ഉറക്കം ഒരു കന്യാസ്ത്രീ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഉറക്കം ഒരു കന്യാസ്ത്രീ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, ഒക്‌ടോബർ 28, 2013


സ്വപ്നഭാഷണം തപാൽമാർഗ്ഗം

വേദനയുടെ സമുദ്രത്തില്‍
കരയറിയാതെ
ഒരൊറ്റക്കണ്ണന്‍ മത്സ്യമായി
താന്‍ നീന്തി നടക്കുന്ന
സ്വപ്നം കണ്ടതിന്റെ പിറ്റേന്ന്
അയാള്‍ പ്രണയിനിക്കെഴുതി

പാവപ്പെട്ടവനായ
മുക്കുവന്റെ വലയില്‍ പെട്ട്
സ്നേഹമുള്ള മീന്‍ വില്‍പ്പനക്കാരനിലൂടെ
ഊണുമേശയില്‍
നിന്റെ പ്രിയപ്പെട്ട ഭോജ്യമായി
എനിക്കെത്തണം

മത്സ്യക്കഷണങ്ങളുടെ
കൂട്ടത്തില്‍ നിന്ന്
നിന്നെ ഞാനെങ്ങനെ തിരിച്ചറിയും
മറുപടിക്കത്തില്‍ അവള്‍ ചോദിച്ചു

തപാല്‍ സമരം തീര്‍ന്നതിന്റെ
പിറ്റേന്ന്
പഴകിയടര്‍ന്ന്
പൊളിഞ്ഞ് കീറിയ നിലയില്‍
അവള്‍ക്ക് കിട്ടിയ കത്തില്‍
അടയാളത്തെപ്പറ്റി കുറിച്ചിരുന്നു
ഇങ്ങനെ

തുറന്നിരിക്കുന്ന
എന്റെ ഒറ്റക്കണ്ണ്
ഉറ്റുനോക്കുന്നത്
നിന്നെ തന്നെയായിരിക്കും

.

(വി ആർ സുധീഷ് എഡിറ്റ് ചെയ്ത് ഷെൽവിച്ചേട്ടന്റെ മൾബറി പുറത്തിറക്കിയ മലയാളത്തിന്റെ പ്രണയകവിതകളിൽ ഉൾപ്പെട്ടത്. ഉറക്കം ഒരു കന്യാസ്ത്രീ എന്ന ആദ്യപുസ്തകത്തിലെ കവിത)

വ്യാഴാഴ്‌ച, ഏപ്രിൽ 26, 2007


തീവണ്ടിയോ സൈക്കിളോ

വേണ്ട തീ,വണ്ടി
ഉള്ളിലെപ്പോഴും ആളിക്കത്തില്ലേ
നില്‍ക്കുമ്പോള്‍ നീറിപ്പുകയില്ലേ

എങ്കിലുമുണ്ട്‌ പ്രലോഭനത്തിന്റെ
നൂറുചക്രങ്ങള്‍കാ
ത്തു നില്‍ക്കാന്‍ ആയിരം കണ്ണുകള്
‍യാത്രയാക്കനും സ്വീകരിക്കാനും
പച്ച ചുകപ്പന്‍ വേഷങ്ങള്

‍ആപത്തിലും
കാലാവസ്ഥ മാറ്റത്തില്‍ പോലും
കൊടിമാറ്റങ്ങള്

‍പെരിയാറിനും, നിളക്കും മേല്
‍പരിഹാസ്യരായ്‌ കിടക്കുന്ന പാലങ്ങളിലൂടെ
തേരട്ടയായ്‌

മലയാളവും തമിഴും കന്നഡയും കടന്ന്
നാനാത്വത്തില്‍ ഏകത്വമെന്നര്‍ത്ഥം വരുന്ന
ഇംഗ്ലീഷ്‌ പാട്ടും പാടി

പാലക്കാട്ട്‌ പതിരളന്ന്
ഗോതമ്പ്‌ മണികള്‍ കൊറിച്ച്‌
വെടിയൊച്ചകള്‍ കേട്ട്‌
പുക മുകളിലേക്കൂതി ടെന്‍ഷനൊതുക്കി
ഒരേ ഉദരത്തിലേക്കു കരിക്കും കൊക്കോക്കോളയും നിറച്ച്‌

താനാരോ തന്നാരോ തകബോലോ തരരയില്‍ ലയിച്ച്‌
സംഘം ചേരലിന്റെ
ബാഗ്‌ പൈപ്പര്‍ ഛര്‍ദ്ദി ഏറ്റുവാങ്ങി
സത്യപ്രതിജ്ഞക്കു പോകുന്ന എം.പിക്കും
തൊഴില്‍ രഹിതനായ കള്ളവണ്ടിക്കാരനും
സ്വപ്നങ്ങളുള്ള രാത്രി സമ്മാനിച്ച്‌
കള്ളനും പോലീസുകാരനും
ഇരുട്ടിന്റെ സ്വാതന്ത്ര്യം അനുവദിച്ച്‌

ഐസ്ക്രീം പാര്‍ലറായ്‌
കിടപ്പറയായ്‌
പ്രസവ മുറിയായി

കാടും മലയുംമഞ്ഞും മഴയും കടന്ന്
പലതരം കൊള്ളികള്‍ നിറഞ്ഞ
തീപ്പെട്ടിക്കൂടുകളായി
നീളുന്ന വേഗമായി....

എങ്കിലും വേണ്ട ഈ ചതുരവടിവ്‌
ഏണിയിലൂടെയുള്ള പാമ്പുയാത്ര
പലനിറങ്ങള്‍ക്കും തലവയ്ക്കുന്ന ഷണ്ഡത്വം

പിന്നെയുമുണ്ട്‌
ഏതു രാത്രിയില്‍
ആരുടെ അമ്മ
ആരുടെ കാമുകി
ആരുടെ ആരുമല്ലാത്തവര്‍
കവിതയെഴുതിക്കളയും ഉടല്‍ കൊണ്ട്‌

കവിത എനിക്കിഷ്ടമല്ല

കാറ്റ്‌ നിറഞ്ഞോ
പോകാം സൈക്കിളേ
നമ്മെ ഇടവഴികള്‍
എത്തുന്നിടത്തെത്തിക്കട്ടെ

^ 1998

ചൊവ്വാഴ്ച, ഏപ്രിൽ 10, 2007


ചരക്കുവണ്ടി

പാളം തെറ്റിയ ചരക്കുവണ്ടിയായ്‌
പ്രണയം നിലച്ചേ കിടക്കുന്നു


ചായ കാപ്പി വിളികളില്ല,
കണ്ണീര്‍ പൊഴിച്ച്‌, കൈവീശി
വിട പറയലിന്റെ നിശബ്ദനാടകം
കെട്ടിപ്പിടിച്ചൊച്ച വച്ച്‌
സ്വീകരിക്കലിന്‍ കോലാഹല-
മൊന്നുമില്ലാതെ മനോരമയില്
‍മംഗളത്തില്‍ മാധ്യമങ്ങളില്
‍ലോക്കല്‍ പേജില്‍ ബിറ്റുവാര്‍ത്തയായി
രണ്ടു കോളത്തിലൊരു ചിത്രമായ്‌


മേനക വഴിവരും ബസ്സിനായി
കാത്തു നില്‍ക്കവേ
പത്മവഴി മാത്രം വരുന്നു വണ്ടികള്
‍മാറിക്കയറുവാനില്ല മോഹം
കാലുകള്‍ കണ്ണുകള്‍ മത്സരിക്കുന്നു
കാത്തുനില്‍പ്പിന്റെ കഥകളില്‍


ഏത്‌ ഗട്ടറിന്റെയഗാധതയില്
‍ബ്രേക്ക്‌ ഡൗണായി നിന്റെ പേടമാന്‍ വേഗം
ആരുടെയള്ളിന്റെ കൂര്‍മുനയില്
‍വെടിപ്പഞ്ചറായി നിന്റെ ചക്രങ്ങള്


‍കാര്‍ബണ്‍ പുകയില്‍ ഞാന്
‍കാത്തുവിയര്‍ത്തു നില്‍ക്കുമ്പോള്
‍സമയം പോയ്‌ പഞ്ചിംഗ്‌ ക്യാബിനി-
ലെത്തനിനിയൊരു മിനിട്ട്‌ മാത്രമെന്ന്
വായുപിടിച്ച്‌ നീ നിര്‍ത്താതെ പോകുമോ ?


മാരുതിക്കാറില്‍ ലൈലന്‍ഡിടിച്ചു
രണ്ടുപേര്‍ മരിച്ച വാര്‍ത്ത കേട്ടു നാം
കൂട്ടിയിടി ചുംബനം പോലെന്നു
ഉപമയുണ്ടാക്കി ചിരിച്ചു ഞാന്

‍ചുംബനങ്ങളില്‍ തരിപ്പണമാകുമോ
ഈ ഹൈവേയില്‍ ചില മാരുതിക്കാറുകള്


‍ചുംബനം മരണം പോലഗാധമെന്നു
ഉള്ളിലെ ചില കവിതകള്‍
ഉറക്കം പോലതിഹ്യ്‌വസമെന്ന്
ജീവിതത്തില്‍ മലയാളം നിഘണ്ടു


ടെലഫോണ്‍ ചിലക്കുന്നു പേടിയാകുന്നു
കേള്‍ക്കേണ്ടതേതു യാത്രാമൊഴി
കല്ല്യാണത്തിനു തീര്‍ച്ചയായും
വരണേയെന്നു നവചന്ദ്രികമാര്‍
ഉത്തരാധുനിക ക്ഷണം നടത്തുമ്പോള്‍
കന്യകേ, നീയെന്റെ
ഫോണ്‍ നമ്പര്‍ മറന്നുപോകുമോ ?
വിലാസമെഴുതിയ ഡയറി കളഞ്ഞുപോകുമോ ?


ഇടപ്പള്ളി പള്ളിയില്
‍മെഴുതിരി കത്തിക്കുവാന്‍
കടം വാങ്ങിയ ചില്ലറ
തിരികെ കൊടുത്തില്ലയിതേവരെ
കോഴിക്കൊതിയനാം
പുണ്യവാളനോടിനി കടം പറഞ്ഞിടാം


റോഡപകടങ്ങളില്‍ ചതരഞ്ഞു
പോയവര്‍ക്കായി ഊണൊരുക്കി
കാത്തിരിക്കും പോലെ
ടെലഫോണിനു മുന്‍പിലും
തപാല്‍പ്പെട്ടിക്കു പിന്നിലും
കാത്തു തന്നെയിരിക്കുന്നു ചിലര്‍


മറിയമേ, പ്രണയമേ
ശവക്കല്ലറയില്‍ നിന്നുപോലും
ഉയിര്‍ത്തെഴുന്നേല്‍ക്കും നിത്യദാഹമേ
ബസ്സില്‍, ഫോണില്‍, മരണവീട്ടിലും
നിന്റെ ചങ്ങലയില്‍പിടഞ്ഞു മരിക്കുന്നു ഞാന്‍


മനോരമ വരുമ്പോള്
‍നേരം വെളുക്കുന്നു
ഏഷ്യാനെറ്റില്‍ സുപ്രഭാതം
ഉച്ചവാര്‍ത്തയിലെട്ടു മരണം



പ്രഭാതമായ്‌ ഉച്ചയായ്‌ സന്ധ്യയായ്‌
കോര്‍പ്പറേഷന്‍ വണ്ടി തിരിച്ചു പോകുന്നു
ഈ പാതിരാത്രിയില്
‍നഗരത്തില്‍ കറങ്ങുന്ന
പോലീസു വണ്ടിയില്‍ ഉരുക്കനാം
പോലീസുകാരന്റെ മടിയില്‍
തല വച്ചുറങ്ങുന്നു മഗ്ദലന


ഇരുപതാം നൂറ്റാണ്ടില്
‍യേശു പോലീസുകാരന്റെ
മകനായി പിറന്നിടാം


തട്ടുകടയിലൊറ്റക്കിരിക്കുമ്പോള്
‍രാത്രി നിലവിളിക്കുന്നുയിങ്ങനെ
"എനിക്കുറക്കം വരുന്നു
ഒഴിഞ്ഞുപോകുമോ പിശാചുക്കളേ
ഇനിയെന്നില്‍ കുറച്ച്‌ തളര്‍ന്ന വേശ്യകള്
‍സ്വപനമില്ലാതുറങ്ങുന്ന തെണ്ടികള്‍"

പാളം തെറ്റിയ ചരക്കുവണ്ടിയായ്‌
പ്രണയം നിലച്ചേ കിടക്കുന്നു


^1998

ചൊവ്വാഴ്ച, മാർച്ച് 20, 2007


കഴിഞ്ഞത്‌

ബാല്യം : വക്കു പൊട്ടിപ്പോയ സ്ലേറ്റ്‌
കൗമരമോ ?
ആരും തുറന്നു നോക്കാതിരുന്ന പരാതിപ്പുസ്തകം

അടി അള്‍ത്താര അരക്കെട്ട്‌
പെണ്ണുപിടിയനച്ചന്റെ
മുഷ്ടിമൈഥുനം കണ്ടേ കണ്ടേ

പ്രണയം വിരഹം നൊമ്പരം
സ്വപനങ്ങളില്‍
ചിറകു കരിച്ചു കളഞ്ഞൊരു മാലാഖ
ഒറ്റനോട്ടത്തിലേഴു കടലുകള്

‍ഓര്‍മ്മകള് ‍മറന്നവരുടേതാകുന്നു
ഓര്‍മ്മ: ക്രൂരനായ ഒരു വേട്ടനായ

വീട്‌: ജീവിച്ചിരിക്കുന്നവര്‍ക്കൊരു സെമിത്തേരി
പൂച്ച കരയുന്നു പശു കരയുന്നു
കണ്ണീരിനിപ്പോഴും ഉപ്പുരുചി തന്നെയോ ?
അടുക്കളയില്‍ പാറ്റഗന്ധം
ബള്‍ബ്‌ പിന്നെയുമടിച്ചുപോയി

വിശപ്പ് : മറന്നുപോയ വെറും വാക്ക്

^ 1998

ബുധനാഴ്‌ച, മാർച്ച് 07, 2007


രണ്ടു കവിതകള്‍

മറിയമാര്‍ പലവിധം

മുന്തിരിത്തോട്ടത്തില്
‍ഞാന്‍ നിനക്കായി കാത്തിരിക്കും
മറിയം അയാളോട്‌ പറഞ്ഞു

നിനക്കും എന്റെയമ്മക്കും
ഒരേ പേരു തന്നെയാണു
അയാള്‍ മറുപടി പറഞ്ഞൊഴിഞ്ഞു

ഞാനും നിന്റെയമ്മയെപ്പോലെ
ഒരു സ്ത്രീ തന്നെയല്ലയോ
അവള്‍ ചോദിച്ചു

മൗനത്തിന്റെ
കുരിശില്‍ കിടന്നു
അയാള്‍ പിടഞ്ഞു.


മേരി

സ്നേഹത്തെക്കുറിച്ചു
പ്രബന്ധമെഴുതാനിരുന്ന്
ജീവിതത്തിന്റെ
തീവണ്ടി കിട്ടാതെ പോയവള്‍

അവള്‍ക്കിപ്പോള്
‍പാളമാണഭയം.

^ 1997

വെള്ളിയാഴ്‌ച, മാർച്ച് 02, 2007


നോ സ്മോക്കിംഗ്


ഒന്ന്

ഇനിയും പുകവലിച്ചാല്‍
കരള്‍ വാടിപ്പോകുമെന്നു ഡോക്ടര്‍
ആ പൂവു പണ്ടേ കൊഴിഞ്ഞതാണന്നു ഞാന്‍

വലി തുടര്‍ന്നാല്‍ ‍നിന്നെയെനിക്കു
നഷ്ടപ്പെട്ടേക്കുമെന്നു ഗ്രേസി
എനിക്കു എന്നെ തന്നെ
നഷ്ടപ്പെട്ടു പോയി എന്ന് ഞാന്‍

‍ബീഡി വലിക്കുന്ന കഥാപാത്രമായി
നിന്നെ കാണാന്‍ വയ്യെന്നുകഥാക്യത്തായ ചങ്ങാതി
ഒരു കഥയിലും എന്നെ കൂട്ടെണ്ടെന്നു ഞാന്‍

‍നിന്റെ ചുണ്ടുകള്‍ കറുത്ത്‌ പോയെന്നു അവള്‍
‍സിഗരറ്റ്‌ ഗന്ധമുള്ള ഒരു ചുംബനം പോലും
അവശേഷിക്കുന്നില്ലെന്നു ഞാന്‍

എന്തിനാണിങ്ങനെ സ്വയം നശിക്കുന്നതെന്നു ജിനു
മറ്റുള്ളവരെ നശിപ്പിക്കാനറിയാത്തതു കൊണ്ടാണെന്ന് ഞാന്‍

‍നേരം വൈകി വന്ന കെ.എസ്‌.ആര്‍..ടി.സി
ബസ്സുകളാണു തന്നെ വലി പഠിപ്പിച്ചതെന്നു അപരിചിതന്‍
ഒരിറ്റു വെളിച്ചത്തിനാണു ആദ്യമായി ബീഡി കത്തിച്ചതെന്നു ഞാന്‍

നീയൊരു ചെയിന്‍ സ്മോക്കറാണെന്ന്
എല്ലാവരും പറയുന്നെന്നു ചേട്ടത്തി
തീയുണ്ടാകാതെ പുകയുണ്ടാവില്ലെന്നു ഞാന്‍

ഇവിടെ പുകവലി പാടില്ലെന്നു
ആശുപത്രിയിലെ പരസ്യപ്പലക
മേറ്റെന്തു വേണമെങ്കിലും ആവാമോയെന്നു ഞാന്‍

‍സ്വയംഹത്യ ദൈവം പൊറുക്കില്ലെന്നു ഇടവക വികാരി
ദൈവം വലിക്കുന്ന സിഗരറ്റിന്റെ പുകയാണു മേഘങ്ങളെന്നു ഞാന്‍


രണ്ടു

കൂട്ടിനാരുമില്ലാത്ത ഈ രാത്രിയില്‍
അത്മാവുള്ള സിഗരറ്റിനു തീ കൊളുത്തി
ദൈവമേ മേഘങ്ങളിലേക്കു പറക്കാന്‍ പറഞ്ഞയക്കണേ



^ 1998
പുസ്തകം , ഉറക്കം ഒരു കന്യാസ്ത്രീ, ഖനി ബുക്സ് 

ശനിയാഴ്‌ച, ഫെബ്രുവരി 17, 2007


കിടക്ക

1) രാത്രി

കിടക്ക
ഉപ്പില്ലാത്ത കടല്‍

ഒാരോ രാത്രിയിലും
ഇനി ജീവിതം വേണ്ടെന്നുറച്ചു
തിരിച്ചുവരല്ലേയെന്നു കൊതിച്ച്‌
ഞാന്‍ അതിന്റെ ആഴത്തിലേക്കു
മരണപ്പെടുന്നു

എന്നിട്ടോ
സ്വപ്നത്തിലെ പരല്‍മീനുകള്
‍ചിരിച്ചു കാട്ടുമ്പോള്
‍പവിഴപ്പുറ്റുകളുടെ വൈദുതിദീപങ്ങള്‍
പകലിനെ ഓര്‍മ്മിപ്പിക്കും
അമ്മയേയും അമ്മുവിനെയും
കാട്ടിത്തരും

അപ്പോള്‍
കടലേ കടലേ
എന്നെ നീ മുകള്‍ത്തട്ടിലേക്കു
തിരിച്ചുകൊണ്ടുപോകുമോയെന്നു
കരഞ്ഞ്‌ കരഞ്ഞു
അവളില്‍ ഉപ്പു കലര്‍ത്തും

മുത്തശ്ശിക്കഥളില്‍ നിന്നു
പരോളിലിറങ്ങിയ
തിമിംഗലങ്ങളും
കൂറ്റന്‍ സ്രാവുകളും
എന്നെ തടവിലാക്കുന്നു
മല്‍സ്യകന്യകമാരെ
നിങ്ങള്‍ എവിടെ ?

ചുറ്റും അഴുകിനാറിയ
ശവങ്ങള്‍ കരയറിയാതെ നീന്തുന്നു
എല്ലാത്തിന്റെയും ഉടലില്
‍മീന്‍ കൊത്തിയ പരിചിത മുഖങ്ങള്

‍തോമസ്‌, ഷൈജോ
മരണത്തില്‍ നിന്നും
ജീവിതത്തിലേക്കു
ആത്മഹത്യ ചെയ്യാന്‍ കൊതിച്ചവരേ

അടഞ്ഞു പോകാന്‍ കൊതിക്കുന്ന
കണ്ണുകള്‍ക്കു മുന്‍പില്
‍ചൂണ്ടകൊളുത്തില്‍ ഞാട്ടിയിരിക്കുനതു
ഒരു ഹൃദയമല്ലേ ?

ചുവന്ന ഹൃദയമേ
നീ ആരുടെ ഒറ്റുകാ(രി)രന്
‍എത്ര വെള്ളിക്കാശിന്റെ ദൂത്‌

2)പ്രഭാതം

കിടക്ക
ഒട്ടകമില്ലാത്ത മരുഭൂമി

തലക്കു മുകളില്‍ സൂര്യന്
‍എണീറ്റ്‌ കുതറിയോടുമ്പോള്
‍കാലുകള്‍ പൂണ്ടുപോകുന്നു
പഴുത്ത മണലില്‍

തലയിണയില്‍ കെട്ടിപ്പിടിക്കുമ്പോള്‍
കള്ളിമുള്‍ചെടിയുടെ അട്ടഹാസം

ജനലിനപ്പുറത്ത്‌
വെയില്‍കേസു പഠിക്കാത്ത
വക്കീലിനെപ്പോലെ വിയര്‍ക്കുന്നു
കോട്ട്‌ കറുത്തതല്ല

അവന്റെ നുണയില്
‍എത്ര പുല്‍നാമ്പുകള്‍ കരിഞ്ഞു

ലോകം ഇപ്പോഴുമുണ്ടോ
പീഡനക്കഥകളിലെ നായികമാര്‍ക്ക്‌
അവാര്‍ഡേര്‍പ്പെടുത്തിയോ

വീട്‌ വീടാന്തരം കയറിയിറങ്ങി
അടിവസ്ത്രം വില്‍ക്കുന്ന
ചെറുപ്പക്കാരനു പ്രമോഷന്‍ കിട്ടിയോ
അതോ നടുറോഡില്‍കുഴഞ്ഞു വീണോ

3) ഉച്ച

ഞാന്‍ കിടക്കയെ കാണാറില്ല

എങ്കിലും ശാന്തമായി
ശവക്കുടീരത്തിലേക്കെന്ന പോല്
‍അതെന്നെ
പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു

^ 1998

തിങ്കളാഴ്‌ച, ജനുവരി 15, 2007


പേടി


പേടിയാണെനിക്കു
പൈസയില്ലാത്ത എന്നെ

പലിശക്കാരന്റെ
അടിവസ്ത്രം പോലുമില്ലാത്ത തെറി

കഞ്ഞി വിളമ്പുന്ന
അമ്മയുടെ പിശുക്കു

തേഞ്ഞ ചെരുപ്പിലേക്കുള്ള
ആ പെണ്ണിന്റെ നോട്ടം

പിച്ചക്കാരന്റെ
പരിഹാസച്ചിരി

വണ്ടിക്കാശു കൊടുക്കുന്ന
കൂട്ടുകാരന്റെ തമാശ

ചായക്കടക്കാരന്‍
കുമാരേട്ടന്റെ ദുര്‍മുഖം

പേടിയാണെനിക്കു
പൈസയുള്ള നിന്നെ


^ 1996