കുഴൂര്‍ വിത്സണ്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കുഴൂര്‍ വിത്സണ്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, മാർച്ച് 12, 2020


കടൽ മുരണ്ടു

രണ്ട് തോണികൾ തമ്മിൾ
ഇഷ്ടത്തിലായി

കടലിന് അതിൽ
ഇഷ്ടക്കേട് തോന്നി

കടലൊന്നിനെ മുക്കി

താഴോട്ട്
താഴോട്ട്
പോകുമ്പോൾ
ഒന്ന്
മറ്റേതിനോട്
പറഞ്ഞു

പേടിക്കരുത്

ഞാൻ
കടലിൽ തന്നെയുണ്ട്



ആദ്യമെത്തിയത്

തിരിച്ചു പോരാൻ നേരം
കടൽ ചോദിച്ചു

എന്നെ കൂടി കൊണ്ട് പോകുമോ

കൊടുംവേനലാണ്
മരുഭൂമിയാണ്
പൊള്ളുന്ന വാക്കുകൾ
പറഞ്ഞൊഴിഞ്ഞു

ഒറ്റയ്ക്ക് വീട്ടിലെത്തി
കതക് തുറക്കുമ്പോൾ
വേനൽമഴയിൽ നിന്ന്
ഒരു തുള്ളി നെറുകയിൽ വീണു

കടൽ പറഞ്ഞു

ഞാനാണ്
ആദ്യമെത്തിയത്

ബുധനാഴ്‌ച, മാർച്ച് 11, 2020


എന്തൊരു നീയാണ് നീ

നിന്നെ കണ്ടതിനു ശേഷം
കാണുന്നവരെയെല്ലാം
സനേഹിക്കാൻ പഠിച്ചു

നിനക്ക് സനേഹം പഠിപ്പിക്കുന്ന
ഒരു സ്കൂള് തുടങ്ങിക്കൂടേ

എനിക്കവിടെ
എന്നും തല്ലു കൊള്ളുന്ന കുട്ടിയാവാനാണ്

തോറ്റ് തോറ്റ് പഠിക്കാനാണ്


വെള്ളിയാഴ്‌ച, നവംബർ 29, 2019


കടൽക്കരയിൽ പന്ത്രണ്ട് പെൺകുട്ടികൾ


( ഷാജു വി വിയ്ക്ക് )

കടൽക്കരയിൽ
പന്ത്രണ്ട് പെൺകുട്ടികൾ
അവരൊറ്റയ്ക്കല്ല
എന്നിട്ടുമിടയ്ക്കിടെ
ഒറ്റയ്ക്ക്

അതിലൊരാൾ
മണ്ണ് വാരി കളിയ്ക്കുന്നു
മാമമുണ്ടാക്കുന്നു
തിര വന്നതിന്റെ
ഉപ്പു നോക്കുന്നു
എന്നിട്ടപ്പാടെ
വിഴുങ്ങുന്നു

കുഞ്ഞിക്കയ്യാൽ
പിന്നെയുമവൾ
മാമമുണ്ടാക്കുന്നു
കണ്ണുകളും
കൂടെ വരയ്ക്കുന്നു
കാറ്റിനെ
മുലപ്പാൽ മണക്കുന്നു

കൊതിയോടെ
കടൽ
പിന്നെയും
തിരകളുമായി
വരുന്നു
കുഞ്ഞിന്റെ
മാമങ്ങളപ്പടി
കഴിച്ചിട്ടു പോകുന്നു

അവൾ
സങ്കടത്തോടെ
ചിരിക്കുന്നു

കൂട്ടുകാരെല്ലാം
ഓടിയോടി വരുന്നു

കടലിനു മുകളിലൂടെ
ഭ്രാന്ത്രൻ യേശുവും
നടന്നോടി വരുന്നു
കടൽ വെള്ളത്താൽ
കുഞ്ഞു പാദങ്ങൾ
കഴുകുന്നു
പിന്നെ കണ്ണുനീരാൽ
കൺപീലി കൊണ്ടവൻ
പാദങ്ങളിലെ
നനവുകളൊപ്പുന്നു

ആ കുഞ്ഞു പാദങ്ങളിൽ
കരഞ്ഞുകൊണ്ടുമ്മ വയ്ക്കുന്നു

മറ്റ്
പതിനൊന്നു
കുഞ്ഞുങ്ങൾ
വരിവരിയായ്
നിൽക്കുന്നു

കണ്ണീരു
പോരാഞ്ഞവൻ
കടലിനോട്
കടം ചോദിക്കുന്നു

അത്
കുഞ്ഞുങ്ങളെ
കൊഞ്ഞനം
കുത്തിക്കൊണ്ട്
ചിരിച്ച്
തിരിച്ചു പോകുന്നു

ഉള്ള
കണ്ണീരിനാൽ
ഇരുപത്തിയൊന്ന്
പാദങ്ങളും
നനച്ചിട്ടവൻ
ഉമ്മ വയ്ക്കാൻ
തുടങ്ങുന്നു

സന്തോഷം കൊണ്ടും
കുഞ്ഞുങ്ങൾ
കരയുന്നു

ചമ്മി കൊണ്ട്
കടൽ
ഇടയ്ക്ക് തെറ്റുന്ന
പാട്ടു പാടുന്നു

ശരിക്കും
മിടുക്കനായ
ഒരു തിര വന്ന്
മുഴുവൻ
കര കൊണ്ട്
മുഴുത്തൊരു
മാമമുണ്ടാക്കുന്നു

അപ്പോൾ
നമ്മുടെ ഭ്രാന്തൻ യേശു
കണക്കു തെറ്റാതെ
അതിനെ
പന്ത്രണ്ടായി
മുറിക്കുന്നു

കുഞ്ഞു കൈകളിലെല്ലാം
മാമത്തിെന്റ കഷണങ്ങൾ

അതും പോരാഞ്ഞവൻ
മീമിക്കായി
കടലിനോട്
പിന്നെയും
തെണ്ടുന്നു

മടിയോടെയെങ്കിലും
കടൽ
രണ്ട്
ചെറുമീനുകൾ
എറിഞ്ഞു
കൊടുക്കുന്നു

വെയിൽ
വന്നതിനെ
പൊരിയ്ക്കുന്നു

പന്ത്രണ്ട്
കൈകളിൽ
അപ്പവും
മീനും
വായ്കളിൽ
വെള്ളം നിറയ്ക്കുന്നു

കുഞ്ഞുങ്ങൾ
മാമുണ്ണാൻ
തുടങ്ങുമ്പോൾ
കടൽക്കരയിൽ
തെങ്ങിൻത്തോപ്പിൽ
അയ്യായിരം
കാക്കകൾ
കരയുന്നു

ചെറുതായി
ചിരിച്ചു കൊണ്ടവൻ
പിന്നെയും
കടലിൽ
മാമ്മോദീസ മുങ്ങുന്നു

പന്ത്രണ്ട് പെൺകുട്ടികളുടെ
ക്വയറിൽ
കടലും കാറ്റും
കയറിക്കൂടുന്നു

മാമത്തെക്കുറിച്ചുള്ള
പുതിയ പാട്ടും കേട്ട്
കാലം പിന്നെയും
മയങ്ങാൻ
തുടങ്ങുന്നു




photo by Shiju Basheer @ Ajman






ഒക്ടോബർ 21, 2019

ഞായറാഴ്‌ച, ജൂലൈ 14, 2019


അവളുടെ പാദങ്ങള്‍


* * *
അതു നടന്ന വഴികളില്‍
പിന്നെയും ചില വാളന്‍ പുളികള്‍
അതിലൊന്നെടുത്ത് പുതിയ സ്കൂള്‍ കുട്ടി
പുളി മണത്ത്
പുത്തന്‍ കൂട്ടുകാരനു
കൈമാറും നേരം
വയസ്സനാ പുളിമരം
പുത്തന്‍ ഇലകള്‍ വീഴ്ത്തി
അവരുടെ കുഞ്ഞുപാദങ്ങള്‍
ഇളം പോലത്തെ മഞ്ഞയില്‍ ചവുട്ടി
കാലമാവഴി
കടുപ്പത്തിലൊരു ചായ കുടിക്കുവാന്‍
പൊട്ടിയ കാലുമായ് വന്നു
ആ കൊമ്പന്‍ മീശക്കാരനു
കുഞ്ഞുപാദങ്ങളില്‍ നല്ല രസം തോന്നി
എന്നാല്‍ അവളുടെ പാദങ്ങളില്‍
പ്രേമത്തിന്റെ വടു തെളിഞ്ഞേ കിടക്കുന്നു
* * *
കിന്നരമായ് മീട്ടുവാന്‍
തെളിഞ്ഞ് കിടക്കുകയാണാ
പുളിമരത്തിന്‍ കാതല്‍
വിരല്‍ നട്ട്
തച്ചനാ
മരം മുറിക്കും നേരം
അത്രയ്ക്ക് പഴയതാം
കുരുവികള്‍
പുതിയ ഈണം മീട്ടി
അതിലേ
പുതുക്കുളത്തിലെ
രണ്ട് പരല്‍ മീനുകള്‍
മാനത്ത് കണ്ണികള്
മഴയത്ത് പറക്കുന്നു
തച്ചനാ നേരം കൊണ്ട്
പുളിമരത്തില്‍
കൊത്തുകയാണൊരുടല്‍
അത്രയ്ക്ക്
വശ്യമാം കണ്ണുകള്‍
വിയര്പ്പുമ്മ വയ്ക്കും മൂക്ക്
അകിട് നിറഞ്ഞ പോല്‍
രണ്ട് മേഘക്കുട്ടികള്‍
കാറ്റ് മാത്രമുമ്മ വച്ച്
ചുരത്തിയ കാട്ടാറുകള്‍
* * *
കാലവര്‍ഷണമാണമ്മേ
പഴേ പോലെ തണുപ്പില്ല
എങ്കിലും
വാരിയെല്ലിലൂടെ
ഒരു തണുപ്പ്
അരിച്ചരിച്ചിറങ്ങുന്നു
പഴയ പാത്രങ്ങള്‍
ഇടക്കാലത്തെ
മഴവെള്ളത്തിന്‍ വീടുകള്‍
എന്തോ ഓര്ക്കും നേരം
പുഴയിലേക്കൊഴുകുന്ന
മാനത്ത് കണ്ണികള്‍
നിനച്ചിരിക്കാതെ
മഴ വരും
അതിനെ പിടിച്ചു കെട്ടി
ചുണ്ട് നനച്ചൊരു
നീളനുമ്മയും കൊടുത്ത്
കണ്ണടയ്ക്കുമ്പോള്‍
നിന്ന്
പൊട്ടിപൊട്ടിച്ചിരിക്കുകയാണ്
ഇടവപ്പാതി
* * *
കാലുകള്‍ക്കിടയിലൂടൊരു
നദി
ചുമ്മാ കരഞ്ഞ് കൊണ്ടൊഴുകുന്നു
പുത്തനാം
മറ്റൊരു പൂവിനു
വയസ്സറിഞ്ഞ നൊമ്പരം
ഉള്ളില്‍ തുടിയ്ക്കുന്നു
കാലത്തിന്റെ
രണ്ട് പരാഗരേണുക്കള്‍
കാറ്റില്‍ പറക്കുന്നു
ഭൂമിയൊരു ഗര്ഭപാത്രമായ് തുടിക്കുന്നു
ഒറ്റമഴത്തുള്ളി കൊണ്ട്
മറ്റൊരു പ്രപഞ്ചം
അടിവയറ്റില്‍ വിരിയുന്നു
മറ്റൊരണ്ണാറക്കണ്ണന്‍
പ്രേമമില്ലാത്ത പാട്ടുപാടുന്നു
തെങ്ങുകള്‍ പറയുന്നു
ഇന്നലെയില്ലാത്തതാം
ഒരു തൊട്ടാവാടി
ജിവിതം മറക്കുന്നു
* * *
#2019 July
#New Poem

ശനിയാഴ്‌ച, ജൂലൈ 21, 2018


പെൺസിംഹം

അമ്മ
പോയതിനു ശേഷമുള്ള
എല്ലാ മഴക്കാലങ്ങളിലും
ആവർത്തിച്ച്
ആവർത്തിച്ച്
പ്രദർശിക്കപ്പെടുന്ന
ഒരു സ്വപ്നമുണ്ട്

അതിലെ മരങ്ങൾ
പരിചിതരെങ്കിലും
കാടോർമ്മിച്ചെടുക്കുന്നതിൽ
തോറ്റു പോവുന്നു

മരങ്ങളുടെ
മുഖച്ഛായ വച്ച്
കാടിന്റെ
പേരോർത്തെടുക്കുന്ന
ആപ്ലിക്കേഷനൊരെണ്ണമുണ്ടാക്കാൻ
ജേബിനോട് Jeybin George
പറയണം

കുടകിലേക്ക്
പോകുമ്പോൾ
വഴി തെറ്റി
കയറിയ
കാടെന്ന്
തൽക്കാലം
പറയട്ടെ

പി.രാമന്റെ Raman Pallissery
നിശബ്ദതയ്ക്ക് ഒരു ചരമക്കുറിപ്പ്
എന്ന കവിതയിലെ
ആ ചെമ്മണുപാത

ഇരുവശവും
മരങ്ങൾ
പുറകോട്ടോടുന്ന
മരങ്ങൾജീവിതത്തിൽ എന്ന
എന്റെ തന്നെ കവിതയിൽ
ചേരുന്ന ഒരിടം

ഇതു വരെയും
ഒരു കവിതയിലും
കാണാതിരുന്ന
അത്രയ്ക്ക്
നിശബ്ദതയുള്ള
കാട്

ആ കാട്ടിൽ
മണ്ണ്കൊണ്ട്
ചുട്ടെടുത്ത
ഗുഹ

ഗുഹയ്ക്കുള്ളിൽ
ഇളംചൂടെരിയുന്ന നെരിപ്പോട്

അത്രയ്ക്ക്
വശ്യമാം
ഒരു തരം
പച്ചില
പുകയുന്നതിൻ മണം

ആ ഗുഹയ്ക്കുള്ളിൽ
ഒരു പെൺസിംഹം

അതിന്റെ വയറ്റിൽ
അമ്മയുടെ
ചൂടോർത്ത്
പറ്റിക്കൂടിയുറങ്ങുന്ന
ഒരു പൂച്ചക്കുഞ്ഞ്

(തുടരും)



# തോറ്റവർക്കുള്ള പാട്ടുകുർബ്ബാന
# കണ്ടം കുളം ക്രോസ് റോഡ് പോയട്രി
# കാലിക്കറ്റ് ഡേയ്സ്

ശനിയാഴ്‌ച, ജൂലൈ 07, 2018


പുസ്തകം പതിമൂന്ന് : ഇന്ന് ഞാന്‍ നാളെനീയാന്റപ്പന്‍





Typography & Design : Nipin Narayanan 


ഈ ബ്ലോഗിന്റെ കൂട്ടുകാരേ,

ഈയിടം പതിമൂന്നാം   വര്‍ഷത്തിലേക്ക് കടക്കുകയാണു.

പതിമൂന്നാമത്തെ പുസ്തകത്തിന്റെ മുഖചിത്രം പങ്ക് വച്ച് കൊണ്ട് ഞാനീ സന്തോഷം നിങ്ങളുമായി പങ്ക് വയ്ക്കുന്നു.  2012 ല്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കുഴൂര്‍ വിത്സന്റെ കവിതകള്‍ക്ക് ശേഷം എഴുതിയ കവിതകളാണു ഇന്ന് ഞാന്‍ നാളെനീയാന്റപ്പനില്‍. ( 2012 - 2015 )


രണ്ട് പേര്‍ ലോകമുണ്ടാക്കി കളിക്കുന്ന പതിനൊന്നര മണി


എന്റെ കവിത വസന്തത്തോട് അതിന്റെ പേരു ചോദിച്ചു


ദേവസ്സിക്കുട്ടിയുടെ അമ്മ നട്ട പൂന്തോട്ടം 


ചിത്രകാരീ, നിന്റെയൊരാട്ടിൻ കുട്ടി



എന്നിങ്ങനെ  മുപ്പത്തി അഞ്ച് കവിതകളാണു പുസ്തകത്തില്‍. 
ലോഗോസ് ബുക്സ്  ആണു പ്രസാധകര്‍.
കവി ഹരിശങ്കരനശോകന്റെ അവതാരിക, കെ വി മധു ഞാനുമായി മംഗളം ദിനപത്രത്തില്‍ നടത്തിയ വര്‍ത്തമാനം  എന്നിവയും ഇന്ന് ഞാന്‍ നാളെ നീയാന്റപ്പനിലുണ്ട്.  കന്നിയുടേതാണു ഉള്‍ച്ചിത്രങ്ങള്‍. ജോസ് മാര്‍ട്ടിന്റെ ഒരു ഇന്‍സ്റ്റലേഷന്‍ കാണാന്‍ പോയപ്പോള്‍ എടുത്ത പടമാണു പുസ്തകത്തിന്റെ കവറില്‍

ഈ വര്‍ഷങ്ങളത്രയും പല തരത്തില്‍ കൂടെയുണ്ടായിരുന്നവരുടെ പേരു വിവരങ്ങള്‍ നിരത്തുക എളുപ്പമല്ല. അത്രയ്ക്ക് പരിചിതമില്ലാത്ത ഇടങ്ങളെ എനിക്ക് ഈ ഇടം തന്നിട്ടുണ്ട് . അത്രയ്ക്ക് ആളുകളെ എനിക്ക് ഇ കവിത തന്നിട്ടുണ്ട്.  എല്ലാവര്‍ക്കും നന്ദി.

ഈ ബ്ലോഗിന്റെ പതിമൂന്നാം  പിറന്നാളിന്റെ അന്ന്, അവതരിപ്പിക്കപ്പെടുന്ന, എന്റെ പതിമൂന്നാമത്തെ  പുസ്തകത്തിനു, ഇന്ന് ഞാന്‍ നാളെനീയാന്റപ്പനു സര്‍വ്വ പിന്തുണയും പ്രതീക്ഷിക്കുന്നു

സ്നേഹം

കുഴൂര്‍ വിത്സണ്‍
13/ 08/2018







ഞായറാഴ്‌ച, ജൂൺ 24, 2018


കിളി പോയി


മഴ കഴിഞ്ഞ
പാതിരാത്രിയിൽ
വേറെയാരെയും കൂട്ടാതെ
വിരിഞ്ഞ റോഡിലൂടെ
പറന്നങ്ങനെ
ആകാശം
നോക്കി നടക്കുമ്പോൾ
ദേ , ഒരു ബോർഡ്

Sparrow Trading

അത് കൊള്ളാം

കുരുവിക്കച്ചവടം
പക്ഷി വ്യാപാരം
പറവകൾ വിൽക്കപ്പെടും

വിവർത്തകൻ എന്ന നിലയ്ക്ക്
റാ ഷാ എന്ന രവിശങ്കറിനേയും
ആൽബർട്ടോ കെയ്റോ എന്ന
ബാബു രാമചന്ദ്രനേയും
ട്രോളാൻ തീരുമാനിച്ചു

ഞാനാ
കുരുവി ഫാക്ടറിയിലേക്ക് ,
പക്ഷി മാർക്കറ്റിലേക്ക് ,
പറവകളുടെ
ഹോൾസെയിൽ കേന്ദ്രത്തിലേക്ക്
ബെല്ലടിക്കാതെ കയറിച്ചെന്നു

ഒരൊറ്റ
കുരുവിക്കുഞ്ഞിനെപ്പോലും
ഉണർത്തരുതെന്ന
നിർബന്ധമുണ്ടായിരുന്ന ആ ഞാൻ
ഒച്ചയുണ്ടാക്കാതെ
അനങ്ങാതെ
ഒന്നുമേ
ചിന്തിക്ക പോലും
ചെയ്യാതെയാണ്
ചെന്ന് കേറിയത്

ഗേറ്റിൽ
പറവയില്ല
പാറാവുകാരൻ
പഴയ പട്ടാളക്കാരൻ
എന്തൊരുറക്കം

മുന്നോട്ട് തന്നെ നടന്നു
ആരുമില്ല

ആ രണ്ട് പൂച്ചക്കണ്ണുകൾ എവിടെപ്പോയി

ജനൽ
പതിയെ
തള്ളി
ഞാനൊളിഞ്ഞു നോക്കി

അറിയാത്ത
ഏതോ
ഒരു ഭാഷയിൽ
ഒരു പയ്യൻ
സകല വ്യാകരണവും
തെറ്റിച്ച്
തളർന്നുറങ്ങുന്നു

ഭായ് ഭായ്
പറവകൾ കേൾക്കാതെ ഞാൻ വിളിച്ചു


ഏതോ
ഒരു ഭാഷ
കണ്ണും
തിരുമ്മി
എണീറ്റു വന്നു

വല്ലാതെ പാവം തോന്നി

കുറ്റബോധത്താലും,
ശബ്ദം താഴ്ത്തിയും
ഞാനവനോട് ചോദിച്ചു

കിളികൾ ?

അവൻ പറഞ്ഞു

കിളി പോയി

കിളി പോയി ?

കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി 

ലോകത്തിലെ
മുഴുവൻ മനുഷ്യരും ചേർന്ന്
പല ഭാഷയിൽ പാടുകയാണ്

കിളി പോയി എന്ന്

ഒന്നും പറവാനില്ല


# പിന്നെ ഞാൻ ചെയ്ത മൂന്നു കാര്യങ്ങൾ നിങ്ങൾക്കും ചെയ്യാവുന്നതാണ്
പോയ കിളിയെ തെരയുക എന്നതൊഴിച്ച്

വെള്ളിയാഴ്‌ച, മാർച്ച് 02, 2007


നോ സ്മോക്കിംഗ്


ഒന്ന്

ഇനിയും പുകവലിച്ചാല്‍
കരള്‍ വാടിപ്പോകുമെന്നു ഡോക്ടര്‍
ആ പൂവു പണ്ടേ കൊഴിഞ്ഞതാണന്നു ഞാന്‍

വലി തുടര്‍ന്നാല്‍ ‍നിന്നെയെനിക്കു
നഷ്ടപ്പെട്ടേക്കുമെന്നു ഗ്രേസി
എനിക്കു എന്നെ തന്നെ
നഷ്ടപ്പെട്ടു പോയി എന്ന് ഞാന്‍

‍ബീഡി വലിക്കുന്ന കഥാപാത്രമായി
നിന്നെ കാണാന്‍ വയ്യെന്നുകഥാക്യത്തായ ചങ്ങാതി
ഒരു കഥയിലും എന്നെ കൂട്ടെണ്ടെന്നു ഞാന്‍

‍നിന്റെ ചുണ്ടുകള്‍ കറുത്ത്‌ പോയെന്നു അവള്‍
‍സിഗരറ്റ്‌ ഗന്ധമുള്ള ഒരു ചുംബനം പോലും
അവശേഷിക്കുന്നില്ലെന്നു ഞാന്‍

എന്തിനാണിങ്ങനെ സ്വയം നശിക്കുന്നതെന്നു ജിനു
മറ്റുള്ളവരെ നശിപ്പിക്കാനറിയാത്തതു കൊണ്ടാണെന്ന് ഞാന്‍

‍നേരം വൈകി വന്ന കെ.എസ്‌.ആര്‍..ടി.സി
ബസ്സുകളാണു തന്നെ വലി പഠിപ്പിച്ചതെന്നു അപരിചിതന്‍
ഒരിറ്റു വെളിച്ചത്തിനാണു ആദ്യമായി ബീഡി കത്തിച്ചതെന്നു ഞാന്‍

നീയൊരു ചെയിന്‍ സ്മോക്കറാണെന്ന്
എല്ലാവരും പറയുന്നെന്നു ചേട്ടത്തി
തീയുണ്ടാകാതെ പുകയുണ്ടാവില്ലെന്നു ഞാന്‍

ഇവിടെ പുകവലി പാടില്ലെന്നു
ആശുപത്രിയിലെ പരസ്യപ്പലക
മേറ്റെന്തു വേണമെങ്കിലും ആവാമോയെന്നു ഞാന്‍

‍സ്വയംഹത്യ ദൈവം പൊറുക്കില്ലെന്നു ഇടവക വികാരി
ദൈവം വലിക്കുന്ന സിഗരറ്റിന്റെ പുകയാണു മേഘങ്ങളെന്നു ഞാന്‍


രണ്ടു

കൂട്ടിനാരുമില്ലാത്ത ഈ രാത്രിയില്‍
അത്മാവുള്ള സിഗരറ്റിനു തീ കൊളുത്തി
ദൈവമേ മേഘങ്ങളിലേക്കു പറക്കാന്‍ പറഞ്ഞയക്കണേ



^ 1998
പുസ്തകം , ഉറക്കം ഒരു കന്യാസ്ത്രീ, ഖനി ബുക്സ്