കുഴൂര്‍ വില്‍സന്റെ കവിതകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കുഴൂര്‍ വില്‍സന്റെ കവിതകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, ഏപ്രിൽ 04, 2017


കിടപ്പാടം


പാടത്തിന്റെ തീരത്ത്
വീട് വയ്ക്കണമെന്നായിരുന്നു


ഞാറു പോൽ
മുളയ്ക്കുന്നവക്കൊക്കെയും
മകളുടെ
പേരിടണമെന്നായിരുന്നു


കതിരിട്ട മക്കൾക്കൊപ്പം
മലർന്ന് കിടന്ന്
നിലാവ് കുടിക്കണമെന്നായിരുന്നു


കളകളേയും കാക്കകളേയും
കവിത തളിച്ച്
ഓടിക്കണമെന്നായിരുന്നു


എന്നിട്ടാണ്
വിതയും കതിരും 
കൊയ്ത്തും മെതിയുമില്ലാത്ത
കണ്ടത്തിൽ


ആറടിയുടെ
കിടപ്പാടവും നോക്കി
കമിഴ്ന്നു കിടക്കുന്നത്


ചിരിച്ച് ചിരിച്ചല്ലാതെ
കരഞ്ഞ് കരഞ്ഞ് കൊണ്ടും
മണ്ണ് കപ്പാമോ




മാർച്ച്‌. 25 .2017
കുഴൂർ

വ്യാഴാഴ്‌ച, ജൂൺ 04, 2015


ആ മരം ♠ മരക്കവിതകൾ ♠


ഈന്തപ്പനകൾ ചോദിച്ചു
തുറിച്ചു നോക്കുന്നതെന്തിന്
വിവർത്തന ശേഷമുള്ള
തെങ്ങുകളാണു ഞങ്ങൾ
മറന്നുവോ?
(തെങ്ങുകൾ)

കൊമ്പെത്താത്തവര്‍ക്കു വരെ
താഴ്ന്ന് താഴ്ന്ന് കൊടുക്കും
പിന്നെയും പിന്നെയും
ഒടിക്കാൻ

(രണ്ട് മരങ്ങൾ)

വന്നോളൂ
നിന്നോളൂ
പൊയ്ക്കോളൂ
എന്നല്ലേ ആര്യവേപ്പേ
നിന്റെയീ
നിന്ന നില്‍പ്പിലുള്ള
ഭാഷ

(രണ്ട് മരങ്ങൾ)

അപ്പാ,
നാനാജാതി മരങ്ങളുണ്ടെന്ന്
നീ പറയുമായിരുന്നു
മനുഷ്യരെ തൂക്കുന്ന കുരിശുകൾ
ഏത് മരം കൊണ്ടാണപ്പാ ?
(ആ മരം)
പതുക്കെ
അതു വാതിലാകും
ഉള്ളിൽ കയറിച്ചെന്നു
കസേരയായി ഇരിക്കും
ഷീണിച്ച് തളർന്ന്
കട്ടിലായി കിടക്കും
( ആ മരത്തിനു താഴെ ഞാനവളെ കാത്തിരിക്കുന്നു)
നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു
മഴയത്തും വെയിലത്തും നിലാവത്തും
ഞാനതിനു കാവൽ നിൽക്കും
കൈവെള്ളയിൽ അതിന്റെ
പച്ചയും കൊമ്പുകളും ഇലകളും
പച്ച കുത്തും


(നിനക്ക് പകരം )


ഗ്രാമത്തിൽ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സ്,
ക്ലിനിക്കിലെ ഡോക്ടർ, വഴിവക്കിലെ പൂവ്, തെക്കോട്ടൊഴുകുന്ന പുഴ,
തിരകളെണ്ണുന്ന കടൽ,
മഴ, എവിടത്തെയും ആകാശം സൂര്യൻ , ചന്ദ്രൻ
അല്ലെങ്കിൽ
വഴിവക്കിലെ ഒരാല്‍മരം
(അല്ലെങ്കിൽ വഴിവക്കിലെ ഒരാൽമരം )
എത്ര കാലമായി
ഇങ്ങനെ ഒരേ നില്പ്പില് നില്ക്കുന്നു
എന്ന് സങ്കടം തോന്നിയിട്ടാണ്
പുറകോട്ടാണെങ്കിലും
നിങ്ങളെ ഇങ്ങനെ
ഓടിക്കുന്നത്
(മരങ്ങൾ; ജീവിതത്തിൽ, കവിതയിൽ)
ചില മരങ്ങൾ
ചില മനുഷ്യരുടെ
ജീവിതങ്ങളെ
വേരു പിടിപ്പിച്ചതിന്റെ
തണൽ നല്കിയതിന്റെ
പ്രാണവായു നല്കിയതിന്റെ
കുരിശേറ്റിയതിന്റെ
ഓര്മ്മയിൽ
ഉള്ളം നടുങ്ങുകയും
അതിലേറേ
നനുത്തതാകുകയും
ചെയ്യുന്ന
ഈ നിമിഷത്തിൽ
(മരയുമ്മ)
ഒരിക്കൽ അതിൽ
ഒരു പൂവിന്റെ കുഞ്ഞുണ്ടായി
ആകെ സങ്കടമായി
തന്റെ ജന്മമോർത്ത്
അതിനു കരച്ചിൽ വന്നു
(പൂവിന്റെ കുഞ്ഞ്)
വെള്ളയുടുപ്പിട്ട് മന്ദാരം, വന്ന, രണ്ടും കൽപ്പിച്ച് മഹാഗണി ,കണക്കുകൾകൂട്ടുന്ന കരിവേലം,ജാക്കറാന്ത,കുമ്പാല ,കൂട്ടില്ലാതെ കൂവളം, കൂട്ടുകാരുടെ തോളത്ത് കൈയ്യിട്ട് കാട്ടുകമുക് ,കൊല്ലി,പരുവ, പരുവമരം, കള്ളച്ചിരിയുമായ് ക്യഷ്ണനാൽ,എനിക്കാരുമില്ലെന്ന് കൊക്കോ ,കോർക്ക് , പലകപ്പയ്യാനി,മാലയും വളയുമിട്ട് പവിഴമല്ലി, ഒറ്റയ്ക്ക് ഒരു മഴമരം,മാഞ്ചിയം, മുലക്കണ്ണുകാട്ടി മാതളം,ചെമ്മരം ,പശക്കൊട്ടമരം,മലവേമ്പ്, കണ്ണീരൊഴുക്കി ചമത, വട്ട, ഓടിത്തളർന്ന വട്ടക്കുമ്പിൾ, സിഗരറ്റ് വലിക്കുന്ന പൈൻ , പൊരിപ്പൂവണം,കാലുവെന്തതേരകം,തേമ്പാവ്,പല്ലിളിച്ച്ദന്തപത്രി,നരിവേങ്ങ,നവതി, പിറുപിറുത്ത് മഴുക്കാഞ്ഞിരം, അരയാഞ്ഞിലി, കാറ്റുമായി കളിച്ച് അരയാൽ
(എന്റെ കവിത വസന്തത്തോട് അതിന്റെ പേരു ചോദിച്ചു)
ഇക്കാലമത്രയും നട്ട് നനച്ച് വളർത്തിയ മരക്കവിതകളെ ഒരുമിച്ച് നിർത്തണമെന്നുണ്ടായിരുന്നു. ഇന്നാണത് നടന്നത്.  അതിവിടെ മുഴുവനായി വായിക്കാം

ബുധനാഴ്‌ച, മേയ് 21, 2014


മർവ മർവ


ഒന്നോർത്ത് നോക്കൂ
പതിനാലാമത്തെ ജന്മത്തിൽ
നിന്റെ പേരു മർവ
എന്നായിരുന്നില്ലേ ?
ആയിരുന്നു
ജന്മത്തിൽ
മർവ മർവ
എന്ന് വിളിച്ച്
എന്റെ ചുണ്ടുകൾ
തേഞ്ഞുപോയത്
നാവിന്റെ
ഒരു വശം തളർന്ന് പോയത്
ഒക്കെ
എനിക്കോർമ്മയുണ്ട്
അന്നൊക്കെ
നീയിടാറുള്ള
നീല ഫ്രോക്കില്ലേ
അതിപ്പോൾ
ഞാൻ കണ്ടു
എന്റെ ശവകുടീരം
തുടക്കുന്ന
ബംഗാളിപ്പയ്യന്റെ കയ്യിൽ
എന്റെ ശവകുടീരം
തുടച്ച് കഴിഞ്ഞ്
അവൻ
അടുത്തതിലേക്ക്
നീങ്ങിയപ്പോൾ
ഞാനവനെ തടഞ്ഞു
അത് കൊണ്ട്
മറ്റൊരു കുടീരവും
തുടയ്ക്കരുതെന്ന് പറഞ്ഞു
അവനു
കാര്യം മനസ്സിലായെന്ന് തോന്നുന്നു
അവനത്
എന്റെ നെഞ്ചിൽ തന്നെ
ഇട്ടിട്ട് പോയി
ഇപ്പോൾ
അതിനുള്ളിലൂടെ
ആകാശം കാണുകയാണു
മർവ മർവ
നീ ഒരു കിളിയായി
എന്റെ ആകാശത്ത് കൂടെ
പറന്ന് കളിക്കുന്നു
തെളിഞ്ഞ് നോക്ക്
ഞാനെന്റെ
നെഞ്ചിൽ
നിനക്കുള്ള
നെന്മണികൾ
വിതറിയിരിക്കുന്നു

(വയലറ്റിനുള്ള കത്തുകളിൽ നിന്ന്)


ബുധനാഴ്‌ച, മേയ് 14, 2014


തിന്താരു

വൈകിട്ട് നാലരമണിയോടെ
ഞാൻ കേന്ദ്രഭരണപ്രദേശമായ
കാരയ്ക്കലിലേക്ക് പോയി

നാഗപട്ടണമെത്തിയപ്പോൾ പതിവിലും ക്ഷീണിതനായി  കാണപ്പെട്ട ഡ്രൈവറോട് ഞാൻ കടുപ്പത്തിൽ ഒരു ചായ കുടിക്കാൻ ആവശ്യപ്പെട്ടു. മനസ്സില്ലാമനസ്സോടെ അയാൾ ചായ കുടിക്കുന്നതിനിടയിൽ കടുപ്പത്തിലുള്ള ചായ ഇഷ്ടമില്ലാത്ത ഞാൻ ഇടുങ്ങിയ വഴികളിലൂടെ പോകുന്ന പശുക്കളെ  നോക്കി. പക്ഷേ പശുക്കൾ എന്നെ നോക്കിയില്ല. ഞാൻ നോക്കി നിന്ന പശുക്കൾ. എന്നെ തിരിഞ്ഞുനോക്കാതിരുന്ന പശുക്കൾ. ഒരു പരിചയവും ഇല്ലാത്ത ഒരു തമിഴ്ഗ്രാമത്തിൽ ഇല്ലാത്ത ബന്ധങ്ങൾ എത്ര പെട്ടെന്നാണു രൂപപ്പെടുന്നതെന്നറിഞ്ഞ് എനിക്ക് ചെറുതായി ശ്വാസം  മുട്ടി. ഞാനൊരു സിഗരറ്റു കൂടി കത്തിച്ചു. ശ്വാസം മുട്ടൽ തോന്നിത്തുടങ്ങിയാൽ അപ്പോൾ തന്നെ സിഗരറ്റ് കത്തിക്കണമെന്ന് കുറിപ്പെഴുതി തന്ന അസാമാന്യ അഴകുള്ള ബ്രിട്ടനിലെ ആ ഡോക്ടറെയോർത്തു. നാശം. ഇല്ലാത്ത ബന്ധങ്ങളുടെ പേരിൽ ശ്വാസം മുട്ടൽ തുടങ്ങുമ്പോൾ അതിനു മരുന്നായി സിഗരറ്റു കത്തിക്കുമ്പോൾ അതാ വരുന്നു നിര നിരയായി ഓരോരോ ബന്ധങ്ങൾ.

എനിക്ക് കടുപ്പത്തിലുള്ള ചായകളോട് വെറുപ്പ് തോന്നി. ഇടുങ്ങിയ വഴികളിലൂടെ പോയ പശുക്കളോട് നല്ല ഈർഷ്യ തോന്നി. അവയുടെ ചെറുതല്ലാത്ത അകിടുകളോട് ചുമ്മാ വൈരാഗ്യം തോന്നി. ഒരിക്കിലിതു പോലെ അകിടുകളോട് പ്രതികാരം തോന്നിയ ഒരു നട്ടുച്ച മുന്നിൽ ഉദിച്ചു. അന്ന് അറുത്തെറിഞ്ഞ അകിടുകളുടെ ചോരപ്പാടുകൾ കൈകളിലും കാൽകളിലും മുതുകിലും അടിവയറ്റിലും തെളിഞ്ഞു.

എനിക്ക് ഒന്ന് കൂടി കടുപ്പമുള്ള ചായകളോട് വെറുപ്പ് തോന്നി. ഡ്രൈവർ ചൂടും കടുപ്പവുമുള്ള ചായ മൊത്തിമൊത്തി കുടിക്കുകയാണു. അയാളോട് കടുപ്പമുള്ള ചായ കുടിക്കാൻ പറഞ്ഞ നിമിഷത്തെ ഞാൻ വെറുത്തു. അതിനായി ഉപയോഗിച്ച വാക്കുകളെ വെറുത്തു. അതിനായി ഉപയോഗിക്കാൻ വച്ച വാക്കുകളോടു പോലും ഈർഷ്യയായി

പിന്നെ ഇടങ്ങിയ വഴിയിൽ  പച്ചകുത്താനിരിക്കുന്നവരെ നോക്കി. ഒന്ന് പച്ചകുത്തിയാൽ എങ്ങനെയിരിക്കും എന്നാലോചിച്ചു. പച്ച കുത്താൻ മാത്രം എന്താഴമാണുള്ളതെന്ന് ഓർത്തെടുക്കാൻ നോക്കി

ഇഷ്ടമുള്ള ആൾ
ഇഷ്ടമുള്ള പേരു
ഇഷ്ടമുള്ള ഇടം
ഇഷ്ടമുള്ള അക്കം
ഇഷ്ടമുള്ള അക്ഷരം
ഇഷ്ടമുള്ള ഓർമ്മ

എനിക്ക് നല്ല ഇഷ്ടക്കേടു തോന്നി. ചുമലിൽ അമ്മയുടെ പേരു പച്ചകുത്തിയാലോ എന്നാലോചിച്ചു. എന്നെ കാണാതായാൽ അമ്മയുടെ പേരു വച്ച് ആളുകൾ എന്നെ കണ്ടുപിടിക്കുന്നതോർത്ത് നല്ല രസം തോന്നി. അതിൽ പരിചയമില്ലാത്ത മറ്റു പെണ്ണുങ്ങൾ ഉമ്മ വയ്ക്കുമല്ലോ എന്നോർത്തപ്പോൾ സങ്കടമായി. നാശം എനിക്കാകെ സങ്കടമായി. എനിക്ക് കടുപ്പമുള്ള ചായകളോടും ആ ഇടുങ്ങിയ വഴിയോടും ഒടുക്കത്തെ കലിപ്പ് വന്നു. ഞാനൊരു  സിഗരറ്റു കൂടി കത്തിച്ചു. അപ്പോൾ ചുമലിൽ അമ്മയുടെ പേരു കുത്തിയ ഞാൻ നിന്ന നിൽപ്പിൽ നിന്നഴുകി. അത് ചീഞ്ഞ് നാറി.  ആ ഇടുങ്ങിയ വഴിയിൽ നിന്ന പശുക്കളും ആളുകളും ഞാൻ പറയാതിരുന്ന ആടുകളും ഓടിപ്പോയി. പൊടുന്നനെ ഡ്രൈവർ വന്ന് സർ നമുക്കിവിടെ നിന്ന് പോകാമെന്ന് പറഞ്ഞു. എനിക്ക് അയാളുടെ ഉള്ളിൽ കിടക്കുന്ന കടുപ്പമുള്ള ചായയോടും പോലും നല്ല കടുപ്പം തോന്നി

ഒരു കണക്കിനു ഞങ്ങൾ കാരയ്ക്കലിലെത്തി. അതെ വൈകിട്ട്  ആറരമണിയോടെ കേന്ദ്രഭരണപ്രദേശമായ കാരയ്ക്കലിൽ.

മുൻപൊന്നും ഞാനിവിടെ വന്നിട്ടില്ലെങ്കിലും ആ ബാറിന്റെ അതേ മൂലയിൽ അതേ കസേരയിൽ ഞാനിരുന്നു. അതേ വിളമ്പുകാരൻ എനിക്ക് വീഞ്ഞൊഴിച്ചു തന്നു.

വീഞ്ഞൊഴിച്ചു കൊണ്ടിരുന്നു
വീഞ്ഞൊഴിച്ചു കൊണ്ടിരുന്നു
വീഞ്ഞൊഴിഞ്ഞുകൊണ്ടിരുന്നു
വീഞ്ഞൊഴിഞ്ഞുകൊണ്ടിരുന്നു
വീഞ്ഞഴിഞ്ഞുകൊണ്ടിരുന്നു
വീഞ്ഞഴിഞ്ഞുകൊണ്ടിരുന്നു

മുഴുവനായി അഴിഞ്ഞയെന്നെ തപ്പിവാരിയെടുത്ത്കൊണ്ട് പോയത് ഒരു ഡച്ചുകാരിയാണു. അവൾക്കെന്നെക്കാൾ പ്രായം കൂടുതലായിരുന്നു. അവളുടെ മുറിയിലാകട്ടെ വെളിച്ചവുമുണ്ടായിരുന്നില്ല. കുഞ്ഞിനെ കുളിപ്പിക്കുന്ന വയറ്റാട്ടിമാർ കണ്ടാൽ അസൂയ തോന്നും മട്ടിൽ അവളെന്നെ ഇളംചൂടുവെള്ളത്തിൽ കുളിപ്പിച്ചു. ഇടയ്ക്കെണീറ്റ് പേരു  ചോദിച്ചപ്പോഴൊക്കെ അവളെന്റെ ചുണ്ടുകൾ ചുണ്ടുകളാലടച്ചു. ഒരു പാട് തവണ അത് ആവർത്തിച്ചപ്പോൾ എനിക്കവളുടെ പേരു ഉമ്മയെന്ന് അർത്ഥമുള്ള എന്തോ ആണെന്ന വിചാരമുണ്ടായി. ചുണ്ടുകൾ കൊണ്ടല്ലാതെ അവൾ ഒരക്ഷരം മിണ്ടിയതുമില്ല

അഴിഞ്ഞ വീഞ്ഞ്. ഇളം ചൂടുള്ള വെള്ളം. ചുണ്ടുകളുടെ നിർത്താതെയുള്ള വർത്തമാനം. ചുണ്ടുകൾ കഴച്ചുവെങ്കിലും അരക്കെട്ടിൽ നിന്ന് എന്റെ പിറുപിറുക്കൽ ഞാൻ കേട്ടു. അവളും കേട്ടിരിക്കണം. അവളെന്റെ ലിംഗത്തിൽ തൊട്ടു. ഇതെന്തൊരാളാണു എന്നർത്ഥം വരുന്ന എന്തോ ഒരു  തമാശ  പറഞ്ഞു. തഞ്ചാവൂരിലെ കടലിൽ നിന്നും കളഞ്ഞുകിട്ടിയതാണെന്നും ശിൽപ്പികൾ ആരോ ഉപേക്ഷിച്ച ഏതോ കൊടിമരമാണെന്നും ഞാൻ പറഞ്ഞു. കൊടിമരമെങ്കിൽ ഇനി ഉത്സവം തന്നെയെന്നവളും പറഞ്ഞു

ഉത്സവമായിരുന്നു.
ഉത്സവത്തോടുത്സവം
കരിവളകൾ ചാന്തുകൾ റിബ്ബണുകൾ
ഹൈഡ്രജൻ ബലൂണുകൾ
കറകറക്കിയ പമ്പരം
ഉത്സവം തന്നെയായിരുന്നു
ഉത്സവത്തോടുത്സവം

ആളൊഴിഞ്ഞ ഉത്സവപ്പറമ്പിനെപ്പോലെ അലമ്പായ ഉപമ മറ്റൊന്നില്ലാത്തതിനാൽ. ഏതെങ്കിലും സമയത്ത് കേന്ദ്രഭരണപ്രദേശമായ കാരയ്ക്കലിൽ നിന്ന് തിരിച്ച് പോരുന്നു.  ആ ടാക്സി ഡ്രൈവറെ ഞാൻ വഴിയിൽ ഉപേക്ഷിച്ചു. അത് എനിക്ക് കടുപ്പമുള്ള ചായ ഇഷ്ടമില്ലാത്തതിനാൽ മാത്രമായിരുന്നില്ല. അയാളുടെ പേരു തിന്താരു എന്നായിരുന്നില്ല

തിന്താരു എന്ന് പേരില്ലാത്ത ഒരു ഡ്രൈവറെ എനിക്ക് ഇനി ഒരിക്കലും സഹിക്കാനുമാകില്ല

ഞായറാഴ്‌ച, ജൂൺ 01, 2008


മെയ് 29 ആറ് മണി കഴിഞ്ഞ് 32 മിനിറ്റ്


വഴിയരികില്‍ മരം
പൂത്ത് നില്‍ക്കുന്നത് കാണുമ്പോഴുള്ള
ഒരിത് പോലെ

വളരെ വയസ്സായ സ്ത്രീ
ചിരിക്കുന്നത് കാണുമ്പോള്‍
ഉണ്ടാകുന്ന ഒരത് പോലെ

പുലര്‍ച്ചെ ഒരൊച്ച കേട്ടപ്പോള്‍
ഒരിത്, ഒരത്

വിളിക്കാതെ മംഗളകര്‍മ്മങ്ങള്‍ക്ക്
കയറി വരുന്ന സ്ന്ന്യാസിയെക്കണക്കെ
കണ്ണുനീര്‍

ഇരിക്കാന്‍ വയ്യ
നടക്കാന്‍ വയ്യ
ആഹ്ലാദത്തിന്റെ പൊറുതികേട്

എന്തൊക്കെയോ ചെയ്യണമെന്ന്
കരുതി കരുതി ഒന്നും ചെയ്യാതെ
ആഹ്ലാദത്തിന്റെ വലിയ ഐസ് കട്ട

പോര,
ആനന്ദത്തിന്റെ മഞ്ഞുമല

ചൊവ്വാഴ്ച, ജനുവരി 29, 2008


അല്ലെങ്കില്‍ വഴിവക്കിലെ ഒരാല്‍മരം

ആരുടേയുമല്ല, എന്നെ വിടൂ
ഞാന്‍ ആരുടേയുമല്ല , എന്നെ വിടൂ
പ്ലീസ് എന്നെ വിടൂ

ഉണ്ടായപ്പോള്‍ അപ്പനുമമ്മയും വിളിച്ചു
എന്റെ മകന്‍ എന്റെ മകന്‍
ഞങ്ങളുടെ മകന്‍

അന്നുറക്കെ കരഞ്ഞത് എന്നെ വിടൂ വിടൂ
ഞാനാരുടേതുമല്ലെന്നും പറഞ്ഞാണ്‍, അല്ല
ഞാനാരുടേതുമല്ല

മമ്മോദീസ മൂക്കുമ്പോള്‍ കരഞ്ഞതും അതിനാണ്‍
എന്നെ വിടൂ എന്നെ വിടൂ

ഞാന്‍ ക്ര്യിസ്ത്യാനിയുടേതല്ല
ഹിന്ദുവിന്റേതല്ല ജൂതന്റെയും ബുദ്ധന്റേയുമല്ല
എന്നെ വിടൂ എന്നെ വിടൂ എന്നാണ്‍ ഞാനന്ന് കരഞ്ഞത്
ഞാന്‍ ആരുടേയുമല്ല.

ഞാന്‍ എന്റേതല്ല

ഞാന്‍ ആരുടേയുമല്ല, നിന്റേതുമല്ല
ആരുടേയുമല്ല

ചുംബനത്തിനോ, വിവാഹത്തിനോ, മരണത്തിനോ
എന്റെ മേല്‍ യാതൊരവകാശങ്ങളുമില്ല
ആരുടേതുമല്ലാതായിരിക്കലാണ്‍ എനിക്ക് ജീവിതം

പബ്ലിക്ക് ബൂത്തിലെ ടെലഫോണ്‍
കഫേയിലെ കമ്പ്യൂട്ടര്‍, നിരത്തിലെ റഷ്യക്കാരി
ചായക്കടയിലെ കപ്പ്, പരാതിപ്പുസ്തകത്തിലെ പേന

ഗ്രാമത്തില്‍ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സ്,
ക്ലിനിക്കിലെ ഡോക്ടര്‍, വഴിവക്കിലെ പൂവ്, തെക്കോട്ടൊഴുകുന്ന പുഴ,
തിരകളെണ്ണുന്ന കടല്‍,
മഴ, എവിടത്തെയും ആകാശം സൂര്യന്‍ , ചന്ദ്രന്‍

അല്ലെങ്കില്‍
വഴിവക്കിലെ ഒരാല്‍മരം

ചൊവ്വാഴ്ച, ഡിസംബർ 04, 2007


നൃത്തം

കോര്‍ണേഷിലെ ഉദ്യാനത്തില്‍
കമ്പിവലയിട്ട മൈതാനത്തില്‍
അറബ് കൌമാരം പന്ത് തട്ടുമ്പോള്‍
ചാരെ കല്ബ‍ഞ്ചിലിരിക്കുന്ന
ഒരു സുഡാന്കാരനു
കാലുകള് പൊരുപൊരുക്കുന്നു

ഗോളടിക്കാനറിയുന്നവന്
പന്ത് തട്ടാനുള്ള വിശപ്പാണ്
ഏറ്റവും വലിയ വിശപ്പെന്ന് കരയുന്നു

ഞാനോ ? എനിക്ക് പേരില്ല

പ്രളയത്തില്
വഞ്ചിയും വലയും നഷ്ട്ടപ്പെട്ട് നീന്തുമ്പോള്
കൂറ്റന് സ്രാവുകളുടെ കൂട്ടത്തെക്കണ്ട്
ശരീരം തരിക്കുന്ന മുക്കുവന്

നഴ്സറിക്കുട്ടികള്ടെ നടുവില്
വാവിട്ട് കരയുന്ന തങ്കക്കുടമൊന്നിനെക്കണ്ട്
മാറ് ചുരക്കുന്ന കന്യാസ്ത്രീ

ഒട്ടകപ്പുറത്ത്
മരുഭൂമിയില് ഇഴയുന്ന
നീന്തല്ക്കാരന്

മറ്റൊന്നുമെനിക്കുവേണ്ട
പന്തും എതിരാളികളും മാത്രം
ആയിരങ്ങളോ പതിനായിരങ്ങളോ വരട്ടെ
ഗോള്മുഖം
എത്ര വിനാഴിക അകലെയാകട്ടെ
മറ്റൊന്നുമെനിക്ക് വേണ്ട

ഒരിക്കല്‍, പത്താം നിലയില്‍
സിമന്റ് ചുമക്കുമ്പോള്‍
ഒരു നിമിഷം
ഒരു നിമിഷം
സൂര്യന്‍ വലിയൊരു പന്തായി പ്രലോഭിപ്പിച്ചു

ആകാശമൈതാനത്ത്
തട്ടി തട്ടി മുന്നേറുമ്പോള്‍
കിട്ടിയ അടിയുടെ പാട് മുതുകത്ത്

ആര്‍ക്കും തട്ടാവുന്ന പന്തുകളുണ്ട്

ഇല്ല എല്ലാ മുന്നേറ്റങ്ങളും
ഗോളുകളാകുന്നില്ല
സ്വപ്നത്തിലായാലും ഫൌളാകാത്ത
കളികളുമില്ല

മുന്നിലെ മൈതാനത്തിപ്പോള്‍
അറബിക്കുട്ടികളില്ല

പന്ത്,പന്ത്,പന്ത് മാത്രം

അത് ഒറ്റയ്ക്ക്
അങ്ങോട്ടുമിങ്ങോട്ടും പായുന്നു
പുറത്തേയ്ക്കോടുന്നു
ഗോള്‍മുഖത്തേയ്ക്ക് കുതിയ്ക്കുന്നു
ചിലപ്പോള്‍ എവിടെയോ ഒളിയ്ക്കുന്നു

ഏറ്റവും ഏകാന്തമായി
അതിലേറെ രഹസ്യമായി
പന്ത് എന്നെ നോക്കി ചിരിച്ചു
ജന്മാന്തരങ്ങളുടെ
ഒരു പിടച്ചില്‍ കാല്‍ വിരലുകളില്‍

പന്തും കാലുകളും
മൈതാനമൊഴിഞ്ഞാറെ
സന്ധ്യയ്ക്കും രാത്രിയ്ക്കുമിടയില്
രണ്ട് കാലുകള്
നൃത്തം ചെയ്യാന്‍ തുടങ്ങി

ഞായറാഴ്‌ച, നവംബർ 11, 2007


മുറിച്ച് കടക്കല്‍

റോഡ് മുറിച്ച് കടക്കുകയായിരുന്നു

മറ്റെന്തും മുറിക്കുന്നത് പോലെയല്ല
ഒരു ട്രെയിലര്‍
പല കഷണങ്ങളായിവീതം വയ്ക്കുകയോ
ഹമ്മര്‍
ഒരു നിമിഷം കൊണ്ട് അജ്ഞാതനാക്കുകയോ
ഒരു പാട്ട വണ്ടി
കാലോ കയ്യോ എടുത്ത് കൊണ്ട്
പോവുകയോ ചെയ്യാം

വാഹനാപകടത്തില്‍ മരിയ്ക്കണമെങ്കില്‍
ഇഷ്ട്ടമുള്ള ചുവന്ന ലാന്‍സര്‍കാര്‍ തന്നെ
വരണമെന്നത് അന്ത്യാഭിലാഷമായാലും
ഏത് കോടതി കേള്‍ക്കാനാണ്

റോഡിനപ്പുറം ഒരു വേപ്പ് മരമുണ്ട്
അതില്‍ കരിംപച്ച ഇലകള്‍ കാണുന്നുണ്ട്
ഇല്ല, കയ്പ്പ് കാണുന്നില്ല
കാണുമായിരിക്കും

റോഡ് മുറിച്ച് കടക്കേണ്ടതുണ്ട്
എന്നിട്ട്
അക്കരെ ആ പച്ചയ്ക്ക്
കീഴെ അല്‍പ്പം നില്‍ക്കേണ്ടതുണ്ട്
ആ കിളികള്‍ ഓടിപ്പോകേണ്ടതുണ്ട്
(അങ്ങനെ പറക്കണ്ട)
പോയ പോലെ തന്നെ തിരിച്ച് വരേണ്ടതുണ്ടു

എന്നിട്ടോ, മുറിച്ച് കടന്നത് റോഡല്ലേ
അതിന്റെ ഒരു ഇത് ഇല്ലാതിരിക്കുമോ ?


റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍
ഒരു ട്രെയിലര്‍വന്നു
അതിന്റെ ഡ്രൈവര്‍ഒരു തമിഴനായിരുന്നു

ഹമ്മര്‍വന്നു
അതില്‍ഒരച്ഛനും അയാളുടെ കൂട്ടുകാരനും
അമ്മയും രണ്ട് കുഞ്ഞുങ്ങളും ഉണ്ടായിരുന്നു

ആ കുഞ്ഞു ഉറക്കെ പാട്ട് പാടുകയായിരുന്നു
കൂട്ടുകാരന്‍ അയാളുടെ കൂട്ടുകാരിയെ
ഓര്‍ത്തിരിക്കുകയായിരുന്നു

പാട്ട വണ്ടിയും വന്നും
അതില്‍അടുത്ത നൂറ്റാണ്ടിലേക്ക് കരുതി വച്ച
വീഞ്ഞ് കുപ്പികളായിരുന്നു

എന്നിട്ടോ
ട്രെയിലര്‍പല കഷണങ്ങളാക്കി വീതം വച്ചു
ഹമ്മര്‍ഒരു നിമിഷം കൊണ്ട് അജ്ഞാതനാക്കി
പാട്ട വണ്ടി
രണ്ട് കയ്യും, ഒരു കാലും
രണ്ട് കാതുകളും എടുത്ത് കൊണ്ട് പോയി

ഇപ്പോള്‍ അവിടെ നിന്ന്
ഇങ്ങോട്ട് നോക്കുന്നത്
അവിടെ എത്തിയ ആളോ
ഇവിടെ നിന്നിരുന്ന ആളോ
റോഡ് മുറിച്ച് കടന്ന ആളോ
തിരിച്ച് വരേണ്ട ആളോ ?

ഞായറാഴ്‌ച, ജൂലൈ 15, 2007


ശരീരമേ ശരീരമേ ശരീരത്തിന്റെ ആത്മാവേ...

ശരീരമേ, ഇന്നലെ നീ മിഴുങ്ങിയ
ചെറുമീനുകള്‍

അതു തന്നെ

അല്ലാതെ ഈ പൂച്ച
ഇന്ന് മൂന്നാം തവണയും
നിന്ന് ചുറ്റുന്നതിനു
മറ്റ് കാരണങ്ങളൊന്നുമില്ല

ഇന്നലെ മിഴുങ്ങിയ മീനുകളെ,
പിടക്കാതെ
ആ പൂച്ചയുടെ ഉണ്ടന്‍ കണ്ണുകള്‍

അകന്നു പോകുന്ന വരെയെങ്കിലും
ഉദരമേ നിന്റെ തിരമാലകളുടെ
ചെറുചലനങ്ങളാല്‍ ഉലയ്ക്കാതെ

ശരീരമേ ശരീരമേ
കടല്‍ക്കരയില്‍ സൂക്ഷിച്ച്

പണ്ട് ഉള്ളില്‍ കയറിയ
മീനുകളെല്ലാം
ജന്മദേശം കണ്ട് കുതിച്ചാല്‍
അവരുടെ കൂട്ടുകാര്‍
ഓരോ കോശങ്ങളിലും
മുട്ടിനോക്കിയാല്‍
ശരീരമേ നിന്റെ ശരീരം
ഒരു കരയില്‍ നിറയെ
മീനുമ്മകളുമായി അടിഞ്ഞാല്‍

ശരീരമേ
നീ കൊതിയോടെ നോക്കിയതെല്ലാം
വിശപ്പോടെ
വലിച്ച് വാരി തിന്നതെല്ലാം
ആര്‍ത്തിയോടെ
വെട്ടിവിഴുങ്ങിയതെല്ലാം
പതുക്കെ പതുക്കെ നുണഞ്ഞതെല്ലാം
എപ്പോഴെങ്കിലും
മുന്നിലവതരിച്ചാല്‍

അവതരിച്ചാല്‍

ശരീരമേ ശരീരമേ
കുഞ്ഞുങ്ങളെ കാണുമ്പോള്‍
മുപ്പതാണ്ട് മുന്‍പത്തെ
മുലപ്പാല്‍ പുറത്തേക്കു പരന്നാല്‍
കയിലപ്പവും, കരള്‍ വറുത്തതും
കുഞ്ഞ് വായകളെ തേടിയിറങ്ങിയാല്‍

കുടിച്ച മദ്യമെല്ലാം കൂട്ടുകാരെ
കാണുമ്പോള്‍ ചാടിയിറങ്ങിയാല്‍
പാതിരാവില്‍ കൂവിത്തിമിര്‍ത്താല്‍
ആരും കേള്‍ക്കാതെ ഒരു തെറിക്കവിത ചൊല്ലിയാല്‍

ശരീരമേ
ഒരു നട്ടുച്ചയില്‍ പ്രിയപ്പെട്ട നഗരത്തില്‍
രണ്ട് മുലക്കണ്ണുകള്‍ വെളിപ്പെട്ട്
പിന്നെയും പ്രകാശം പരത്തിയാല്‍
ആ മണം കേട്ട്
പിന്നെയും തൂവിപ്പോയാല്‍

എന്തെങ്കിലുമൊക്കെ കണ്ട്
ഉമിനീരും, വിയര്‍പ്പും, നനവുകളും
പുറത്തെയ്ക്ക് കുതിച്ചാല്‍

ശരീരമേ ശരീരമേ
പച്ചപ്പു കണ്ട് ഉള്ളിലെ പശുക്കളും പോത്തുകളും എരുമകളും
മുയലുകളും മറ്റും മേയാനിറങ്ങിയാല്‍
തവളകള്‍ മഴക്കാറ് കണ്ടു പേക്രാന്‍ തുടങ്ങിയാല്‍
ഉള്ളില് ചേക്കേറിയ കൊക്കും, കാക്കയും
ആകാശം കണ്ട് പറന്നാല്‍

ആ പിടയെ കണ്ട് പൂവന്
മുറ്റത്തേക്ക് കുതിച്ചാല്‍
ശരീരമേ ശരീരമേ
ഉള്ളിലെ മീനുകളും, ജന്തുക്കളും, കിളികളും
ഒരുമിച്ച് പുറത്ത് കടന്നാല്‍

ശരീരമേ ശരീരമേ
ശരീരത്തിന്റെ ആത്മാവേ...

ബുധനാഴ്‌ച, മേയ് 16, 2007


അജ്മാനിലെ കടപ്പുറത്ത്

വീണ്ടുമൊരു കടല്‍ത്തീരം
കാല്‍വിരലുകള്‍ നനയിച്ചു കുട്ടിക്കാലം

മായ്ക്കുന്നില്ലവള്‍
കടലമ്മ കള്ളിയെന്നെഴുതിയിട്ടും

കാത്തിരുന്നു മുഷിഞ്ഞപ്പോള്‍
മൊഴിഞ്ഞൂ ഉള്ളിലെ മുതിര്ന്നയാള്‍

മലയാളമറിയാത്ത പെണ്ണാണ്‍
വിവര്‍ത്തനം ചെയ്യണം

^2006

ഞായറാഴ്‌ച, ഏപ്രിൽ 01, 2007


കണ്ണ്

ഏതാണ്ട്‌ ഇത്‌ പോലൊരു
ദിവസമായിരുന്നു
രാമചന്ദ്രനെയും ശിവനേയും
പൊട്ടിമേരിയേയും ഒറ്റയ്ക്കാക്കി
ആറാം ക്ലാസ്സില്‍ പിന്നെയുമിരുത്തി
അവര്‍ 43 പേര്‍
7-A യിലേക്ക്‌ വരിവരിയായിപ്പോയത്‌

അന്ന് വരാതിരുന്ന ആ കരച്ചില്
‍ഇപ്പോള്‍ എവിടെ നിന്ന് വരുന്നു

രാമചന്ദ്രന്‍ അന്നു പണിക്കു പോയിരുന്നു
ശിവന്റെയമ്മ പിച്ചക്കാരിയായിരുന്നു
പൊട്ടിമേരിക്ക്‌ പേരില്‍ തന്നെയുണ്ടായിരുന്നു

എനിക്കെന്തിന്റെയായിരുന്നു കുറവ്‌

മീനാക്ഷി ടീച്ചര് ‍അന്ന് ചോദിച്ചതുമിതാണു
അമ്മയായിരുന്നുവെങ്കില്‍
ഒന്നു പോയെന്നെങ്കിലും
ഉത്തരം നല്‍കാമായിരുന്നു

മീനാക്ഷിടീച്ചറുടെ വലതു മുല
ക്യാന്‍സര്‍ വന്ന്
മുറിച്ചുകളഞ്ഞത്‌ പിന്നീടാണു


കണ്ണ്‍ പറ്റിയതാണു ടീച്ചറേ


ഉത്തരം ശരിയായെങ്കില്
‍മാര്‍ക്ക്‌ തന്നെന്നെ ഏഴിലേക്ക്‌ പറഞ്ഞുവിട്‌


^2007

തിങ്കളാഴ്‌ച, ഫെബ്രുവരി 12, 2007


എന്നെയറിയില്ല

അയാള്‍ക്കെന്നെയറിയില്ല
എനിക്കയാളെയും

ഞങ്ങള്‍ക്കിടയില്‍
ഒരു തടാകമുണ്ട്‌
അതില്‍ നിറയെ മീനുകളും

ആ മീനുകള്‍ അയാളുടേതല്ല
എന്റേതുമല്ല

ആ മീനുകള്
‍ഞങ്ങളുടേതല്ല എന്നുള്ളതാണു
ഞാനും അയാളും തമ്മിലുള്ള ഒരു ബന്ധം

ആ തടാകത്തില്‍ ആകാശം വീണു കിടക്കുന്നുണ്ട്‌
അതിലെ മേഘച്ചെരുവുകളിലൂടെ
മീനുകള്‍ ഊളിയിടുന്നതെനിക്കു കാണാം
വീണുകിടക്കുന്ന മേഘങ്ങളെ
ചെറുതായെങ്കിലും അനക്കുന്നതു
മീനുകള്‍ തന്നെ

കിളികളെ പേടിയില്ലാത്ത
മീനുകളുണ്ടാകുമോ
വേണമെങ്കില്‍ തടാകത്തിലെ ആകാശത്തില്‍ നോക്ക്‌

ഇതെല്ലാം അയാള്‍ കാണുന്നുണ്ടാകുമോ
എന്നായി എന്റെ വിചാരം
എന്റെ വിചാരങ്ങള്
‍അയാളറിയുന്നുണ്ടാകുമോയെന്നും

അയാള്‍ തടാകത്തില്‍
കണ്ടതെന്തെന്നു സങ്കല്‍പ്പിക്കാന്
‍എനിക്കായില്ല
അതിനു സമയം കിട്ടിയതുമില്ല

ആ എന്തെങ്കിലും വിചാരിക്കട്ടെ

അയാളുടെ കയ്യില്‍
ഒരു സിഗരറ്റുണ്ട്‌
എന്റെ കയ്യിലും സിഗരറ്റുണ്ടെന്നുള്ളതാണു
ഞങ്ങള്‍ തമിലുള്ള മറ്റൊരു ബന്ധം

എന്റെ സിഗരറ്റിന്റെ പുകയും മേഘങ്ങളും
സൗഹൃദത്തിലാണെന്നാണു എന്റെ വിചാരം
അതു കൊണ്ടാണല്ലോ ഞാന്‍
തടാകത്തില്‍
ചത്തുമലച്ചു കിടക്കുന്ന
മേഘങ്ങളെയോര്‍ത്തു ദുഖിക്കുന്നതു

അയാളുടേതങ്ങനെയല്ല
മുഖം കണ്ടാലറിയാം
ദുഖങ്ങളേയില്ല അയാള്‍ക്കു

ബോറടിച്ചിട്ടായിരിക്കും
അയാള്‍ സിഗരറ്റ്‌ വലിക്കുന്നത്‌

അയാള്‍ എന്നെക്കാള്‍ കറുത്തിട്ടാണു
അതും ഒരു ബന്ധം തന്നെ
പക്ഷെ അയാള്‍ക്കറിയില്ല
ഞാന്‍ വെളുത്തതാണെന്നു
കറുത്തതായി അഭിനയിക്കുകയാണെന്നു

അയാളും ചിലപ്പോള്‍വെളുത്തായിരിക്കും ഇരുന്നിരുന്നതു
അമ്മ മറന്നു വച്ചപ്പോള്‍ കറുത്തതാകുമോ

ആകില്ലഅയാള്‍ കറുത്തതു തന്നെ

ആകാശം വീണുകിടക്കുന്ന
മേഘങ്ങളുടെ തടാകം
മേഘങ്ങളുമായികൂട്ടുകൂടി നടക്കുന്ന
എന്റെ പുകച്ചുരുളുകള്‍

കറുത്തതല്ലാത്ത ഞാന്‍


^ 2006

ചൊവ്വാഴ്ച, ഫെബ്രുവരി 06, 2007


12 വര്‍ഷം പഴക്കമുള്ള ആകാശം കടല്‍ കാട്‌

12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്‌.

അതിന്റെ തിരിയാനിടമില്ലാത്ത
സിറ്റൗട്ടിലിരുന്ന്‌ ആകാശം കണ്ടു.

ആ ആകാശംആകാശത്തേക്കാള്‍ നിറഞ്ഞു
ഇപ്പോള്‍ താഴേയ്ക്കു ചാടുമേയെന്ന്‌
നക്ഷത്രങ്ങള്‍ കുതറി.

അവസാന ബെല്ലടിച്ചിട്ടും
സ്കൂളിലേക്കോടാതെ കുട്ടികള്‍
മാവിന്‍ചുവട്ടില്‍ നില്‍ക്കുംപോലെ
ഞങ്ങള്‍ താഴെ.

കാറ്റെപ്പോള്‍ വേണമെങ്കിലും വരും.

12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്‌.

അതിന്റെ പുകയും മണവും നിറഞ്ഞ
അടുക്കളയിലിരുന്ന്‌
കടല്‍ കണ്ടു.

ആ കടല്‍ കടലിനേക്കാള്‍ പരന്നു.

ആഴത്തിലൂടെ നീന്തിയ മീനുകള്
‍ചോദിച്ചു പോരുന്നോ?

ഉച്ചയായി വിശന്നിട്ടും
ഒരു വരാല്‍ വരാനുണ്ടെന്നു കാത്ത്‌
പിന്നെയുമിരിക്കുന്ന ചൂണ്ടക്കാരനെപ്പോലെ
ഞങ്ങള്

‍കണ്ണീരിന്റേയും കൈത്തോടിന്റേയും വഴികള്
‍കടല്‍മീനുകള്‍ക്കറിയില്ല.

കാര്‍മേഘം എപ്പോള്‍ വേണമെങ്കിലും വരാം.

12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്‌.

അതിന്റെ കര്‍ട്ടനുകളില്ലാത്ത
ജനാലയ്ക്കരികിലിരുന്ന്‌
കാടു കണ്ടു.
ആ കാട്‌ കാടിനേക്കാള്‍ കറുത്തു.
എന്തേ വരാന്‍ വൈകിയെന്ന പരിഭവം നടിച്ച്‌
മരങ്ങള്‍.

ചില്ലകള്‍ക്കിടയില്‍ ഒളിഞ്ഞും തെളിഞ്ഞും
നിലാവ്‌.

മിന്നാമിനുങ്ങുകള്‍ നെല്‍ക്കതിരുകള്‍ കാണുംപോലെ
ഞങ്ങള്‍.

വെളിച്ചപ്പെടാത്ത മുറിവുകളുണ്ട്‌.
ഒരിടിമിന്നല്‍ എപ്പോള്‍ വേണമെങ്കിലും വരും.

12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്‌.

അതിന്റെ പരുത്തതും അല്ലാത്തതുമായ
ഇടങ്ങളിലിരുന്ന്‌
ഞങ്ങള്‍ പരസ്പരം
വിശപ്പും ദാഹവും മാറ്റി
കലഹിച്ചു
പ്രാര്‍ത്ഥിച്ചു
വിശുദ്ധപുസ്തകം വായിച്ചു

ഇടയ്ക്കിടെ ആരും കാണാതെ
അവള്‍ പാവക്കുഞ്ഞുങ്ങള്‍ക്ക്‌
മാമം കൊടുത്തു
താരാട്ടുപാടിയുറക്കി.

അപ്പോഴെല്ലാം സിഗരറ്റുവലിയ്ക്കാനെന്ന വ്യാജേന
ഞാന്‍ പുറത്തേയ്ക്കുപോയി

അപ്പോള്‍ ഞങ്ങള്‍ക്കിടയില്‍
ആകാശം കടല്‍ കാട്‌.

^ 2006

ഞായറാഴ്‌ച, ഫെബ്രുവരി 04, 2007


www . സൌഗന്ധികം . com


സൌഗന്ധികം സെര്‍ച്ചു ചെയ്യുന്നതിനിടയില്
‍നാലു വൈറസുകള്‍ ഭീമന്റെ വഴി മുടക്കി

ഗദകൊണ്ടും കരുത്തുറ്റ മാംസപേശികള്‍ കൊണ്ടും
അവറ്റകളെ തുരത്താനാകാതെ കുഴഞ്ഞു

പല തവണയും സൗഗന്ധികത്തിന്റെ സ്പെല്ലിംഗ്‌ തെറ്റി

പൂക്കളായ പൂക്കളെക്കുറിച്ചുള്ള
മുഴുവന്‍ സൈറ്റുകളിലും ചുറ്റി നടന്നുകണ്ണുകള്‍ കഴച്ചു

മുക്കുറ്റി.com ബോഗണ്‍വില്ല.com
ഓര്‍ക്കിഡ്‌ തുമ്പ
മൗസില്‍ തൊട്ടപ്പോള്‍ ചുരുങ്ങിപ്പോയ തൊട്ടാവാടി.com

മുള്ളുകൊള്ളാത്ത യാത്ര
കരിങ്കല്‍ ശരീരത്തിനുള്ളിലെ നീരുറവയില്‍ചില പൂക്കള്‍ വിരിഞ്ഞു

പൂ പൂ എന്നു ഇടക്കിടെ പിറുപിറുത്തു

മാംസപുഷ്പ്പങ്ങള്‍ പൂത്തുലയുന്ന വളക്കൂറുള്ള ഡോട്ട്‌ കോമുകള്
‍വിവസ്ത്രയാക്കപ്പെട്ട ഭാര്യയെ ഇടക്കെല്ലാം മറന്നു

മല്ലന്മാരെക്കുറിച്ചുള്ള വെബ്‌ പേജുകള്‍ക്കു
മുന്‍പില്‍ അല്‍ഭുതപ്പെട്ടിരിക്കുമ്പോള്‍
ഒരു മെസേജു
വിഷയം-സൗഗന്ധികത്തെക്കുറിച്ചു സൂചന

ഇന്‍ബോക്സില് ‍സൗഗന്ധികത്തിന്റെ
ലക്ഷണങ്ങളുമായി ബ്ലാക്ക്‌ മൂണ്‍

ലാറ്റിനമേരിക്കയില്‍ നിന്നുള്ള
സുഗന്ധമില്ലാത്ത പുഷ്പ്പത്തെ അയാള്‍ ഇഷ്ടപ്പെട്ടു

ഇ വനത്തിലൂടെ
ഇനി ഒരടിപോലും വയ്യെന്നു ഉള്ളിലുറച്ചു
ബ്ലാക്കുമൂണ്‍ ഡൗണ്‍ലോഡ്‌ ചെയ്തു

മോര്‍ഫു ചെയ്തു ചില്ലറ മാറ്റങ്ങള്
‍പിന്നെ ഒരു കളര്‍പ്രിന്റ്‌

അഞ്ചെണ്ണത്തിന്റെ ഭാര്യാപദം അലങ്കരിച്ചിട്ടും
ബോറടിച്ചിരുന്ന പാഞ്ചാലി തുള്ളിച്ചാടി

സൗഗന്ധികത്തിന്റെ നാലു ഫോട്ടോസ്റ്റാറ്റു കോപ്പികള്‍
എടുത്തു ഡോക്ടറേറ്റിനുള്ള അപേക്ഷാഫോറവുമായി
പൂമുഖത്തേക്കു പോയി

ചരിത്രത്തില്‍ സുഗന്ധമില്ലാത്തഒരു നുണ വിരിഞ്ഞു


^ 2000

ചൊവ്വാഴ്ച, ജനുവരി 30, 2007


ഒരു കോഴിക്കവിത


അടുക്കളക്കാരീ
എത്ര നേരമായിങ്ങനെ
വെന്തുവോയെന്നു
നുള്ളി നോക്കുന്നു

അപ്പാടെ നീ പുഴുങ്ങിയ
ഈ ശരീരത്തില്‍
എല്ലാം പാകമായെന്നു തോന്നുന്നു

നീ തിരുമ്മിയിട്ട
വേപ്പിലകളെ നല്ല പരിചയം
ആ വേപ്പുമരത്തിന്റെ
താഴെ ഞാന്‍ കുറെ നടന്നിട്ടുണ്ട്‌
നിനക്കറിയുമോ...
അല്ലെങ്കില്‍ വേണ്ട ബോറടിക്കും

കരളിന്റെ വേവു കൂടിക്കാണും
ദശയുടെ ഓരോ അണുവിലും
മുളകും മല്ലിയും
കുരുമുളകും ശരിക്കു പിടിച്ചിട്ടുണ്ടു

നീറുന്നതു അതിനാലല്ല

കരിയുന്നതിനു മുന്‍പു
പിള്ളാര്‍ക്കും കൊടുത്തു
അവര്‍ കളഞ്ഞതു പോലും
അപ്പാടെ കഴിച്ചു
നീ മയങ്ങാതെ തീരില്ല

ഈ നീറ്റല്‍


^ 2007

വെള്ളിയാഴ്‌ച, ജനുവരി 26, 2007


അന്നത്തെ മെഴുകുതിരികള്‍ തെളിച്ച ഇരുട്ട്‌


അന്തോണീസ്‌
പുണ്യാളനു മുന്നില്‍
ഉരുകിയൊലിച്ചിരുന്ന
മെഴുകുകള്‍ കൊണ്ടു
കടലാസു ചുരുട്ടി
പുതിയ മെഴുകുതിരി
ഉണ്ടാക്കുക എന്നതു
കുട്ടിക്കാലത്തെ ഞങ്ങളുടെ
ശീലങ്ങളില്‍ ഒന്നായിരുന്നു

കിടപ്പാടം പണയപ്പെട്ട
ത്രേസ്യേടത്തിയുടെയും
കല്ല്യാണമുറക്കാത്ത
സെലീനയുടെയും
മക്കളില്ലാത്ത അന്തപ്പേട്ടന്റേയും
വസന്ത വന്നു കോഴികള്
‍ചത്തുപോയ
തങ്കമ്മചേച്ചിയുടെയും
മെഴുകുതിരികള്‍ഞങ്ങള്‍ക്കു വേണ്ടി
അന്നങ്ങനെ നിന്നുരുകി

കണക്കു പരീക്ഷ മുഖക്കുരു
കാന്‍സര്‍ കല്ല്യാണം
മരണം വിസ പ്രേമം
കാണാതായ നൂറിന്റെ നോട്ടു
എന്തിനു വരാത്ത മാസമുറ
വേഗത്തില്‍ വന്ന് നര
എല്ലാം ഞങ്ങള്‍ക്കു വേണ്ടി
എന്നുമെന്നുമുരുകി

അന്നു ഞങ്ങള്‍ കത്തിച്ച
പുതിയ മെഴുകുതിരി
എന്തിനു വേണ്ടിയായിരുന്നിരിക്കും
ഉരുകിയിരുന്നതു

ആ വെളിച്ചത്തില്‍
ഇപ്പോഴൊന്നും
കാണാനേ വയ്യ


^ 2007

ഞായറാഴ്‌ച, ജനുവരി 21, 2007


വിവര്‍ത്തന ശേഷം കുമാരന്‍ ഗര്‍ജ്ജനമംഗലം എന്ന ഭാഷ


മെലിഞ്ഞ ദേഹവും
സാഗരത്തേക്കാള്‍ ഗര്‍ജ്ജിക്കുന്ന
ശബ്ദവുമായി ഒരു നാള്
‍ഞാനുണ്ടായിരുന്നു

തെളിവായി നിരോധിച്ച
കോളാമ്പികള്‍ മാത്രം മതി

ആയിരം നാവുമരങ്ങളായി
പെരുവഴിയില്‍
പൂത്തുനിന്നതോര്‍മ്മയുണ്ടു

നെഞ്ചില്‍ പന്തം കുത്തി
നാട്ടില്‍ കാവല്‍ നിന്നതോര്‍മ്മയുണ്ട്‌

ഇട്ടീരയെങ്ങനെ ഇട്ടീരയായെന്നു
ചോദിച്ചതോര്‍മ്മയുണ്ടു

ഇന്നിപ്പോള്‍ വിവര്‍ത്തനശേഷം
കണ്ണാടിയില്‍ നോക്കുമ്പോള്
‍വാക്കു തടിച്ചു വീര്‍ത്തിരിക്കുന്നു
കണ്ണടയുടെ അഴികള്‍ക്കിടയില്
‍അതു പതുങ്ങിക്കിടക്കുന്നു

ഉപകളുടെ വയറു ചാടി
അലങ്കാരത്തിലെ ദുര്‍മേദസ്സു

എന്റെ കവിതകള്‍ക്കു
എന്നെ മനസിലാകുമോ ആവോ

നടക്കാന്‍ വയ്യ
ഇരുന്നിരുന്നു എഴുന്നേല്‍ക്കാനേ വയ്യ

പുതിയതൊക്കെയും
വെട്ടിവിഴുങ്ങണമെന്നുണ്ടു
പക്ഷേ കാണുമ്പോഴേ വരും ഓക്കാനം

വ്യായാമം മുടങ്ങിയാല്
‍പ്രമേഹത്തിലൊടുങ്ങുമല്ലോ
പരമേശ്വരാ
400 പേജിന്റെയാല്‍മകഥ


^ 2005

തിങ്കളാഴ്‌ച, ജനുവരി 15, 2007


വായന

തകിലിന്റെ താളത്തില്‍
തുള്ളുന്നൊരാള് ‍കേള്‍ക്കുകയില്ല
മ്യഗത്തിന്‍ നിലവിളി

തബലയുടെ താളത്തില്‍
മുറുകുന്നൊരാള് ‍വായിക്കുകയില്ല
തുകലിന്റെ ഓര്മ്മകള്

‍പ്രണയമായ് പീലി നല്‍കുന്നൊരാള്‍
കാണുകയില്ല വലിച്ചൂരിയതിന്‍
ചോരപ്പാടുകള്

‍വാങ്ങി ന്യത്തം ചെയ്യുന്നവള്‍
അറിയുകയില്ല
കാലും ചിറകുമൊടിഞ്ഞൊരു
പക്ഷിയെ

ധൈര്യമേറുവാന്
‍വാല്‍മോതിരമണിയുന്നവന്
‍കാണുകയില്ല
കൂര്‍ത്ത തോട്ടിക്കു താഴെ
പേടിച്ചു നില്‍ക്കുമൊരു
ജീവനെ

കേള്‍ക്കുകയില്ല
ചങ്ങലക്കിലുക്കങ്ങള്‍

ഈ വരികള്‍
വായിക്കുന്നയാള്
‍വായിക്കുകയില്ല...

^ 2003

തിങ്കളാഴ്‌ച, ജനുവരി 08, 2007


ഉപമകള്‍ നിരോധിച്ച ഒരിടത്തെ താജ് മഹല്‍


അതുപോലെ
ഇതെന്നു
ആരെങ്കിലും
എന്നെങ്കിലും
പറഞ്ഞാല്‍

പഞ്ചാരയിട്ട്
കരിച്ചു കളയും,
പന്നീ


അവന്‍‌റെയൊരു കൈവിരല്‍


ഉരുകിയൊലിച്ച
ആല്‍മാവിന്‍റെ
ശരീരം നീ കണ്ടിട്ടുണ്ടോ


ഉള്ളിലെ ശില്പ്പവും


9,01,2007

തിങ്കളാഴ്‌ച, ജൂലൈ 10, 2006


വെള്ളമേ ചൂടാവല്ലേ


കുളിക്കാന്‍
ചെന്നപ്പോള്‍
വെള്ളം ചൂടായി

ചൂടാവല്ലേ വെള്ളമേ
എന്നു പറഞ്ഞു നോക്കി

ഒടുവില്‍
ഞാന്‍ തണുത്തു