ഞായറാഴ്‌ച, ജൂൺ 24, 2018


തോറ്റവരുടെ പാട്ടുകുർബ്ബാന



ക്രൂശിക്കപ്പെട്ട മിശിഹായേ
ഇങ്ങകലെ
കോഴിക്കോടൻ മൈതാനങ്ങളുടെ
മെസ്സിത്തെരുവില്‍
നീ
ഒറ്റക്ക്
തലയും താഴ്ത്തി നടന്നു പോകുന്നു
കളിക്കളത്തിലെ കവിത
കാലുകൊണ്ട് കവിത എഴുതുന്നവൻ
പത്രമോഫീസുകളിലെ പച്ചപ്പേനകൾ
എത്രപെട്ടെന്നാണ്
ചുവപ്പൻ
അടിവരകൾ
തീർത്തത്
കവിതയുടെ കളിക്കളത്തിൽ എപ്പോഴും
ചുവപ്പുകാർഡ് മാത്രം കിട്ടുന്ന
കവികളുള്ള നാട്ടിലിരുന്നാണ്
നിനക്ക് ഞാന്‍ എഴുതുന്നത്



ഒരു ദിവസം നീ കോഴിക്കോട് വണ്ടിയിറങ്ങണം
കോഴിക്കോടിന്റെ തന്നെ വയസ്സുള്ള
മൊയ്തു വാണിമേൽ എന്ന പത്രക്കാരനെ
നിന്നെ ഞാൻ പരിചയപ്പെടുത്താം
നമുക്ക് അദ്ദേഹത്തിനെ കൂടെ
കോഴിക്കോട് മുഴുവൻ കറങ്ങണം
നിന്റെ കാലുകൾ ഇളക്കിമറിച്ച
മലാപ്പറമ്പിലും പുതിയറയിലും കല്ലായിയിലും
നമ്മളങ്ങനെ വാണിമേൽ കഥകൾ കേട്ട്
ചായയും കുടിച്ചിരിക്കും



കടലോരത്ത്
മീസാൻ കല്ലുകൾ
നിറഞ്ഞ ഒരു പള്ളിക്കാടുണ്ട്
കളിക്കളത്തിൽ മരിച്ച
നിരവധി ആത്മാക്കളുടെ
കാല്‍ക്കവിതകള്‍
പച്ചകുത്തിയിരിക്കുന്ന
കബറിടങ്ങൾ
അതിന്റെ ചാരെ
ചാഞ്ഞു നിന്ന്
മഴ കൊള്ളുന്ന
മൈലാഞ്ചിമരങ്ങളെ
നിനക്ക് വിമാനത്തില്‍ ഇരുന്ന് തന്നെ കാണാം
അവിടെ ഒറ്റയ്ക്ക് മുട്ടുകുത്തി
നിനക്ക് ഞാൻ തോറ്റവരുടെ കുർബ്ബാന ചൊല്ലും

ഭാഗം രണ്ട്



Masterbation in the time of Nipa fever
ഈ തലക്കെട്ടിൽ അയാൾ
ഒരു നോവൽ എഴുതുന്നതിനിടയിലാണ്
ഞാൻ വിളിച്ചത്
പാരീസിലാണെന്നും
സുഖമാണെന്നും
മകളോടൊപ്പം
വൈകുന്നേരങ്ങളിൽ
കോക്ടെയ്ൽ കഴിക്കാൻ
പോകാറുണ്ടെന്നും
ആളെന്നോട്
ആവേശത്തോടെ പറഞ്ഞു
ഇങ്ങനെയൊരു സീൻ
എവിടെയോ
വായിച്ചിട്ടുണ്ടല്ലോയെന്ന്
ഞാൻ മിണ്ടാതായപ്പോൾ
അത്രയും മൗലികമായ
ഒരു നിമിഷത്തെ
മറ്റൊരെഴുത്തുകാരൻ
സംശയിച്ചതിലുള്ള
ആധിയോടെ
അയാളും കുറച്ചിട
മിണ്ടാതായി
ഞാനയാളോട്
അയാളുടെ നാട്ടിലെ
നഗരത്തിലേക്കുള്ള
എൻ്റെ വരവിനെക്കുറിച്ച്
പറയാൻ തീരുമാനിച്ചു
ടെഹ്റാന്
നൂറു കിലോമീറ്റർ
അകലെയുള്ള ഒരു ഗ്രാമം
വലിയ ആകാശത്ത്
ഒന്നോ രണ്ടോ കാക്കകൾ
പറക്കും പോലെയുള്ള
കാഴ്ചയായിരുന്നു
അത്
നിങ്ങളുടെ
നഗരത്തിൽ നിന്നും
നൂറു കിലോമീറ്റർ മാറി
ഒരു ഗ്രാമത്തിൽ
തട്ടമിട്ട രണ്ടു പെൺകുട്ടികൾ നടന്നു പോകുന്നു
നിങ്ങൾ വായിച്ചിട്ടുണ്ടോ
എന്നറിയില്ല
Chengat Hasainar
ഹസ്സൻ്റെ ഒരു കവിതയുണ്ട്
സമീറ മക്മൂൽമഫിനെ ഞാൻ പ്രേമിക്കും
എന്നാണ് തലക്കെട്ട്
അവൻ്റെ ഉമ്മയും സമീറയും അരീക്കോടങ്ങാടിയിലൂടെ
നടക്കുന്നതാണ് സംഭവം
നോമ്പ് തുറന്ന്
തലപ്പാവിട്ട ചെക്കന്മാർ
കട്ടൻചായ
കുടിക്കുന്നതിനിടയിൽപ്പെട്ട്
എനിക്കൊരു
സിഗരറ്റ് വലിക്കാൻ
മുട്ടിയെന്ന്
പറഞ്ഞാൽ മതിയല്ലോ
അതേ
നിലാവുള്ള ആ രാത്രിയിലാണ്
ഞാൻ നിങ്ങളുടെ നാട്ടിലേക്ക് വന്നത്
നോമ്പിൻ്റെ അവസാന പത്തിൻ്റെ ആദ്യദിവസത്തിൻ്റെ തൊട്ട് തലേന്ന്
പറഞ്ഞിട്ടെന്ത്
നിങ്ങളുടെ നഗരം
പനി പിടിച്ച്
കിടക്കുകയായിരുന്നു
കവിതയുടെ
പ്രണയത്തിൻ്റെ
പച്ചപ്പിൻ്റെ
എല്ലാ പ്രാദേശിക മന്ത്രിമാരെയും
ഞാൻ
മാറി
മാറി
വിളിച്ചു
മിഠായിത്തെരുവിൽ
മഴകൊണ്ട്
ഒറ്റക്ക് നിൽക്കുന്ന
എസ് കെയുടെ പടം
എഫ് ബിയിൽ പോസ്റ്റി
ഞാൻ കവിതയുടെ
മന്ത്രിയെ വിളിച്ചു
അദ്ദേഹമപ്പോൾ
മൈസൂരിലായിരുന്നു
പനി മാറിയാൽ
തിരിച്ചു വരുമെന്നും
നിങ്ങൾ കാണിച്ചിരിക്കുന്നത് ആനമണ്ടത്തരമാണെന്നും
പറഞ്ഞു
അദ്ദേഹം ഒരധ്യാപകൻ
കൂടിയായത് കൊണ്ട്
ഞാനത് അംഗീകരിച്ചു

അത് പറയാൻ മറന്നു
നിങ്ങളുടെ നഗരത്തിന്
പനി പിടിച്ച്
എല്ലാരും അതിനെ ഉപേക്ഷിച്ച് ദൂരദേശങ്ങളിലേക്ക് പോയപ്പോൾ
ഞാൻ
വളരെ അകലെയുള്ള
മറ്റൊരു നഗരം പോലെയൊരു ഗ്രാമത്തിൽ
മറ്റൊരു എഴുത്തുകാരനെ
കാണാൻ
പോയിരുന്നു
നിങ്ങളിപ്പോൾ
പനി പിടിച്ച
ആ നഗരത്തിൽ
നിന്നാണോ വരുന്നത്
എന്നൊരു സംശയം
അയാളുടെ സ്വീകരണത്തിൽ
ഉടനീളം
ഉണ്ടായിരുന്നു

ഭാഗം മൂന്ന് 


വിത്ത്
എന്ന്
പത്ത്
വട്ടമെഴുതി
ഒമ്പതെണ്ണം
മണ്ണിൽ
കുഴിച്ചിട്ടു
( ഒരെണ്ണം
പാറപ്പുറത്ത്
വീണതാണ്.
കവിത
തുടങ്ങും
മുന്നേയുള്ള
നിങ്ങളുടെ
കണക്ക്
കൂട്ടൽ
ഞാൻ
കണ്ടു )
വെള്ളം
എന്നെഴുതി
ചോട്ടിലൊക്കെയൊഴിച്ചു
പച്ചിലവളം
എന്നെഴുതി
മുട്ടിലിട്ടെങ്കിലും
അതിൽ നിന്ന്
കുരുടാന്റെ
മണമടിച്ചു
ഇലകൾ
ഇലകൾ
ഇലകൾ
ഇലകൾ
ഇലകൾ
ഇലകൾ
ഇലകൾ
ഇലകൾ
ഇലകൾ
എന്നെഴുതി
വയ്ക്കും മുന്നേ
ഇലകളിൽ
തൊടരുത്
എന്നെഴുതി വച്ചു
വായിക്കാനറിയാത്ത
ചിത്രശലഭങ്ങൾ
വന്ന്
അവിടൊക്കെ
ചുറ്റിക്കറങ്ങി
പൂമ്പാറ്റകൾ
പൂമ്പാറ്റകൾ
എന്നാണ്
ഞാൻ
എഴുതാൻ
വച്ചിരുന്നത്
ചിത്രശലഭങ്ങൾ
ഇടയ്ക്ക് കയറി
( തുടരും )


# जस्ट मिस्सी # just missi #
- - - - - - - - - - - - - - - - - - - - - - - -
# കണ്ടംകുളം ക്രോസ് റോഡ് പോയട്രീ, #കാലികറ്റ് ഡേയ്സ്
Kandamkulam Crorss Raod poems # Calicut Days #
# New poem, Kuzhur Wilson, Temple #
#തോറ്റവരുടെ പാട്ടുകുർബ്ബാന # photo by Shiju Basheer

2 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

കവിത
കവിത
കവിതയെന്നെഴുതി....

സാജോ പനയംകോട് പറഞ്ഞു...

ആസ്വാദനത്തിന്റെ രസനകളിൽ തൊട്ട് തൊട്ട്