കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, ജൂൺ 05, 2021


അമ്പലപ്രാക്കൾ


പേഴ്സണൽ ഡോക്ടർ പറഞ്ഞതനുസരിച്ച്

ഏകാന്തതയെ നേരിടാൻ

രണ്ട് പ്രാക്കളെ വാങ്ങി

വെള്ളയിൽ ചോക്കലേറ്റ് കലർപ്പുള്ളത്

ഡോക്ടറുടെ ചിറകുള്ള പ്രിസ്കിപ്ഷൻ

പത്ത് മുപ്പത് ശതമാനം ഫലം പുറപ്പെടുവിച്ചു

എന്നാലാവും വിധം ഞാനവയെ ഓമനിച്ച് കൊണ്ടിരുന്നു

പോരാഞ്ഞിട്ടാവണം രണ്ടും ഒരു ദിവസം പറന്ന് പോയി

എപ്പോഴെങ്കിലും വരുമെന്നോർത്ത് ഞാനവയ്ക്ക് അരിമണികൾ വിതറിക്കൊണ്ടിരുന്നു

അവ കോഴികൾ വന്ന് കൊത്തി തിന്നു

ആകാശത്തിന്റെ ഒഴിഞ്ഞ ഇടങ്ങളിലും മൂലയിലുമൊക്കെ ഞാനിടയ്ക്കിടെ അവരെ തിരഞ്ഞു

മറ്റ് ചില ചിറകുകൾ തെറ്റിദ്ധരിപ്പിച്ചുവെന്നല്ലാതെ ഒന്നുമുണ്ടായില്ല. കോഴികൾ അവരുടെ അരിമണി തീറ്റ തുടർന്നു

 

ഒരു ദിവസം ഞാനമ്പലനടയിൽ ചായ കുടിക്കുകയായിരുന്നു . കത്തിച്ച സിഗരറ്റിന്റെ പുകയിലൂടെ ആകാശത്തിന്റെ ഇടവഴിലൂടെ നടന്നു .  അമ്പലത്തിന്റെ താഴികക്കുടത്തിനു താഴെ ഞാനെന്റെ  ചോക്കലേറ്റ് കലർന്ന പ്രാക്കളെ കണ്ടു . അവയെന്റേതാണു അവയെന്റേതാണു. ആത്മഗതത്തിനു ചിറകുകൾ വച്ചു. അത് പറന്ന് ചെന്ന് ചോക്കലേറ്റ് പ്രാക്കളെ തൊട്ടു . അവർ പറന്ന് പോയി .

 

എനിക്ക് അമ്പലത്തിൽ കയറാൻ അനുവാദമില്ല . എന്നാലും താഴികക്കുടങ്ങൾക്ക് താഴെ ഞാൻ വളർത്തിയ ചോക്കലേറ്റ് ചിറകുള്ള പ്രാക്കൾ കുറുകിയിരുപ്പുണ്ട്

 

അവർ ആകാശത്തെഴുതുന്ന അമ്പലങ്ങളിലെല്ലാം ഞാനും കയറിയിരിപ്പുണ്ട്

 

.

 

പോയട്രി മാഫിയ,2021, ജൂൺ


ഞായറാഴ്‌ച, മേയ് 23, 2021


പുഴു

ബൈരവനൊരു തമിഴ് ലോറീഡ്രൈവൻ

കൊമ്പൻ ; ഇടയ്ക്ക് നാട്ടിലെത്തും

കള്ളിമുണ്ടും കത്തിയുമായ് കറങ്ങും 

പേപ്പായെന്ന് വിളിച്ച് പിന്നാലെ കുഞ്ഞുങ്ങളും 


നന്നേ നരച്ച കോവിഡ് കാലത്ത്

നയാപൈസയില്ലാതെ ബൈരവൻ 

പതിവ് പോലെ പേപ്പാ വിളികൾ 

ബൈരവൻ തപ്പീ, കിട്ടീ 12 രൂപാ


കുഞ്ഞന്മാരിലൊന്നുമായ് ടൌണിലേക്ക് നടപ്പാണു

കയ്യിൽ തൂങ്ങിയവൾക്ക് വേണ്ടത് മൂന്ന് പുഴുക്കൾ 


ഒന്നവൾക്ക്

ഒന്നനുജത്തിയ്ക്ക്

ഒന്നയൽക്കുട്ടിയ്ക്ക്


മഞ്ഞ

പച്ച

ചോപ്പ്


കടയിലെ ചേച്ചിയവളെ 

കണ്ണ് 

കൊണ്ട് 

കളിയാക്കി


ലവൾ ചിരിച്ചു

10 രൂപ നീട്ടി

ചേച്ചിയവൾ നാലു തിരിച്ചു കൊടുത്തു

മനസ്സില്ലാ മനസ്സോടവൾ ഒരെണ്ണം തിരിച്ച് നൽകി

രണ്ട് രൂപാ മടക്കം വാങ്ങി

ചുണ്ടിൽ ചമ്മിയ ചിരിയൊതുക്കി


തീപ്പെട്ടിയ്ക്കും ബീഡിയ്ക്കും 

തികയാത്ത ചിരിയൊന്നുമായ്

മറ്റൊരു പുഴു പുറത്തുണ്ട് 


ഞങ്ങളെല്ലാംകൂടീയൊറ്റയ്ക്കൊരുചിരിചിരിച്ചു

.❤

ട്രൂകോപ്പിയിൽ കേൾക്കാം

പുഴു

*ഞങ്ങളുടെ നാട്ടിൽ പെൺകുഞ്ഞുങ്ങൾ തലയിലിടുന്ന ബാൻഡിനെ പുഴു എന്ന് വിളിക്കും

വ്യാഴാഴ്‌ച, ഒക്‌ടോബർ 15, 2020


അരികെ

തോട്ടിൽ
ആനയുടെ
ശവത്തിനരികെ
നിൽക്കുമ്പോൾ
ഉള്ളിൽ
മലയുടെ കനം



മലയ്ക്ക്
മുകളിൽ
ആകാശം


അതിൽ
നിറയെ
മേഘക്കുഞ്ഞുങ്ങൾ


എല്ലാത്തിനും
ആനയുടെ ഛായ


അതെല്ലാം കൂടി
ഉടൻ
തോട്ടിലേയ്ക്ക്
പെയ്തേക്കും

 



തേക്കെണ്ണ



വലിയ വേഗത്തിൽ വണ്ടിയോടിച്ച് പോകുമ്പോഴെല്ലാം തടഞ്ഞ് നിർത്തി നീ അകലെയെങ്ങാനും പോകുമ്പോൾ തേക്കെണ്ണ കിട്ടിയാൽ കൊണ്ട് വരണേയെന്ന്
പറയുമായിരുന്ന ഒരാൾ ഇന്നലെ മരിച്ചു പോയി . 78 വയസ്സായിരുന്നു . പുലർച്ചെ മഴയുണ്ട് . തണുക്കുന്നു . തേക്കെണ്ണ തേയ്ക്കാൻ തോന്നി, അമ്പതാവാത്ത പഴയ ഓട്ടക്കാരനു . തേക്കെണ്ണ ? അതെന്ത്, എവിടെ കിട്ടും . 

കത്തിയിട്ടും പട്ടുപോവാത്ത ഒരു മരംകിനിഞ്ഞഎണ്ണ ഉള്ളിൽ തിളയ്ക്കുന്നു .



തിങ്കളാഴ്‌ച, മാർച്ച് 16, 2020


വീടുള്ള കവിതകൾ

മുഷിഞ്ഞു കിടന്ന വീടിനെ
പെങ്ങൾ വന്ന് പൊടി തട്ടിയെടുത്തു

കറപിടിച്ചു കിടന്ന പാത്രങ്ങൾ കഴുകി കമിഴ്ത്തി വച്ചു
പഞ്ചസാര അതിന്റെ സ്ഥലത്ത് തന്നെ പോയി ഇരിപ്പായി
അടങ്ങി ഒതുങ്ങി ഇരിക്കുന്ന തക്കാളികളെ കണ്ട് ചിരിപൊട്ടി
വേലിത്തലപ്പിലെ പൂക്കൾ അടുക്കളയിലേക്കൊളിഞ്ഞ് നോക്കി
അരി തിളച്ച് തൂവുന്നതിന്റെ മണംവിട്ട് വീടതിന്റെ ഗമ കാട്ടി

മുറ്റവുമടിച്ച് പോകാൻ നേരം
നെറുകയിൽ ഒരുമ്മയും കൊടുത്തു

പെങ്ങൾ പോയപ്പോൾ
വീട് വിങ്ങിപ്പൊട്ടി

വീടിന്റെ അമ്മയാണു വന്നുപോയതെന്ന്
കരച്ചിലിൽ തോന്നി




#വീടുള്ള കവിതകൾ

വ്യാഴാഴ്‌ച, മാർച്ച് 12, 2020


കടൽ മുരണ്ടു

രണ്ട് തോണികൾ തമ്മിൾ
ഇഷ്ടത്തിലായി

കടലിന് അതിൽ
ഇഷ്ടക്കേട് തോന്നി

കടലൊന്നിനെ മുക്കി

താഴോട്ട്
താഴോട്ട്
പോകുമ്പോൾ
ഒന്ന്
മറ്റേതിനോട്
പറഞ്ഞു

പേടിക്കരുത്

ഞാൻ
കടലിൽ തന്നെയുണ്ട്



ആദ്യമെത്തിയത്

തിരിച്ചു പോരാൻ നേരം
കടൽ ചോദിച്ചു

എന്നെ കൂടി കൊണ്ട് പോകുമോ

കൊടുംവേനലാണ്
മരുഭൂമിയാണ്
പൊള്ളുന്ന വാക്കുകൾ
പറഞ്ഞൊഴിഞ്ഞു

ഒറ്റയ്ക്ക് വീട്ടിലെത്തി
കതക് തുറക്കുമ്പോൾ
വേനൽമഴയിൽ നിന്ന്
ഒരു തുള്ളി നെറുകയിൽ വീണു

കടൽ പറഞ്ഞു

ഞാനാണ്
ആദ്യമെത്തിയത്

ബുധനാഴ്‌ച, മാർച്ച് 11, 2020


എന്തൊരു നീയാണ് നീ

നിന്നെ കണ്ടതിനു ശേഷം
കാണുന്നവരെയെല്ലാം
സനേഹിക്കാൻ പഠിച്ചു

നിനക്ക് സനേഹം പഠിപ്പിക്കുന്ന
ഒരു സ്കൂള് തുടങ്ങിക്കൂടേ

എനിക്കവിടെ
എന്നും തല്ലു കൊള്ളുന്ന കുട്ടിയാവാനാണ്

തോറ്റ് തോറ്റ് പഠിക്കാനാണ്


വെള്ളിയാഴ്‌ച, നവംബർ 29, 2019


കടൽക്കരയിൽ പന്ത്രണ്ട് പെൺകുട്ടികൾ


( ഷാജു വി വിയ്ക്ക് )

കടൽക്കരയിൽ
പന്ത്രണ്ട് പെൺകുട്ടികൾ
അവരൊറ്റയ്ക്കല്ല
എന്നിട്ടുമിടയ്ക്കിടെ
ഒറ്റയ്ക്ക്

അതിലൊരാൾ
മണ്ണ് വാരി കളിയ്ക്കുന്നു
മാമമുണ്ടാക്കുന്നു
തിര വന്നതിന്റെ
ഉപ്പു നോക്കുന്നു
എന്നിട്ടപ്പാടെ
വിഴുങ്ങുന്നു

കുഞ്ഞിക്കയ്യാൽ
പിന്നെയുമവൾ
മാമമുണ്ടാക്കുന്നു
കണ്ണുകളും
കൂടെ വരയ്ക്കുന്നു
കാറ്റിനെ
മുലപ്പാൽ മണക്കുന്നു

കൊതിയോടെ
കടൽ
പിന്നെയും
തിരകളുമായി
വരുന്നു
കുഞ്ഞിന്റെ
മാമങ്ങളപ്പടി
കഴിച്ചിട്ടു പോകുന്നു

അവൾ
സങ്കടത്തോടെ
ചിരിക്കുന്നു

കൂട്ടുകാരെല്ലാം
ഓടിയോടി വരുന്നു

കടലിനു മുകളിലൂടെ
ഭ്രാന്ത്രൻ യേശുവും
നടന്നോടി വരുന്നു
കടൽ വെള്ളത്താൽ
കുഞ്ഞു പാദങ്ങൾ
കഴുകുന്നു
പിന്നെ കണ്ണുനീരാൽ
കൺപീലി കൊണ്ടവൻ
പാദങ്ങളിലെ
നനവുകളൊപ്പുന്നു

ആ കുഞ്ഞു പാദങ്ങളിൽ
കരഞ്ഞുകൊണ്ടുമ്മ വയ്ക്കുന്നു

മറ്റ്
പതിനൊന്നു
കുഞ്ഞുങ്ങൾ
വരിവരിയായ്
നിൽക്കുന്നു

കണ്ണീരു
പോരാഞ്ഞവൻ
കടലിനോട്
കടം ചോദിക്കുന്നു

അത്
കുഞ്ഞുങ്ങളെ
കൊഞ്ഞനം
കുത്തിക്കൊണ്ട്
ചിരിച്ച്
തിരിച്ചു പോകുന്നു

ഉള്ള
കണ്ണീരിനാൽ
ഇരുപത്തിയൊന്ന്
പാദങ്ങളും
നനച്ചിട്ടവൻ
ഉമ്മ വയ്ക്കാൻ
തുടങ്ങുന്നു

സന്തോഷം കൊണ്ടും
കുഞ്ഞുങ്ങൾ
കരയുന്നു

ചമ്മി കൊണ്ട്
കടൽ
ഇടയ്ക്ക് തെറ്റുന്ന
പാട്ടു പാടുന്നു

ശരിക്കും
മിടുക്കനായ
ഒരു തിര വന്ന്
മുഴുവൻ
കര കൊണ്ട്
മുഴുത്തൊരു
മാമമുണ്ടാക്കുന്നു

അപ്പോൾ
നമ്മുടെ ഭ്രാന്തൻ യേശു
കണക്കു തെറ്റാതെ
അതിനെ
പന്ത്രണ്ടായി
മുറിക്കുന്നു

കുഞ്ഞു കൈകളിലെല്ലാം
മാമത്തിെന്റ കഷണങ്ങൾ

അതും പോരാഞ്ഞവൻ
മീമിക്കായി
കടലിനോട്
പിന്നെയും
തെണ്ടുന്നു

മടിയോടെയെങ്കിലും
കടൽ
രണ്ട്
ചെറുമീനുകൾ
എറിഞ്ഞു
കൊടുക്കുന്നു

വെയിൽ
വന്നതിനെ
പൊരിയ്ക്കുന്നു

പന്ത്രണ്ട്
കൈകളിൽ
അപ്പവും
മീനും
വായ്കളിൽ
വെള്ളം നിറയ്ക്കുന്നു

കുഞ്ഞുങ്ങൾ
മാമുണ്ണാൻ
തുടങ്ങുമ്പോൾ
കടൽക്കരയിൽ
തെങ്ങിൻത്തോപ്പിൽ
അയ്യായിരം
കാക്കകൾ
കരയുന്നു

ചെറുതായി
ചിരിച്ചു കൊണ്ടവൻ
പിന്നെയും
കടലിൽ
മാമ്മോദീസ മുങ്ങുന്നു

പന്ത്രണ്ട് പെൺകുട്ടികളുടെ
ക്വയറിൽ
കടലും കാറ്റും
കയറിക്കൂടുന്നു

മാമത്തെക്കുറിച്ചുള്ള
പുതിയ പാട്ടും കേട്ട്
കാലം പിന്നെയും
മയങ്ങാൻ
തുടങ്ങുന്നു




photo by Shiju Basheer @ Ajman






ഒക്ടോബർ 21, 2019

ശനിയാഴ്‌ച, മേയ് 25, 2019


രണ്ട് കവിതകള്‍

ബാബേല്
🌂
ലോകത്തെ
ഏറ്റവും
അതിപുരാതനമായ ഭാഷയില്
അത്രയും മധുരിക്കുന്ന ശബ്ദത്തില്
നിന്നെക്കുറിച്ച് പാടണമെന്ന്
വിചരിക്കുന്നു
എല്ലാ ഭാഷകളും മറന്ന് പോകുന്നു
ഉള്ളിലെ ബാബേല് ഗോപുരം തകര്ന്ന ടിയുന്നു
എന്ന് മാത്രവുമല്ല
ഊമയുമാകുന്നു .
🐦


ചുരുളന് ദിവസം
🧐
നിന്നെ കണ്ടു മടങ്ങിയ ദിവസം
ഒട്ടുമുറങ്ങാതെ പുലര്ച്ചെ
എഴുതാനിരുന്നു
വരികള് വരികളായി
നിറച്ചെഴുതിയത് ഓര്മ്മങയുണ്ട്
അങ്ങനെയെഴുതി ഉറങ്ങിപ്പോയതും
ഇതാ
എണീറ്റ് നോക്കുമ്പോള്
എഴുതി വച്ച പേജില്
വരികള്ക്ക്ത പകരം
ചുരുളന് മുടികള്

📒


ഞായറാഴ്‌ച, ഏപ്രിൽ 07, 2019


കുഞ്ഞയ്യൻ




💧
ദാഹമായിരുന്നു കുഞ്ഞയ്യൻ

കിണർവെള്ളം 
പച്ചപ്പാൽ 
കടുപ്പത്തിൽ ചായ
കിട്ടിയാൽ കള്ള് 
ഇല്ലെങ്കിൽ മുലപ്പാൽ
ലോകത്തിന് മുഴുവൻ ദാഹങ്ങളും
ഒറ്റയ്ക്ക് കുടിപ്പവൻ എന്നൊരു അലങ്കാരമെഴുതിയാൽ
അധികമാവില്ല
കുഞ്ഞയ്യനന്നു പണി ഞരണ്ടായി പാടത്ത്
തെങ്ങിനു തടമെടുക്കൽ, കുശാൽ
സാറാക്കൊച്ചമ്മ മടിയോടെ നീട്ടി വച്ച കപ്പിലെ കഞ്ഞിവെള്ളം
മറ്റൊരു മോന്ത കിണറ്റുവെള്ളം
ഒന്ന് രണ്ട് വലിയാൽ അകത്താക്കി കുഞ്ഞയ്യൻ കുഞ്ഞിച്ചെക്കന്
ദാഹം തീരാഞ്ഞവൻ
കൊച്ചമ്മ മറഞ്ഞ തക്കം നോക്കി
കരിക്കൊന്ന്
അറിയാതെ നിലത്തിട്ടു
വീഴ്ച്ച തൻ ശബ്ദം കേട്ട്
കൊച്ചമ്മ വരും നേരം 
കണ്ണ് മണ്ണിൽ നട്ടു കുഞ്ഞയ്യൻ കുഞ്ഞിച്ചെക്കൻ
കരിക്കിന്റെ വീഴ്ച്ച കൊള്ളാം
മോത്ത് നിറയെ കുരുക്കൾ ദേഹത്തിലും
കരിക്കിനാൽ കുളിച്ചെന്നാൽ
മാറുമെന്നായി സാറക്കൊച്ച്
തലവെട്ടി നീട്ടും നേരം
പിന്നെയും കുഞ്ഞൻ കണ്ണ് മണ്ണില് നട്ടു
പിന്നെയും നനഞ്ഞ കണ്ണുകളാ മണ്ണിൽ കുത്തി
-------
കരിഞ്ഞ ശിരസ്സുമായ് 
നിൽക്കുകയാണു തോട്ടത്തിലാ പഴയ തെങ്ങുകൾ
കുഞ്ഞയ്യന്റെ ജീവനുള്ള പ്രേതങ്ങൾ
കൊച്ചമ്മ നടക്കാത്ത വഴികളിൽ മുളയ്ക്കുന്നു
പലതരം കാന്താരികൾ
കുഞ്ഞയ്യന്റെ കൊച്ചുമക്കളെന്ന് 
കാറ്റടക്കം പറയുന്നു
കാറ്റിനു നാവെരിയുന്നു
മഴ വന്ന് കെടുത്തുന്നു
ശലഭങ്ങൾ പറക്കുന്നു
കിളികൾ ചിരിക്കുന്നു
അതിലേ ഇല പോലെ കുഞ്ഞയ്യൻ ചിരിക്കുന്നു
ആ ചിരി കണ്ട് ദൈവം ഏറ്റവും ദു:ഖത്തിൽ 
പാടുന്നു
പ്രപഞ്ചം അതിനൊപ്പം ആടുന്നു
ആ ചോടുകളിലൊക്കെ
നിറയെ കുഞ്ഞയ്യന്മാർ
ഇടയ്ക്ക് ദാഹിച്ചിട്ട്
അവർക്കും പിഴയ്ക്കുന്നു
കുഞ്ഞയ്യൻ വെള്ളമാകുന്നു
അവരെല്ലാം കുടിക്കുന്നു
പിന്നെയും പാടുന്നു
പടനിലത്തിലെ പാട്ടുകൾ


👣

പടനിലത്തിലെ പാട്ടുകള് - രണ്ട് / കുഴൂര് വിത്സണ് 
ചിത്രീകരണം - ശരവണന്

വ്യാഴാഴ്‌ച, മാർച്ച് 21, 2019


പടനിലങ്ങളിലെ പാട്ടുകൾ

പടനിലങ്ങളിലെ പാട്ടുകൾ

👣

കൂട്ടത്തിൽ ഏറ്റവും ഏകാകിയായ കളിക്കാരൻ

അവൻ ഇട്ടിരിക്കുന്ന പത്താം നമ്പർ ജേഴ്സി

കല്ലെറിയുന്ന കാണികൾ

ആ കല്ലുകളുടെ വേദനയിൽ തട്ടി മുറിയുന്ന
അവന്റെ നെഞ്ചകം

പത്തിൽ നിന്ന്
വലതു വശത്തെ പൂജ്യം
എപ്പോഴും ഒന്നിനെ വീഴ്ത്തി

തന്റെ ഇണ പൂജ്യമല്ലെന്ന ബോധ്യത്താൽ
അവൻ ഉണർച്ച നടിച്ചിരുന്നുവെങ്കിലും
പൂജ്യങ്ങളുടെ ഉപമകൾ
നിരന്തരം വീഴ്ത്തിക്കൊണ്ടിരുന്നു

പൊട്ടിയ മുട്ട്

കീറിയ കളിക്കുപ്പായം

അവൻ തന്റെ തന്നെ കുട്ടിക്കാലത്തിലേക്കും
അമ്മമാരിലേക്കും എടുത്തറിയപ്പെട്ടു

തോറ്റ് വീട്ടിലേക്കൊടിയ
പാടവരമ്പുകളിൽ
അവന്റെ ആദ്യവിജയങ്ങൾ
കൊറ്റികളായ് പറന്നു

അവനിലെ എല്ലാ കൂട്ടുകാരും ചേർന്ന്
ഒന്നായി പടനിലത്തിലെ പാട്ടു പാടി

അവൻ കൂട്ടുകാരെക്കൊണ്ടുണ്ടാക്കിയ മൈതാനമായി

നിറഞ്ഞ് കളിക്കുന്ന കുഞ്ഞിനെ കണ്ട്
പാൽ ചുരത്തുന്ന അമ്മപ്പയ്യിനെപ്പോലെ
കാണികൾ അവനെ ഉത്തേജിപ്പിച്ചു

പിറന്ന ഗോളുകൾ എണ്ണുവാനാകാതെ റഫറിയും കുഴഞ്ഞു

അവൻ പിന്നെയും മണ്ണിൽ തന്നെ മുട്ടുകുത്തി

അപ്പോളവൻ കൂട്ടത്തിലേറ്റവും ഏകാകി മാത്രമായിരുന്നില്ല
പതിവിലേറെ ദു:ഖിതനുമായിരുന്നു


👣
poetry poster by Saravanan Ks

ഞായറാഴ്‌ച, ജൂൺ 24, 2018


തോറ്റവരുടെ പാട്ടുകുർബ്ബാന



ക്രൂശിക്കപ്പെട്ട മിശിഹായേ
ഇങ്ങകലെ
കോഴിക്കോടൻ മൈതാനങ്ങളുടെ
മെസ്സിത്തെരുവില്‍
നീ
ഒറ്റക്ക്
തലയും താഴ്ത്തി നടന്നു പോകുന്നു
കളിക്കളത്തിലെ കവിത
കാലുകൊണ്ട് കവിത എഴുതുന്നവൻ
പത്രമോഫീസുകളിലെ പച്ചപ്പേനകൾ
എത്രപെട്ടെന്നാണ്
ചുവപ്പൻ
അടിവരകൾ
തീർത്തത്
കവിതയുടെ കളിക്കളത്തിൽ എപ്പോഴും
ചുവപ്പുകാർഡ് മാത്രം കിട്ടുന്ന
കവികളുള്ള നാട്ടിലിരുന്നാണ്
നിനക്ക് ഞാന്‍ എഴുതുന്നത്



ഒരു ദിവസം നീ കോഴിക്കോട് വണ്ടിയിറങ്ങണം
കോഴിക്കോടിന്റെ തന്നെ വയസ്സുള്ള
മൊയ്തു വാണിമേൽ എന്ന പത്രക്കാരനെ
നിന്നെ ഞാൻ പരിചയപ്പെടുത്താം
നമുക്ക് അദ്ദേഹത്തിനെ കൂടെ
കോഴിക്കോട് മുഴുവൻ കറങ്ങണം
നിന്റെ കാലുകൾ ഇളക്കിമറിച്ച
മലാപ്പറമ്പിലും പുതിയറയിലും കല്ലായിയിലും
നമ്മളങ്ങനെ വാണിമേൽ കഥകൾ കേട്ട്
ചായയും കുടിച്ചിരിക്കും



കടലോരത്ത്
മീസാൻ കല്ലുകൾ
നിറഞ്ഞ ഒരു പള്ളിക്കാടുണ്ട്
കളിക്കളത്തിൽ മരിച്ച
നിരവധി ആത്മാക്കളുടെ
കാല്‍ക്കവിതകള്‍
പച്ചകുത്തിയിരിക്കുന്ന
കബറിടങ്ങൾ
അതിന്റെ ചാരെ
ചാഞ്ഞു നിന്ന്
മഴ കൊള്ളുന്ന
മൈലാഞ്ചിമരങ്ങളെ
നിനക്ക് വിമാനത്തില്‍ ഇരുന്ന് തന്നെ കാണാം
അവിടെ ഒറ്റയ്ക്ക് മുട്ടുകുത്തി
നിനക്ക് ഞാൻ തോറ്റവരുടെ കുർബ്ബാന ചൊല്ലും

ഭാഗം രണ്ട്



Masterbation in the time of Nipa fever
ഈ തലക്കെട്ടിൽ അയാൾ
ഒരു നോവൽ എഴുതുന്നതിനിടയിലാണ്
ഞാൻ വിളിച്ചത്
പാരീസിലാണെന്നും
സുഖമാണെന്നും
മകളോടൊപ്പം
വൈകുന്നേരങ്ങളിൽ
കോക്ടെയ്ൽ കഴിക്കാൻ
പോകാറുണ്ടെന്നും
ആളെന്നോട്
ആവേശത്തോടെ പറഞ്ഞു
ഇങ്ങനെയൊരു സീൻ
എവിടെയോ
വായിച്ചിട്ടുണ്ടല്ലോയെന്ന്
ഞാൻ മിണ്ടാതായപ്പോൾ
അത്രയും മൗലികമായ
ഒരു നിമിഷത്തെ
മറ്റൊരെഴുത്തുകാരൻ
സംശയിച്ചതിലുള്ള
ആധിയോടെ
അയാളും കുറച്ചിട
മിണ്ടാതായി
ഞാനയാളോട്
അയാളുടെ നാട്ടിലെ
നഗരത്തിലേക്കുള്ള
എൻ്റെ വരവിനെക്കുറിച്ച്
പറയാൻ തീരുമാനിച്ചു
ടെഹ്റാന്
നൂറു കിലോമീറ്റർ
അകലെയുള്ള ഒരു ഗ്രാമം
വലിയ ആകാശത്ത്
ഒന്നോ രണ്ടോ കാക്കകൾ
പറക്കും പോലെയുള്ള
കാഴ്ചയായിരുന്നു
അത്
നിങ്ങളുടെ
നഗരത്തിൽ നിന്നും
നൂറു കിലോമീറ്റർ മാറി
ഒരു ഗ്രാമത്തിൽ
തട്ടമിട്ട രണ്ടു പെൺകുട്ടികൾ നടന്നു പോകുന്നു
നിങ്ങൾ വായിച്ചിട്ടുണ്ടോ
എന്നറിയില്ല
Chengat Hasainar
ഹസ്സൻ്റെ ഒരു കവിതയുണ്ട്
സമീറ മക്മൂൽമഫിനെ ഞാൻ പ്രേമിക്കും
എന്നാണ് തലക്കെട്ട്
അവൻ്റെ ഉമ്മയും സമീറയും അരീക്കോടങ്ങാടിയിലൂടെ
നടക്കുന്നതാണ് സംഭവം
നോമ്പ് തുറന്ന്
തലപ്പാവിട്ട ചെക്കന്മാർ
കട്ടൻചായ
കുടിക്കുന്നതിനിടയിൽപ്പെട്ട്
എനിക്കൊരു
സിഗരറ്റ് വലിക്കാൻ
മുട്ടിയെന്ന്
പറഞ്ഞാൽ മതിയല്ലോ
അതേ
നിലാവുള്ള ആ രാത്രിയിലാണ്
ഞാൻ നിങ്ങളുടെ നാട്ടിലേക്ക് വന്നത്
നോമ്പിൻ്റെ അവസാന പത്തിൻ്റെ ആദ്യദിവസത്തിൻ്റെ തൊട്ട് തലേന്ന്
പറഞ്ഞിട്ടെന്ത്
നിങ്ങളുടെ നഗരം
പനി പിടിച്ച്
കിടക്കുകയായിരുന്നു
കവിതയുടെ
പ്രണയത്തിൻ്റെ
പച്ചപ്പിൻ്റെ
എല്ലാ പ്രാദേശിക മന്ത്രിമാരെയും
ഞാൻ
മാറി
മാറി
വിളിച്ചു
മിഠായിത്തെരുവിൽ
മഴകൊണ്ട്
ഒറ്റക്ക് നിൽക്കുന്ന
എസ് കെയുടെ പടം
എഫ് ബിയിൽ പോസ്റ്റി
ഞാൻ കവിതയുടെ
മന്ത്രിയെ വിളിച്ചു
അദ്ദേഹമപ്പോൾ
മൈസൂരിലായിരുന്നു
പനി മാറിയാൽ
തിരിച്ചു വരുമെന്നും
നിങ്ങൾ കാണിച്ചിരിക്കുന്നത് ആനമണ്ടത്തരമാണെന്നും
പറഞ്ഞു
അദ്ദേഹം ഒരധ്യാപകൻ
കൂടിയായത് കൊണ്ട്
ഞാനത് അംഗീകരിച്ചു

അത് പറയാൻ മറന്നു
നിങ്ങളുടെ നഗരത്തിന്
പനി പിടിച്ച്
എല്ലാരും അതിനെ ഉപേക്ഷിച്ച് ദൂരദേശങ്ങളിലേക്ക് പോയപ്പോൾ
ഞാൻ
വളരെ അകലെയുള്ള
മറ്റൊരു നഗരം പോലെയൊരു ഗ്രാമത്തിൽ
മറ്റൊരു എഴുത്തുകാരനെ
കാണാൻ
പോയിരുന്നു
നിങ്ങളിപ്പോൾ
പനി പിടിച്ച
ആ നഗരത്തിൽ
നിന്നാണോ വരുന്നത്
എന്നൊരു സംശയം
അയാളുടെ സ്വീകരണത്തിൽ
ഉടനീളം
ഉണ്ടായിരുന്നു

ഭാഗം മൂന്ന് 


വിത്ത്
എന്ന്
പത്ത്
വട്ടമെഴുതി
ഒമ്പതെണ്ണം
മണ്ണിൽ
കുഴിച്ചിട്ടു
( ഒരെണ്ണം
പാറപ്പുറത്ത്
വീണതാണ്.
കവിത
തുടങ്ങും
മുന്നേയുള്ള
നിങ്ങളുടെ
കണക്ക്
കൂട്ടൽ
ഞാൻ
കണ്ടു )
വെള്ളം
എന്നെഴുതി
ചോട്ടിലൊക്കെയൊഴിച്ചു
പച്ചിലവളം
എന്നെഴുതി
മുട്ടിലിട്ടെങ്കിലും
അതിൽ നിന്ന്
കുരുടാന്റെ
മണമടിച്ചു
ഇലകൾ
ഇലകൾ
ഇലകൾ
ഇലകൾ
ഇലകൾ
ഇലകൾ
ഇലകൾ
ഇലകൾ
ഇലകൾ
എന്നെഴുതി
വയ്ക്കും മുന്നേ
ഇലകളിൽ
തൊടരുത്
എന്നെഴുതി വച്ചു
വായിക്കാനറിയാത്ത
ചിത്രശലഭങ്ങൾ
വന്ന്
അവിടൊക്കെ
ചുറ്റിക്കറങ്ങി
പൂമ്പാറ്റകൾ
പൂമ്പാറ്റകൾ
എന്നാണ്
ഞാൻ
എഴുതാൻ
വച്ചിരുന്നത്
ചിത്രശലഭങ്ങൾ
ഇടയ്ക്ക് കയറി
( തുടരും )


# जस्ट मिस्सी # just missi #
- - - - - - - - - - - - - - - - - - - - - - - -
# കണ്ടംകുളം ക്രോസ് റോഡ് പോയട്രീ, #കാലികറ്റ് ഡേയ്സ്
Kandamkulam Crorss Raod poems # Calicut Days #
# New poem, Kuzhur Wilson, Temple #
#തോറ്റവരുടെ പാട്ടുകുർബ്ബാന # photo by Shiju Basheer


കിളി പോയി


മഴ കഴിഞ്ഞ
പാതിരാത്രിയിൽ
വേറെയാരെയും കൂട്ടാതെ
വിരിഞ്ഞ റോഡിലൂടെ
പറന്നങ്ങനെ
ആകാശം
നോക്കി നടക്കുമ്പോൾ
ദേ , ഒരു ബോർഡ്

Sparrow Trading

അത് കൊള്ളാം

കുരുവിക്കച്ചവടം
പക്ഷി വ്യാപാരം
പറവകൾ വിൽക്കപ്പെടും

വിവർത്തകൻ എന്ന നിലയ്ക്ക്
റാ ഷാ എന്ന രവിശങ്കറിനേയും
ആൽബർട്ടോ കെയ്റോ എന്ന
ബാബു രാമചന്ദ്രനേയും
ട്രോളാൻ തീരുമാനിച്ചു

ഞാനാ
കുരുവി ഫാക്ടറിയിലേക്ക് ,
പക്ഷി മാർക്കറ്റിലേക്ക് ,
പറവകളുടെ
ഹോൾസെയിൽ കേന്ദ്രത്തിലേക്ക്
ബെല്ലടിക്കാതെ കയറിച്ചെന്നു

ഒരൊറ്റ
കുരുവിക്കുഞ്ഞിനെപ്പോലും
ഉണർത്തരുതെന്ന
നിർബന്ധമുണ്ടായിരുന്ന ആ ഞാൻ
ഒച്ചയുണ്ടാക്കാതെ
അനങ്ങാതെ
ഒന്നുമേ
ചിന്തിക്ക പോലും
ചെയ്യാതെയാണ്
ചെന്ന് കേറിയത്

ഗേറ്റിൽ
പറവയില്ല
പാറാവുകാരൻ
പഴയ പട്ടാളക്കാരൻ
എന്തൊരുറക്കം

മുന്നോട്ട് തന്നെ നടന്നു
ആരുമില്ല

ആ രണ്ട് പൂച്ചക്കണ്ണുകൾ എവിടെപ്പോയി

ജനൽ
പതിയെ
തള്ളി
ഞാനൊളിഞ്ഞു നോക്കി

അറിയാത്ത
ഏതോ
ഒരു ഭാഷയിൽ
ഒരു പയ്യൻ
സകല വ്യാകരണവും
തെറ്റിച്ച്
തളർന്നുറങ്ങുന്നു

ഭായ് ഭായ്
പറവകൾ കേൾക്കാതെ ഞാൻ വിളിച്ചു


ഏതോ
ഒരു ഭാഷ
കണ്ണും
തിരുമ്മി
എണീറ്റു വന്നു

വല്ലാതെ പാവം തോന്നി

കുറ്റബോധത്താലും,
ശബ്ദം താഴ്ത്തിയും
ഞാനവനോട് ചോദിച്ചു

കിളികൾ ?

അവൻ പറഞ്ഞു

കിളി പോയി

കിളി പോയി ?

കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി 

ലോകത്തിലെ
മുഴുവൻ മനുഷ്യരും ചേർന്ന്
പല ഭാഷയിൽ പാടുകയാണ്

കിളി പോയി എന്ന്

ഒന്നും പറവാനില്ല


# പിന്നെ ഞാൻ ചെയ്ത മൂന്നു കാര്യങ്ങൾ നിങ്ങൾക്കും ചെയ്യാവുന്നതാണ്
പോയ കിളിയെ തെരയുക എന്നതൊഴിച്ച്

ബുധനാഴ്‌ച, ജൂൺ 13, 2018


പതിമ്മൂന്ന്



തൊള്ളായിരത്തി പതിമ്മൂന്നാം  നമ്പര്‍  മുറിയുടെ
താക്കോല്‍  തരുമ്പോള്‍
മാനേജരുടെ  മുഖത്ത്
പേടിയുള്ള ഒരു  ചിരിയുണ്ടായിരുന്നു
നടന്ന് കയറേണ്ട
ഒമ്പത് നിലകളുടെ  കിതപ്പുണ്ടായിരുന്നു

മരിക്കാനൊരുങ്ങി   വന്നവന്
എന്ത്   പതിമ്മൂന്ന്   
എന്ത്  തൊള്ളായിരത്തി  പതിമ്മൂന്ന്
എന്നൊരു   ആത്മഗതം
മറുപടിയായി   വായുവില്‍    കാച്ചിയിരുന്നു

അങ്ങനെയിരിക്കെ
ഒരു  പതിമ്മൂന്നാം   തിയതി
പതിമ്മൂന്നില്‍  അവസാനിക്കുന്ന  ടിക്കറ്റിനു
ഒമ്പതാം നിലയിലെ
പതിമ്മൂന്നാം  മുറിയിലേക്ക്
പത്തമ്പത്  ലക്ഷം  ലോട്ടറിയടിച്ചു

ഒമ്പതാം നിലയിലെ
പതിമ്മൂന്നാം  നമ്പര്‍ മുറിയിലേക്ക്
ബാങ്കുകാര്‍
പൂച്ചെണ്ടുകളുമായി  വന്നു
പത്രക്കാര്‍   ചോദ്യങ്ങളുമായി  വന്നു
കൂട്ടുകാര്‍   കുപ്പികളുമായി   വന്നു
ചെറുപ്പക്കാര്‍
പുത്തന്‍  പ്രൊജക്ടുകളുമായി  വന്നു

നാട് വിട്ട് കുറേക്കാലമായി
ഒരു വിവരവുമില്ലാതിരുന്ന വകയിലെ ചേട്ടന്‍
ഒമ്പതാം നിലയിലെ
പതിമ്മൂന്നാം നമ്പര്‍ മുറി
കണ്ട് പിടിച്ച് മുകളില്‍ എത്തിയതായിരുന്നു
പരമ്പരയിലെ ഏറ്റവും നല്ല ഹൈലേറ്റ്


എപ്പോഴും  പൂട്ടായി  പോകുന്ന
ലോക്കിനു  പകരം
പുത്തനൊന്ന്  നിധി  പോലെ  കൈമാറും നേരം
മാനേജര്‍   പറഞ്ഞു

സാറു  വന്നത്  നന്നായി
ഞാനീ  മുറിക്ക്
പന്ത്രണ്ട്  ( രണ്ട് )  എന്നോ
പതിനാലു  ( രണ്ട് )  എന്നോ
പേരിടാന്‍  പോവുകയായിരുന്നു

ആഹാ,  അതു ശരി
ഞാനിപ്പോള്‍ 
ഒമ്പതാം നിലയിലെ
ഈ മുറിക്ക്
പതിമ്മൂ‍ന്ന്  ഒന്നാമന്‍
എന്ന്  പേരിടാന്‍  പോവുകയാണു

അതേക്കുറിച്ചും
ഒരു  കവിതയെഴുതാന്‍  പോവുകയാണു


13/ 06/2018

 kozhicut poems # calikode poetry # കണ്ടംകുളം ക്രോസ് റോഡ് കവിതകള്‍ #