തിങ്കളാഴ്‌ച, ഡിസംബർ 28, 2020


ഒമ്പതിതൾ വിനായകം

(ഡി .വിനയചന്ദ്രന്)

🍂🍂🍂
ആദ്യമായി കണ്ട നാൾ
നീയെന്റെ നെഞ്ചിലെഴുതി
വിത്ത് വിതയ്ക്കുക
വിതച്ചത് കൊയ്യാൻ പറ്റാതിരുന്ന
ഒരാളുടെ സങ്കടമായിരുന്നു
കറുത്ത അക്ഷരങ്ങൾ
എനിക്കത് സൂക്ഷിക്കാൻ കഴിഞ്ഞില്ല
ഇപ്പോൾ മണ്ണിലാകെ
വിത്തെറിയുകയാണു
നീ നെഞ്ചിലെഴുതിയ വരികളിൽ
വിയർപ്പ് പൊടിയുകയാണു
പൂക്കളെപ്പോലുള്ള
പൂമ്പാറ്റകൾ വന്ന്
അതിലെല്ലാം ഉമ്മ വയ്ക്കുമ്പോൾ
കണ്ണും നിറയുന്നു
കാതും നിറയുന്നു
വിളയും നിറയുന്നു
കിളികളും നിറയുന്നു
കിന്നരങ്ങൾ താനേ പാടുന്നു
കണ്ണിൽക്കണ്ട പൂക്കളുടെയെല്ലാം
ഇതളുകളെണ്ണുമ്പോൾ
നിന്റെ വരികൾ
ഉള്ളിൽ തിരയിളക്കുന്നു
അഞ്ചിതൾ വിനായകം
അഞ്ചിതൾ വിനായകം
അഞ്ചിതൾ വിനായകം
അഞ്ചിതൾ വിനായകം
അഞ്ചിതൾ വിനായകം
കാഴ്ച്ചയിലും
കാതിലും
സർവ്വചരാചരങ്ങളിലും
ജീവൻ തുടിയ്ക്കുന്നു
ആ പാദങ്ങൾ
നമസ്ക്കരിച്ചുകൊണ്ട്
വീണ്ടും മണ്ണിലെഴുതി തുടങ്ങുന്നു
ഒന്നിതൾ വിനായകം
രണ്ടിതൾ വിനായകം
മൂന്നിതൾ വിനായകം
നാലിതൾ വിനായകം
അഞ്ചിതൾ വിനായകം
ആറിതൾ വിനായകം
ഏഴിതൾ വിനായകം
എട്ടിതൾ വിനായകം

ഒമ്പതിതൾ വിനായകം
🍁🍂🍁🍂🍁
#2020 ഡിസംബർ
#കുഴൂർ വിത്സൺ

Flower Photo By DR. ES Jayasree
Prasanna Aryan @ Poetree installation




തിങ്കളാഴ്‌ച, ഒക്‌ടോബർ 26, 2020


മിഖായേൽ

 മിഖായേൽ

🧚‍♂️
പ്രേമിക്കുന്ന കാലത്ത്
ഉണ്ടാകാൻ പോകുന്ന മകനു
മിഖായേൽ എന്ന് പേരിട്ടു
മിഖായേൽ
ഇപ്പോൾ
എവിടെയായിരിക്കും
എന്തെടുക്കുകയാവും
പ്രേമിക്കുന്ന
അപ്പനേയും അമ്മയേയും
അയാൾ ഓർക്കുന്നുണ്ടാകുമോ
എന്റെ മിഖായേൽ,
നീ വരുന്നതും കാത്ത്
രണ്ട് വൃദ്ധർ
അകലങ്ങളിൽ
ഒറ്റയ്ക്കിരിക്കുന്നുണ്ട്.
ഈ കവിത കിട്ടിയാലുടൻ നീ വരണം
🧚‍♂️
Image may contain: text that says "മിഖായേൽ പ്രേമിക്കുന്ന കാലത്ത് ഉണ്ടാകാൻ പോകുന്ന മകനു മിഖായേൽ എന്ന് പേരിട്ടു #kuzhurwilson മിഖായേൽ ഇപ്പോൾ എവിടെയായിരിക്കും എന്തെടുക്കുകയാവും പ്രേമിക്കുന്ന അപ്പനേയും അമ്മയേയും അയാൾ ഓർക്കുന്നുണ്ടാകുമോ എൻ്റെ മിഖായേൽ, നീ വരുന്നതും കാത്ത് രണ്ട് വ്യദ്ധർ അകലങ്ങളിൽ ഒറ്റയ്ക്കിരിക്കുന്നുണ്ട് ഈ കവിത കിട്ടിയാലുടൻ നീ വരണം #മിഖായേൽ #കുഴൂർ വിത്സൺ"
വിഷ്ണു പ്രസാദ്, Shaju V V and 366 others
67 comments
3 shares
Like
Comment
Share

വ്യാഴാഴ്‌ച, ഒക്‌ടോബർ 15, 2020


അരികെ

തോട്ടിൽ
ആനയുടെ
ശവത്തിനരികെ
നിൽക്കുമ്പോൾ
ഉള്ളിൽ
മലയുടെ കനം



മലയ്ക്ക്
മുകളിൽ
ആകാശം


അതിൽ
നിറയെ
മേഘക്കുഞ്ഞുങ്ങൾ


എല്ലാത്തിനും
ആനയുടെ ഛായ


അതെല്ലാം കൂടി
ഉടൻ
തോട്ടിലേയ്ക്ക്
പെയ്തേക്കും

 



തേക്കെണ്ണ



വലിയ വേഗത്തിൽ വണ്ടിയോടിച്ച് പോകുമ്പോഴെല്ലാം തടഞ്ഞ് നിർത്തി നീ അകലെയെങ്ങാനും പോകുമ്പോൾ തേക്കെണ്ണ കിട്ടിയാൽ കൊണ്ട് വരണേയെന്ന്
പറയുമായിരുന്ന ഒരാൾ ഇന്നലെ മരിച്ചു പോയി . 78 വയസ്സായിരുന്നു . പുലർച്ചെ മഴയുണ്ട് . തണുക്കുന്നു . തേക്കെണ്ണ തേയ്ക്കാൻ തോന്നി, അമ്പതാവാത്ത പഴയ ഓട്ടക്കാരനു . തേക്കെണ്ണ ? അതെന്ത്, എവിടെ കിട്ടും . 

കത്തിയിട്ടും പട്ടുപോവാത്ത ഒരു മരംകിനിഞ്ഞഎണ്ണ ഉള്ളിൽ തിളയ്ക്കുന്നു .



തിങ്കളാഴ്‌ച, മാർച്ച് 16, 2020


വീടുള്ള കവിതകൾ

മുഷിഞ്ഞു കിടന്ന വീടിനെ
പെങ്ങൾ വന്ന് പൊടി തട്ടിയെടുത്തു

കറപിടിച്ചു കിടന്ന പാത്രങ്ങൾ കഴുകി കമിഴ്ത്തി വച്ചു
പഞ്ചസാര അതിന്റെ സ്ഥലത്ത് തന്നെ പോയി ഇരിപ്പായി
അടങ്ങി ഒതുങ്ങി ഇരിക്കുന്ന തക്കാളികളെ കണ്ട് ചിരിപൊട്ടി
വേലിത്തലപ്പിലെ പൂക്കൾ അടുക്കളയിലേക്കൊളിഞ്ഞ് നോക്കി
അരി തിളച്ച് തൂവുന്നതിന്റെ മണംവിട്ട് വീടതിന്റെ ഗമ കാട്ടി

മുറ്റവുമടിച്ച് പോകാൻ നേരം
നെറുകയിൽ ഒരുമ്മയും കൊടുത്തു

പെങ്ങൾ പോയപ്പോൾ
വീട് വിങ്ങിപ്പൊട്ടി

വീടിന്റെ അമ്മയാണു വന്നുപോയതെന്ന്
കരച്ചിലിൽ തോന്നി




#വീടുള്ള കവിതകൾ

വ്യാഴാഴ്‌ച, മാർച്ച് 12, 2020


കടൽ മുരണ്ടു

രണ്ട് തോണികൾ തമ്മിൾ
ഇഷ്ടത്തിലായി

കടലിന് അതിൽ
ഇഷ്ടക്കേട് തോന്നി

കടലൊന്നിനെ മുക്കി

താഴോട്ട്
താഴോട്ട്
പോകുമ്പോൾ
ഒന്ന്
മറ്റേതിനോട്
പറഞ്ഞു

പേടിക്കരുത്

ഞാൻ
കടലിൽ തന്നെയുണ്ട്



ആദ്യമെത്തിയത്

തിരിച്ചു പോരാൻ നേരം
കടൽ ചോദിച്ചു

എന്നെ കൂടി കൊണ്ട് പോകുമോ

കൊടുംവേനലാണ്
മരുഭൂമിയാണ്
പൊള്ളുന്ന വാക്കുകൾ
പറഞ്ഞൊഴിഞ്ഞു

ഒറ്റയ്ക്ക് വീട്ടിലെത്തി
കതക് തുറക്കുമ്പോൾ
വേനൽമഴയിൽ നിന്ന്
ഒരു തുള്ളി നെറുകയിൽ വീണു

കടൽ പറഞ്ഞു

ഞാനാണ്
ആദ്യമെത്തിയത്

ബുധനാഴ്‌ച, മാർച്ച് 11, 2020


എന്തൊരു നീയാണ് നീ

നിന്നെ കണ്ടതിനു ശേഷം
കാണുന്നവരെയെല്ലാം
സനേഹിക്കാൻ പഠിച്ചു

നിനക്ക് സനേഹം പഠിപ്പിക്കുന്ന
ഒരു സ്കൂള് തുടങ്ങിക്കൂടേ

എനിക്കവിടെ
എന്നും തല്ലു കൊള്ളുന്ന കുട്ടിയാവാനാണ്

തോറ്റ് തോറ്റ് പഠിക്കാനാണ്