തിങ്കളാഴ്‌ച, ഡിസംബർ 25, 2017


💃


രാവിലെ അപ്പനേം അമ്മേനേം കാണാന്‍ സെമിത്തേരിയില്‍ പോയി . എന്തൊക്കെയാ എന്ന് അങ്ങോടുമിങ്ങോടും ചോദിച്ച് കൊണ്ടിരിക്കുമ്പോള്‍ എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ മരിച്ചവരെല്ലാം എണീറ്റ് വന്ന് ദാ സാന്‍ഡ വന്നിരിക്കുന്നു സാന്‍ഡ വന്നിരിക്കുന്നു എന്ന് പറഞ്ഞ് എഴുന്നേറ്റു എഴുന്നേറ്റു വരാന്‍ തുടങ്ങി. കണ്ണു തിരുമ്മി എണീറ്റ് എണീറ്റ് വരുന്ന അവരെ കാണാന്‍ നല്ല രസമുണ്ടായിരുന്നു.. സാന്‍ഡേ സാന്‍ഡേ എന്നുള്ള
അവരുടെ വിളി കേള്‍ക്കാന്‍ നല്ല ഇമ്പമുണ്ടായിരുന്നു. 

പൊടുന്നനെ ഞാനൊരു സാന്‍ഡയായി. ഭൂമി ഉണ്ടായ കാലം മുതല്‍ ഇന്ന് വരെ മരിച്ചവര്‍ കുഞ്ഞുങ്ങളായി ചുറ്റും കറങ്ങി. എനിക്കവരോട് അമിതമായ വാത്സല്യം തോന്നി.

ആകാശത്തിന്റെ  അത്ര വലുപ്പമുള്ള ഒരു ബലൂണ്‍ സാന്‍ഡ  അവര്‍ക്ക് കൊടുത്തു. ആകാശത്തിന്റെ  അത്ര തന്നെ വലുപ്പമുള്ള ഒരു നക്ഷത്രം സാന്‍ഡ അവര്‍ക്ക് കൊടുത്തു. സാന്‍ഡയുടെ ചുറ്റും മരിച്ചവര്‍ കുഞ്ഞുങ്ങളായി

നോക്കി നോക്കി നില്‍ക്കേ, വാത്സല്യം അതിരു കവിഞ്ഞു. കടലായി പരക്കുന്ന എന്നെ ഞാനിങ്ങനെ വായും പൊളിച്ച് നോക്കി നിന്നു

ഇപ്പോള്‍ ആകാശത്ത് മരിച്ചവര്‍ ഒരു ബലൂണും ഒരു നക്ഷത്രവും വച്ച് ക്രിസ്തുമസ് കളിക്കുന്നു . ഞാനതിന്റെ കൂടെ ചേരുന്നു

💃

25/12/2017
Temple of poetry

വെള്ളിയാഴ്‌ച, ഡിസംബർ 01, 2017


കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം


പൊളിച്ച് കളഞ്ഞ ആ വീടിനോട് ചേർന്ന്
ഒരലക്ക് കല്ലുണ്ട്.
അത് പൊളിച്ചിട്ടില്ല


നീല ട്രൗസറിട്ട ഒരു സ്കൂൾകുട്ടിയുടെ പ്രേതം
അവിടെയൊക്കെ കറങ്ങി നടക്കുന്നതിനാൽ
അതിനടുത്തേക്ക് പോകാറില്ല
 

ഒരു കുറ്റിപ്പെൻസിൽ തരുമോ എന്ന് ചോദിച്ച് അത് അടുത്തു വരുമത്രേ
പാവം
അലക്കാനിടുന്ന നീല ട്രൗസറുകളുടെ കീശയുടെ മൂലയിൽ
പെൻസിലിന്റെ ഒരു കഷണം ഉണ്ടാകുമെന്ന് അതിപ്പോഴും വിശ്വസിക്കുന്നു


കൂടെ ഉള്ളിൽ താമസിക്കുന്ന ഒരാൾ ഇടക്കിടെ അവിടെയൊക്കെ പോയിട്ട് വരും
അത് പറയുന്ന വിശേഷങ്ങളിൽ ഇപ്പോഴും സ്വർണ്ണത്തിന്റെ ഒരു അരഞ്ഞാണമുണ്ട് . കുടപ്പനുള്ളത് എന്നാണതിന്റെ ടാഗ്
കുളിപ്പിച്ചപ്പോൾ ഇഴഞ്ഞ് പോയതാണത്രേ


ആ സർപ്പത്തെ നീയിപ്പോഴും സ്നേഹിക്കുന്നുണ്ടോ എന്നയാൾ ചോദിക്കുന്നു
ഉണ്ട്. ആ കുടപ്പൻ എന്നെയും ടാഗ് ചെയ്തിട്ടുണ്ട്

ശനിയാഴ്‌ച, നവംബർ 18, 2017


ജോസേട്ടൻ


ഞങ്ങളുടെ നാട്ടിൽ
കവിത ചിക്കൻ സെന്റർ
എന്ന് പേരുള്ള ഒരു കോഴിക്കടയുണ്ട്

കുറേക്കാലം മുൻപ്
ജോസേട്ടനാണു
ഈ കട തുടങ്ങിയത്
ഇപ്പോഴത് മകൻ നടത്തുന്നു

എന്ത് കൊണ്ട്
ജോസേട്ടൻ
ഈ കടക്ക്
കവിതയെന്ന്
പേരിട്ടുവെന്ന്
പലകുറി ചികഞ്ഞിട്ടുണ്ട്

പുള്ളിയുടെ ഭാര്യയുടെ പേരു അതല്ല
പുള്ളിക്ക് പെണ്മക്കളുമില്ല
പുള്ളിക്ക് ഒരു കാമുകിയുണ്ടാവുന്ന കാര്യം
പുള്ളി പോലും ചിന്തിച്ചിട്ടുണ്ടാവില്ല
ഈ പേരിന്റെ ഒരു പുള്ളി പോലും എനിക്ക് കിട്ടിയതുമില്ല


കവിത ജോസേട്ടൻ
എന്ന് വരെ ആളുകൾ
പുള്ളിയെ പരിചയപ്പെടുത്താറുണ്ട്
എന്നുമോർക്കണം

തിരഞ്ഞ് തിരഞ്ഞ്
ചിന്തിച്ച് ചിന്തിച്ച്
കവിത ചിക്കൻ സെന്റർ പോലെ
ജോസ് എന്ന പേരും
എന്റെ മുൻപിൽ നിന്നു

ഞാൻ ജോസേട്ടനെ
പല രീതിയിൽ വായിച്ച് നോക്കി

ഇല്ല എനിക്കൊന്നും കിട്ടുന്നില്ല
ഗൂഗിളിലുമില്ല

ഇപ്പോഴെനിക്ക് കുറേശ്ശേ മനസ്സിലാവുന്നുണ്ട്
എന്ത് കൊണ്ട് ജോസേട്ടൻ
കോഴിക്കടക്ക്
കവിത ചിക്കൻ സെന്റർ
എന്ന് പേരിട്ടുവെന്ന്


17/11/2017
Kuzhur


ശനിയാഴ്‌ച, നവംബർ 11, 2017


05.11.2017. 8 am ൽ ഒരു കുഞ്ഞുടുപ്പ്


05.11.2017. 8 am ഒരു കുഞ്ഞുടുപ്പ് 



അങ്ങനെയിരിക്കെ
അയാൾക്ക്
ചാനലിലെ
പെൺകുട്ടികളുടെ
ഉടുപ്പ്
ഡിസൈൻ
ചെയ്യുന്ന
പണി
 കിട്ടി


മുലകൾക്കിടയിൽ
എന്നെഴുതിയ
ടീഷർട്ടിന്റെ തെരഞ്ഞെടുപ്പായിരുന്നു അതിനുള്ള യോഗ്യത

മേലു മുഴുവൻ മിന്നാമിന്നികളെ തുന്നിവച്ച ഉടുപ്പവതരിപ്പിച്ച് ആദ്യദിവസം അയാൾ കാണികളെ ആകാശത്തേക്ക് കൊണ്ട് പോയി
വെളുത്ത തോർത്തിൽ ചെമ്പരത്തിച്ചാറു മുക്കി അയാളുണ്ടാക്കിയ ശീലച്ചുറ്റി ഒരു പെൺകുട്ടി നക്ഷത്രം തൊട്ട ദിവസം ചാനലിന്റെ റേറ്റ് കുത്തനെ ഉയർന്നു
അയാളുണ്ടാക്കുന്ന ഉടുപ്പുകളിട്ട്  വട്ടം ചുറ്റുന്നത് പണക്കാരുടെ വീട്ടിലെ പെൺകുട്ടികൾ സ്വപ്നം കണ്ടു
താമരയുടെ ഇടത്  ചോപ്പും  വലത്  പച്ചയുമായി  വെള്ളയിൽ അയാൾ  തീർത്ത പതാകയുടെ  ഉടുപ്പ്  പെൺകുട്ടികളുടെ  ദേശീയവസ്ത്രമായി  തെരഞ്ഞെടുക്കപ്പെട്ടു
 ആശയോടെ ആ ഉടുപ്പണിഞ്ഞ് ന്യത്തം ചെയ്ത ചില പെൺകുട്ടികളെ ചില രാജ്യങ്ങൾ താക്കീത് വരെ ചെയ്തു
തങ്ങളുടെ  കന്യാസ്ത്രീകൾക്ക്  ഒരുടുപ്പ്  ഡിസൈൻ  ചെയ്യണമെന്ന  ആവശ്യവുമായി  ഒരു വിദേശസഭ  തന്നെ  അയാളുടെ  അടുത്തെത്തി

അങ്ങനെയിരിക്കെ
അയാളെ
കാണാതായി

എന്നിട്ടാണു രസം.  കടൽ അയാളുണ്ടാക്കിയ പച്ചയുടുപ്പണിഞ്ഞ് കറങ്ങി നടക്കുന്നു. കാട് അയാളുണ്ടാക്കിയ  മഞ്ഞക്കോട്ടിലുമ്മ  വച്ച്  മണത്ത്  നോക്കുന്നു.  അവിടെ ആ ഭൂമിയുടെ നെഞ്ചിൽ തലയും ചാരി,  ഒരു കുഞ്ഞുടുപ്പ്  കെട്ടിപ്പിടിച്ച്  അയാൾ  കിടന്നുറങ്ങുന്നു

 

06.11.2017
Temple Of Poetry

www.kuzhur.com

ശനിയാഴ്‌ച, സെപ്റ്റംബർ 16, 2017


വാര്‍ത്താ വായനക്കാരന്‍

കടമറ്റത്തെ അച്ചൻ ചോദിച്ചു

ഇഷ്ടപ്പെട്ട പൂവേതാണ്
ശംഖ് പുഷ്പം എന്ന് പറഞ്ഞത്
ഗാർഗിയുടെ  കവിത ഓർത്തായിരുന്നില്ല
അപ്പോളതെവിടെ നിന്നു വിരിഞ്ഞൂവെന്ന്
പിന്നെ പല കുറിപുകഞ്ഞു

ഗാർഗി  മന്ദാകിനിയുടെ കൊച്ചുമകളാണ്
അജിതയുടെ മകളും
അയ്യപ്പന്റെ ഒരു കവിതയിൽ ഗാർഗിയുണ്ട്

കൂട്ടുകാരുടെ പല കവിതകളിലും അവളുടെ നിഴൽ  കണ്ടിട്ടുമുണ്ട്

എന്നാൽ  ഗാർഗിയുടെഒരു കവിതയിൽ
ശംഖ്പുഷ്പം  പെൺയോനിയാണു
"നമ്മുടെ അമ്മമാർ നമ്മെ നോക്കിചിരിക്കുന്നതാണ് " *

എന്നാലെനിക്ക് ശംഖ്പുഷ്പംഒരു കാതായി തോന്നുന്നു

ശംഖ്പുഷ്പം = യോനി
ശംഖ്പുഷ്പം = കാത്
കാത് = യോനി
കവിതയിലെനിക്കും
ചെറിയ കണക്കുകൾ ആവാമല്ലോ

അങ്ങനെയെങ്കിൽ  ഈരാത്രി
ഉരുക്കേണ്ടത് ഈയമല്ല
കാതിലൂടെ ഭോഗിക്കുന്ന ഒരു വന്യമായസ്വപ്നം
വായിക്കുന്നവർ  കണ്ടാൽ ഉത്തരവാദിഞാനുമല്ല

കാതിലൂടെയാണു  ഞാൻജീവിക്കുന്നത്
കാതിലൂടെ തന്നെയാണ് എനിക്ക് മറയേണ്ടത്
കാതിലൂടെ തന്നെയാണ് എനിക്ക് മരിക്കേണ്ടത്

പിന്നെയും പിന്നെയും പിന്നെയും
പിറക്കേണ്ടതും



( 2010 )

* ഗാർഗിയുടെ കവിതയിൽനിന്നും

ചൊവ്വാഴ്ച, സെപ്റ്റംബർ 05, 2017


വാമനൻ

ഒരിക്കൽ കുഞ്ഞുണ്ണിമാഷ്
ഞങ്ങളുടെ സ്ക്കൂളിൽ വന്നു

കഥയിൽ കയറി
വാമനവേഷമണിഞ്ഞു
കുട്ടികളോട്
മൂന്നടി ചോദിച്ചു

ക്ലാസ് മുറിയും സ്റ്റാഫ് റൂമും
അസംബ്ലിഗ്രൗണ്ടും
എല്ലാമെല്ലാം
അളന്നെടുത്തോളൂവെന്ന്
കുട്ടികൾ

ഒന്നാമത്തെ അടിയിൽ
കുട്ടികളുടെ ഹ്യദയങ്ങൾ
രണ്ടാമത്തെ അടിയിൽ
കുട്ടികളുടെ തലകൾ

മൂന്നാമത്തേതിനെവിടെ

വാമനൻ ഒറ്റക്കാലിൽ നിൽക്കുകയാണു

മാഷ് പാതാളത്തിലേക്ക്
പൊയ്ക്കോളൂ

കുട്ടികൾ പറഞ്ഞു




(പുസ്തകം-, 2002 )

ചൊവ്വാഴ്ച, ഏപ്രിൽ 04, 2017


കിടപ്പാടം


പാടത്തിന്റെ തീരത്ത്
വീട് വയ്ക്കണമെന്നായിരുന്നു


ഞാറു പോൽ
മുളയ്ക്കുന്നവക്കൊക്കെയും
മകളുടെ
പേരിടണമെന്നായിരുന്നു


കതിരിട്ട മക്കൾക്കൊപ്പം
മലർന്ന് കിടന്ന്
നിലാവ് കുടിക്കണമെന്നായിരുന്നു


കളകളേയും കാക്കകളേയും
കവിത തളിച്ച്
ഓടിക്കണമെന്നായിരുന്നു


എന്നിട്ടാണ്
വിതയും കതിരും 
കൊയ്ത്തും മെതിയുമില്ലാത്ത
കണ്ടത്തിൽ


ആറടിയുടെ
കിടപ്പാടവും നോക്കി
കമിഴ്ന്നു കിടക്കുന്നത്


ചിരിച്ച് ചിരിച്ചല്ലാതെ
കരഞ്ഞ് കരഞ്ഞ് കൊണ്ടും
മണ്ണ് കപ്പാമോ




മാർച്ച്‌. 25 .2017
കുഴൂർ

തിങ്കളാഴ്‌ച, ഏപ്രിൽ 03, 2017


തുറന്നു വിട്ടതെന്തിനു


അടിമകളുടെ രാജാവിനെ
തുറന്നു വിട്ട കുറ്റത്തിന്
നിനക്ക് ജീവപര്യന്തം ഉമ്മകൾ

നീല പോലത്തെ പച്ചയിൽ
ഒരു മുളയുടെ നിഴലിൽ
ഒളിച്ചിരുന്നയെന്നെ
ഇരുമുലകളുടെ പൂച്ചക്കണ്ണുകളാൽ
ഇരുട്ടിലേക്കിട്ട
പാവപ്പെട്ടവരുടെ രാജകുമാരീ
ഈയുപമയാൽ
നാണം കെടുത്തുന്നു നിന്നെ ഞാൻ

യുദ്ധം തുടങ്ങിയതേയുള്ളൂ
ചോദ്യപേപ്പർ ബോറടിച്ച്
കുട്ടികൾ എണീറ്റ് പോകും പോലെ
കാഴ്ച്ചക്കാർ പോയി
സിഗരറ്റ് മണം കാറ്റിൽ

ബാലരമയിൽ നിന്ന് മായാവി പോയി
പൂമ്പാറ്റയിൽ നിന്ന് മഞ്ഞയും വെളുപ്പും പോയി
കാത്തു നില്ക്കുന്നതാരെ
നിറങ്ങൾ
തങ്ങളെത്തന്നെ മറന്നു പോയ്
പരസ്പ്പരം വച്ചു മാറിപ്പോയീ

പച്ച അതിന്റെ കാതിൽ കറുപ്പു കുത്തി
നീല അതിന്റെ വയറിൽ വയലറ്റ് കുത്തി
പച്ച പോലത്തെ മഞ്ഞ
അതിന്റെ നെറ്റിയിൽ ചോപ്പ കുത്തി
മഞ്ഞ പോലത്തെ നീല
അതിന്റെ മുലക്കണ്ണുകളിൽ
കരിനീല കുത്തി
നീല പോലത്തെ വെള്ള
യോനിയിൽ കുങ്കുമം കലർത്തി

നിന്റെ മുലക്കണ്ണുകൾ
എന്റെ ചുണ്ടുകളെ പൊത്തിയ നിമിഷത്തെ
സ്വർഗ്ഗമെന്നു ഞാൻ വിളിക്കുമെങ്കിലും
ചെയ്യാത്ത കുറ്റത്തിന് കഴുവേറുന്ന
തുടരൻ നാടകത്തിൽ
നിനക്ക് ഒരു കിടിലൻ അടിമയുടെ വേഷം

നൃത്തം ചെയ്യുന്ന അടിമ
ഉമ്മ വയ്ക്കുന്ന അടിമ
വീഞ്ഞ് കുടിയ്ക്കുന്ന അടിമ
അടിച്ച് വാരുന്ന അടിമ

ഒന്നാം ചുവടിൽ കടൽ
രണ്ടാം ചുവടിൽ ആകാശം
മൂന്നാം ചുവടിൽ ഭൂമി
നാലാം ചുവടിൽ...
ഇല്ല
അടിമകൾക്ക് നാലാം ചുവടില്ല

അതിനു വച്ച കാലുകൾ കടം കൊടുക്ക്
അടുത്ത ജന്മത്തിൽ പറ്റുമെങ്കിൽ തിരിച്ചു പിടിക്ക്

അടിമയുടെ ആഗ്രഹം അടിവയറ്റിലൊതുങ്ങണം

നിന്റെ അടിവയറ്റിൽ ഞാൻ വരഞ്ഞ ചിത്രങ്ങളിൽ ഒരു കിളിയുണ്ട്
അത് പാടിക്കൊണ്ടേയിരിക്കും
അതിലേക്ക് മരങ്ങൾ പറന്നു കയറും

അടിമയോട് രാജാവിനു തോന്നുന്ന സ്നേഹത്തെ
പച്ചകുത്തി ഒറ്റയ്ക്കാക്കുക

ഉമ്മ കൊടുത്ത് സങ്കടപ്പെടുത്തക


(ജനുവരി 2017 , ഫോർട്ട് കൊച്ചി)