വെള്ളിയാഴ്‌ച, നവംബർ 29, 2019


കടൽക്കരയിൽ പന്ത്രണ്ട് പെൺകുട്ടികൾ


( ഷാജു വി വിയ്ക്ക് )

കടൽക്കരയിൽ
പന്ത്രണ്ട് പെൺകുട്ടികൾ
അവരൊറ്റയ്ക്കല്ല
എന്നിട്ടുമിടയ്ക്കിടെ
ഒറ്റയ്ക്ക്

അതിലൊരാൾ
മണ്ണ് വാരി കളിയ്ക്കുന്നു
മാമമുണ്ടാക്കുന്നു
തിര വന്നതിന്റെ
ഉപ്പു നോക്കുന്നു
എന്നിട്ടപ്പാടെ
വിഴുങ്ങുന്നു

കുഞ്ഞിക്കയ്യാൽ
പിന്നെയുമവൾ
മാമമുണ്ടാക്കുന്നു
കണ്ണുകളും
കൂടെ വരയ്ക്കുന്നു
കാറ്റിനെ
മുലപ്പാൽ മണക്കുന്നു

കൊതിയോടെ
കടൽ
പിന്നെയും
തിരകളുമായി
വരുന്നു
കുഞ്ഞിന്റെ
മാമങ്ങളപ്പടി
കഴിച്ചിട്ടു പോകുന്നു

അവൾ
സങ്കടത്തോടെ
ചിരിക്കുന്നു

കൂട്ടുകാരെല്ലാം
ഓടിയോടി വരുന്നു

കടലിനു മുകളിലൂടെ
ഭ്രാന്ത്രൻ യേശുവും
നടന്നോടി വരുന്നു
കടൽ വെള്ളത്താൽ
കുഞ്ഞു പാദങ്ങൾ
കഴുകുന്നു
പിന്നെ കണ്ണുനീരാൽ
കൺപീലി കൊണ്ടവൻ
പാദങ്ങളിലെ
നനവുകളൊപ്പുന്നു

ആ കുഞ്ഞു പാദങ്ങളിൽ
കരഞ്ഞുകൊണ്ടുമ്മ വയ്ക്കുന്നു

മറ്റ്
പതിനൊന്നു
കുഞ്ഞുങ്ങൾ
വരിവരിയായ്
നിൽക്കുന്നു

കണ്ണീരു
പോരാഞ്ഞവൻ
കടലിനോട്
കടം ചോദിക്കുന്നു

അത്
കുഞ്ഞുങ്ങളെ
കൊഞ്ഞനം
കുത്തിക്കൊണ്ട്
ചിരിച്ച്
തിരിച്ചു പോകുന്നു

ഉള്ള
കണ്ണീരിനാൽ
ഇരുപത്തിയൊന്ന്
പാദങ്ങളും
നനച്ചിട്ടവൻ
ഉമ്മ വയ്ക്കാൻ
തുടങ്ങുന്നു

സന്തോഷം കൊണ്ടും
കുഞ്ഞുങ്ങൾ
കരയുന്നു

ചമ്മി കൊണ്ട്
കടൽ
ഇടയ്ക്ക് തെറ്റുന്ന
പാട്ടു പാടുന്നു

ശരിക്കും
മിടുക്കനായ
ഒരു തിര വന്ന്
മുഴുവൻ
കര കൊണ്ട്
മുഴുത്തൊരു
മാമമുണ്ടാക്കുന്നു

അപ്പോൾ
നമ്മുടെ ഭ്രാന്തൻ യേശു
കണക്കു തെറ്റാതെ
അതിനെ
പന്ത്രണ്ടായി
മുറിക്കുന്നു

കുഞ്ഞു കൈകളിലെല്ലാം
മാമത്തിെന്റ കഷണങ്ങൾ

അതും പോരാഞ്ഞവൻ
മീമിക്കായി
കടലിനോട്
പിന്നെയും
തെണ്ടുന്നു

മടിയോടെയെങ്കിലും
കടൽ
രണ്ട്
ചെറുമീനുകൾ
എറിഞ്ഞു
കൊടുക്കുന്നു

വെയിൽ
വന്നതിനെ
പൊരിയ്ക്കുന്നു

പന്ത്രണ്ട്
കൈകളിൽ
അപ്പവും
മീനും
വായ്കളിൽ
വെള്ളം നിറയ്ക്കുന്നു

കുഞ്ഞുങ്ങൾ
മാമുണ്ണാൻ
തുടങ്ങുമ്പോൾ
കടൽക്കരയിൽ
തെങ്ങിൻത്തോപ്പിൽ
അയ്യായിരം
കാക്കകൾ
കരയുന്നു

ചെറുതായി
ചിരിച്ചു കൊണ്ടവൻ
പിന്നെയും
കടലിൽ
മാമ്മോദീസ മുങ്ങുന്നു

പന്ത്രണ്ട് പെൺകുട്ടികളുടെ
ക്വയറിൽ
കടലും കാറ്റും
കയറിക്കൂടുന്നു

മാമത്തെക്കുറിച്ചുള്ള
പുതിയ പാട്ടും കേട്ട്
കാലം പിന്നെയും
മയങ്ങാൻ
തുടങ്ങുന്നു




photo by Shiju Basheer @ Ajman






ഒക്ടോബർ 21, 2019

അഭിപ്രായങ്ങളൊന്നുമില്ല: