ബുധനാഴ്‌ച, ജനുവരി 31, 2024


ആനപ്പറമ്പ് .



ആനപ്പറമ്പിനെ ഞങ്ങൾ ഒറ്റയ്ക്ക് കെട്ടിയിട്ടു

കയറുപൊട്ടിച്ചോടിയ പശുക്കൾ
ഒറ്റ തിരിഞ്ഞ ആടുകൾ
കള്ള് കുടിക്കാൻ ഇടമില്ലാത്തവർ
കഞ്ചാവ് വലിക്കാർ
ചീട്ടുകളി കിലുക്കിക്കുത്ത് എംഡിഎംഎ സംഘങ്ങൾ
പട്ടികളുടെ സംസ്ഥാനസമ്മേളനം
ഇരു ചെവികളിലും തെറിപുരണ്ട തോട്ടികൾ

പെൺകുട്ടികളുടെ സൈക്കിൾ അവിടമെത്തുമ്പോൾ കാരണങ്ങളില്ലാതെ വെട്ടി
ഒരിടിമിന്നലിൽ അതിൻ്റെ പനകളിലൊന്ന് ഒറ്റയ്ക്ക് കത്തി

ആനപ്പറമ്പിൻ്റെ പാതിയടഞ്ഞ കണ്ണുകളിൽ നിന്നും ഓർമ്മ വീണൊഴുകി
നിലം നനഞ്ഞു
പുല്ലുകളാർത്തു
ഓർമ്മകൾ പടർന്നു പന്തലിച്ചു

ഞങ്ങൾ ഒറ്റയ്ക്ക് കെട്ടിയിട്ട ആനപ്പറമ്പിപ്പോൾ ആനക്കാട്
നെടുവീർപ്പുകൾ കൊണ്ട് മെനഞ്ഞ അതിൻ്റെ കറൻ്റ് വേലികൾ

ഓർമ്മക്കാടിനകത്തെ ആനകൾക്കിന്നുത്സവം
അവരേറ്റുന്നത് അവരുടെ തന്നെ ഓർമ്മത്തിടമ്പുകൾ



അഭിപ്രായങ്ങളൊന്നുമില്ല: