നമ്മുടെ ചിഹ്നം

പ്രബുദ്ധരായ ജനാധിപത്യവിശ്വാസികളേ
ഈ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുന്ന വിവരം വര്‍ധ്ധിച്ച വികാരത്തള്ളിച്ചയോടെ അറിയിച്ചുകൊള്ളട്ടെ. നിങ്ങളുടെ ഓരോ വോട്ടും നമ്മുടെ ചിഹ്നത്തിന് നല്‍കി മഹാഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. അപേക്ഷിക്കുകയാണ് കെഞ്ചുകയാണ്.

നമ്മുടെ ചിഹ്നം വീടുകളിലും ഇടവഴിയിലും പള്ളിയിലും അമ്പലത്തിലും ഓഫീസുകളിലും ഹോട്ടലുകളിലും എന്തിന് ബസിലും ആശുപത്രിയിലും മഠങ്ങളിലും സെമിത്തേരിയിലും എന്ന് വേണ്ട നാടിന്റെ ഓരോ മുക്കിലും മൂലയിലും ചെയ്യുന്ന മഹനീയ സേവനങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ

റോഡരികില്‍ കിടന്നുറങ്ങുന്ന, ചോദിക്കാനും പറയാനും ആരുമില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളുടെ പോലും വയറ് നിറയ്ക്കാനുള്ള അതിന്റെ അദമ്യമായ ആഗ്രഹത്തെക്കുറിച്ച്.

അര വിശന്ന് മുണ്ടുമുറുക്കിയെടുത്ത് നെടുവീര്‍പ്പിന്റെ ഫാക്ടറികളില്‍ പണിയെടുക്കുന്ന അമ്മപെങ്ങന്മാരെ കണ്ടില്ലെന്ന് നടിക്കുവാന്‍ നമ്മുടെ ചിഹ്നത്തിനാകില്ല. അത് കൊണ്ടാണ് തളര്‍ന്ന് കിടന്നിട്ടും അത് വീണ്ടും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്.

ആശുപത്രിക്കിടക്കയില്‍ പാതിവെന്തുകിടക്കുന്ന പാവപ്പെട്ട ശരീരങ്ങള്‍ക്കും നീതികിട്ടണമെന്ന അതിന്റെ സാമൂഹ്യബോധം

ജീവിച്ചിരിക്കുന്നവരെപ്പോലെ മരിച്ചവര്‍ക്കും അണയാത്ത ആഗ്രഹങ്ങള്‍ കാണുകയില്ലേ .പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളേയും ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും ജാതിമത പരിഗണനകള്‍ കൂടാതെ ആണ്‍പെണ്‍ഭേദമില്ലാതെ ഒരു പോലെ സ്നേഹിക്കുന്ന നമ്മുടെ ചിഹ്നത്തിന്റെ മഹാമനസ്ക്കത സാര്‍വ്വ അന്തര്‍ ദേശിയത

അതിന്റെ ഉത്പാദനശേഷിയെക്കുറിച്ച്, അവസരത്തിന് അനുസരിച്ച് ഉയരാനും താഴാനുമുള്ള വിവേകത്തെക്കുറിച്ച്, എപ്പോള്‍ വേണമെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തിയെക്കുറിച്ച് ത്യപ്തിപ്പെടുത്താനുള്ള കഴിവിനെക്കുറിച്ച് സമാധാനവും ആനന്ദവും നല്‍കാനുള്ള ദിവ്യശക്തിയെക്കുറിച്ച്

അവസാന തുള്ളി വരെ നല്‍കാനുള്ള ത്യാഗ സന്നദ്ധതയോ. അത് കൊടുക്കന്നതിനെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ
എത്ര കിട്ടിയാലും മതിവരാത്ത, പിളരാന്‍ തയ്യാറായി നില്‍ക്കുന്ന മറ്റ് ചിഹ്നങ്ങളുടെ ചതിക്കുഴികളില്‍ നിങ്ങള്‍ വീണ് പോകരുതേ

ഞാനൊന്ന് ചോദിക്കട്ടേ, എന്തിലെങ്കിലും ഒന്നാമതാകാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ ? ചൈന വന്മതില്‍ പോലെ നില്‍ക്കുകയല്ലേ. എല്ലാവരും ചേര്‍ന്ന് പരിശ്രമിച്ച്, നമ്മുടെ ചിഹ്നത്തെ ഉയര്‍ത്തിയാല്‍ ജനസംഖ്യയില്‍ എങ്കിലും ഒന്നാമതാകാന്‍ കഴിയും എന്ന് ഓര്‍മ്മപ്പെടുത്തിക്കൊള്ളട്ടെ

തലവേദന, വേദന, വിശപ്പ്, അറപ്പ് തുടങ്ങിയ അരാഷ്ട്രീയ വാദങ്ങള്‍ നിരത്തി നമ്മുടെ ചിഹ്നത്തെ വിജയിപ്പിക്കാന്‍ കിട്ടുന്ന അവസരം നഷ്ടപ്പെടുത്തരുതേ

നമ്മുടെ മുദ്രാവാക്യം
ആബാലവ്യദ്ധം ജനങ്ങള്‍ക്കും സംത്യപ്തി

പാലൊഴുകുന്ന ഒരു ദേശം.


പെണ്ണുങ്ങള്

കവിത വിചാരിച്ച്
ഗ്രോസറിയില്‍
സിഗരറ്റിനായി കാക്കുമ്പോള്‍
കാസര്‍കോട്ടുകാരന്‍
ചോദിച്ചു

നിങ്ങളുടെ
പെണ്ണുങ്ങള്
ഇവിടെയുണ്ടോ

ഉള്ളിലുള്ളവരെ
അപ്പടി
അയാള്‍
കണ്ടതാകുമോയെന്ന്
ഒന്നു ഞെട്ടി

പെണ്ണിലെ പലരിനെ
ഒറ്റവിളി കൊണ്ട്
അടയാളപ്പെടുത്തുന്ന
കാസര്‍കോട്ടുകാരന്‍
ഗ്രോസറിക്കാരാ

എന്നെയവിടെ നിര്‍ത്തൂ
നിങ്ങള്‍
കവിതയിലേക്ക് ചെല്ലൂ






* മലബാറുകാരായ സാധാരണക്കാര്‍ പെണ്ണ്
എന്ന ഏകവചനത്തിനു പകരം പെണ്ണുങ്ങള്‍ എന്നാണ് പറയുക.
ഗള്‍ഫില്‍ വന്നതിന് ശേഷമാണ് അതു കൂടുതല്‍ കേട്ടത്


ഒരു ഒഴുക്കന് അവസാനം

നിത്യവും
ആംബുലന്സില്
ഓഫീസിലേക്ക്
പോവുകയും വരികയും ചെയ്യുന്ന
ഒരാളുമായി
അഭിമുഖത്തിന്
തയ്യാറെടുക്കുകയായിരുന്നു

മരണത്തെക്കുറിച്ചുള്ള
എല്ലാ ചോദ്യങ്ങള്ക്കുമിടയില്
ജീവിതം വന്ന്
ശല്ല്യപ്പെടുത്തി

എന്നാല്പ്പിന്നെ
ജീവിതത്തെക്കുറിച്ചുള്ള
ചോദ്യങ്ങള്ക്കായി പരതി
അപ്പോള് മരണവും
ഇടയ്ക്ക് കയറി

ഒരു സാധാരണ വണ്ടി
ആംബുലന്സ്
ആകുന്നതിനെപ്പറ്റി
ആംബുലന്സ്
ഒരു സാധാരണ
വണ്ടിയാകുന്നതിനെപ്പറ്റി

ലോകത്തിലെ
ഏറ്റവും
വിരസമായ
അഭിമുഖത്തിന്
തയ്യാറെടുപ്പുകളില്ല
എന്ന മട്ടില് ഒരു ഒഴുക്കന് അവസാനം


നീ വന്ന നാള്‍


ദൈവം നേര്‍ രേഖയില്‍ വന്ന
ആദ്യത്തെ ദിവസം

വേരുകളും ഇലകളും
മറന്നു പോയ മരത്തിന്
മുന്നില്‍ വസന്തം

വഴിതെറ്റിയ മഴക്കാര്‍
കൂട്ടുകാരോട് പറയുന്ന
പരിഭവത്തിന്റെ നേര്‍ത്ത ഒച്ച

ജലത്തിനു മാത്രം കേള്‍ക്കാവുന്ന
ദേവതയുടെ ശബ്ദം

പുല്ലുകള്‍ പൂമുഖത്ത്
വാഴുന്ന പൂന്തോപ്പ്

ചാണകം മെഴുകിയ തറയുള്ള
വെളിച്ചമില്ലാത്ത വീട്

ശലഭങ്ങള്‍ മഴയത്ത് തുള്ളുന്ന
നിമിഷങ്ങളുടെ കൂമ്പാരം

മിന്നാമിനുങ്ങുകളുടെയും
ഈയ്യാമ്പാറ്റകളുടെയും
ചിറകുകള്‍ ചേര്‍ന്നുണ്ടായ
കളിവീട്

ഒട്ടകങ്ങള്‍ കാറ്റ് കൊള്ളുന്ന കടല്‍ക്കര

മീന്‍ കുഞ്ഞുങ്ങള്‍
മറന്ന് വച്ച് പോയ
മണലിനിടയിലെ മുത്തുച്ചിപ്പി

ആകാശത്ത് നിന്ന്
ഭൂമിയിലേക്ക് നോക്കുന്ന
ഈന്തപ്പനകളുടെ
പ്രാത്ഥിക്കുന്ന കയ്യുകള്‍

ഉറുമ്പുകള്‍
കൈക്കൊട്ടിപ്പാടുന്ന
ആനക്കൊട്ടിലിലെ
കല്ല്യാണരാത്രി

പ്രാവുകള്‍
പെറുക്കിക്കൊണ്ടു വന്ന
ചുള്ളികള്‍ കൊണ്ട്
മാത്രം വേവിച്ച
ഒരു നുള്ള് അവില്‍

കയ്യക്ഷരങ്ങളുടെ കത്തിലെ
വീണ്ടും വീണ്ടും വായിക്കുന്ന
വാക്കുകളുടെ സമാഹാരം

ദൈവത്തിന്
പിടികിട്ടാതിരുന്ന
നിമിഷത്തിന്റെ മറുഭാഷ

എന്താവാം

മോള്‍ക്ക് തുരുതുരാ
ഉമ്മ കൊടുത്തു
പരിഭ്രമത്താല്‍
അവള്‍ കരഞ്ഞു

എനിക്കുമൊന്നും
മനസ്സിലായില്ലെന്ന് മോളോട്
ദൈവം പറയുന്നതിന്റെ
ശബ്ദം ഞാന്‍ കേട്ടു


ആ മരം

ഷാര്‍ജയിലെ വില്ലയില്‍
കെട്ടിടച്ചുമരിനോടൊട്ടി
ഒരു ആത്മരം നിന്നിരുന്നു

കണ്ടപാടെ ഉള്ളൊന്നു തുടിച്ചു
ആരും കാണാതെ തൊട്ട് നിറുകയില്‍ വച്ചു
മരങ്ങളെയറിമായിരുന്ന
അപ്പനെയോര്‍ത്തു

ആത്മാവില്‍ തൊട്ട് അനുവാദം വാങ്ങി
പറിച്ചെടുത്ത ഒരിലയുടെ ഓര്‍മ്മ ഞരമ്പുകള്‍
അവള്‍ അടച്ചു വച്ച പുസ്തകത്തില്‍
ഇപ്പോഴും കാണണം

ഐശ്വര്യമാണ്
അന്തരീക്ഷം ശുദ്ധീകരിക്കുമെന്നെല്ലാം
മേരിയും പറഞ്ഞു

പ്രിയനും അഞ്ജനയും പോയ
മുറിയില്‍ പുതിയ ആളുകള്‍ വന്നു
തൊപ്പി വച്ച കൂട്ടരാണെന്ന്
ജയാന്റിയും അച്ചാച്ചനും പറഞ്ഞു

പൂണൂലും ചന്ദനക്കുറിയുമുള്ള നാരായണന്‍
കൊന്തയും വെന്തിങ്ങയുമുള്ള അന്തോണി
അതിന് ശേഷം ഇത്ര തൊട്ടടുത്ത്
ഇങ്ങനത്തെ ചെറുപ്പക്കാരെ കണ്ടിരുന്നില്ല

ഒരു രാത്രി നിലവിട്ട്
ആ മരത്തെ തൊടാന്‍ ചെന്നപ്പോള്‍
തൊപ്പിക്കാരുടെ മുറിയില്‍ നിന്ന്
ഈണത്തിലുള്ള പ്രസംഗം കേട്ടു

വാക്കുകള്‍ സംഗീതമാകുന്ന
കാലമെന്നോ മറ്റോ
ഉള്ളെന്തോ ഓര്‍ത്തിരുന്നു


വെള്ളിയാഴ്ച്ചയായിരുന്നു അന്ന്

തുളസികള്‍ക്ക് വെള്ളം കൊടുക്കുമ്പോള്‍
മണ്ണില്‍ കിടക്കുന്ന ആത്മരത്തിന്റെ
ചില്ലകള്‍ കണ്ടു

ഹ്യദയം ചിന്നിച്ചിതറിയതു കണക്കെ അതിന്റെ ഇലകള്‍,
രകതം വാര്‍ന്ന് വെളുത്ത ഞരമ്പുകള്‍

കണ്ണു മുറിഞ്ഞു

ഓടിച്ചെന്നപ്പോള്‍ കണ്ടു
ആകാശത്തേയ്ക്ക് കയ്യുയര്‍ത്തി കേഴുന്ന വിശ്വാസിയെ
നിന്ന നില്‍പ്പില്‍ കൈ വെട്ടിയത് പോലെ
ആ മരം


അപ്പാ,
നാനാജാതി മരങ്ങളുണ്ടെന്ന്
നീ പറയുമായിരുന്നു

മനുഷ്യരെ തൂക്കുന്ന കുരിശുകള്‍
ഏത് മരം കൊണ്ടാണപ്പാ ?


പ്രേമത്തിന്റെ ദേശീയ സസ്യം

റോസാപ്പൂവിനെ
പ്രേമത്തോട് ആദ്യം അടയാളപ്പെടുത്തിയ മൈരനെ കണ്ടാല്
കൈ വെട്ടി കളയണം

വേറൊരു പൂവും വിരിയരുത്
അവന്റെ പൂന്തോട്ടത്തില്

എന്തിന് ഒരു പൂന്തോട്ടത്തില് വേറെ നാറികള്

ദേഹത്തിന്റെ ഓരോ മിടിപ്പിലും
മുള്ളുകളുമായി
ഒരു പട്ടിയുടെ ജാഗ്രതയോടെ
റോസയെക്കാക്കുന്ന ചെടിയെ
പ്രേമത്തിന്റെ ദേശീയസസ്യമായി പ്രഖ്യാപിക്കുക മാത്രമാണ്
അതോട് ചേര്ന്ന് ചെയ്യാവുന്ന സാംസ്ക്കാരിക പ്രവര്ത്തനം

മണ്ണ് വേര് വെള്ളം വെയില്
പൂക്കള്ളന് ഇതള് വണ്ട് വാട്ടം
എന്റമ്മേ അയാളുടെ കൈ തീര്ച്ചയായും വെട്ടിക്കളയണം

കരിങ്കണ്ണന്മാര് നോക്കി കരിയിച്ച പൂവിനെക്കുറിച്ച് ഞാനെഴുതിക്കോളാം

ഞാനെഴുതിക്കോളാം
എന്നിട്ട് കൈവെട്ടിക്കോളൂ


വാക്കേ

ഓടിപ്പോയത്
സിഗരറ്റ് വാങ്ങാനായിരുന്നില്ല

ജീവിതത്തേക്കാള്‍ അര്‍ത്ഥമുള്ള
ഒരു വാക്ക് തേടി ഇറങ്ങിയതായിരുന്നു

തിടുക്കത്തില്‍ പടിയില്‍ തട്ടി
കാല് വിരലിന്റെ ഒരറ്റം മുറിഞ്ഞു

ഒരു വാക്ക് കിട്ടി