Kuzhur Wilson എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kuzhur Wilson എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, ഒക്‌ടോബർ 15, 2020


അരികെ

തോട്ടിൽ
ആനയുടെ
ശവത്തിനരികെ
നിൽക്കുമ്പോൾ
ഉള്ളിൽ
മലയുടെ കനം



മലയ്ക്ക്
മുകളിൽ
ആകാശം


അതിൽ
നിറയെ
മേഘക്കുഞ്ഞുങ്ങൾ


എല്ലാത്തിനും
ആനയുടെ ഛായ


അതെല്ലാം കൂടി
ഉടൻ
തോട്ടിലേയ്ക്ക്
പെയ്തേക്കും

 



തേക്കെണ്ണ



വലിയ വേഗത്തിൽ വണ്ടിയോടിച്ച് പോകുമ്പോഴെല്ലാം തടഞ്ഞ് നിർത്തി നീ അകലെയെങ്ങാനും പോകുമ്പോൾ തേക്കെണ്ണ കിട്ടിയാൽ കൊണ്ട് വരണേയെന്ന്
പറയുമായിരുന്ന ഒരാൾ ഇന്നലെ മരിച്ചു പോയി . 78 വയസ്സായിരുന്നു . പുലർച്ചെ മഴയുണ്ട് . തണുക്കുന്നു . തേക്കെണ്ണ തേയ്ക്കാൻ തോന്നി, അമ്പതാവാത്ത പഴയ ഓട്ടക്കാരനു . തേക്കെണ്ണ ? അതെന്ത്, എവിടെ കിട്ടും . 

കത്തിയിട്ടും പട്ടുപോവാത്ത ഒരു മരംകിനിഞ്ഞഎണ്ണ ഉള്ളിൽ തിളയ്ക്കുന്നു .



തിങ്കളാഴ്‌ച, മാർച്ച് 16, 2020


വീടുള്ള കവിതകൾ

മുഷിഞ്ഞു കിടന്ന വീടിനെ
പെങ്ങൾ വന്ന് പൊടി തട്ടിയെടുത്തു

കറപിടിച്ചു കിടന്ന പാത്രങ്ങൾ കഴുകി കമിഴ്ത്തി വച്ചു
പഞ്ചസാര അതിന്റെ സ്ഥലത്ത് തന്നെ പോയി ഇരിപ്പായി
അടങ്ങി ഒതുങ്ങി ഇരിക്കുന്ന തക്കാളികളെ കണ്ട് ചിരിപൊട്ടി
വേലിത്തലപ്പിലെ പൂക്കൾ അടുക്കളയിലേക്കൊളിഞ്ഞ് നോക്കി
അരി തിളച്ച് തൂവുന്നതിന്റെ മണംവിട്ട് വീടതിന്റെ ഗമ കാട്ടി

മുറ്റവുമടിച്ച് പോകാൻ നേരം
നെറുകയിൽ ഒരുമ്മയും കൊടുത്തു

പെങ്ങൾ പോയപ്പോൾ
വീട് വിങ്ങിപ്പൊട്ടി

വീടിന്റെ അമ്മയാണു വന്നുപോയതെന്ന്
കരച്ചിലിൽ തോന്നി




#വീടുള്ള കവിതകൾ

വ്യാഴാഴ്‌ച, മാർച്ച് 12, 2020


കടൽ മുരണ്ടു

രണ്ട് തോണികൾ തമ്മിൾ
ഇഷ്ടത്തിലായി

കടലിന് അതിൽ
ഇഷ്ടക്കേട് തോന്നി

കടലൊന്നിനെ മുക്കി

താഴോട്ട്
താഴോട്ട്
പോകുമ്പോൾ
ഒന്ന്
മറ്റേതിനോട്
പറഞ്ഞു

പേടിക്കരുത്

ഞാൻ
കടലിൽ തന്നെയുണ്ട്


ബുധനാഴ്‌ച, മാർച്ച് 11, 2020


എന്തൊരു നീയാണ് നീ

നിന്നെ കണ്ടതിനു ശേഷം
കാണുന്നവരെയെല്ലാം
സനേഹിക്കാൻ പഠിച്ചു

നിനക്ക് സനേഹം പഠിപ്പിക്കുന്ന
ഒരു സ്കൂള് തുടങ്ങിക്കൂടേ

എനിക്കവിടെ
എന്നും തല്ലു കൊള്ളുന്ന കുട്ടിയാവാനാണ്

തോറ്റ് തോറ്റ് പഠിക്കാനാണ്


വെള്ളിയാഴ്‌ച, നവംബർ 29, 2019


കടൽക്കരയിൽ പന്ത്രണ്ട് പെൺകുട്ടികൾ


( ഷാജു വി വിയ്ക്ക് )

കടൽക്കരയിൽ
പന്ത്രണ്ട് പെൺകുട്ടികൾ
അവരൊറ്റയ്ക്കല്ല
എന്നിട്ടുമിടയ്ക്കിടെ
ഒറ്റയ്ക്ക്

അതിലൊരാൾ
മണ്ണ് വാരി കളിയ്ക്കുന്നു
മാമമുണ്ടാക്കുന്നു
തിര വന്നതിന്റെ
ഉപ്പു നോക്കുന്നു
എന്നിട്ടപ്പാടെ
വിഴുങ്ങുന്നു

കുഞ്ഞിക്കയ്യാൽ
പിന്നെയുമവൾ
മാമമുണ്ടാക്കുന്നു
കണ്ണുകളും
കൂടെ വരയ്ക്കുന്നു
കാറ്റിനെ
മുലപ്പാൽ മണക്കുന്നു

കൊതിയോടെ
കടൽ
പിന്നെയും
തിരകളുമായി
വരുന്നു
കുഞ്ഞിന്റെ
മാമങ്ങളപ്പടി
കഴിച്ചിട്ടു പോകുന്നു

അവൾ
സങ്കടത്തോടെ
ചിരിക്കുന്നു

കൂട്ടുകാരെല്ലാം
ഓടിയോടി വരുന്നു

കടലിനു മുകളിലൂടെ
ഭ്രാന്ത്രൻ യേശുവും
നടന്നോടി വരുന്നു
കടൽ വെള്ളത്താൽ
കുഞ്ഞു പാദങ്ങൾ
കഴുകുന്നു
പിന്നെ കണ്ണുനീരാൽ
കൺപീലി കൊണ്ടവൻ
പാദങ്ങളിലെ
നനവുകളൊപ്പുന്നു

ആ കുഞ്ഞു പാദങ്ങളിൽ
കരഞ്ഞുകൊണ്ടുമ്മ വയ്ക്കുന്നു

മറ്റ്
പതിനൊന്നു
കുഞ്ഞുങ്ങൾ
വരിവരിയായ്
നിൽക്കുന്നു

കണ്ണീരു
പോരാഞ്ഞവൻ
കടലിനോട്
കടം ചോദിക്കുന്നു

അത്
കുഞ്ഞുങ്ങളെ
കൊഞ്ഞനം
കുത്തിക്കൊണ്ട്
ചിരിച്ച്
തിരിച്ചു പോകുന്നു

ഉള്ള
കണ്ണീരിനാൽ
ഇരുപത്തിയൊന്ന്
പാദങ്ങളും
നനച്ചിട്ടവൻ
ഉമ്മ വയ്ക്കാൻ
തുടങ്ങുന്നു

സന്തോഷം കൊണ്ടും
കുഞ്ഞുങ്ങൾ
കരയുന്നു

ചമ്മി കൊണ്ട്
കടൽ
ഇടയ്ക്ക് തെറ്റുന്ന
പാട്ടു പാടുന്നു

ശരിക്കും
മിടുക്കനായ
ഒരു തിര വന്ന്
മുഴുവൻ
കര കൊണ്ട്
മുഴുത്തൊരു
മാമമുണ്ടാക്കുന്നു

അപ്പോൾ
നമ്മുടെ ഭ്രാന്തൻ യേശു
കണക്കു തെറ്റാതെ
അതിനെ
പന്ത്രണ്ടായി
മുറിക്കുന്നു

കുഞ്ഞു കൈകളിലെല്ലാം
മാമത്തിെന്റ കഷണങ്ങൾ

അതും പോരാഞ്ഞവൻ
മീമിക്കായി
കടലിനോട്
പിന്നെയും
തെണ്ടുന്നു

മടിയോടെയെങ്കിലും
കടൽ
രണ്ട്
ചെറുമീനുകൾ
എറിഞ്ഞു
കൊടുക്കുന്നു

വെയിൽ
വന്നതിനെ
പൊരിയ്ക്കുന്നു

പന്ത്രണ്ട്
കൈകളിൽ
അപ്പവും
മീനും
വായ്കളിൽ
വെള്ളം നിറയ്ക്കുന്നു

കുഞ്ഞുങ്ങൾ
മാമുണ്ണാൻ
തുടങ്ങുമ്പോൾ
കടൽക്കരയിൽ
തെങ്ങിൻത്തോപ്പിൽ
അയ്യായിരം
കാക്കകൾ
കരയുന്നു

ചെറുതായി
ചിരിച്ചു കൊണ്ടവൻ
പിന്നെയും
കടലിൽ
മാമ്മോദീസ മുങ്ങുന്നു

പന്ത്രണ്ട് പെൺകുട്ടികളുടെ
ക്വയറിൽ
കടലും കാറ്റും
കയറിക്കൂടുന്നു

മാമത്തെക്കുറിച്ചുള്ള
പുതിയ പാട്ടും കേട്ട്
കാലം പിന്നെയും
മയങ്ങാൻ
തുടങ്ങുന്നു




photo by Shiju Basheer @ Ajman






ഒക്ടോബർ 21, 2019

ഞായറാഴ്‌ച, ജൂലൈ 14, 2019


അവളുടെ പാദങ്ങള്‍


* * *
അതു നടന്ന വഴികളില്‍
പിന്നെയും ചില വാളന്‍ പുളികള്‍
അതിലൊന്നെടുത്ത് പുതിയ സ്കൂള്‍ കുട്ടി
പുളി മണത്ത്
പുത്തന്‍ കൂട്ടുകാരനു
കൈമാറും നേരം
വയസ്സനാ പുളിമരം
പുത്തന്‍ ഇലകള്‍ വീഴ്ത്തി
അവരുടെ കുഞ്ഞുപാദങ്ങള്‍
ഇളം പോലത്തെ മഞ്ഞയില്‍ ചവുട്ടി
കാലമാവഴി
കടുപ്പത്തിലൊരു ചായ കുടിക്കുവാന്‍
പൊട്ടിയ കാലുമായ് വന്നു
ആ കൊമ്പന്‍ മീശക്കാരനു
കുഞ്ഞുപാദങ്ങളില്‍ നല്ല രസം തോന്നി
എന്നാല്‍ അവളുടെ പാദങ്ങളില്‍
പ്രേമത്തിന്റെ വടു തെളിഞ്ഞേ കിടക്കുന്നു
* * *
കിന്നരമായ് മീട്ടുവാന്‍
തെളിഞ്ഞ് കിടക്കുകയാണാ
പുളിമരത്തിന്‍ കാതല്‍
വിരല്‍ നട്ട്
തച്ചനാ
മരം മുറിക്കും നേരം
അത്രയ്ക്ക് പഴയതാം
കുരുവികള്‍
പുതിയ ഈണം മീട്ടി
അതിലേ
പുതുക്കുളത്തിലെ
രണ്ട് പരല്‍ മീനുകള്‍
മാനത്ത് കണ്ണികള്
മഴയത്ത് പറക്കുന്നു
തച്ചനാ നേരം കൊണ്ട്
പുളിമരത്തില്‍
കൊത്തുകയാണൊരുടല്‍
അത്രയ്ക്ക്
വശ്യമാം കണ്ണുകള്‍
വിയര്പ്പുമ്മ വയ്ക്കും മൂക്ക്
അകിട് നിറഞ്ഞ പോല്‍
രണ്ട് മേഘക്കുട്ടികള്‍
കാറ്റ് മാത്രമുമ്മ വച്ച്
ചുരത്തിയ കാട്ടാറുകള്‍
* * *
കാലവര്‍ഷണമാണമ്മേ
പഴേ പോലെ തണുപ്പില്ല
എങ്കിലും
വാരിയെല്ലിലൂടെ
ഒരു തണുപ്പ്
അരിച്ചരിച്ചിറങ്ങുന്നു
പഴയ പാത്രങ്ങള്‍
ഇടക്കാലത്തെ
മഴവെള്ളത്തിന്‍ വീടുകള്‍
എന്തോ ഓര്ക്കും നേരം
പുഴയിലേക്കൊഴുകുന്ന
മാനത്ത് കണ്ണികള്‍
നിനച്ചിരിക്കാതെ
മഴ വരും
അതിനെ പിടിച്ചു കെട്ടി
ചുണ്ട് നനച്ചൊരു
നീളനുമ്മയും കൊടുത്ത്
കണ്ണടയ്ക്കുമ്പോള്‍
നിന്ന്
പൊട്ടിപൊട്ടിച്ചിരിക്കുകയാണ്
ഇടവപ്പാതി
* * *
കാലുകള്‍ക്കിടയിലൂടൊരു
നദി
ചുമ്മാ കരഞ്ഞ് കൊണ്ടൊഴുകുന്നു
പുത്തനാം
മറ്റൊരു പൂവിനു
വയസ്സറിഞ്ഞ നൊമ്പരം
ഉള്ളില്‍ തുടിയ്ക്കുന്നു
കാലത്തിന്റെ
രണ്ട് പരാഗരേണുക്കള്‍
കാറ്റില്‍ പറക്കുന്നു
ഭൂമിയൊരു ഗര്ഭപാത്രമായ് തുടിക്കുന്നു
ഒറ്റമഴത്തുള്ളി കൊണ്ട്
മറ്റൊരു പ്രപഞ്ചം
അടിവയറ്റില്‍ വിരിയുന്നു
മറ്റൊരണ്ണാറക്കണ്ണന്‍
പ്രേമമില്ലാത്ത പാട്ടുപാടുന്നു
തെങ്ങുകള്‍ പറയുന്നു
ഇന്നലെയില്ലാത്തതാം
ഒരു തൊട്ടാവാടി
ജിവിതം മറക്കുന്നു
* * *
#2019 July
#New Poem

വ്യാഴാഴ്‌ച, മാർച്ച് 21, 2019


പടനിലങ്ങളിലെ പാട്ടുകൾ

പടനിലങ്ങളിലെ പാട്ടുകൾ

👣

കൂട്ടത്തിൽ ഏറ്റവും ഏകാകിയായ കളിക്കാരൻ

അവൻ ഇട്ടിരിക്കുന്ന പത്താം നമ്പർ ജേഴ്സി

കല്ലെറിയുന്ന കാണികൾ

ആ കല്ലുകളുടെ വേദനയിൽ തട്ടി മുറിയുന്ന
അവന്റെ നെഞ്ചകം

പത്തിൽ നിന്ന്
വലതു വശത്തെ പൂജ്യം
എപ്പോഴും ഒന്നിനെ വീഴ്ത്തി

തന്റെ ഇണ പൂജ്യമല്ലെന്ന ബോധ്യത്താൽ
അവൻ ഉണർച്ച നടിച്ചിരുന്നുവെങ്കിലും
പൂജ്യങ്ങളുടെ ഉപമകൾ
നിരന്തരം വീഴ്ത്തിക്കൊണ്ടിരുന്നു

പൊട്ടിയ മുട്ട്

കീറിയ കളിക്കുപ്പായം

അവൻ തന്റെ തന്നെ കുട്ടിക്കാലത്തിലേക്കും
അമ്മമാരിലേക്കും എടുത്തറിയപ്പെട്ടു

തോറ്റ് വീട്ടിലേക്കൊടിയ
പാടവരമ്പുകളിൽ
അവന്റെ ആദ്യവിജയങ്ങൾ
കൊറ്റികളായ് പറന്നു

അവനിലെ എല്ലാ കൂട്ടുകാരും ചേർന്ന്
ഒന്നായി പടനിലത്തിലെ പാട്ടു പാടി

അവൻ കൂട്ടുകാരെക്കൊണ്ടുണ്ടാക്കിയ മൈതാനമായി

നിറഞ്ഞ് കളിക്കുന്ന കുഞ്ഞിനെ കണ്ട്
പാൽ ചുരത്തുന്ന അമ്മപ്പയ്യിനെപ്പോലെ
കാണികൾ അവനെ ഉത്തേജിപ്പിച്ചു

പിറന്ന ഗോളുകൾ എണ്ണുവാനാകാതെ റഫറിയും കുഴഞ്ഞു

അവൻ പിന്നെയും മണ്ണിൽ തന്നെ മുട്ടുകുത്തി

അപ്പോളവൻ കൂട്ടത്തിലേറ്റവും ഏകാകി മാത്രമായിരുന്നില്ല
പതിവിലേറെ ദു:ഖിതനുമായിരുന്നു


👣
poetry poster by Saravanan Ks

ഞായറാഴ്‌ച, ജൂൺ 24, 2018


കിളി പോയി


മഴ കഴിഞ്ഞ
പാതിരാത്രിയിൽ
വേറെയാരെയും കൂട്ടാതെ
വിരിഞ്ഞ റോഡിലൂടെ
പറന്നങ്ങനെ
ആകാശം
നോക്കി നടക്കുമ്പോൾ
ദേ , ഒരു ബോർഡ്

Sparrow Trading

അത് കൊള്ളാം

കുരുവിക്കച്ചവടം
പക്ഷി വ്യാപാരം
പറവകൾ വിൽക്കപ്പെടും

വിവർത്തകൻ എന്ന നിലയ്ക്ക്
റാ ഷാ എന്ന രവിശങ്കറിനേയും
ആൽബർട്ടോ കെയ്റോ എന്ന
ബാബു രാമചന്ദ്രനേയും
ട്രോളാൻ തീരുമാനിച്ചു

ഞാനാ
കുരുവി ഫാക്ടറിയിലേക്ക് ,
പക്ഷി മാർക്കറ്റിലേക്ക് ,
പറവകളുടെ
ഹോൾസെയിൽ കേന്ദ്രത്തിലേക്ക്
ബെല്ലടിക്കാതെ കയറിച്ചെന്നു

ഒരൊറ്റ
കുരുവിക്കുഞ്ഞിനെപ്പോലും
ഉണർത്തരുതെന്ന
നിർബന്ധമുണ്ടായിരുന്ന ആ ഞാൻ
ഒച്ചയുണ്ടാക്കാതെ
അനങ്ങാതെ
ഒന്നുമേ
ചിന്തിക്ക പോലും
ചെയ്യാതെയാണ്
ചെന്ന് കേറിയത്

ഗേറ്റിൽ
പറവയില്ല
പാറാവുകാരൻ
പഴയ പട്ടാളക്കാരൻ
എന്തൊരുറക്കം

മുന്നോട്ട് തന്നെ നടന്നു
ആരുമില്ല

ആ രണ്ട് പൂച്ചക്കണ്ണുകൾ എവിടെപ്പോയി

ജനൽ
പതിയെ
തള്ളി
ഞാനൊളിഞ്ഞു നോക്കി

അറിയാത്ത
ഏതോ
ഒരു ഭാഷയിൽ
ഒരു പയ്യൻ
സകല വ്യാകരണവും
തെറ്റിച്ച്
തളർന്നുറങ്ങുന്നു

ഭായ് ഭായ്
പറവകൾ കേൾക്കാതെ ഞാൻ വിളിച്ചു


ഏതോ
ഒരു ഭാഷ
കണ്ണും
തിരുമ്മി
എണീറ്റു വന്നു

വല്ലാതെ പാവം തോന്നി

കുറ്റബോധത്താലും,
ശബ്ദം താഴ്ത്തിയും
ഞാനവനോട് ചോദിച്ചു

കിളികൾ ?

അവൻ പറഞ്ഞു

കിളി പോയി

കിളി പോയി ?

കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി 

ലോകത്തിലെ
മുഴുവൻ മനുഷ്യരും ചേർന്ന്
പല ഭാഷയിൽ പാടുകയാണ്

കിളി പോയി എന്ന്

ഒന്നും പറവാനില്ല


# പിന്നെ ഞാൻ ചെയ്ത മൂന്നു കാര്യങ്ങൾ നിങ്ങൾക്കും ചെയ്യാവുന്നതാണ്
പോയ കിളിയെ തെരയുക എന്നതൊഴിച്ച്

ഞായറാഴ്‌ച, മേയ് 20, 2018


ഭാഗ്യം


ഭാഗ്യം

🖤

ഞങ്ങളുടെ നാട്ടിലെ കൊലകൊമ്പന്മാരെല്ലാം 
ഭാഗ്യത്തിന്റെ കാരുണ്യത്തിൽ അഭയം തേടി


വീടു പൂട്ടി പുറത്തിറങ്ങിയാൽ 
കാര്യമെത്തും മുൻപ്
ഒരു പത്തു പതിനഞ്ച് 
ഭാഗ്യമെങ്കിലും തേടിവരുമെന്ന നിലയായി


എത്ര നിശബ്ദമായാണു 
ഈ ഭാഗ്യം വരുന്നതെന്ന് ഞാൻ ശ്രദ്ധിച്ചു


പണ്ടൊക്കെ എന്തൊരു ഒച്ചയായിരുന്നു
നാളെയാണു നാളെയാണു 
എന്ന അതിന്റെ പാട്ട് എന്ത് രസമായിരുന്നു


പതുക്കെ പതുക്കെ നാളെ ഇന്നായി

ഇന്നാണു ഇന്നാണു 
എത്ര വട്ടം കൂടെ പാടിയിരിക്കുന്നു


ഇപ്പോൾ
എത്ര ഏകാന്തമായാണു
എത്ര നിശബ്ദമായാണു
ഭാഗ്യം വരുന്നത്


അതിനു മിണ്ടാനേ വയ്യ

അതിനു അതിനോട് തന്നെ നല്ല പുച്ഛമുണ്ട്
എടിഎം കൗണ്ടറിനു കാവൽ നിൽക്കുന്ന പഴയ പട്ടാളക്കാരനേക്കാൾ അതു ചുരുണ്ട് കൂടിയിരിക്കുന്നു


ഭാഗ്യത്തിന്റെ ഒച്ചയൊക്കെ എവിടെപ്പോയി

ഭാഗ്യത്തിനു ഒച്ചയില്ലെന്നാണോ
ഭാഗ്യം തന്നെ ഇല്ലെന്നാണോ


🖤

ബുധനാഴ്‌ച, മേയ് 16, 2018


താ മ ര


( മധുസൂദനന്‍ നായര്‍ക്കും, പ്രഭാ വര്‍മ്മയ്ക്കും )






എത്ര 
അഴുക്കിലാണു
നാം 
വിരിഞ്ഞ് 
നിൽക്കുന്നത്

വ്യാഴാഴ്‌ച, ഏപ്രിൽ 12, 2018


സൂചി


📌


നീയുള്ള ദിവസങ്ങളിൽ കലണ്ടറിൽ ഒരു സൂചിയെങ്കിലും ഉണ്ടാവുമെന്നോർത്ത് അത് തിരയുകയായിരുന്നു
ഒരു കള്ളിയിലും സൂചിയില്ല
എന്നാലുണ്ട് സൂചിയുടെ ഒരു കുത്ത്
ഞാനാ കള്ളി നോക്കി
നമ്മുടെ വിവാഹദിനം

മഴ പെയ്യുന്നു
ഇടിവെട്ടുണ്ട്
മിന്നലും

ഞാനൊരു കടത്തിണ്ണയിൽ കയറി നിന്നു
വഴിയിലൂടെ നീയുള്ള ഒരു വണ്ടി നനഞ്ഞ് പേടിച്ച് പോകുന്നു
പിന്നെയും ഇടിമിന്നുന്നു
ചെറുതായി പേടിയാകുന്നു
വണ്ടിയോടിക്കുമ്പോൾ ഇടിമിന്നൽ ഏൽക്കുന്നതായി സ്വപ്നം കാണുന്നു
മിന്നലേറ്റ് മരിച്ചാൽ എങ്ങനെയിരിക്കും എന്ന് ഉത്കണ്ഠപ്പെടുന്നു
നിന്റെ ശാപം ഫലിക്കുമല്ലോ എന്നോർത്ത് ദേഷ്യം വരുന്നു
വീട്ടിൽ വരുന്നു

എല്ലാ നീകളേയും മായ്ച്ച് കളയുന്നു
എല്ലാ സൂചികളും കാണാതാവുന്നു

അതിരാവിലെ സൂചി തിരയുന്നു. സൂചി തിരയുന്നു. കലണ്ടറിലെത്തുന്നു. നിന്റെ കുത്ത് കാണുന്നു. കാലിൽ കൊണ്ട മുള്ള് അത് പോലെയിരിക്കുന്നു

📌

ഞായറാഴ്‌ച, ഫെബ്രുവരി 25, 2018


മറൂട്ടി


മറൂട്ടി

(കാൽ നൂറ്റാണ്ട് എന്നെ സഹിച്ച സി എസ് പ്രദീപിനു )


ഞങ്ങളുടെ വീട്ടിൽ പശു പെറാറുണ്ട്
ക്ടാവിന്റെ കൂടെ മറ്റൊരു  കുട്ടി കൂടെയുണ്ടാകും
അമ്മയതിനെ മറൂട്ടി എന്ന് വിളിക്കും
തള്ളപ്പശു മറൂട്ടി തിന്നാതിരിക്കാൻ ഞാൻ
പല തവണ കാവൽ നിന്നിട്ടുണ്ട്
ആരും കാണാതെ മറൂട്ടി
തോട്ടിൽ കൊണ്ട് പോയി കളയുന്നത് ചേട്ടന്മാരാണു

എന്റെ മറൂട്ടി ചത്ത് പോയിട്ടില്ലെന്ന് ഇപ്പോൾ ഞാൻ ഭയപ്പെടുന്നു



കുഴൂർ വിത്സൺ
Temple of poetry
26/02/2018

തിങ്കളാഴ്‌ച, ജനുവരി 22, 2018


എന്നെ ചവിട്ടി കടന്ന് പോകുന്നവർ


(
നിളയ്ക്കും അവളുടെ അപ്പനുമമ്മയ്ക്കും )
💃

കഴിഞ്ഞ വർഷം ഞങ്ങൾ ഫോർട്ട് കൊച്ചിയുടെ ചുമരുകളിൽ കവിത വരച്ചു കളിച്ചു
അമ്പി സുധാകരൻ എന്നെ ബുദ്ധനാക്കി ചുമരിലൊട്ടിച്ചു
ഞാനവരുടെ കളികൾ നോക്കി നിന്നു

നിള ഒഴുകി നടന്നു മരങ്ങളായി കടലാസുകളിൽ പടർന്നു
കരോലിനും ഫിലിപ്പും ഇലകളിൽ കണ്ണു വച്ചു
പ്രതാപം നഷ്ടപ്പെട്ട ഒരു രാജാവിന്റെ വേഷത്തിലായിരുന്നു പ്രിൻസ്
ഇലക്കറികളായി മണം പടർത്തി അനുപമ

നിളയെന്നെ വരച്ച ദിവസമാണു , അവളുടെ പടങ്ങളുള്ള പോസ്റ്ററുകൾ ഏതോ വലിയ ആളുകൾ കീറിക്കളഞ്ഞത്. ഞാനതും നോക്കി നിന്നു

ദേ, അവരെന്നെ ചവിട്ടി കടന്നു പോകുന്നു
നിള പറഞ്ഞു

അതെ മോളേ, നിന്നെ ചവിട്ടിയേ അവർക്ക് കടന്ന് പോകാനൊക്കൂ
ഇത്രയും കാലം ഞാനുമത് തന്നെയാണു പറഞ്ഞ് കൊണ്ടിരിക്കുന്നത്
എന്നെ ചവിട്ടിയേ അവർക്ക് കടന്ന് പോകാനൊക്കൂ



💃


കുഴൂർ വിത്സൻ
Temple of poetry
23/01/2018



മഞ്ഞ ലൈറ്റ്

( കടിക്കാടിനു )

വർഗ്ഗവഞ്ചകാ, മൈരേ
എന്നാണീ കവിത തുടങ്ങേണ്ടതെന്ന് പോയട്രീ മാഫിയ ടീമിനറിയാം
എനിക്കതിനാവില്ല എന്ന് നിനക്കെങ്കിലും അറിയാം
ഞാൻ തന്നെ ഒരു മാഫിയ ആയിരിക്കേ, ഞാനൊരു മാഫിയയുടെയും ആളല്ലെന്ന് പറയേണ്ടതില്ലല്ലോ
പറഞ്ഞ് വന്നത് അതൊന്നുമല്ല

നമ്മൾ ആദ്യം കാണുമ്പോൾ
അബുദാബിയിലെ ബസ് സ്റ്റാന്റിനു പച്ചനിറമായിരുന്നു
അതിലെ മരങ്ങൾക്കും പച്ച നിറമായിരുന്നു
ഇന്നായിരുന്നെങ്കിൽ നമ്മൾ സെൽഫിയെടുത്ത് തകർത്തേനെ

അന്നൊക്കെ നമ്മൾ കവിത ചൊല്ലിയിരുന്നത് കാറിൽ വച്ചായിരുന്നു
കവിത മുറുകുമ്പോൾ സിഗ്നൽ വീഴുമായിരുന്നു

ഒരു ദിവസം നീ കവിത ചൊല്ലുകയായിരുന്നു
ശശി അത് പകർത്തുന്നുണ്ടായിരുന്നു
ഞാനത് കേൾക്കുന്നുണ്ടെന്ന് നടിക്കുന്നുണ്ടായിരുന്നു

പെട്ടെന്ന് സിഗ്നൽ വീണു
ചോപ്പ
നീ പറഞ്ഞു
പച്ച
ശശി പറഞ്ഞു
മഞ്ഞ മഞ്ഞ ഞാൻ പറഞ്ഞു

നീ പെട്ടെന്ന് കരഞ്ഞു
മഞ്ഞ മഞ്ഞയെന്ന് പറഞ്ഞാണു നീ കരഞ്ഞത്

ഞാനത് ഇന്നുമോർക്കുന്നു
മഞ്ഞ മഞ്ഞയെന്നും പറഞ്ഞാണു നീ കരഞ്ഞത്

ഇന്ന് കൊച്ചിയിൽ നിന്ന് കുഴൂർക്ക് വരുമ്പോൾ
എയർപോർട്ട് സിഗ്നലിൽ ഞാൻ കണ്ടു
ഒരു മഞ്ഞ ലൈറ്റ്

അതാണു പറഞ്ഞ് വന്നത്
എല്ലാ മഞ്ഞ ലൈറ്റുകളും മഞ്ഞയല്ല എന്നാണു പറഞ്ഞ് വന്നത്



കുഴൂർ വിത്സൻ
Temple of poetry
22/01/2018


ചൊവ്വാഴ്ച, ജനുവരി 02, 2018


വൈകുന്നേരം


🦋 

ഞങ്ങൾക്കൊരു കുടുംബക്കല്ലറയുണ്ട്. 

അപ്പനു വേണ്ടി മൂത്ത ചേട്ടൻ വാങ്ങിച്ചത്
അമ്മ ഒടുക്കം ഉറങ്ങിയ അന്ന് ഞാനത് പുതുക്കി

ഇടക്കിടെ അവിടെ പോയി നിൽക്കുന്നത് ഒരു സുഖമാണു

അപ്പനുമമ്മയും ഒരുമിച്ച് കിടക്കുന്നത് ഒരിക്കലും കണ്ടിട്ടില്ല
ഇപ്പോഴങ്ങനെ കാണാൻ എന്തോ ഒരു രസമുണ്ട്
ഒരു തരം സമാധാനമുണ്ട്

അകലെയെങ്ങാനും വച്ചുള്ള വല്ലാത്ത ഒരു മരണമല്ലെങ്കിൽ
ഞാനും കിടന്നുറങ്ങുക ഈ കല്ലറയിലായിരിക്കും
ഓർത്തപ്പോൾ നല്ല ഒരിത് തോന്നി
അന്നെന്നെ കാണാൻ
വരാൻ പറ്റില്ലല്ലോ എന്നോർത്തപ്പോൾ എന്തോ തോന്നി

ഞാനൊരു മെഴുതിരിയെടുത്ത്
എന്റെ കല്ലറയിൽ കത്തിച്ചുവച്ചു
അവിടെ നിന്നും കിട്ടിയ ചില്ലറ പൂവുകൾ അതിലൊക്കെ വിതറി
ചുറ്റിലും ചന്ദനത്തിരികൾ കുത്തി

മരിച്ച എന്റെ മുന്നിൽ ഞാൻ മുട്ടുകുത്തി

അപ്പോൾ സെമിത്തേരിയിലെ പരിചയക്കാരെല്ലാം എണീറ്റ് വന്ന് നീയെപ്പോൾ വന്നുവെന്ന് ചോദിച്ചു

ഉത്തരം പറയാതെ ഞങ്ങളിൽ നിന്ന് ഒരാൾ എണീറ്റ് പോയി

അപ്പോൾ അതാ, സെമിത്തേരിക്ക് മുൻപിലുള്ള ഇടവഴിയിലൂടെ ഒരു പെൺകുട്ടി ഓടിപ്പോകുന്നു

💃

ശനിയാഴ്‌ച, നവംബർ 11, 2017


05.11.2017. 8 am ൽ ഒരു കുഞ്ഞുടുപ്പ്


05.11.2017. 8 am ഒരു കുഞ്ഞുടുപ്പ് 



അങ്ങനെയിരിക്കെ
അയാൾക്ക്
ചാനലിലെ
പെൺകുട്ടികളുടെ
ഉടുപ്പ്
ഡിസൈൻ
ചെയ്യുന്ന
പണി
 കിട്ടി


മുലകൾക്കിടയിൽ
എന്നെഴുതിയ
ടീഷർട്ടിന്റെ തെരഞ്ഞെടുപ്പായിരുന്നു അതിനുള്ള യോഗ്യത

മേലു മുഴുവൻ മിന്നാമിന്നികളെ തുന്നിവച്ച ഉടുപ്പവതരിപ്പിച്ച് ആദ്യദിവസം അയാൾ കാണികളെ ആകാശത്തേക്ക് കൊണ്ട് പോയി
വെളുത്ത തോർത്തിൽ ചെമ്പരത്തിച്ചാറു മുക്കി അയാളുണ്ടാക്കിയ ശീലച്ചുറ്റി ഒരു പെൺകുട്ടി നക്ഷത്രം തൊട്ട ദിവസം ചാനലിന്റെ റേറ്റ് കുത്തനെ ഉയർന്നു
അയാളുണ്ടാക്കുന്ന ഉടുപ്പുകളിട്ട്  വട്ടം ചുറ്റുന്നത് പണക്കാരുടെ വീട്ടിലെ പെൺകുട്ടികൾ സ്വപ്നം കണ്ടു
താമരയുടെ ഇടത്  ചോപ്പും  വലത്  പച്ചയുമായി  വെള്ളയിൽ അയാൾ  തീർത്ത പതാകയുടെ  ഉടുപ്പ്  പെൺകുട്ടികളുടെ  ദേശീയവസ്ത്രമായി  തെരഞ്ഞെടുക്കപ്പെട്ടു
 ആശയോടെ ആ ഉടുപ്പണിഞ്ഞ് ന്യത്തം ചെയ്ത ചില പെൺകുട്ടികളെ ചില രാജ്യങ്ങൾ താക്കീത് വരെ ചെയ്തു
തങ്ങളുടെ  കന്യാസ്ത്രീകൾക്ക്  ഒരുടുപ്പ്  ഡിസൈൻ  ചെയ്യണമെന്ന  ആവശ്യവുമായി  ഒരു വിദേശസഭ  തന്നെ  അയാളുടെ  അടുത്തെത്തി

അങ്ങനെയിരിക്കെ
അയാളെ
കാണാതായി

എന്നിട്ടാണു രസം.  കടൽ അയാളുണ്ടാക്കിയ പച്ചയുടുപ്പണിഞ്ഞ് കറങ്ങി നടക്കുന്നു. കാട് അയാളുണ്ടാക്കിയ  മഞ്ഞക്കോട്ടിലുമ്മ  വച്ച്  മണത്ത്  നോക്കുന്നു.  അവിടെ ആ ഭൂമിയുടെ നെഞ്ചിൽ തലയും ചാരി,  ഒരു കുഞ്ഞുടുപ്പ്  കെട്ടിപ്പിടിച്ച്  അയാൾ  കിടന്നുറങ്ങുന്നു

 

06.11.2017
Temple Of Poetry

www.kuzhur.com

ശനിയാഴ്‌ച, സെപ്റ്റംബർ 16, 2017


വാര്‍ത്താ വായനക്കാരന്‍

കടമറ്റത്തെ അച്ചൻ ചോദിച്ചു

ഇഷ്ടപ്പെട്ട പൂവേതാണ്
ശംഖ് പുഷ്പം എന്ന് പറഞ്ഞത്
ഗാർഗിയുടെ  കവിത ഓർത്തായിരുന്നില്ല
അപ്പോളതെവിടെ നിന്നു വിരിഞ്ഞൂവെന്ന്
പിന്നെ പല കുറിപുകഞ്ഞു

ഗാർഗി  മന്ദാകിനിയുടെ കൊച്ചുമകളാണ്
അജിതയുടെ മകളും
അയ്യപ്പന്റെ ഒരു കവിതയിൽ ഗാർഗിയുണ്ട്

കൂട്ടുകാരുടെ പല കവിതകളിലും അവളുടെ നിഴൽ  കണ്ടിട്ടുമുണ്ട്

എന്നാൽ  ഗാർഗിയുടെഒരു കവിതയിൽ
ശംഖ്പുഷ്പം  പെൺയോനിയാണു
"നമ്മുടെ അമ്മമാർ നമ്മെ നോക്കിചിരിക്കുന്നതാണ് " *

എന്നാലെനിക്ക് ശംഖ്പുഷ്പംഒരു കാതായി തോന്നുന്നു

ശംഖ്പുഷ്പം = യോനി
ശംഖ്പുഷ്പം = കാത്
കാത് = യോനി
കവിതയിലെനിക്കും
ചെറിയ കണക്കുകൾ ആവാമല്ലോ

അങ്ങനെയെങ്കിൽ  ഈരാത്രി
ഉരുക്കേണ്ടത് ഈയമല്ല
കാതിലൂടെ ഭോഗിക്കുന്ന ഒരു വന്യമായസ്വപ്നം
വായിക്കുന്നവർ  കണ്ടാൽ ഉത്തരവാദിഞാനുമല്ല

കാതിലൂടെയാണു  ഞാൻജീവിക്കുന്നത്
കാതിലൂടെ തന്നെയാണ് എനിക്ക് മറയേണ്ടത്
കാതിലൂടെ തന്നെയാണ് എനിക്ക് മരിക്കേണ്ടത്

പിന്നെയും പിന്നെയും പിന്നെയും
പിറക്കേണ്ടതും



( 2010 )

* ഗാർഗിയുടെ കവിതയിൽനിന്നും