ബുധനാഴ്‌ച, ജനുവരി 31, 2024


ആനപ്പറമ്പ് .



ആനപ്പറമ്പിനെ ഞങ്ങൾ ഒറ്റയ്ക്ക് കെട്ടിയിട്ടു

കയറുപൊട്ടിച്ചോടിയ പശുക്കൾ
ഒറ്റ തിരിഞ്ഞ ആടുകൾ
കള്ള് കുടിക്കാൻ ഇടമില്ലാത്തവർ
കഞ്ചാവ് വലിക്കാർ
ചീട്ടുകളി കിലുക്കിക്കുത്ത് എംഡിഎംഎ സംഘങ്ങൾ
പട്ടികളുടെ സംസ്ഥാനസമ്മേളനം
ഇരു ചെവികളിലും തെറിപുരണ്ട തോട്ടികൾ

പെൺകുട്ടികളുടെ സൈക്കിൾ അവിടമെത്തുമ്പോൾ കാരണങ്ങളില്ലാതെ വെട്ടി
ഒരിടിമിന്നലിൽ അതിൻ്റെ പനകളിലൊന്ന് ഒറ്റയ്ക്ക് കത്തി

ആനപ്പറമ്പിൻ്റെ പാതിയടഞ്ഞ കണ്ണുകളിൽ നിന്നും ഓർമ്മ വീണൊഴുകി
നിലം നനഞ്ഞു
പുല്ലുകളാർത്തു
ഓർമ്മകൾ പടർന്നു പന്തലിച്ചു

ഞങ്ങൾ ഒറ്റയ്ക്ക് കെട്ടിയിട്ട ആനപ്പറമ്പിപ്പോൾ ആനക്കാട്
നെടുവീർപ്പുകൾ കൊണ്ട് മെനഞ്ഞ അതിൻ്റെ കറൻ്റ് വേലികൾ

ഓർമ്മക്കാടിനകത്തെ ആനകൾക്കിന്നുത്സവം
അവരേറ്റുന്നത് അവരുടെ തന്നെ ഓർമ്മത്തിടമ്പുകൾ



വെള്ളിയാഴ്‌ച, ജനുവരി 19, 2024


കോഴപ്പങ്ക്

 

കവി സച്ചിദാനന്ദന്റെ കോഴിപ്പങ്ക് എന്ന കവിതയുടെ കാലാന്തര വിവർത്തനം 

കുഴൂർ വിത്സൺ

2024

 

 

കോഴപ്പങ്ക്

 

 

എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്‍

പക്ഷേ, സ്വർണ്ണകൊക്കെനിക്കു തരിന്‍...

 

എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്‍

പക്ഷേ, ചെമ്പിൻതുട്ടെനിക്ക് തരിന്‍-കരിമണൽ-

ക്കണ്ണെനിക്കു തരിന്‍...

 

എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്‍

പക്ഷേ, വെള്ളിക്കാശെനിക്കു  തരിന്‍-കൊള്ളപ്പണ-

വിരലെനിക്കു തരിന്‍-കെ-റെയിൽ

നഖമെനിക്കു തരിന്‍...

 

എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്‍

പക്ഷേ, തടിയുടലെനിക്കു തരിന്‍-പ്ലാസ്റ്റിക്ക്

കുരലെനിക്കു തരിന്‍-കുഴൽ-

പ്പണമൊക്കെയെനിക്ക് തരിന്‍-ലാവ്ലിൻ

കുഴലെനിക്ക് തരിന്‍...

 

എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്‍

പക്ഷേ, ഇരട്ടയിലൊരു ചങ്കെനിക്കു തരിന്‍-ചെവിയിലെ

രോമമെനിക്ക് തരിന്‍

കൈതോലപ്പായയെനിക്ക് തരിന്‍-കവിത

പ്പൂത്തിരിച്ചേലെനിക്കു തരിന്‍-

അക്കാദമിയങ്കണമെനിക്കു തരിന്‍...

 

എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്‍,

പോട്ടെ,

കോഴക്കൊമ്പു നിങ്ങളെടുത്തോളിന്‍

പുല്ലുകൾ നിങ്ങളെടുത്തോളിന്‍

പൂവൻകോഴമുട്ട നിങ്ങളെടുത്തോളിന്‍

മാറും മാനവും നിങ്ങളെടുത്തോളിന്‍

എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്‍

പക്ഷേ,

എന്‍റെ മാസപ്പടിക്കോഴയെ മാത്രമെനിക്കുതരിന്‍.

 

1972

 

കോഴിപ്പങ്ക്

-സച്ചിദാനന്ദന്

 

എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്

പക്ഷേ,കൂര്മ്പന് കൊക്കെനിക്കു തരിന്...

 

എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്

പക്ഷേ,ചെമ്പന്പൂവെനിക്കു തരിന്-കുന്നിക്കുരു-

ക്കണ്ണെനിക്കു തരിന്...

 

എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്

പക്ഷേ,പൊന്നിന്കാലെനിക്കു തരിന്-എള്ളിന്പൂ

വിരലെനിക്കു തരിന്-കരിമ്പിന്

നഖമെനിക്കു തരിന്...

 

എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്

പക്ഷേ,തുടിയുടലെനിക്കു തരിന്-ശംഖിന്

കുരലെനിക്കു തരിന്-കുഴല്

ക്കരളെനിക്കു തരിന്-തംബുരു

ക്കുടലെനിക്കു തരിന്...

 

എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്

പക്ഷേ,നാക്കിലപ്പപ്പെനിക്കു തരിന്-പൂക്കില-

പ്പൂടയെനിക്കു തരിന്-കൈതോല

വാലെനിക്കു തരിന്-തീപ്പൊരി-

ച്ചേലെനിക്കു തരിന്-പുത്തരി-

യങ്കമെനിക്കു തരിന്...

 

എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്

പോട്ടെ,

കോഴിക്കൊമ്പു നിങ്ങളെടുത്തോളിന്

പല്ലു നിങ്ങളെടുത്തോളിന്

പൂവന്മുട്ട നിങ്ങളെടുത്തോളിന്

മുലയും നിങ്ങളെടുത്തോളിന്

എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്

പക്ഷേ,

എന്റെ കോഴിയെ മാത്രമെനിക്കുതരിന്.




#കോഴപ്പങ്ക് 

#kozhapanku

#kuzhurwilson

#കോഴിപ്പങ്ക്

#സച്ചിദാനന്ദന്

#malayalampoetry 

#poetry 


 

 

ചൊവ്വാഴ്ച, ജനുവരി 09, 2024


കവിതോത്സവം


കവിതോത്സവം 
ടി.പി. രാജീവന് 

കവിത
കുഴൂർ വിത്സൺ


 'നിത്യവാലായ്മയിൽ വലഞ്ഞ്,
ഒരിക്കലും ആഘോഷിക്കപ്പെടാത്തതിൽ 
നിന്നിലെ ഉത്സവങ്ങൾക്ക് 
സങ്കടമുണ്ടോ'?

ഞാനെന്നോടു ചോദിച്ചു:

'ഒരിക്കലുമില്ല;
പടക്കമായിരുന്നുവെങ്കിൽ,
ഞാനെപ്പോഴേ പൊട്ടിത്തെറിച്ചേനേ.
പൂവായിരുന്നുവെങ്കിൽ,
ഞാനെപ്പോഴേ
പിരിഞ്ഞു കൊഴിഞ്ഞു
മണ്ണിൽ കലർന്നേനേ.
മൈക്കായിരുന്നുവെങ്കിൽ,
ഞാനെപ്പോഴേ
പറഞ്ഞു തീർന്നേനേ.

വാലായ്മകൾ തീരുന്ന
അനാദിയായ ഒരു കാലമുണ്ട്,
അതിലേക്കാണ്
നീട്ടിയുള്ള എൻ്റെയീ 
നടത്തം.
അന്ന് നീയും ഞാനും,
നമ്മുടെ ഉത്സവങ്ങൾതന്നെയും,
ഇങ്ങനെയൊന്നുമാകണമെന്നില്ല.

ബലൂണുകളാണ്
ഉത്സവങ്ങളുടെ കൊടിയടയാളം.

അവ മാനത്ത് പറന്നുകളിക്കുന്നു.
കടലിലെ  കുമിളകൾ
അവരെ നോക്കി,
'സഹോദരാ 
ഞങ്ങളെക്കൂടി ' യെന്നു നീട്ടിവിളിച്ച് ,
പൊടുന്നനെ
മരിച്ചു പോകുന്നു.

പറന്ന ബലൂണുകൾ പൊട്ടിത്തകർന്ന്,
ആ കരച്ചിലിനോടു ചേരുന്നു.

ഉള്ളിലെൻ്റെ
കവിതയുടെ ഉത്സവങ്ങൾക്ക്
കൊടികയറുന്നു'.