ്പോള്
ബാക്കിയെല്ലാ
ആടുകളേയും വിട്ട്
അന്വേഷിച്ച് പോയ
നല്ല ഇടയന്റെ
ഉപമയിലെ
ആടല്ലേ


അല്ലാതെ
കവിതയിലെപ്പോലെ
അല്ലല്ലോ


2009 

ഞായറാഴ്‌ച, മാർച്ച് 10, 2024


ആനപ്പറമ്പ് (മൂന്ന് )

ആനപ്പറമ്പിൽ മഴയും വെയിലും നിലാവും കാറ്റും ഇടയ്ക്കിടെ വന്നു പോയി. ഉപാധികൾ ഒന്നുമില്ലാത്തതായിരുന്നു അവർ തമ്മിലുള്ള ഇടപാടുകൾ. എപ്പോൾ വേണമെങ്കിലും വരാം പോകാം എന്ന മട്ടിൽ .ആനപ്പറമ്പിൽ മാത്രമായി പെയ്യാതിരിക്കണം എന്ന് ഒരു കുറി മഴ തീരുമാനിച്ചെങ്കിലും നാട്ടുകാർ എന്ത് പറയുമെന്ന് കരുതി മാറ്റി വയ്ക്കുകയായിരുന്നു . എന്നാൽ ഒരു കാര്യം പറയാം .ഒരിക്കൽ ആനപ്പറമ്പിനു മാത്രമായി മഴ നിന്ന് പെയ്തിട്ടുണ്ട് .അവിശ്വസിക്കേണ്ടതില്ല .കുട്ടികളാണു അത് സാക്ഷ്യപ്പെടുത്തിയത്. കറുപ്പും വെളുപ്പം മാത്രം കലർന്ന നാടിൻ്റെ ചതുരംഗത്തിൽ മുറിച്ചുവച്ച പച്ച ഞാറ്റുകണ്ടം പോൽ ഞങ്ങളുടെ ആനപ്പറമ്പ് .

🌱
ആനപ്പറമ്പ് (മൂന്ന് )

വ്യാഴാഴ്‌ച, ഫെബ്രുവരി 29, 2024


മുങ്ങൽ

കടലിനെയും കൊണ്ട്

ഭൂമദ്ധ്യരേഖയിലുള്ള

മനോരോഗവിദഗ്ധനെ

കാണാൻ പുറപ്പെട്ടു


എന്താണ് പ്രശ്നം

കടൽ മിണ്ടിയില്ല

ഇത് തന്നെയാണ് സർ

ഉം

എത്ര കാലമായി

അടുത്തു മുതലാണ്


ഒരു കുറിപ്പെഴുതി തന്നിട്ട്

ഡോക്ടർ പറഞ്ഞു

എല്ലാം ശരിയാകും


കടൽ ചിരിച്ചു

ഞങ്ങൾ മുങ്ങി



#poetry #poetryreels #malayalampoetry #malayalamkavitha #kuzhurwilson #കവിത #മലയാളകവിത #കുഴൂർവിത്സൺ #കവിതാറീൽസ് #agolavani #agolavanipoetry #2024മാർച്ച്1 # #കവിത #ആഗോളവാണി # 

തിങ്കളാഴ്‌ച, ഫെബ്രുവരി 19, 2024


പുട്ടിന്റെ ആത്മകവിത


വയലായിരുന്നു

തെങ്ങായിരുന്നു

കതിരായി പൊന്തിയും 

മുകളില്‍ നിന്ന് വീണും 

കൈകളില്‍ ഞെരിഞ്ഞും 

ആവിയില്‍ വെന്തും 

ഇതാ കഷണം കഷണമായി ഞാന്‍ 

ചുറ്റും തെറിക്കുന്നതെന്റെ വെളുത്ത ചങ്കിന്റെ

പൊടിപ്പൊട്ടുകള്‍ 

പപ്പടം കൂട്ടിയമര്ത്തുക

കടലക്കറിയിലെ ചോന്ന മുളക് ചേര്ത്തെന്നെ ഞെരിക്കുക്ക

നിന്നുള്ളില്‍ കയറിയിറങ്ങി

മണ്ണായി

വയലായി

കതിരായി

തെങ്ങായി

ജനിക്കണം 

ഈ പുട്ടിനു



#poetry 

#kuzhurwilson 

ശനിയാഴ്‌ച, ഫെബ്രുവരി 17, 2024


ഗയാ

 


ഗയാ

നീ തന്ന
ഇലകളുടെ ഷർട്ട്
ആകെ നരച്ചു
അതിലെ ഇലകളിൽ
ചിലത് പഴുത്തു
അതിൽ തന്നെ ചിലത്
നല്ല വെയിലുള്ള പാട്ടുകൾ പാടി
ചിലത്
മാറിൽ വേനലായി വരഞ്ഞു
ഗയാ
നിനക്കറിയുമോ
നീ തന്ന ഷർട്ടിലെ
ഇലകൾ മുഷിഞ്ഞ ദിവസം
തലമുടികളിൽ
ആദ്യത്തെ നര കണ്ട
ദിവസത്തെപ്പോലെ
നിസ്സംഗതയിലേക്ക്
ജീവിതം കൂപ്പുകുത്തി
എങ്കിലും ഗയാ
നീ തന്ന
ഇലകളുടെ ഷർട്ടുമിട്ട്
ഉറങ്ങാൻ പോവുകയാണു

ഞാനുറങ്ങിപ്പോയേക്കും
വസന്തം നേരത്തേയെങ്ങാൻ
വന്നാൽ
മൂന്നു നാലു മിസ് കാളുകൾ തന്ന്
വിളിച്ചുണർത്തിയേക്കണം
😌

ചൊവ്വാഴ്ച, ഫെബ്രുവരി 13, 2024


2024 ഫെബ്രുവരി 14

ആ ആനപ്പറമ്പിൽ തന്നെ

ഞങ്ങൾ ഞങ്ങളുടെ പ്രേമത്തെ തളച്ചു



വീട്ടുകാരുടെ കണ്ണ് വെട്ടിച്ചെത്തിയ കുട്ടികളും
സമയത്തെ കൊന്ന് കുഴിച്ചിടാൻ
ഏന്തി വലിച്ചെത്തിയ വയസ്സരും
ഞങ്ങളുടെ പ്രേമത്തിനു കാവൽ നിന്നു


ഞങ്ങളുടെ പ്രേമത്തിൻ്റെ കാലുകൾ പൊട്ടിയൊലിച്ചു
ഞങ്ങളുടെ പ്രേമത്തിൻ്റെ കൈകൾ തളർന്നു
ഞങ്ങളുടെ പ്രേമത്തിൻ്റെ കണ്ണുകളിൽ നിന്ന്
ഭൂതകാലം ഒലിച്ചു
തോട്ടികളെ പേടിച്ച് പേടിച്ച്
ഞങ്ങളുടെ പ്രേമത്തിൻ്റെ കാതുകൾ അടഞ്ഞു
മഞ്ഞും മഴയുമേറ്റ് അതിൻ്റെ തൊണ്ടയടഞ്ഞു


തീറ്റയും കുടിയുമില്ലാതെ മെലിഞ്ഞ്
കുളിയും ജപവുമില്ലാതെ നരച്ച്
ഞങ്ങളുടെ പ്രേമം
രാവും പകലും ഒറ്റനിൽപ്പ് നിന്നു


എന്നിട്ടുമതിൻ്റെ മുതുകിൽ
നെഞ്ചുംവിരിച്ച്
വെട്ടിത്തിളങ്ങുന്നു
ഞങ്ങളുടെ തന്നെ
ഉയിർത്തിടമ്പുകൾ





കുഴൂർ വിത്സൺ
2024 ഫെബ്രുവരി 14
അന്നാലയം

തിങ്കളാഴ്‌ച, ഫെബ്രുവരി 12, 2024


കണ്ണുകളിൽ

കണ്ണുകളിൽ

രണ്ട് കുതിരകളെ പൂട്ടിയ രഥത്തിൽ

നീയിരിക്കുന്നു

 

അതിലൊന്നിന്റെ ചെല്ലപ്പേരു ചൊല്ലുന്നു

 

ഞാൻ തിടുക്കപ്പെട്ട് ഓടിവരുന്നു

നിന്റെ കണ്ണുകളുടെ രഥത്തിൽ

ചെല്ലപ്പേരില്ലാത്ത മറ്റേ കുതിരയ്ക്ക്

ആകാശമൊരു പേരു കണ്ട് വയ്ക്കുന്നു

 

ഞാനത്

നിന്റെ നെഞ്ചിടിക്കിലെഴുതുന്നു

 

നിന്റെ കണ്ണുകളുടെ രഥത്തിൽ

ചെല്ലപ്പേരുകളുള്ള

കുതിരകളുടെ വേഗത്തിൽ

നാം ഈ ലോകത്തിൽ നിന്ന് ഓടി മറയുന്നു


#poetry #kuzhurwilson #kwpoetry # blogpoetry 

 


തിങ്കളാഴ്‌ച, ഫെബ്രുവരി 05, 2024


മറ്റെന്തോ

ജനലിൽ ഇരുമ്പു കൊണ്ടൊരു പൂവ്

അതിൽ തൊട്ടു
തുരുമ്പിച്ച പൂമ്പൊടികളിൽ
അതിലും നല്ല സങ്കടം തോന്നി
ഉള്ളിലിരുമ്പു കൊണ്ട്
ചിത്രശലഭങ്ങളെ തുന്നുമ്പോൾ
പുറത്ത് കാറ്റല്ല


ബുധനാഴ്‌ച, ജനുവരി 31, 2024


ആനപ്പറമ്പ് .



ആനപ്പറമ്പിനെ ഞങ്ങൾ ഒറ്റയ്ക്ക് കെട്ടിയിട്ടു

കയറുപൊട്ടിച്ചോടിയ പശുക്കൾ
ഒറ്റ തിരിഞ്ഞ ആടുകൾ
കള്ള് കുടിക്കാൻ ഇടമില്ലാത്തവർ
കഞ്ചാവ് വലിക്കാർ
ചീട്ടുകളി കിലുക്കിക്കുത്ത് എംഡിഎംഎ സംഘങ്ങൾ
പട്ടികളുടെ സംസ്ഥാനസമ്മേളനം
ഇരു ചെവികളിലും തെറിപുരണ്ട തോട്ടികൾ

പെൺകുട്ടികളുടെ സൈക്കിൾ അവിടമെത്തുമ്പോൾ കാരണങ്ങളില്ലാതെ വെട്ടി
ഒരിടിമിന്നലിൽ അതിൻ്റെ പനകളിലൊന്ന് ഒറ്റയ്ക്ക് കത്തി

ആനപ്പറമ്പിൻ്റെ പാതിയടഞ്ഞ കണ്ണുകളിൽ നിന്നും ഓർമ്മ വീണൊഴുകി
നിലം നനഞ്ഞു
പുല്ലുകളാർത്തു
ഓർമ്മകൾ പടർന്നു പന്തലിച്ചു

ഞങ്ങൾ ഒറ്റയ്ക്ക് കെട്ടിയിട്ട ആനപ്പറമ്പിപ്പോൾ ആനക്കാട്
നെടുവീർപ്പുകൾ കൊണ്ട് മെനഞ്ഞ അതിൻ്റെ കറൻ്റ് വേലികൾ

ഓർമ്മക്കാടിനകത്തെ ആനകൾക്കിന്നുത്സവം
അവരേറ്റുന്നത് അവരുടെ തന്നെ ഓർമ്മത്തിടമ്പുകൾ