poetry എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
poetry എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, ജൂൺ 05, 2021


അമ്പലപ്രാക്കൾ


പേഴ്സണൽ ഡോക്ടർ പറഞ്ഞതനുസരിച്ച്

ഏകാന്തതയെ നേരിടാൻ

രണ്ട് പ്രാക്കളെ വാങ്ങി

വെള്ളയിൽ ചോക്കലേറ്റ് കലർപ്പുള്ളത്

ഡോക്ടറുടെ ചിറകുള്ള പ്രിസ്കിപ്ഷൻ

പത്ത് മുപ്പത് ശതമാനം ഫലം പുറപ്പെടുവിച്ചു

എന്നാലാവും വിധം ഞാനവയെ ഓമനിച്ച് കൊണ്ടിരുന്നു

പോരാഞ്ഞിട്ടാവണം രണ്ടും ഒരു ദിവസം പറന്ന് പോയി

എപ്പോഴെങ്കിലും വരുമെന്നോർത്ത് ഞാനവയ്ക്ക് അരിമണികൾ വിതറിക്കൊണ്ടിരുന്നു

അവ കോഴികൾ വന്ന് കൊത്തി തിന്നു

ആകാശത്തിന്റെ ഒഴിഞ്ഞ ഇടങ്ങളിലും മൂലയിലുമൊക്കെ ഞാനിടയ്ക്കിടെ അവരെ തിരഞ്ഞു

മറ്റ് ചില ചിറകുകൾ തെറ്റിദ്ധരിപ്പിച്ചുവെന്നല്ലാതെ ഒന്നുമുണ്ടായില്ല. കോഴികൾ അവരുടെ അരിമണി തീറ്റ തുടർന്നു

 

ഒരു ദിവസം ഞാനമ്പലനടയിൽ ചായ കുടിക്കുകയായിരുന്നു . കത്തിച്ച സിഗരറ്റിന്റെ പുകയിലൂടെ ആകാശത്തിന്റെ ഇടവഴിലൂടെ നടന്നു .  അമ്പലത്തിന്റെ താഴികക്കുടത്തിനു താഴെ ഞാനെന്റെ  ചോക്കലേറ്റ് കലർന്ന പ്രാക്കളെ കണ്ടു . അവയെന്റേതാണു അവയെന്റേതാണു. ആത്മഗതത്തിനു ചിറകുകൾ വച്ചു. അത് പറന്ന് ചെന്ന് ചോക്കലേറ്റ് പ്രാക്കളെ തൊട്ടു . അവർ പറന്ന് പോയി .

 

എനിക്ക് അമ്പലത്തിൽ കയറാൻ അനുവാദമില്ല . എന്നാലും താഴികക്കുടങ്ങൾക്ക് താഴെ ഞാൻ വളർത്തിയ ചോക്കലേറ്റ് ചിറകുള്ള പ്രാക്കൾ കുറുകിയിരുപ്പുണ്ട്

 

അവർ ആകാശത്തെഴുതുന്ന അമ്പലങ്ങളിലെല്ലാം ഞാനും കയറിയിരിപ്പുണ്ട്

 

.

 

പോയട്രി മാഫിയ,2021, ജൂൺ


ഞായറാഴ്‌ച, മേയ് 23, 2021


പുഴു

ബൈരവനൊരു തമിഴ് ലോറീഡ്രൈവൻ

കൊമ്പൻ ; ഇടയ്ക്ക് നാട്ടിലെത്തും

കള്ളിമുണ്ടും കത്തിയുമായ് കറങ്ങും 

പേപ്പായെന്ന് വിളിച്ച് പിന്നാലെ കുഞ്ഞുങ്ങളും 


നന്നേ നരച്ച കോവിഡ് കാലത്ത്

നയാപൈസയില്ലാതെ ബൈരവൻ 

പതിവ് പോലെ പേപ്പാ വിളികൾ 

ബൈരവൻ തപ്പീ, കിട്ടീ 12 രൂപാ


കുഞ്ഞന്മാരിലൊന്നുമായ് ടൌണിലേക്ക് നടപ്പാണു

കയ്യിൽ തൂങ്ങിയവൾക്ക് വേണ്ടത് മൂന്ന് പുഴുക്കൾ 


ഒന്നവൾക്ക്

ഒന്നനുജത്തിയ്ക്ക്

ഒന്നയൽക്കുട്ടിയ്ക്ക്


മഞ്ഞ

പച്ച

ചോപ്പ്


കടയിലെ ചേച്ചിയവളെ 

കണ്ണ് 

കൊണ്ട് 

കളിയാക്കി


ലവൾ ചിരിച്ചു

10 രൂപ നീട്ടി

ചേച്ചിയവൾ നാലു തിരിച്ചു കൊടുത്തു

മനസ്സില്ലാ മനസ്സോടവൾ ഒരെണ്ണം തിരിച്ച് നൽകി

രണ്ട് രൂപാ മടക്കം വാങ്ങി

ചുണ്ടിൽ ചമ്മിയ ചിരിയൊതുക്കി


തീപ്പെട്ടിയ്ക്കും ബീഡിയ്ക്കും 

തികയാത്ത ചിരിയൊന്നുമായ്

മറ്റൊരു പുഴു പുറത്തുണ്ട് 


ഞങ്ങളെല്ലാംകൂടീയൊറ്റയ്ക്കൊരുചിരിചിരിച്ചു

.❤

ട്രൂകോപ്പിയിൽ കേൾക്കാം

പുഴു

*ഞങ്ങളുടെ നാട്ടിൽ പെൺകുഞ്ഞുങ്ങൾ തലയിലിടുന്ന ബാൻഡിനെ പുഴു എന്ന് വിളിക്കും

വ്യാഴാഴ്‌ച, ഒക്‌ടോബർ 15, 2020


അരികെ

തോട്ടിൽ
ആനയുടെ
ശവത്തിനരികെ
നിൽക്കുമ്പോൾ
ഉള്ളിൽ
മലയുടെ കനം



മലയ്ക്ക്
മുകളിൽ
ആകാശം


അതിൽ
നിറയെ
മേഘക്കുഞ്ഞുങ്ങൾ


എല്ലാത്തിനും
ആനയുടെ ഛായ


അതെല്ലാം കൂടി
ഉടൻ
തോട്ടിലേയ്ക്ക്
പെയ്തേക്കും

 



തേക്കെണ്ണ



വലിയ വേഗത്തിൽ വണ്ടിയോടിച്ച് പോകുമ്പോഴെല്ലാം തടഞ്ഞ് നിർത്തി നീ അകലെയെങ്ങാനും പോകുമ്പോൾ തേക്കെണ്ണ കിട്ടിയാൽ കൊണ്ട് വരണേയെന്ന്
പറയുമായിരുന്ന ഒരാൾ ഇന്നലെ മരിച്ചു പോയി . 78 വയസ്സായിരുന്നു . പുലർച്ചെ മഴയുണ്ട് . തണുക്കുന്നു . തേക്കെണ്ണ തേയ്ക്കാൻ തോന്നി, അമ്പതാവാത്ത പഴയ ഓട്ടക്കാരനു . തേക്കെണ്ണ ? അതെന്ത്, എവിടെ കിട്ടും . 

കത്തിയിട്ടും പട്ടുപോവാത്ത ഒരു മരംകിനിഞ്ഞഎണ്ണ ഉള്ളിൽ തിളയ്ക്കുന്നു .



തിങ്കളാഴ്‌ച, മാർച്ച് 16, 2020


വീടുള്ള കവിതകൾ

മുഷിഞ്ഞു കിടന്ന വീടിനെ
പെങ്ങൾ വന്ന് പൊടി തട്ടിയെടുത്തു

കറപിടിച്ചു കിടന്ന പാത്രങ്ങൾ കഴുകി കമിഴ്ത്തി വച്ചു
പഞ്ചസാര അതിന്റെ സ്ഥലത്ത് തന്നെ പോയി ഇരിപ്പായി
അടങ്ങി ഒതുങ്ങി ഇരിക്കുന്ന തക്കാളികളെ കണ്ട് ചിരിപൊട്ടി
വേലിത്തലപ്പിലെ പൂക്കൾ അടുക്കളയിലേക്കൊളിഞ്ഞ് നോക്കി
അരി തിളച്ച് തൂവുന്നതിന്റെ മണംവിട്ട് വീടതിന്റെ ഗമ കാട്ടി

മുറ്റവുമടിച്ച് പോകാൻ നേരം
നെറുകയിൽ ഒരുമ്മയും കൊടുത്തു

പെങ്ങൾ പോയപ്പോൾ
വീട് വിങ്ങിപ്പൊട്ടി

വീടിന്റെ അമ്മയാണു വന്നുപോയതെന്ന്
കരച്ചിലിൽ തോന്നി




#വീടുള്ള കവിതകൾ

വ്യാഴാഴ്‌ച, മാർച്ച് 12, 2020


കടൽ മുരണ്ടു

രണ്ട് തോണികൾ തമ്മിൾ
ഇഷ്ടത്തിലായി

കടലിന് അതിൽ
ഇഷ്ടക്കേട് തോന്നി

കടലൊന്നിനെ മുക്കി

താഴോട്ട്
താഴോട്ട്
പോകുമ്പോൾ
ഒന്ന്
മറ്റേതിനോട്
പറഞ്ഞു

പേടിക്കരുത്

ഞാൻ
കടലിൽ തന്നെയുണ്ട്



ആദ്യമെത്തിയത്

തിരിച്ചു പോരാൻ നേരം
കടൽ ചോദിച്ചു

എന്നെ കൂടി കൊണ്ട് പോകുമോ

കൊടുംവേനലാണ്
മരുഭൂമിയാണ്
പൊള്ളുന്ന വാക്കുകൾ
പറഞ്ഞൊഴിഞ്ഞു

ഒറ്റയ്ക്ക് വീട്ടിലെത്തി
കതക് തുറക്കുമ്പോൾ
വേനൽമഴയിൽ നിന്ന്
ഒരു തുള്ളി നെറുകയിൽ വീണു

കടൽ പറഞ്ഞു

ഞാനാണ്
ആദ്യമെത്തിയത്

ബുധനാഴ്‌ച, മാർച്ച് 11, 2020


എന്തൊരു നീയാണ് നീ

നിന്നെ കണ്ടതിനു ശേഷം
കാണുന്നവരെയെല്ലാം
സനേഹിക്കാൻ പഠിച്ചു

നിനക്ക് സനേഹം പഠിപ്പിക്കുന്ന
ഒരു സ്കൂള് തുടങ്ങിക്കൂടേ

എനിക്കവിടെ
എന്നും തല്ലു കൊള്ളുന്ന കുട്ടിയാവാനാണ്

തോറ്റ് തോറ്റ് പഠിക്കാനാണ്


വെള്ളിയാഴ്‌ച, നവംബർ 29, 2019


കടൽക്കരയിൽ പന്ത്രണ്ട് പെൺകുട്ടികൾ


( ഷാജു വി വിയ്ക്ക് )

കടൽക്കരയിൽ
പന്ത്രണ്ട് പെൺകുട്ടികൾ
അവരൊറ്റയ്ക്കല്ല
എന്നിട്ടുമിടയ്ക്കിടെ
ഒറ്റയ്ക്ക്

അതിലൊരാൾ
മണ്ണ് വാരി കളിയ്ക്കുന്നു
മാമമുണ്ടാക്കുന്നു
തിര വന്നതിന്റെ
ഉപ്പു നോക്കുന്നു
എന്നിട്ടപ്പാടെ
വിഴുങ്ങുന്നു

കുഞ്ഞിക്കയ്യാൽ
പിന്നെയുമവൾ
മാമമുണ്ടാക്കുന്നു
കണ്ണുകളും
കൂടെ വരയ്ക്കുന്നു
കാറ്റിനെ
മുലപ്പാൽ മണക്കുന്നു

കൊതിയോടെ
കടൽ
പിന്നെയും
തിരകളുമായി
വരുന്നു
കുഞ്ഞിന്റെ
മാമങ്ങളപ്പടി
കഴിച്ചിട്ടു പോകുന്നു

അവൾ
സങ്കടത്തോടെ
ചിരിക്കുന്നു

കൂട്ടുകാരെല്ലാം
ഓടിയോടി വരുന്നു

കടലിനു മുകളിലൂടെ
ഭ്രാന്ത്രൻ യേശുവും
നടന്നോടി വരുന്നു
കടൽ വെള്ളത്താൽ
കുഞ്ഞു പാദങ്ങൾ
കഴുകുന്നു
പിന്നെ കണ്ണുനീരാൽ
കൺപീലി കൊണ്ടവൻ
പാദങ്ങളിലെ
നനവുകളൊപ്പുന്നു

ആ കുഞ്ഞു പാദങ്ങളിൽ
കരഞ്ഞുകൊണ്ടുമ്മ വയ്ക്കുന്നു

മറ്റ്
പതിനൊന്നു
കുഞ്ഞുങ്ങൾ
വരിവരിയായ്
നിൽക്കുന്നു

കണ്ണീരു
പോരാഞ്ഞവൻ
കടലിനോട്
കടം ചോദിക്കുന്നു

അത്
കുഞ്ഞുങ്ങളെ
കൊഞ്ഞനം
കുത്തിക്കൊണ്ട്
ചിരിച്ച്
തിരിച്ചു പോകുന്നു

ഉള്ള
കണ്ണീരിനാൽ
ഇരുപത്തിയൊന്ന്
പാദങ്ങളും
നനച്ചിട്ടവൻ
ഉമ്മ വയ്ക്കാൻ
തുടങ്ങുന്നു

സന്തോഷം കൊണ്ടും
കുഞ്ഞുങ്ങൾ
കരയുന്നു

ചമ്മി കൊണ്ട്
കടൽ
ഇടയ്ക്ക് തെറ്റുന്ന
പാട്ടു പാടുന്നു

ശരിക്കും
മിടുക്കനായ
ഒരു തിര വന്ന്
മുഴുവൻ
കര കൊണ്ട്
മുഴുത്തൊരു
മാമമുണ്ടാക്കുന്നു

അപ്പോൾ
നമ്മുടെ ഭ്രാന്തൻ യേശു
കണക്കു തെറ്റാതെ
അതിനെ
പന്ത്രണ്ടായി
മുറിക്കുന്നു

കുഞ്ഞു കൈകളിലെല്ലാം
മാമത്തിെന്റ കഷണങ്ങൾ

അതും പോരാഞ്ഞവൻ
മീമിക്കായി
കടലിനോട്
പിന്നെയും
തെണ്ടുന്നു

മടിയോടെയെങ്കിലും
കടൽ
രണ്ട്
ചെറുമീനുകൾ
എറിഞ്ഞു
കൊടുക്കുന്നു

വെയിൽ
വന്നതിനെ
പൊരിയ്ക്കുന്നു

പന്ത്രണ്ട്
കൈകളിൽ
അപ്പവും
മീനും
വായ്കളിൽ
വെള്ളം നിറയ്ക്കുന്നു

കുഞ്ഞുങ്ങൾ
മാമുണ്ണാൻ
തുടങ്ങുമ്പോൾ
കടൽക്കരയിൽ
തെങ്ങിൻത്തോപ്പിൽ
അയ്യായിരം
കാക്കകൾ
കരയുന്നു

ചെറുതായി
ചിരിച്ചു കൊണ്ടവൻ
പിന്നെയും
കടലിൽ
മാമ്മോദീസ മുങ്ങുന്നു

പന്ത്രണ്ട് പെൺകുട്ടികളുടെ
ക്വയറിൽ
കടലും കാറ്റും
കയറിക്കൂടുന്നു

മാമത്തെക്കുറിച്ചുള്ള
പുതിയ പാട്ടും കേട്ട്
കാലം പിന്നെയും
മയങ്ങാൻ
തുടങ്ങുന്നു




photo by Shiju Basheer @ Ajman






ഒക്ടോബർ 21, 2019

ഞായറാഴ്‌ച, ജൂലൈ 14, 2019


അവളുടെ പാദങ്ങള്‍


* * *
അതു നടന്ന വഴികളില്‍
പിന്നെയും ചില വാളന്‍ പുളികള്‍
അതിലൊന്നെടുത്ത് പുതിയ സ്കൂള്‍ കുട്ടി
പുളി മണത്ത്
പുത്തന്‍ കൂട്ടുകാരനു
കൈമാറും നേരം
വയസ്സനാ പുളിമരം
പുത്തന്‍ ഇലകള്‍ വീഴ്ത്തി
അവരുടെ കുഞ്ഞുപാദങ്ങള്‍
ഇളം പോലത്തെ മഞ്ഞയില്‍ ചവുട്ടി
കാലമാവഴി
കടുപ്പത്തിലൊരു ചായ കുടിക്കുവാന്‍
പൊട്ടിയ കാലുമായ് വന്നു
ആ കൊമ്പന്‍ മീശക്കാരനു
കുഞ്ഞുപാദങ്ങളില്‍ നല്ല രസം തോന്നി
എന്നാല്‍ അവളുടെ പാദങ്ങളില്‍
പ്രേമത്തിന്റെ വടു തെളിഞ്ഞേ കിടക്കുന്നു
* * *
കിന്നരമായ് മീട്ടുവാന്‍
തെളിഞ്ഞ് കിടക്കുകയാണാ
പുളിമരത്തിന്‍ കാതല്‍
വിരല്‍ നട്ട്
തച്ചനാ
മരം മുറിക്കും നേരം
അത്രയ്ക്ക് പഴയതാം
കുരുവികള്‍
പുതിയ ഈണം മീട്ടി
അതിലേ
പുതുക്കുളത്തിലെ
രണ്ട് പരല്‍ മീനുകള്‍
മാനത്ത് കണ്ണികള്
മഴയത്ത് പറക്കുന്നു
തച്ചനാ നേരം കൊണ്ട്
പുളിമരത്തില്‍
കൊത്തുകയാണൊരുടല്‍
അത്രയ്ക്ക്
വശ്യമാം കണ്ണുകള്‍
വിയര്പ്പുമ്മ വയ്ക്കും മൂക്ക്
അകിട് നിറഞ്ഞ പോല്‍
രണ്ട് മേഘക്കുട്ടികള്‍
കാറ്റ് മാത്രമുമ്മ വച്ച്
ചുരത്തിയ കാട്ടാറുകള്‍
* * *
കാലവര്‍ഷണമാണമ്മേ
പഴേ പോലെ തണുപ്പില്ല
എങ്കിലും
വാരിയെല്ലിലൂടെ
ഒരു തണുപ്പ്
അരിച്ചരിച്ചിറങ്ങുന്നു
പഴയ പാത്രങ്ങള്‍
ഇടക്കാലത്തെ
മഴവെള്ളത്തിന്‍ വീടുകള്‍
എന്തോ ഓര്ക്കും നേരം
പുഴയിലേക്കൊഴുകുന്ന
മാനത്ത് കണ്ണികള്‍
നിനച്ചിരിക്കാതെ
മഴ വരും
അതിനെ പിടിച്ചു കെട്ടി
ചുണ്ട് നനച്ചൊരു
നീളനുമ്മയും കൊടുത്ത്
കണ്ണടയ്ക്കുമ്പോള്‍
നിന്ന്
പൊട്ടിപൊട്ടിച്ചിരിക്കുകയാണ്
ഇടവപ്പാതി
* * *
കാലുകള്‍ക്കിടയിലൂടൊരു
നദി
ചുമ്മാ കരഞ്ഞ് കൊണ്ടൊഴുകുന്നു
പുത്തനാം
മറ്റൊരു പൂവിനു
വയസ്സറിഞ്ഞ നൊമ്പരം
ഉള്ളില്‍ തുടിയ്ക്കുന്നു
കാലത്തിന്റെ
രണ്ട് പരാഗരേണുക്കള്‍
കാറ്റില്‍ പറക്കുന്നു
ഭൂമിയൊരു ഗര്ഭപാത്രമായ് തുടിക്കുന്നു
ഒറ്റമഴത്തുള്ളി കൊണ്ട്
മറ്റൊരു പ്രപഞ്ചം
അടിവയറ്റില്‍ വിരിയുന്നു
മറ്റൊരണ്ണാറക്കണ്ണന്‍
പ്രേമമില്ലാത്ത പാട്ടുപാടുന്നു
തെങ്ങുകള്‍ പറയുന്നു
ഇന്നലെയില്ലാത്തതാം
ഒരു തൊട്ടാവാടി
ജിവിതം മറക്കുന്നു
* * *
#2019 July
#New Poem

വ്യാഴാഴ്‌ച, മാർച്ച് 21, 2019


പടനിലങ്ങളിലെ പാട്ടുകൾ

പടനിലങ്ങളിലെ പാട്ടുകൾ

👣

കൂട്ടത്തിൽ ഏറ്റവും ഏകാകിയായ കളിക്കാരൻ

അവൻ ഇട്ടിരിക്കുന്ന പത്താം നമ്പർ ജേഴ്സി

കല്ലെറിയുന്ന കാണികൾ

ആ കല്ലുകളുടെ വേദനയിൽ തട്ടി മുറിയുന്ന
അവന്റെ നെഞ്ചകം

പത്തിൽ നിന്ന്
വലതു വശത്തെ പൂജ്യം
എപ്പോഴും ഒന്നിനെ വീഴ്ത്തി

തന്റെ ഇണ പൂജ്യമല്ലെന്ന ബോധ്യത്താൽ
അവൻ ഉണർച്ച നടിച്ചിരുന്നുവെങ്കിലും
പൂജ്യങ്ങളുടെ ഉപമകൾ
നിരന്തരം വീഴ്ത്തിക്കൊണ്ടിരുന്നു

പൊട്ടിയ മുട്ട്

കീറിയ കളിക്കുപ്പായം

അവൻ തന്റെ തന്നെ കുട്ടിക്കാലത്തിലേക്കും
അമ്മമാരിലേക്കും എടുത്തറിയപ്പെട്ടു

തോറ്റ് വീട്ടിലേക്കൊടിയ
പാടവരമ്പുകളിൽ
അവന്റെ ആദ്യവിജയങ്ങൾ
കൊറ്റികളായ് പറന്നു

അവനിലെ എല്ലാ കൂട്ടുകാരും ചേർന്ന്
ഒന്നായി പടനിലത്തിലെ പാട്ടു പാടി

അവൻ കൂട്ടുകാരെക്കൊണ്ടുണ്ടാക്കിയ മൈതാനമായി

നിറഞ്ഞ് കളിക്കുന്ന കുഞ്ഞിനെ കണ്ട്
പാൽ ചുരത്തുന്ന അമ്മപ്പയ്യിനെപ്പോലെ
കാണികൾ അവനെ ഉത്തേജിപ്പിച്ചു

പിറന്ന ഗോളുകൾ എണ്ണുവാനാകാതെ റഫറിയും കുഴഞ്ഞു

അവൻ പിന്നെയും മണ്ണിൽ തന്നെ മുട്ടുകുത്തി

അപ്പോളവൻ കൂട്ടത്തിലേറ്റവും ഏകാകി മാത്രമായിരുന്നില്ല
പതിവിലേറെ ദു:ഖിതനുമായിരുന്നു


👣
poetry poster by Saravanan Ks

ബുധനാഴ്‌ച, ജൂൺ 13, 2018


പതിമ്മൂന്ന്



തൊള്ളായിരത്തി പതിമ്മൂന്നാം  നമ്പര്‍  മുറിയുടെ
താക്കോല്‍  തരുമ്പോള്‍
മാനേജരുടെ  മുഖത്ത്
പേടിയുള്ള ഒരു  ചിരിയുണ്ടായിരുന്നു
നടന്ന് കയറേണ്ട
ഒമ്പത് നിലകളുടെ  കിതപ്പുണ്ടായിരുന്നു

മരിക്കാനൊരുങ്ങി   വന്നവന്
എന്ത്   പതിമ്മൂന്ന്   
എന്ത്  തൊള്ളായിരത്തി  പതിമ്മൂന്ന്
എന്നൊരു   ആത്മഗതം
മറുപടിയായി   വായുവില്‍    കാച്ചിയിരുന്നു

അങ്ങനെയിരിക്കെ
ഒരു  പതിമ്മൂന്നാം   തിയതി
പതിമ്മൂന്നില്‍  അവസാനിക്കുന്ന  ടിക്കറ്റിനു
ഒമ്പതാം നിലയിലെ
പതിമ്മൂന്നാം  മുറിയിലേക്ക്
പത്തമ്പത്  ലക്ഷം  ലോട്ടറിയടിച്ചു

ഒമ്പതാം നിലയിലെ
പതിമ്മൂന്നാം  നമ്പര്‍ മുറിയിലേക്ക്
ബാങ്കുകാര്‍
പൂച്ചെണ്ടുകളുമായി  വന്നു
പത്രക്കാര്‍   ചോദ്യങ്ങളുമായി  വന്നു
കൂട്ടുകാര്‍   കുപ്പികളുമായി   വന്നു
ചെറുപ്പക്കാര്‍
പുത്തന്‍  പ്രൊജക്ടുകളുമായി  വന്നു

നാട് വിട്ട് കുറേക്കാലമായി
ഒരു വിവരവുമില്ലാതിരുന്ന വകയിലെ ചേട്ടന്‍
ഒമ്പതാം നിലയിലെ
പതിമ്മൂന്നാം നമ്പര്‍ മുറി
കണ്ട് പിടിച്ച് മുകളില്‍ എത്തിയതായിരുന്നു
പരമ്പരയിലെ ഏറ്റവും നല്ല ഹൈലേറ്റ്


എപ്പോഴും  പൂട്ടായി  പോകുന്ന
ലോക്കിനു  പകരം
പുത്തനൊന്ന്  നിധി  പോലെ  കൈമാറും നേരം
മാനേജര്‍   പറഞ്ഞു

സാറു  വന്നത്  നന്നായി
ഞാനീ  മുറിക്ക്
പന്ത്രണ്ട്  ( രണ്ട് )  എന്നോ
പതിനാലു  ( രണ്ട് )  എന്നോ
പേരിടാന്‍  പോവുകയായിരുന്നു

ആഹാ,  അതു ശരി
ഞാനിപ്പോള്‍ 
ഒമ്പതാം നിലയിലെ
ഈ മുറിക്ക്
പതിമ്മൂ‍ന്ന്  ഒന്നാമന്‍
എന്ന്  പേരിടാന്‍  പോവുകയാണു

അതേക്കുറിച്ചും
ഒരു  കവിതയെഴുതാന്‍  പോവുകയാണു


13/ 06/2018

 kozhicut poems # calikode poetry # കണ്ടംകുളം ക്രോസ് റോഡ് കവിതകള്‍ # 


ശനിയാഴ്‌ച, സെപ്റ്റംബർ 16, 2017


വാര്‍ത്താ വായനക്കാരന്‍

കടമറ്റത്തെ അച്ചൻ ചോദിച്ചു

ഇഷ്ടപ്പെട്ട പൂവേതാണ്
ശംഖ് പുഷ്പം എന്ന് പറഞ്ഞത്
ഗാർഗിയുടെ  കവിത ഓർത്തായിരുന്നില്ല
അപ്പോളതെവിടെ നിന്നു വിരിഞ്ഞൂവെന്ന്
പിന്നെ പല കുറിപുകഞ്ഞു

ഗാർഗി  മന്ദാകിനിയുടെ കൊച്ചുമകളാണ്
അജിതയുടെ മകളും
അയ്യപ്പന്റെ ഒരു കവിതയിൽ ഗാർഗിയുണ്ട്

കൂട്ടുകാരുടെ പല കവിതകളിലും അവളുടെ നിഴൽ  കണ്ടിട്ടുമുണ്ട്

എന്നാൽ  ഗാർഗിയുടെഒരു കവിതയിൽ
ശംഖ്പുഷ്പം  പെൺയോനിയാണു
"നമ്മുടെ അമ്മമാർ നമ്മെ നോക്കിചിരിക്കുന്നതാണ് " *

എന്നാലെനിക്ക് ശംഖ്പുഷ്പംഒരു കാതായി തോന്നുന്നു

ശംഖ്പുഷ്പം = യോനി
ശംഖ്പുഷ്പം = കാത്
കാത് = യോനി
കവിതയിലെനിക്കും
ചെറിയ കണക്കുകൾ ആവാമല്ലോ

അങ്ങനെയെങ്കിൽ  ഈരാത്രി
ഉരുക്കേണ്ടത് ഈയമല്ല
കാതിലൂടെ ഭോഗിക്കുന്ന ഒരു വന്യമായസ്വപ്നം
വായിക്കുന്നവർ  കണ്ടാൽ ഉത്തരവാദിഞാനുമല്ല

കാതിലൂടെയാണു  ഞാൻജീവിക്കുന്നത്
കാതിലൂടെ തന്നെയാണ് എനിക്ക് മറയേണ്ടത്
കാതിലൂടെ തന്നെയാണ് എനിക്ക് മരിക്കേണ്ടത്

പിന്നെയും പിന്നെയും പിന്നെയും
പിറക്കേണ്ടതും



( 2010 )

* ഗാർഗിയുടെ കവിതയിൽനിന്നും

ഞായറാഴ്‌ച, മാർച്ച് 16, 2014


പൂവിന്റെ കുഞ്ഞ്

ഒരു മനുഷ്യനെന്ന നിലയിൽ
പരാജയമാകയാൽ മരമായതാണു

കിളികൾ വന്നു
അണ്ണാറക്കണ്ണന്മാർ തല്ലുപിടിച്ചു
വെട്ടുകാർ നോട്ടമിട്ടു

ഒരിക്കൽ അതിൽ
ഒരു പൂവിന്റെ കുഞ്ഞുണ്ടായി

ആകെ സങ്കടമായി
തന്റെ ജന്മമോർത്ത്
അതിനു കരച്ചിൽ വന്നു

പൂവിന്റെ കുഞ്ഞിന്റെ
നെഞ്ചിൽ നോക്കി അത് 
വാവിട്ട് കരഞ്ഞുകൊണ്ടിരുന്നു
  

20 ജനുവരി 2014
സന്ധ്യ