ഞായറാഴ്‌ച, ഏപ്രിൽ 07, 2019


കുഞ്ഞയ്യൻ




💧
ദാഹമായിരുന്നു കുഞ്ഞയ്യൻ

കിണർവെള്ളം 
പച്ചപ്പാൽ 
കടുപ്പത്തിൽ ചായ
കിട്ടിയാൽ കള്ള് 
ഇല്ലെങ്കിൽ മുലപ്പാൽ
ലോകത്തിന് മുഴുവൻ ദാഹങ്ങളും
ഒറ്റയ്ക്ക് കുടിപ്പവൻ എന്നൊരു അലങ്കാരമെഴുതിയാൽ
അധികമാവില്ല
കുഞ്ഞയ്യനന്നു പണി ഞരണ്ടായി പാടത്ത്
തെങ്ങിനു തടമെടുക്കൽ, കുശാൽ
സാറാക്കൊച്ചമ്മ മടിയോടെ നീട്ടി വച്ച കപ്പിലെ കഞ്ഞിവെള്ളം
മറ്റൊരു മോന്ത കിണറ്റുവെള്ളം
ഒന്ന് രണ്ട് വലിയാൽ അകത്താക്കി കുഞ്ഞയ്യൻ കുഞ്ഞിച്ചെക്കന്
ദാഹം തീരാഞ്ഞവൻ
കൊച്ചമ്മ മറഞ്ഞ തക്കം നോക്കി
കരിക്കൊന്ന്
അറിയാതെ നിലത്തിട്ടു
വീഴ്ച്ച തൻ ശബ്ദം കേട്ട്
കൊച്ചമ്മ വരും നേരം 
കണ്ണ് മണ്ണിൽ നട്ടു കുഞ്ഞയ്യൻ കുഞ്ഞിച്ചെക്കൻ
കരിക്കിന്റെ വീഴ്ച്ച കൊള്ളാം
മോത്ത് നിറയെ കുരുക്കൾ ദേഹത്തിലും
കരിക്കിനാൽ കുളിച്ചെന്നാൽ
മാറുമെന്നായി സാറക്കൊച്ച്
തലവെട്ടി നീട്ടും നേരം
പിന്നെയും കുഞ്ഞൻ കണ്ണ് മണ്ണില് നട്ടു
പിന്നെയും നനഞ്ഞ കണ്ണുകളാ മണ്ണിൽ കുത്തി
-------
കരിഞ്ഞ ശിരസ്സുമായ് 
നിൽക്കുകയാണു തോട്ടത്തിലാ പഴയ തെങ്ങുകൾ
കുഞ്ഞയ്യന്റെ ജീവനുള്ള പ്രേതങ്ങൾ
കൊച്ചമ്മ നടക്കാത്ത വഴികളിൽ മുളയ്ക്കുന്നു
പലതരം കാന്താരികൾ
കുഞ്ഞയ്യന്റെ കൊച്ചുമക്കളെന്ന് 
കാറ്റടക്കം പറയുന്നു
കാറ്റിനു നാവെരിയുന്നു
മഴ വന്ന് കെടുത്തുന്നു
ശലഭങ്ങൾ പറക്കുന്നു
കിളികൾ ചിരിക്കുന്നു
അതിലേ ഇല പോലെ കുഞ്ഞയ്യൻ ചിരിക്കുന്നു
ആ ചിരി കണ്ട് ദൈവം ഏറ്റവും ദു:ഖത്തിൽ 
പാടുന്നു
പ്രപഞ്ചം അതിനൊപ്പം ആടുന്നു
ആ ചോടുകളിലൊക്കെ
നിറയെ കുഞ്ഞയ്യന്മാർ
ഇടയ്ക്ക് ദാഹിച്ചിട്ട്
അവർക്കും പിഴയ്ക്കുന്നു
കുഞ്ഞയ്യൻ വെള്ളമാകുന്നു
അവരെല്ലാം കുടിക്കുന്നു
പിന്നെയും പാടുന്നു
പടനിലത്തിലെ പാട്ടുകൾ


👣

പടനിലത്തിലെ പാട്ടുകള് - രണ്ട് / കുഴൂര് വിത്സണ് 
ചിത്രീകരണം - ശരവണന്

അഭിപ്രായങ്ങളൊന്നുമില്ല: