അവളെ
പിരിഞ്ഞതിൽ പിന്നെ
കാറ്റാടി മരങ്ങളുമായി
പിണക്കത്തിലായി
എങ്കിലും
കടൽതീരത്ത്
ചെല്ലുമ്പോഴെല്ലാം
അവരെന്നെ
കൊഞ്ഞനം കുത്തി
എന്നെയിങ്ങനെ
സങ്കടപ്പെടുത്താതെ
മണലിൽ മുട്ടുകുത്തി നിന്ന്
ആകാശത്തേക്ക്
കണ്ണുകളും
കയ്യുകളുമുയർത്തി
ഞാനവരോട്
കെഞ്ചി
നീയിഞ്ചിഞ്ചായി
വേദനിക്കണം
കാറ്റാടിമരങ്ങൾ
കടല്ക്കാറ്റുമായി
ചേർന്നെന്റെ
മുറിവുകളിൽ
ഉപ്പുനീറ്റി
പൊറുക്കുക
കാറ്റാടി
മരങ്ങളേ
നിങ്ങളെ
വെറുത്തതിൽ
എത്ര
ദണ്ണമുണ്ടെന്ന്
പറഞ്ഞറിയിക്കുക
വയ്യ
നെഞ്ചത്ത് തന്നെ കൊള്ളുന്ന
നിങ്ങടെ
നിഴലുകളിൽ
വന്നിരിക്കുന്ന
കാക്കകൾ
പാടുന്നത്
കേൾക്കുക