പ്രണയ കവിതകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രണയ കവിതകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, ഏപ്രിൽ 08, 2014


ഒമ്പതാം തിയതി

ഒമ്പതാം തിയതി ,നിനക്കുള്ള ഉമ്മകളുമായ് ജറുസലേമിൽ നിന്ന് ജറീക്കോയിലേക്ക് തിടുക്കത്തിൽ പോവുകയായിരുന്നു.ആലുവയിലെ ബാങ്ക്കവലയിൽ വച്ച് ഒരു പോലീസുകാരൻ കൈ കാട്ടി. വെപ്രാളത്തിൽവണ്ടിയൊന്ന് തട്ടി.നിനക്കുള്ള ഉമ്മകൾ മുഴുവൻ നടുറോഡിൽ ചിതറി.കയ്യും കാലും മുഖവും നെഞ്ചും മുറിവുകൾ കൊണ്ട് ചുവന്നു. നിനക്കുള്ളഎന്റെയുമ്മകൾ നടുറോഡിൽ നാനാതീനമായി. ജനസേവയിലെഅനാഥക്കുട്ടികൾ അതൊക്കെ പെറുക്കിയെടുക്കുന്നു.അവരുടെതോൾസഞ്ചികളിൽ നിറക്കുന്നു. അതിലേ പോയ പിച്ചക്കാരിഅതിലൊന്നെടുത്ത് മണത്ത് നോക്കുന്നു. കോളേജ് കുട്ടികൾ നിനക്കായുള്ളഎന്റെ ഉമ്മകളെ കളിയാക്കുന്നു.പൊലീസുകാരൻ അതിലൊന്നിനെ ബൂട്ട്കൊണ്ട് ചവിട്ടുന്നു. മുഖത്ത് വസൂരിക്കലയുള്ള ഒരു ടിപ്പർ ലോറി അതിനെചതച്ചരയ്ക്കുന്നു.കുടിവെള്ളത്തിനായുള്ള ഒരു സമരം അതിനെ കവച്ച്വച്ച് നടക്കുന്നു. നിനക്കായുള്ള എന്റെ ഉമ്മകൾ നടുറോഡിൽ കിടന്ന്നിന്റെ ചുണ്ടിന്റെ നനവിനായി  കരയുന്നു. മുറിവുകൾ കൊണ്ട് തുന്നിയഒരു പുതപ്പും ചൂടി ഞാൻ ആശുപത്രിക്കിടക്കിയിൽ കിടക്കുന്നു.എന്റെയുമ്മകൾ എന്റെയുമ്മകൾ എന്ന് കരഞ്ഞ്  വിമാനം പിടിച്ച് നീനെടുമ്പാശ്ശേരിയിലിറങ്ങുന്നു. എന്നെ കാണാനെത്തുന്നു. തിരക്കിൽ മധുരനാരങ്ങകൾ വാങ്ങാൻ മറന്ന് പോകുന്നു

ഞാൻ നിന്നെ നോക്കിക്കൊണ്ടിരുന്നു
അപ്പോൾ പുറത്ത് മഴപെയ്യുന്നു

ഞാൻ നിന്റെ ചുണ്ടുകളിൽ നോക്കുന്നു
അപ്പോൾ മുറ്റത്തെ പൂക്കളെല്ലാം ചിരിച്ച് മറിയുന്നു

ഞാൻ നിന്റെ കഴുത്തിൽ നോക്കുന്നു
അപ്പോൾ മാവിൽ നിന്ന് ഒരു വെള്ളരിപ്രാവ് പറന്ന് പോകുന്നു

ഞാൻ നിന്റെ ചെവികളിൽ നോക്കിക്കൊണ്ടിരിക്കുന്നു
അപ്പോൾ ഒരു പുള്ള് അതിന്റെ അമ്മയുടെ അടുത്തേക്ക് പറക്കുന്നു

ഞാൻ നിന്റെ മുടിയിഴകളിൽ നോക്കുന്നു
അപ്പോൾ ചെമ്പകത്തിന്റെ ഇലകൾ പരസ്പ്പരം പേൻ നോക്കുന്നു

ഞാൻ നിന്റെ കണ്ണുകളിൽ നോക്കുന്നു
അപ്പോൾ മുറ്റത്തെ കിണർ കടലിനു മിസ്കാൾ അടിക്കുന്നു

ഞാൻ നിന്റെ മൂക്കുകളിൽ നോക്കുന്നു
അപ്പോൾ പുറത്ത് വെയിൽ വസന്തത്തെ വരയ്ക്കുന്നു

ഞാൻ നിന്റെ കക്ഷങ്ങളിൽ നോക്കുന്നു
പുറത്ത് മഞ്ഞക്കാടുകൾ പാട്ട്പാടുന്നു

ഞാൻ നിന്റെ മുലകളെ നോക്കുന്നു
പുറത്ത് കാന്താരിമുളകുകൾ കൂർത്ത്നിൽക്കുന്നു

ഞാൻ നിന്റെ നെഞ്ചിടിക്കിലേക്ക് നോക്കുന്നു
ആറെണ്ണത്തിനെ പെറ്റ ഒരമ്മ പുറത്തിരുന്നു ചുമയ്ക്കുന്നു

ഞാൻ നിന്റെ പൊക്കിൾച്ചുഴിയെ
അപ്പോൾ പുറത്തൊരായിരം കടവാവലുകൾ

ഞാൻ നിന്റെ കാല്പാദങ്ങളെ
അപ്പോൾ ഒരു മധുരനെല്ലിക്ക മുറ്റത്ത് വീഴുന്നു

കാൽമുട്ടുകൾ
കുഞ്ഞുതുടകൾ
അപ്പോഴെല്ലാം
അപ്പോഴെല്ലാം
പുറത്ത്  ഏതോ പരസ്യത്തിന്റെ ശിങ്കാരിമേളം കൊഴുക്കുന്നു

ഞാൻ നിന്റെ ചുണ്ടുകളിൽ നമ്മുടെ കുഞ്ഞുങ്ങളുടെ ചിത്രം വരയ്ക്കുന്നു
അപ്പോൾ നടുറോഡിൽ ചതഞ്ഞരഞ്ഞ കുഞ്ഞുമ്മകളുടെ  ആത്മാക്കൾ
നമ്മെ കാണാൻ വരിവരിയായി മധുരനാരങ്ങകളുമായി വരുന്നു.

വാവിട്ട്, എന്നാൽ ശബ്ദമില്ലാതെ ഞാനും നീയും കരയുമ്പോൾ അതിന്റെഒരല്ലി നിലത്ത് വീഴുന്നു.സ്നേഹിച്ച് കൊതി തീരാത്തവരുടെ കയ്യിൽ നിന്നുംവീഴുന്ന നാരങ്ങയുടെ അല്ലികളാണു കണ്ണുനീർത്തുള്ളികളെന്ന്ഞാനൊരുഉപമകെട്ടുന്നു.നീയെനിക്ക് ഒരുമ്മ കൂടിതരുന്നു.മരിക്കുമ്പോൾ നീ അടുത്തുണ്ടാകുമോഎന്ന സംശയത്താൽ ഞാനത് പൊതിഞ്ഞുവയ്ക്കുന്നു. ഇനി ഞങ്ങളെഒറ്റയ്ക്കാക്കുമോ എന്ന് ചോദിച്ച് നമ്മുടെ ഉമ്മകൾ നമ്മെആക്രമിക്കുന്നു.ശരീരമാസകലം ഉമ്മകളുടെ മുറിവുകളുമായി നമ്മൾആശുപത്രിക്കിടക്കിയിൽ കിടക്കുന്നു.ഒരു കൂട്ടം മാലാഖമാർ സിറിഞ്ചുകളുംകയ്പ്പുള്ള ഗുളികകളുമായി വരുന്നു. ബില്ലടയ്ക്കാതെ നമ്മൾഓടിപ്പോകുന്നു. നമ്മുടെ ഉമ്മകൾ ഉടുപ്പിടാതെ, മൂക്കിളയൊലിപ്പിച്ച്, കരഞ്ഞ് കൊണ്ട്, ഒരുജാഥ പോലെതന്നെ നമ്മുടെ പിന്നാലെ വരുന്നു സങ്കടം സഹിക്കവയ്യാതെപെരുവഴിയിൽ വച്ച് നീയവരെ മാറോടണയ്ക്കുന്നു .അടുത്തുള്ള പെട്ടിക്കടയിൽ നിന്ന് ഒരു സിഗരറ്റ് വാങ്ങിവലിച്ച് ഞാനത് നോക്കി നിൽക്കുന്നു

തിങ്കളാഴ്‌ച, ഒക്‌ടോബർ 28, 2013


സ്വപ്നഭാഷണം തപാൽമാർഗ്ഗം

വേദനയുടെ സമുദ്രത്തില്‍
കരയറിയാതെ
ഒരൊറ്റക്കണ്ണന്‍ മത്സ്യമായി
താന്‍ നീന്തി നടക്കുന്ന
സ്വപ്നം കണ്ടതിന്റെ പിറ്റേന്ന്
അയാള്‍ പ്രണയിനിക്കെഴുതി

പാവപ്പെട്ടവനായ
മുക്കുവന്റെ വലയില്‍ പെട്ട്
സ്നേഹമുള്ള മീന്‍ വില്‍പ്പനക്കാരനിലൂടെ
ഊണുമേശയില്‍
നിന്റെ പ്രിയപ്പെട്ട ഭോജ്യമായി
എനിക്കെത്തണം

മത്സ്യക്കഷണങ്ങളുടെ
കൂട്ടത്തില്‍ നിന്ന്
നിന്നെ ഞാനെങ്ങനെ തിരിച്ചറിയും
മറുപടിക്കത്തില്‍ അവള്‍ ചോദിച്ചു

തപാല്‍ സമരം തീര്‍ന്നതിന്റെ
പിറ്റേന്ന്
പഴകിയടര്‍ന്ന്
പൊളിഞ്ഞ് കീറിയ നിലയില്‍
അവള്‍ക്ക് കിട്ടിയ കത്തില്‍
അടയാളത്തെപ്പറ്റി കുറിച്ചിരുന്നു
ഇങ്ങനെ

തുറന്നിരിക്കുന്ന
എന്റെ ഒറ്റക്കണ്ണ്
ഉറ്റുനോക്കുന്നത്
നിന്നെ തന്നെയായിരിക്കും

.

(വി ആർ സുധീഷ് എഡിറ്റ് ചെയ്ത് ഷെൽവിച്ചേട്ടന്റെ മൾബറി പുറത്തിറക്കിയ മലയാളത്തിന്റെ പ്രണയകവിതകളിൽ ഉൾപ്പെട്ടത്. ഉറക്കം ഒരു കന്യാസ്ത്രീ എന്ന ആദ്യപുസ്തകത്തിലെ കവിത)

ബുധനാഴ്‌ച, ഫെബ്രുവരി 27, 2008


കെട്ടുവള്ളി കളയല്ലേ, ഒടുക്കത്തെ വായനക്കാരാ

പ്രണയമേ
പ്രാണനെക്കൊറിച്ച്, പിന്നെയും കൊറിച്ച്
നുണഞ്ഞ് നുണഞ്ഞ് രസിക്കുന്ന ശത്രുവേ

ആത്മാവില്ലാത്ത രാത്രിയാണിത്

അവരവരുടെ ജീവിതങ്ങളിലേക്ക്
പിടിച്ച് വെച്ചതെല്ലാം വിട്ടുകൊടുത്ത്
ശബ്ദത്തില് പോലും വിങ്ങിയില്ലെന്ന്
പരസ്പ്പരം ബോധിപ്പിച്ച്
കൈവിട്ട് പോയതെല്ലാം
തിരിച്ച് പിടിച്ചുവെന്ന്
ആശ്വസിക്കുന്ന
രണ്ട് ശരീരങ്ങളുടെ രാത്രി

പറയുക പിശാചേ,
രാത്രി ലോപിച്ചാണോ രതിയുണ്ടായത്

ഒരിക്കല് ഒരു സന്ധ്യയുടെ രാത്രിയില്
ശ്വാസനിച്ചോശ്വാസങ്ങള് മുറുകിയാറെ
നമുക്കെവിടെയെങ്കിലും പോകാമെന്ന്
ഒരശരീരിയുണ്ടായി

നീയാണോ അത് പറഞ്ഞത്

വിശ്വസിക്കാനാവാത്തതൊക്കെയും,
വിശ്വസിക്കാത്തതൊക്കെയും ദൈവത്തിന്
അശരീരിക്ക്

ദൈവം അവിശ്വാസികളുടേതാണ്

സ്നേഹമേ, പിശാചേ
നിന്റെയാട്ടിന്കുട്ടികള് അമ്മ സത്യമായിട്ടും
വിശ്വാസികളാണ്, നീ നിന്റെ ഉള്ളു പോലെത്തന്നെ
അവരുടെ ഉള്ളും കണ്ടിട്ടില്ല
അന്ധമായ വിശ്വാസികളാണ് നിന്റെ
വിശ്വാസികള്

അവരെ നീ ശത്രുവിന് വിട്ട്കൊടുക്ക്
നരകമെന്തെന്ന് ദൈവം അവര്ക്ക് കാണിച്ച് കൊടുക്കും
ഡ്യൂപ്ലിക്കേറ്റ് നരകമേ, നിന്റെ നരകം എന്ത് നരകം ?
അത് സ്വര്ഗ്ഗത്തിന്റെ ബ്ലൈന്റ് കോപ്പി

ഏത് വേഷത്തിലും ഏത് രീതിയിലും
അവതരിക്കാന് കഴിവുള്ള മായാമയനേ
സ്നേഹമേ, ജാലവിദ്യക്കാരാ
ഈ രാത്രിയെനിക്ക് സുഖമായുറങ്ങാം
അവിടെയൊരാള് പനിപിടിച്ച് കിടപ്പാണ്

സുമംഗലിയെങ്കിലും,
നിന്റെ കണ്കെട്ടിലൂടെ കന്യകാ ചര്മ്മം
തിരിച്ച് കിട്ടിയ
ആ വിശുദ്ധ ശരീരത്തില്
ഇന്നാരും തൊടുകയില്ല
(കെട്ടു വള്ളി കളയല്ലേ
ഒടുക്കത്തെ വായനക്കാരാ)

പാപിയും മ്ലേച്ഛനുമായ ജാരപ്രഭുവേ
നീ വിചാരിക്കുന്നതെന്ത് ? എഴുതുന്നതെന്ത് ?

പൊറുക്കല്ലേ
ഒരു രാത്രിയില്
പിടിച്ച്കെട്ടാനാകാതെ
ശരീരത്തിന്റെയും മനസ്സിന്റെയും
കുതിരകള് പാഞ്ഞ ഏതോ യാമത്തില്
ഞാനൊരു പുരുഷനെ കാമിച്ചിട്ടുണ്ട്

ആ വിശുദ്ധ ശരീരത്തില്
പ്രവേശനമുള്ള പുരുഷഭാഗ്യത്തെ
മുഴുവനായി, അത്ര ഉത്ക്കടമായി

പ്രണയമേ,
വിവാഹിതരായ നിന്റെ കുഞ്ഞാടുകളുടെ
കിടപ്പറകളിലാണോ
നീ നിന്റെ നരകം പണിഞ്ഞ് വച്ചിരിക്കുന്നത്
ഇരുതലകളുള്ള ഒരാട്ടിന് കുട്ടിയെ ചുടുന്നത്

ആത്മാക്കളുടെ നിലവിളിയാണോ പ്രണയമേ
നിന്റെയുന്മാദ കാഹളം

സ്നേഹമേ, പ്രണയമേ
കല്പ്പനകളെല്ലാം മറന്ന്
ഒരു രാത്രി ഒരു രാത്രിയെങ്കിലും
നിന്റെ ആരും കാണാത്ത കുന്നിന് മുകളില്
പാറക്കെട്ടുകള്ക്കിടയില്
കടലാഴത്തിന്റെ ഏതെങ്കിലും ഒരു മൂലയില്
ചിത്രപ്പണികള് ഇല്ലാത്ത പുരാതനകൊട്ടാരത്തില്
പച്ച നിഴലിന്റെ മരക്കൂട്ടത്തില്
ഒരു നിമിഷം
ഒരു നിമിഷം തരണേ

നീ നീയെന്ന് മിടിക്കുന്ന ഹ്യദയത്തെ
ആ നിമിഷത്തിന്റെ സത്യം കൊണ്ട്
ഇല്ലാതാക്കണേ

വ്യാഴാഴ്‌ച, ഒക്‌ടോബർ 18, 2007


തലക്കെട്ടുണ്ട്

വായിക്കുമ്പോള്‍
കണ്ണട വയ്ക്കുമെന്ന്
നീ പറയുന്നു

കണ്ടിട്ടില്ല
കണ്ണട വച്ച് നീ വായിക്കുന്നത്

ഒരിക്കലും കാണുമെന്നും തോന്നുന്നില്ല
എങ്കിലും
കണ്ണട വച്ച നീ ഇല്ലാതിരിക്കുമോ

മരിച്ച് പോയ അപ്പനെ
കണ്ടിട്ടില്ലെന്ന് വച്ച്
മരിച്ച് പോയ അപ്പന്‍ ഇല്ലാതിരിക്കുമോ
എന്ന് കുഴങ്ങും പോലെ

നീ എന്നെ
കണ്ടിട്ടുണ്ട്, കണ്ണട വയ്ക്കാതെ

എന്തൊക്കെയാണാവോ
നീ കാണാതിരുന്നത്

നിന്നെയും കണ്ടിട്ടുണ്ട്
എന്നാലോ
കണ്ണാട വച്ച നിന്നെ കണ്ടിട്ടില്ല

ശരിക്കും
എത്ര നീയുണ്ട്

ചൊവ്വാഴ്ച, മേയ് 29, 2007


അത്ര മാത്രം

“ഒരുമ്മയോ
അച്ഛാ എന്ന വിളിയോ കിട്ടാതെ
എനിക്കു പോകേണ്ടി വരും”


- എ.അയ്യപ്പന്‍ -


കിട്ടാത്ത ചുംബനങ്ങളാല്‍
നിനക്കു പൊള്ളുന്നു
കിട്ടിയ ചുംബനങ്ങളാല്‍
ഞാന്‍ കരിഞ്ഞു

അത്ര മാത്രം

^2000

ചൊവ്വാഴ്ച, മേയ് 22, 2007


ഇതൊരു പരസ്യ വാചകമല്ല

ഉമ്മയുടെ കാര്യത്തില്
ക്രിസ്തുവോ,
ഗാന്ധി പോലുമോ അല്ല

അങ്കമാലി കുന്നിലെയോ
ഫോര്ട്ടുകൊച്ചിയിലെയും
കൊടകര ഹൈവേയിലെയും
ക്വട്ടേഷന് പിള്ളാരെപ്പോലെയൊ...

ഒരു ചെകിടത്തു തന്നാല്
നക്ഷത്രം കാണുന്ന തരത്തില്
പതിനായിരമായി
മടക്കിക്കൊടുക്കും

ഇതൊരു
പരസ്യവാചകമല്ല

അമ്മയും നീയും
വായിക്കാന്‍ ആരും
പരസ്യം കൊടുക്കാറുമില്ല

^2007

ചൊവ്വാഴ്ച, ഫെബ്രുവരി 27, 2007


എന്‍റെ ഓമനേ - അറബ് കവിത

എന്‍റെ ഓമനേ
ജീവിതകാലം മുഴുവന്
‍ഞാന്‍ നിന്നെ വരക്കാന്
‍ശ്രമിക്കുകയായിരുന്നു

എത്രയോ തവണ ഞാന്‍
നിന്‍റെ മുമ്പില്‍ നിന്നു,
എല്ലാ ദിശകളില്‍ നിന്നും
നിന്നെ നിരീക്ഷിച്ചുകൊണ്ടു

തൂലിക സ്വന്തം മഷിയില്‍ മുക്കി
ആത്മാവില്‍ ബ്രഷുമായി

എന്‍റെ പ്രിയ
പഴയവള്‍ തന്നെ,
എന്നിട്ടും ഓരോ തവണയും
ഓരോ നോട്ടത്തിലും
നിന്നെ അദ്യം കാണുന്നതുപോലെ

ഒരു പൂവു
തല പുറത്തേക്കിട്ട് നോക്കുന്ന
ഒരു പൂപ്പാത്രം വരയ്ക്കുമ്പോള്‍
അതല്ലെങ്കില്‍ ഒരു പെണ്‍കുതിരയെ
ആണ്‍പൂച്ചയെയോ
പെണ്‍പൂച്ചയെയോ വരയ്ക്കുമ്പോള്‍
അതിമനോഹരമായ പ്രക്യതിദ്യശ്യം പകര്‍ത്തുമ്പോള്
‍സുന്ദരമായ എന്തും വരയ്ക്കുമ്പോള്‍
എപ്പോഴും ഓരോ ചെറിയ ചെറിയ വ്യത്യാസങ്ങള്

‍വെളിച്ചത്തിന്‍റെ പ്രക്യതമനുസരിച്ചു
വികാരത്തിന്‍റെ തോതനുസരിച്ചു
റിതുക്കളുടെ ഭേദമനുസരിച്ച്

എന്നാലോ എന്‍റെ ഓമനേ
ഓരോ തവണയും നിന്നെ കാണുമ്പോള്‍
ആദ്യം കാണുന്നതുപോലെ




എന്‍റെ ഓമനേ (അറബ് കവിത)
ഡോ.ഷിഹാബു ഗാനിം വിവര്‍ത്തനം: കുഴൂര്‍ വില്‍‌ത്സന്‍

ഞായറാഴ്‌ച, ഫെബ്രുവരി 25, 2007


വരും വരെ

ഉറങ്ങില്ല നിശ്ചയം
നീ വരും വരെ

എങ്കിലോ സ്വപ്നം കണ്ടിടാം
അതില്‍ നീ വന്നിടാം
അപ്പോളുറങ്ങിടാം

ഉണരില്ല നിശ്ചയം
നീ വരും വരെ


^ 1998, 2007

ബുധനാഴ്‌ച, ഫെബ്രുവരി 21, 2007


ആത്മാക്കള് ‍വീണ്ടും മരിക്കുന്ന ഒരിടത്തെ മൊഴിയനക്കങ്ങള്‍

എനിക്ക്‌ ഞാനെങ്കിലുമുണ്ട്‌
നിനക്കോ
നിനക്ക്‌ ഞാനെങ്കിലുമുണ്ട്‌
എനിക്കോ

എനിക്ക്‌ നീയെങ്കിലുമുണ്ട്‌....
കാതോര്‍ത്തു... ഇല്ല.

എനിക്ക്‌ എന്റെ നിന്നെ മാത്രം മതി
(അതു പോരെന്ന് ഉള്ളില്‍ നിന്റെ മാത്രം ഞാന്‍ കരയുന്നു)

നിന്നെ പിരിഞ്ഞു പോയവരുടെ
ഓര്‍മ്മയിലെ നീ
ചുണ്ടുകളിലെ നീ
വരികളിലെ നീ

ഓരോയിടങ്ങളിലും മരിച്ച്‌ മരിച്ക്‌

വന്നുചേരുന്നവരുടെ നീ
പിന്നെയുമാത്മാവായി..

ഇല്ല എനിക്കു നിന്നെ തന്നെ വിശ്വാസമില്ല
പിന്നെയല്ലേ എന്നെ

ആകെയുള്ള വിഷമം
ഇതെഴുതുമ്പോള് ‍നീ
വായിക്കുന്നില്ലല്ലോയെന്നാണു

വായിച്ച്‌
ചിരിക്കുകയോ
ചിന്തിക്കുകയോ
കരയുകയോ
ചെയ്യുമ്പോള്

‍ചിലപ്പോള് ‍മരിച്ചു പോലും പോയിക്കാണും

^ 2007