കുഴൂർ വിത്സന്റെ കവിതകൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കുഴൂർ വിത്സന്റെ കവിതകൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, ഏപ്രിൽ 12, 2018


സൂചി


📌


നീയുള്ള ദിവസങ്ങളിൽ കലണ്ടറിൽ ഒരു സൂചിയെങ്കിലും ഉണ്ടാവുമെന്നോർത്ത് അത് തിരയുകയായിരുന്നു
ഒരു കള്ളിയിലും സൂചിയില്ല
എന്നാലുണ്ട് സൂചിയുടെ ഒരു കുത്ത്
ഞാനാ കള്ളി നോക്കി
നമ്മുടെ വിവാഹദിനം

മഴ പെയ്യുന്നു
ഇടിവെട്ടുണ്ട്
മിന്നലും

ഞാനൊരു കടത്തിണ്ണയിൽ കയറി നിന്നു
വഴിയിലൂടെ നീയുള്ള ഒരു വണ്ടി നനഞ്ഞ് പേടിച്ച് പോകുന്നു
പിന്നെയും ഇടിമിന്നുന്നു
ചെറുതായി പേടിയാകുന്നു
വണ്ടിയോടിക്കുമ്പോൾ ഇടിമിന്നൽ ഏൽക്കുന്നതായി സ്വപ്നം കാണുന്നു
മിന്നലേറ്റ് മരിച്ചാൽ എങ്ങനെയിരിക്കും എന്ന് ഉത്കണ്ഠപ്പെടുന്നു
നിന്റെ ശാപം ഫലിക്കുമല്ലോ എന്നോർത്ത് ദേഷ്യം വരുന്നു
വീട്ടിൽ വരുന്നു

എല്ലാ നീകളേയും മായ്ച്ച് കളയുന്നു
എല്ലാ സൂചികളും കാണാതാവുന്നു

അതിരാവിലെ സൂചി തിരയുന്നു. സൂചി തിരയുന്നു. കലണ്ടറിലെത്തുന്നു. നിന്റെ കുത്ത് കാണുന്നു. കാലിൽ കൊണ്ട മുള്ള് അത് പോലെയിരിക്കുന്നു

📌

ശനിയാഴ്‌ച, നവംബർ 18, 2017


ജോസേട്ടൻ


ഞങ്ങളുടെ നാട്ടിൽ
കവിത ചിക്കൻ സെന്റർ
എന്ന് പേരുള്ള ഒരു കോഴിക്കടയുണ്ട്

കുറേക്കാലം മുൻപ്
ജോസേട്ടനാണു
ഈ കട തുടങ്ങിയത്
ഇപ്പോഴത് മകൻ നടത്തുന്നു

എന്ത് കൊണ്ട്
ജോസേട്ടൻ
ഈ കടക്ക്
കവിതയെന്ന്
പേരിട്ടുവെന്ന്
പലകുറി ചികഞ്ഞിട്ടുണ്ട്

പുള്ളിയുടെ ഭാര്യയുടെ പേരു അതല്ല
പുള്ളിക്ക് പെണ്മക്കളുമില്ല
പുള്ളിക്ക് ഒരു കാമുകിയുണ്ടാവുന്ന കാര്യം
പുള്ളി പോലും ചിന്തിച്ചിട്ടുണ്ടാവില്ല
ഈ പേരിന്റെ ഒരു പുള്ളി പോലും എനിക്ക് കിട്ടിയതുമില്ല


കവിത ജോസേട്ടൻ
എന്ന് വരെ ആളുകൾ
പുള്ളിയെ പരിചയപ്പെടുത്താറുണ്ട്
എന്നുമോർക്കണം

തിരഞ്ഞ് തിരഞ്ഞ്
ചിന്തിച്ച് ചിന്തിച്ച്
കവിത ചിക്കൻ സെന്റർ പോലെ
ജോസ് എന്ന പേരും
എന്റെ മുൻപിൽ നിന്നു

ഞാൻ ജോസേട്ടനെ
പല രീതിയിൽ വായിച്ച് നോക്കി

ഇല്ല എനിക്കൊന്നും കിട്ടുന്നില്ല
ഗൂഗിളിലുമില്ല

ഇപ്പോഴെനിക്ക് കുറേശ്ശേ മനസ്സിലാവുന്നുണ്ട്
എന്ത് കൊണ്ട് ജോസേട്ടൻ
കോഴിക്കടക്ക്
കവിത ചിക്കൻ സെന്റർ
എന്ന് പേരിട്ടുവെന്ന്


17/11/2017
Kuzhur


ശനിയാഴ്‌ച, സെപ്റ്റംബർ 16, 2017


വാര്‍ത്താ വായനക്കാരന്‍

കടമറ്റത്തെ അച്ചൻ ചോദിച്ചു

ഇഷ്ടപ്പെട്ട പൂവേതാണ്
ശംഖ് പുഷ്പം എന്ന് പറഞ്ഞത്
ഗാർഗിയുടെ  കവിത ഓർത്തായിരുന്നില്ല
അപ്പോളതെവിടെ നിന്നു വിരിഞ്ഞൂവെന്ന്
പിന്നെ പല കുറിപുകഞ്ഞു

ഗാർഗി  മന്ദാകിനിയുടെ കൊച്ചുമകളാണ്
അജിതയുടെ മകളും
അയ്യപ്പന്റെ ഒരു കവിതയിൽ ഗാർഗിയുണ്ട്

കൂട്ടുകാരുടെ പല കവിതകളിലും അവളുടെ നിഴൽ  കണ്ടിട്ടുമുണ്ട്

എന്നാൽ  ഗാർഗിയുടെഒരു കവിതയിൽ
ശംഖ്പുഷ്പം  പെൺയോനിയാണു
"നമ്മുടെ അമ്മമാർ നമ്മെ നോക്കിചിരിക്കുന്നതാണ് " *

എന്നാലെനിക്ക് ശംഖ്പുഷ്പംഒരു കാതായി തോന്നുന്നു

ശംഖ്പുഷ്പം = യോനി
ശംഖ്പുഷ്പം = കാത്
കാത് = യോനി
കവിതയിലെനിക്കും
ചെറിയ കണക്കുകൾ ആവാമല്ലോ

അങ്ങനെയെങ്കിൽ  ഈരാത്രി
ഉരുക്കേണ്ടത് ഈയമല്ല
കാതിലൂടെ ഭോഗിക്കുന്ന ഒരു വന്യമായസ്വപ്നം
വായിക്കുന്നവർ  കണ്ടാൽ ഉത്തരവാദിഞാനുമല്ല

കാതിലൂടെയാണു  ഞാൻജീവിക്കുന്നത്
കാതിലൂടെ തന്നെയാണ് എനിക്ക് മറയേണ്ടത്
കാതിലൂടെ തന്നെയാണ് എനിക്ക് മരിക്കേണ്ടത്

പിന്നെയും പിന്നെയും പിന്നെയും
പിറക്കേണ്ടതും



( 2010 )

* ഗാർഗിയുടെ കവിതയിൽനിന്നും

ചൊവ്വാഴ്ച, സെപ്റ്റംബർ 05, 2017


വാമനൻ

ഒരിക്കൽ കുഞ്ഞുണ്ണിമാഷ്
ഞങ്ങളുടെ സ്ക്കൂളിൽ വന്നു

കഥയിൽ കയറി
വാമനവേഷമണിഞ്ഞു
കുട്ടികളോട്
മൂന്നടി ചോദിച്ചു

ക്ലാസ് മുറിയും സ്റ്റാഫ് റൂമും
അസംബ്ലിഗ്രൗണ്ടും
എല്ലാമെല്ലാം
അളന്നെടുത്തോളൂവെന്ന്
കുട്ടികൾ

ഒന്നാമത്തെ അടിയിൽ
കുട്ടികളുടെ ഹ്യദയങ്ങൾ
രണ്ടാമത്തെ അടിയിൽ
കുട്ടികളുടെ തലകൾ

മൂന്നാമത്തേതിനെവിടെ

വാമനൻ ഒറ്റക്കാലിൽ നിൽക്കുകയാണു

മാഷ് പാതാളത്തിലേക്ക്
പൊയ്ക്കോളൂ

കുട്ടികൾ പറഞ്ഞു




(പുസ്തകം-, 2002 )

വെള്ളിയാഴ്‌ച, സെപ്റ്റംബർ 09, 2016


തിങ്കൾ

മലയാളം വാരിക ഓണപ്പതിപ്പ് - 2016  

( ഖസാക്കിന്റെ ഇതിഹാസം  കുഞ്ഞുനാളിൽ മ:നപാഠമാക്കിയ സിതാരക്ക് )

ഒരു ദിവസം രാവിലെ നോക്കുമ്പോൾ
സുനിലേട്ടൻ
ഒരു പട്ടിക്കുട്ടിയേയും കൊണ്ടു വരുന്നു

ഉപേക്ഷിക്കപ്പെടുന്നവരുടെ
അനാഥത്വത്തെക്കുറിച്ച്
അതിമഹത്തായ
പ്രബന്ധത്തിലായിരുന്നു ഞാൻ

കെട്ടു വിട്ട പാടേ
അതിനൊരു ഉണക്കമീൻ കൊടുത്തു
തിന്നില്ല
മുറ്റുള്ള എല്ലു കൊടുത്തു
തൊട്ടില്ല
പരസ്യത്തിലെ പാലു കൊടുത്തു
ഗൗനിച്ചില്ല
ഉമ്മ കൊടുത്തു
അനങ്ങിയില്ല

വന്നത് തിങ്കളാഴ്ച്ച
ആകയാൽ
തിങ്കളെന്ന പേരു കൊടുത്തു

വിളിക്കുമ്പോഴൊക്കെ വാലാട്ടി
ചെവിയനക്കി

തിങ്കൾ
തിങ്കൾ
മൂന്നുവട്ടം
ഞാനവളുടെ ചെവിയിൽ പറഞ്ഞു

മൂകാംബികയിലെ
സൗപർണ്ണിക മലനിരകളിലെന്ന പോലെ
അയാൾ ചെവി കൂർത്തു

ഞാനുമയാളും
ഒരു കളികളിലുമേർപ്പെട്ടില്ല
അതിനും മുന്നേ
വണ്ടിയിടിച്ചവൾ പോയി

പോസ്റ്റ്മോർട്ടം നടത്താതെ
മയ്യിത്ത് ശരിക്ക് കാണാതെ
ഞാനവനെ കുഴിച്ചിട്ടു
ചെമ്പരത്തിയുടെ ചോട്ടിൽ

അതിൽ നിറയെ പൂക്കൾ കായ്ക്കുന്നുണ്ട്
കൊഴിഞ്ഞ് വീഴുന്നുണ്ട്

അതിൽ രണ്ട് ചെമ്പരത്തികൾ
ഒരു കർണ്ണാടകക്കാരന്റെ അച്ഛന്റെ
നാളടക്കിനു പോയി
ചിലത് ഹിബിസ്ക്കസ് ജ്യൂസായിപ്പോയി
ചിലതിൽ ചിത്രശലഭങ്ങൾ
വന്ന് പോയ് ഇടക്കിടെ

തിങ്കളിനെ മറവ് ചെയ്ത കുന്നാരം
മണ്ണും മറന്നു,
ഞാനും മറന്നു

മറ്റൊരു നട്ടുച്ചയിൽ
ആദിയെന്ന ജർമ്മൻ പട്ടി
തിങ്കളിന്റെ കല്ലറയിൽ
മീൻ മുള്ളുകൾ കൊണ്ട് വയ്ക്കുന്നു

കളിയാണവനു

അനുജത്തീ, നീയെന്നെ മറന്നുവോയെന്ന
ചോദ്യമുള്ളിടത്തോളം
കളിച്ച് തീരില്ല

ഒരു പട്ടിയും

-- 


സുനിലേട്ടൻ - ശിൽപ്പി സുനിൽ കുമാർ രാഘവൻ​ 

ബുധനാഴ്‌ച, ജൂലൈ 20, 2016


മരങ്ങളില്ലാത്ത കാട്ടിൽ


മരങ്ങളില്ലാത്ത കാട്ടിൽ
അകപ്പെട്ടു
എങ്കിലും
അകലെയിരുന്നു
ഒരു കുയിൽ പാടുന്നത്
ഞാൻ കേട്ടു .






2016 ജൂലായ്  8
മലയാളത്തിലെ ആദ്യ കവിതാ ബ്ലോഗിന്റെ പതിനൊന്നാം പിറന്നാൾ

വിഷ്ണുപ്രസാദ്, ശ്രീജിത്ത് അരിയല്ലൂർ, അനൂപ് കെ ആർ, പാത്തുമ്മ, പ്രവീൺ....

ടെമ്പിൾ ഓഫ് പോയട്രി , വർക്കല

ഞായറാഴ്‌ച, ഫെബ്രുവരി 28, 2016


മുലകളുടെ പുസ്തകം


ആദ്യം വേദനിക്കുംമധുരിക്കുംപിന്നെയും വേദനിക്കും



മുലകൾക്കിടയിലാണു
ആദ്യം ദൈവം
സ്വർഗ്ഗൻ പ്ലാൻ ചെയ്തത്
മാറ്റിയോ എന്നറിയില്ല



 കണ്ണാണു



കാന്താരികൾ
മുലക്കണ്ണിന്റെ കൊച്ചുമക്കൾ
സാരമില്ല
എരുവുണ്ടതിനു


 ചുരത്തുവാൻനിന്ന് കൊടുക്കണം


നിന്റെ മുലകൾക്കിടയിൽ
പതിനായിരത്തി ഒന്ന് പ്രാവശ്യം
എന്റെ പേരെഴുതിയിട്ടുണ്ട്



 മുലക്കണ്ണുകൾ
അമ്മ പറഞ്ഞ കഥകളിലെ
പൂമ്പാറ്റകൾ



കൺഫ്യൂഷൻ
തീർക്കണമേയെന്ന്
ദൈവം പാടിയ ദിവസം



മുലകളാണു
ആ ഇരട്ടകളാണു
ഭാഷയുണ്ടാക്കിയത്



കടൽ
ഒരു ദിവസം 
മുലയാവാൻ കൊതിച്ചുവെന്നാണു


എന്തിനാണു
മുലകൾക്കിടയിൽ
ഒരേ ഒരു കടൽ



മുലകൾ
പാറകൾ
കന്മദം


ഇരട്ട ചങ്കുള്ള ബ്രോസ്


കൂടുതലാവണ്ട
എന്ന് കരുതിയാണു
ഉണ്ണീ
കയ്പ്പ് തേച്ചത്
പൊറുക്കണം


ഭൂമിയിലെ
മുലക്കണ്ണിനെ
വട്ടമിടുന്നു
ഒരു കടൽ കാക്ക



വെള്ളിയാഴ്‌ച, നവംബർ 10, 2006


കൊള്ളികള്‍


തീപ്പെട്ടികൾക്കുള്ളിൽ
നാം പാര്‍ക്കുന്നു

എപ്പോള്‍
വേണമെങ്കിലും
തീ പിടിക്കാവുന്ന
തലകളുമായി

സിഗരറ്റ്
ദൈവം

ജീവിതത്തിന്‍റെ
ഒരൊറ്റ ആളല്‍

ബുധനാഴ്‌ച, നവംബർ 08, 2006


അബുദാബി


സന്ധ്യകള്‍
സന്ധ്യകള്‍ക്ക്
പ്രഭാതമുണ്ടെന്നു പഠിപ്പിച്ച നഗരമേ

നിന്‍റെ സന്ധ്യകളുടെ
സന്ധ്യകളില്‍
എത്രയോ തവണ
മറന്നു വച്ചു ഞാനെന്നെ

നീ ഒരു നഗരമേയല്ല

വിവർത്തനം ചെയ്യപ്പെട്ട
ഗ്രാമത്തിന്‍റെ
ആരും വായിക്കാത്ത ഒരേട്

പച്ച പിടിച്ച
ഇരുട്ടില്‍ ആദ്യം തുറന്നപ്പോൾ

മണ്ണെണ്ണ വിളക്കിന്റെ
വെളിച്ചത്തില്‍

സ്കൂള്‍ തുറക്കുന്നതിന്‍റെ തലേന്നു
പുതിയ പാഠപുസ്തകം
തുറന്നതിന്‍റെ ഗന്ധം


തിങ്കളാഴ്‌ച, നവംബർ 06, 2006


വിവര്‍ത്തനത്തിന് ഒരു വിഫലശ്രമം

കാക്ക

സ്വപ്നത്തില്‍ നാടിനെ വിവര്‍ത്തനം ചെയ്യുമ്പോള്‍
ഒരു കാക്ക വന്നു വിരുന്നു വിളിച്ചു
എണീറ്റ് നോക്കുമ്പോള്‍
അപ്പുറത്തെ ഫ്ലാറ്റിന്‍റെ ജനലില്‍
ഒരു പ്രാവു ഇരുന്നു ഉറങ്ങുന്നു

ഒന്നും മിണ്ടുന്നില്ല
വിരുന്നുകാരാ തിരിച്ചു പോകൂ
വിസയില്ലാതെ
എന്‍റെ സ്വപ്നത്തില്‍ കഴിയരുതേ

തെങ്ങുകള്‍

ഈന്തപ്പനകള്‍ചോദിച്ചു

തുറിച്ചു നോക്കുന്നതെന്തിന്
വിവര്‍ത്തന ശേഷമുള്ള

തെങ്ങുകളാണു ഞങ്ങൾ

മറന്നുവോ?

വ്യാഴാഴ്‌ച, നവംബർ 02, 2006


നീ അതു കണ്ടുവോ

ഒരേ സമയം
രണ്ട് ഇടങ്ങളില്‍ ഇരുന്നു
ഒരേ സ്വപ്നം കാണുന്ന
യന്ത്രം വികസിപ്പിച്ചെടുത്തതായി
ഞാന്‍ ഇന്നലെ സ്വപ്നം കണ്ടു

നീ അതു കണ്ടുവോ

ചൊവ്വാഴ്ച, ഒക്‌ടോബർ 31, 2006


കൃഷിക്കാരന്‍


രാവിലത്തെ നടത്തം കഴിഞ്ഞ്
നടന്ന് തന്നെ മടങ്ങുമ്പോൾ ചായക്കടയിൽ നിന്നും
രണ്ടു പഴം വാങ്ങി
പഴം തിന്നുമ്പോൾ ‍അത്
കൃഷി ചെയ്തയാളെ
ഭാവനയില്‍ വരച്ചു നോക്കി
ഞാനിപ്പോള്‍ തിന്നുന്ന പഴത്തിന്‍റെ
കൃഷിക്കാരൻ ‍ഇപ്പോളെവിടെയായിരിക്കും
അയാള്‍ ഉറങ്ങുകയാവുമോ
കൃഷി ചെയ്യുകയായിരിക്കുമോ

അയാള്‍ ഇപ്പോള്‍ ഉണ്ടാകുമോ

കൃഷിക്കാരനെ ഓര്‍ത്തപ്പോള്‍ കൃഷിക്കാരനായിരുന്ന
അപ്പനെ ഓര്‍മ്മ വന്നു
കഷ്ടം

ഒരു പഴം വേണ്ടി വന്നു
ഈ തെറിച്ച വിത്തിനു സ്വന്തം
കൃഷിക്കാരനെ ഓര്‍മ്മിക്കുവാന്‍

^ 2005


ശനിയാഴ്‌ച, ഒക്‌ടോബർ 28, 2006


എഴുത്ത്


ഉള്ളിലെ
കണ്ണീരുമായി
ഓരോ നിമിഷവും
കടല്‍ വരും

നിമിഷം പോലും
നീളാത്ത ഒരുമ്മ നല്‍കി
കര എപ്പോഴും തിരിച്ചയക്കും

കണ്ണീരുപ്പു കലര്‍ത്തി
കടല്‍ കൊണ്ടുവന്ന
ചിപ്പിയും മുത്തും മാത്രം
കരയെടുക്കും

പിന്നീട്
കുഞ്ഞുങ്ങള്‍ക്ക്
കളിക്കാന്‍ കൊടുക്കും

[കടലിന്‍റെ ഹൃദയവുമായി ഓരോ നിമിഷവും കരയിലേക്ക് നീന്തുന്ന ഒരു തിരയുടെ എഴുത്താണിത്]

ചൊവ്വാഴ്ച, സെപ്റ്റംബർ 26, 2006


വേദനിക്കുന്നു


ശരീരം മുഴുവന്‍ വേദനിക്കുന്നു

തലയിൽ
‍കാലില്‍
എല്ലായിടത്തും

മിനിഞ്ഞാന്നു
ഓര്‍മ്മ
വേട്ടയാടിയതാണു

ഇന്നു തീര്‍ച്ചയായും ഹെല്‍മറ്റു വാങ്ങും

ഓര്‍മ്മയെ വെടി വച്ചു കൊല്ലും

തിങ്കളാഴ്‌ച, ഓഗസ്റ്റ് 07, 2006


ഇന്ന് തീര്‍ച്ചയായും മഴ പെയ്യും


ഇന്ന് തീര്‍ച്ചയായും മഴ പെയ്യും

അല്ലെങ്കില്‍ എന്തിനാണ്
ഇത്രയധികം
മിസ് കാളുകള്‍

ഞായറാഴ്‌ച, ഓഗസ്റ്റ് 06, 2006


നിനക്ക്


നിനക്ക്
നീയെങ്കിലുമുണ്ട്.

എനിക്കോ ?