മലയാള കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മലയാള കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, ഒക്‌ടോബർ 15, 2020


അരികെ

തോട്ടിൽ
ആനയുടെ
ശവത്തിനരികെ
നിൽക്കുമ്പോൾ
ഉള്ളിൽ
മലയുടെ കനം



മലയ്ക്ക്
മുകളിൽ
ആകാശം


അതിൽ
നിറയെ
മേഘക്കുഞ്ഞുങ്ങൾ


എല്ലാത്തിനും
ആനയുടെ ഛായ


അതെല്ലാം കൂടി
ഉടൻ
തോട്ടിലേയ്ക്ക്
പെയ്തേക്കും

 


ഞായറാഴ്‌ച, ജൂൺ 24, 2018


കിളി പോയി


മഴ കഴിഞ്ഞ
പാതിരാത്രിയിൽ
വേറെയാരെയും കൂട്ടാതെ
വിരിഞ്ഞ റോഡിലൂടെ
പറന്നങ്ങനെ
ആകാശം
നോക്കി നടക്കുമ്പോൾ
ദേ , ഒരു ബോർഡ്

Sparrow Trading

അത് കൊള്ളാം

കുരുവിക്കച്ചവടം
പക്ഷി വ്യാപാരം
പറവകൾ വിൽക്കപ്പെടും

വിവർത്തകൻ എന്ന നിലയ്ക്ക്
റാ ഷാ എന്ന രവിശങ്കറിനേയും
ആൽബർട്ടോ കെയ്റോ എന്ന
ബാബു രാമചന്ദ്രനേയും
ട്രോളാൻ തീരുമാനിച്ചു

ഞാനാ
കുരുവി ഫാക്ടറിയിലേക്ക് ,
പക്ഷി മാർക്കറ്റിലേക്ക് ,
പറവകളുടെ
ഹോൾസെയിൽ കേന്ദ്രത്തിലേക്ക്
ബെല്ലടിക്കാതെ കയറിച്ചെന്നു

ഒരൊറ്റ
കുരുവിക്കുഞ്ഞിനെപ്പോലും
ഉണർത്തരുതെന്ന
നിർബന്ധമുണ്ടായിരുന്ന ആ ഞാൻ
ഒച്ചയുണ്ടാക്കാതെ
അനങ്ങാതെ
ഒന്നുമേ
ചിന്തിക്ക പോലും
ചെയ്യാതെയാണ്
ചെന്ന് കേറിയത്

ഗേറ്റിൽ
പറവയില്ല
പാറാവുകാരൻ
പഴയ പട്ടാളക്കാരൻ
എന്തൊരുറക്കം

മുന്നോട്ട് തന്നെ നടന്നു
ആരുമില്ല

ആ രണ്ട് പൂച്ചക്കണ്ണുകൾ എവിടെപ്പോയി

ജനൽ
പതിയെ
തള്ളി
ഞാനൊളിഞ്ഞു നോക്കി

അറിയാത്ത
ഏതോ
ഒരു ഭാഷയിൽ
ഒരു പയ്യൻ
സകല വ്യാകരണവും
തെറ്റിച്ച്
തളർന്നുറങ്ങുന്നു

ഭായ് ഭായ്
പറവകൾ കേൾക്കാതെ ഞാൻ വിളിച്ചു


ഏതോ
ഒരു ഭാഷ
കണ്ണും
തിരുമ്മി
എണീറ്റു വന്നു

വല്ലാതെ പാവം തോന്നി

കുറ്റബോധത്താലും,
ശബ്ദം താഴ്ത്തിയും
ഞാനവനോട് ചോദിച്ചു

കിളികൾ ?

അവൻ പറഞ്ഞു

കിളി പോയി

കിളി പോയി ?

കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി 

ലോകത്തിലെ
മുഴുവൻ മനുഷ്യരും ചേർന്ന്
പല ഭാഷയിൽ പാടുകയാണ്

കിളി പോയി എന്ന്

ഒന്നും പറവാനില്ല


# പിന്നെ ഞാൻ ചെയ്ത മൂന്നു കാര്യങ്ങൾ നിങ്ങൾക്കും ചെയ്യാവുന്നതാണ്
പോയ കിളിയെ തെരയുക എന്നതൊഴിച്ച്

ബുധനാഴ്‌ച, ജൂൺ 13, 2018


പതിമ്മൂന്ന്



തൊള്ളായിരത്തി പതിമ്മൂന്നാം  നമ്പര്‍  മുറിയുടെ
താക്കോല്‍  തരുമ്പോള്‍
മാനേജരുടെ  മുഖത്ത്
പേടിയുള്ള ഒരു  ചിരിയുണ്ടായിരുന്നു
നടന്ന് കയറേണ്ട
ഒമ്പത് നിലകളുടെ  കിതപ്പുണ്ടായിരുന്നു

മരിക്കാനൊരുങ്ങി   വന്നവന്
എന്ത്   പതിമ്മൂന്ന്   
എന്ത്  തൊള്ളായിരത്തി  പതിമ്മൂന്ന്
എന്നൊരു   ആത്മഗതം
മറുപടിയായി   വായുവില്‍    കാച്ചിയിരുന്നു

അങ്ങനെയിരിക്കെ
ഒരു  പതിമ്മൂന്നാം   തിയതി
പതിമ്മൂന്നില്‍  അവസാനിക്കുന്ന  ടിക്കറ്റിനു
ഒമ്പതാം നിലയിലെ
പതിമ്മൂന്നാം  മുറിയിലേക്ക്
പത്തമ്പത്  ലക്ഷം  ലോട്ടറിയടിച്ചു

ഒമ്പതാം നിലയിലെ
പതിമ്മൂന്നാം  നമ്പര്‍ മുറിയിലേക്ക്
ബാങ്കുകാര്‍
പൂച്ചെണ്ടുകളുമായി  വന്നു
പത്രക്കാര്‍   ചോദ്യങ്ങളുമായി  വന്നു
കൂട്ടുകാര്‍   കുപ്പികളുമായി   വന്നു
ചെറുപ്പക്കാര്‍
പുത്തന്‍  പ്രൊജക്ടുകളുമായി  വന്നു

നാട് വിട്ട് കുറേക്കാലമായി
ഒരു വിവരവുമില്ലാതിരുന്ന വകയിലെ ചേട്ടന്‍
ഒമ്പതാം നിലയിലെ
പതിമ്മൂന്നാം നമ്പര്‍ മുറി
കണ്ട് പിടിച്ച് മുകളില്‍ എത്തിയതായിരുന്നു
പരമ്പരയിലെ ഏറ്റവും നല്ല ഹൈലേറ്റ്


എപ്പോഴും  പൂട്ടായി  പോകുന്ന
ലോക്കിനു  പകരം
പുത്തനൊന്ന്  നിധി  പോലെ  കൈമാറും നേരം
മാനേജര്‍   പറഞ്ഞു

സാറു  വന്നത്  നന്നായി
ഞാനീ  മുറിക്ക്
പന്ത്രണ്ട്  ( രണ്ട് )  എന്നോ
പതിനാലു  ( രണ്ട് )  എന്നോ
പേരിടാന്‍  പോവുകയായിരുന്നു

ആഹാ,  അതു ശരി
ഞാനിപ്പോള്‍ 
ഒമ്പതാം നിലയിലെ
ഈ മുറിക്ക്
പതിമ്മൂ‍ന്ന്  ഒന്നാമന്‍
എന്ന്  പേരിടാന്‍  പോവുകയാണു

അതേക്കുറിച്ചും
ഒരു  കവിതയെഴുതാന്‍  പോവുകയാണു


13/ 06/2018

 kozhicut poems # calikode poetry # കണ്ടംകുളം ക്രോസ് റോഡ് കവിതകള്‍ # 


ഞായറാഴ്‌ച, മേയ് 20, 2018


ഭാഗ്യം


ഭാഗ്യം

🖤

ഞങ്ങളുടെ നാട്ടിലെ കൊലകൊമ്പന്മാരെല്ലാം 
ഭാഗ്യത്തിന്റെ കാരുണ്യത്തിൽ അഭയം തേടി


വീടു പൂട്ടി പുറത്തിറങ്ങിയാൽ 
കാര്യമെത്തും മുൻപ്
ഒരു പത്തു പതിനഞ്ച് 
ഭാഗ്യമെങ്കിലും തേടിവരുമെന്ന നിലയായി


എത്ര നിശബ്ദമായാണു 
ഈ ഭാഗ്യം വരുന്നതെന്ന് ഞാൻ ശ്രദ്ധിച്ചു


പണ്ടൊക്കെ എന്തൊരു ഒച്ചയായിരുന്നു
നാളെയാണു നാളെയാണു 
എന്ന അതിന്റെ പാട്ട് എന്ത് രസമായിരുന്നു


പതുക്കെ പതുക്കെ നാളെ ഇന്നായി

ഇന്നാണു ഇന്നാണു 
എത്ര വട്ടം കൂടെ പാടിയിരിക്കുന്നു


ഇപ്പോൾ
എത്ര ഏകാന്തമായാണു
എത്ര നിശബ്ദമായാണു
ഭാഗ്യം വരുന്നത്


അതിനു മിണ്ടാനേ വയ്യ

അതിനു അതിനോട് തന്നെ നല്ല പുച്ഛമുണ്ട്
എടിഎം കൗണ്ടറിനു കാവൽ നിൽക്കുന്ന പഴയ പട്ടാളക്കാരനേക്കാൾ അതു ചുരുണ്ട് കൂടിയിരിക്കുന്നു


ഭാഗ്യത്തിന്റെ ഒച്ചയൊക്കെ എവിടെപ്പോയി

ഭാഗ്യത്തിനു ഒച്ചയില്ലെന്നാണോ
ഭാഗ്യം തന്നെ ഇല്ലെന്നാണോ


🖤

ബുധനാഴ്‌ച, മേയ് 16, 2018


താ മ ര


( മധുസൂദനന്‍ നായര്‍ക്കും, പ്രഭാ വര്‍മ്മയ്ക്കും )






എത്ര 
അഴുക്കിലാണു
നാം 
വിരിഞ്ഞ് 
നിൽക്കുന്നത്


രാഹുൽ ഗാന്ധി


എനിക്കയാളെ പരമ പുച്ഛമായിരുന്നു
അടിമുടി ഒരമുൽ ബേബി
ന്യൂസ് റൂമിലും  വാക്ക് തർക്കങ്ങളിലും
ഞാനയാളെ കണക്കിനു കളിയാക്കി

ഒരു ദിവസം  ആ അമുൽ ബേബിയെ
കുറ്റം പറഞ്ഞ് കുറ്റം പറഞ്ഞ് ആക്കിച്ചിരിച്ച്
ഞാനങ്ങനെ കത്തിക്കയറുകയായിരുന്നു

പൊടുന്നനെ ഒരശരീരി
എന്നെ വലിച്ച് നിലത്തിട്ടു
അതിങ്ങനെ മുഴങ്ങി

കളിയാക്കിയില്ലേ,
അമൂൽ ബേബിയെന്ന്
ഇളം തൊണ്ണ കാട്ടി
അമ്മൂമ്മേയെന്ന് കൊഞ്ചിയ ആ കുഞ്ഞില്ലേ,
അതിന്റെയാത്മാവിന്റെ ഉടൽ തുളച്ച
വെടിയുണ്ടകളുടെ ഒച്ചയെങ്കിലും കേട്ടിട്ടുണ്ടോ
അച്ഛായെന്ന് വിളിച്ച് ഓടിച്ചെല്ലുമ്പോൾ
മാലപ്പടക്കം  പോലെ പൊട്ടിയ ദേഹത്തിൽ നിന്ന്
കുഞ്ഞുടുപ്പിൽ ചോര പറ്റിയിട്ടുണ്ടോ


പൊട്ടി കത്തി ചിതറിയ എന്നിൽ
വെള്ളം ഇറ്റിക്കുകയാണു  
അശരീരി

പരമമായ എന്റെ  പുച്ഛത്തിനു
ചെറുതായി നീറ്റലുണ്ട് ഇപ്പോൾ

ഞായറാഴ്‌ച, ജനുവരി 14, 2018


വെള്ള ഷർട്ട്

( നടൻ വിനായകനു )



🌀


വെള്ള  ഷർട്ട്  വാങ്ങാനിറങ്ങി


കടയിലെ  അയാൾ  രണ്ട് മൂന്ന് വെള്ള ഷർട്ടുകൾ ഒരുമിച്ചെടുത്തിട്ടു
ഇത് 1050
സാറിനു നന്നായി ചേരും
ഇതിനോ
800
നല്ലതാ
അതോ
450
എല്ലാം കലക്കനാ


കുറഞ്ഞതൊന്നും  ഇല്ലേ
ഒരു  150 – 200 റേഞ്ചിൽ


അയാളുടെ മുഖത്ത് ഒരു മറ്റേ  ഭാവം


ഉണ്ടോ
ഉണ്ട് , പക്ഷേ


എവിടെ


അയാളുടെ  മുഖത്ത്  ഒരു  തരം  ചിരി


എവിടെ
 വെള്ള  ഷർട്ട്


ഇവിടെയില്ല
ദാ,
പൂക്കടയുടെ അടുത്ത്
ആ മൂലയ്ക്കെ



അയാളുടെ ചിരിയിൽ
ഒരു കുഴപ്പം


എന്താ


സാറേ
അത് ,അത് മരിച്ചവരിടുന്നതാ


ആഹാ
വില കുറഞ്ഞതിനാൽ
ആ വെള്ള ഷർട്ടിടുന്നവർ  
മരിക്കുന്നതിനും മുന്നേ മരിക്കുമോ

വില കൂടിയ വെള്ള ഷർട്ടിട്ടവർ
മരിച്ചാലും ജീവിക്കുമോ

കൂടിയ  കൂടിയ ഷർട്ടുകൾ ഇട്ടാൽ
മരിച്ചവർ ജീവിക്കുമോ


മരിച്ച വെള്ള ഷർട്ടും
മരിക്കാത്ത വെള്ള ഷർട്ടും
മുൻപിലങ്ങനെ തൂങ്ങി


ഒടുവിൽ ഒരു കറുത്ത ഷർട്ട് വാങ്ങി


വിലയോ ?


ഇല്ല, പറയാൻ  മനസ്സില്ല


🌀


കുഴൂർ വിത്സൻ
Temple of poetry
13/01/2018

വെള്ളിയാഴ്‌ച, ഡിസംബർ 01, 2017


കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം


പൊളിച്ച് കളഞ്ഞ ആ വീടിനോട് ചേർന്ന്
ഒരലക്ക് കല്ലുണ്ട്.
അത് പൊളിച്ചിട്ടില്ല


നീല ട്രൗസറിട്ട ഒരു സ്കൂൾകുട്ടിയുടെ പ്രേതം
അവിടെയൊക്കെ കറങ്ങി നടക്കുന്നതിനാൽ
അതിനടുത്തേക്ക് പോകാറില്ല
 

ഒരു കുറ്റിപ്പെൻസിൽ തരുമോ എന്ന് ചോദിച്ച് അത് അടുത്തു വരുമത്രേ
പാവം
അലക്കാനിടുന്ന നീല ട്രൗസറുകളുടെ കീശയുടെ മൂലയിൽ
പെൻസിലിന്റെ ഒരു കഷണം ഉണ്ടാകുമെന്ന് അതിപ്പോഴും വിശ്വസിക്കുന്നു


കൂടെ ഉള്ളിൽ താമസിക്കുന്ന ഒരാൾ ഇടക്കിടെ അവിടെയൊക്കെ പോയിട്ട് വരും
അത് പറയുന്ന വിശേഷങ്ങളിൽ ഇപ്പോഴും സ്വർണ്ണത്തിന്റെ ഒരു അരഞ്ഞാണമുണ്ട് . കുടപ്പനുള്ളത് എന്നാണതിന്റെ ടാഗ്
കുളിപ്പിച്ചപ്പോൾ ഇഴഞ്ഞ് പോയതാണത്രേ


ആ സർപ്പത്തെ നീയിപ്പോഴും സ്നേഹിക്കുന്നുണ്ടോ എന്നയാൾ ചോദിക്കുന്നു
ഉണ്ട്. ആ കുടപ്പൻ എന്നെയും ടാഗ് ചെയ്തിട്ടുണ്ട്

ശനിയാഴ്‌ച, സെപ്റ്റംബർ 16, 2017


വാര്‍ത്താ വായനക്കാരന്‍

കടമറ്റത്തെ അച്ചൻ ചോദിച്ചു

ഇഷ്ടപ്പെട്ട പൂവേതാണ്
ശംഖ് പുഷ്പം എന്ന് പറഞ്ഞത്
ഗാർഗിയുടെ  കവിത ഓർത്തായിരുന്നില്ല
അപ്പോളതെവിടെ നിന്നു വിരിഞ്ഞൂവെന്ന്
പിന്നെ പല കുറിപുകഞ്ഞു

ഗാർഗി  മന്ദാകിനിയുടെ കൊച്ചുമകളാണ്
അജിതയുടെ മകളും
അയ്യപ്പന്റെ ഒരു കവിതയിൽ ഗാർഗിയുണ്ട്

കൂട്ടുകാരുടെ പല കവിതകളിലും അവളുടെ നിഴൽ  കണ്ടിട്ടുമുണ്ട്

എന്നാൽ  ഗാർഗിയുടെഒരു കവിതയിൽ
ശംഖ്പുഷ്പം  പെൺയോനിയാണു
"നമ്മുടെ അമ്മമാർ നമ്മെ നോക്കിചിരിക്കുന്നതാണ് " *

എന്നാലെനിക്ക് ശംഖ്പുഷ്പംഒരു കാതായി തോന്നുന്നു

ശംഖ്പുഷ്പം = യോനി
ശംഖ്പുഷ്പം = കാത്
കാത് = യോനി
കവിതയിലെനിക്കും
ചെറിയ കണക്കുകൾ ആവാമല്ലോ

അങ്ങനെയെങ്കിൽ  ഈരാത്രി
ഉരുക്കേണ്ടത് ഈയമല്ല
കാതിലൂടെ ഭോഗിക്കുന്ന ഒരു വന്യമായസ്വപ്നം
വായിക്കുന്നവർ  കണ്ടാൽ ഉത്തരവാദിഞാനുമല്ല

കാതിലൂടെയാണു  ഞാൻജീവിക്കുന്നത്
കാതിലൂടെ തന്നെയാണ് എനിക്ക് മറയേണ്ടത്
കാതിലൂടെ തന്നെയാണ് എനിക്ക് മരിക്കേണ്ടത്

പിന്നെയും പിന്നെയും പിന്നെയും
പിറക്കേണ്ടതും



( 2010 )

* ഗാർഗിയുടെ കവിതയിൽനിന്നും