സാറാസ് തേപ്പ്കട

തേപ്പിനു 
തെറിയെന്ന്
അർത്ഥമുള്ള
നാടുകളുണ്ടത്രെ

ആ നാടുകളിലെ ഒരാൾ
ആലുവ പെരുമ്പാവൂർ റൂട്ടിൽ
ഒരിക്കൽ
കെ എസ് ആർ ടി സി ബസിലൂടെ
പോയാൽ

ആ വളവും കഴിഞ്ഞ്
ആ സൈക്കിൾകടക്ക്
തൊട്ടിപ്പറത്തെയുള്ള
തേപ്പുകട കണ്ടാൽ
സാറാസ് തേപ്പുകടയെന്ന
ബോർഡ് വായിച്ചാൽ

ഹയ്യോ ഇതെന്ത്
തെറിക്കും ഒരു കടയോ
എന്ന് അത്ഭുതപ്പെട്ടാൽ
ദൈവമേ
തെറിക്കട തെറിക്കടയെന്ന്
ആശ്ചര്യപ്പെട്ടാൽ

തേപ്പിനു
തെറിയെന്ന്
അർത്ഥമുള്ള
ആ നാട്ടുകാരന്റെ അത്ഭുതവും
ആശ്ചര്യവും
ആ തേപ്പുകാരൻ കണ്ടാൽ

എന്തായിരിക്കും

നമ്മൾ വിചാരിക്കുന്ന
പോലെയൊന്നുമല്ല കാര്യങ്ങൾ
എന്ന് ആ നാട്ടുകാരനും
നമ്മൾ എഴുതിവക്കും പോലെയല്ല
നാട്ടുകാരുടെ വിചാരങ്ങളെന്ന്
ആ തേപ്പുകടക്കാരനും
നെടുവീർപ്പിട്ടാൽ

എനിക്കൊന്നും ചെയ്യാനില്ല

സാറാസ് തേപ്പ്കട
എന്നെഴുതുകയല്ലാതെ


കണ്ണുനീർത്തുള്ളിയുടെ ഉപമ തെറ്റിയിട്ടില്ല

വേദനിച്ചപ്പോൾ 
ഞാൻ എന്റെ പെണ്ണിനെയോർത്ത് കണ്ണുകളടച്ചു
അവളാകട്ടെ
കുടുകുടാ കുതറി
കവിളുകളിലൂടെ ഒഴുകി
മുറിഞ്ഞിടത്തെല്ലാം തഴുകി
ചുണ്ടുകളിൽ തന്നെയെത്തി

ശരിയാണു
ഉപ്പും കൂട്ടിത്തന്നെയാണു വേദനയും തിന്നേണ്ടത്


ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ

ഇന്ന് ഞാൻനാളെ നീയെന്ന ലോകപ്രശസ്തവാചകം സ്വന്തം 
കല്ല്യാണക്കുറിയിൽ അച്ചടിച്ചവന്റെ പേരു ആന്റപ്പൻഎന്നായിരുന്നു

ആന്റപ്പാആന്റപ്പാ ഇതെന്തിന്റെ കേടാണെന്ന് ചോദിച്ചവരൊക്കെ ശബ്ദം
തീരെയില്ലാത്ത ആ ചിരിയുടെ മറുപടികൊണ്ടു

അവനവന്റെജീവിതത്തിലൂടെ അല്ലാതെ ഒരു ഉദ്ധരണിയും 
ഉദ്ധരിക്കപ്പെടുന്നില്ല എന്നതായിരുന്നു  ആ ചിരിയുടെ മലയാളം

അത്ര ഇമ്പമില്ലെങ്കിലുംഇന്ന് ഞാൻ നാളെ നീയാന്റപ്പൻ എന്ന വിളിപ്പേരു
അന്ന് മുതൽ അവനു കിട്ടിയെന്നതും നേരു

ഇന്ന് ഞാൻനാളെ നീയാന്റപ്പന്റെ കല്ല്യാണത്തിനു പോയവരൊക്കെ 
പോർക്കും പോത്തും കഴിച്ചു
ഇന്ന് ഞാൻനാളെ നീയാന്റപ്പന്റെ കല്ല്യാണത്തിനു പോയവരൊക്കെ 
കവറിൽ നല്ല നല്ല കാശുകൾ കൊടുത്തു
ഇന്ന് ഞാൻനാളെ നീയാന്റപ്പന്റെ കല്ല്യാണത്തിനു പോയവരൊക്കെ 
പെണ്ണിന്റെ കുറ്റവും കുറവും പറഞ്ഞു.
ഇന്ന് ഞാൻനാളെ നീയാന്റപ്പന്റെ കല്ല്യാണത്തിനു പോയവരൊക്കെ 
നീയെത്ര ഭാഗ്യവാൻ ഞാനെത്ര ഭാഗ്യവാൻഎന്ന പാട്ട് കുറച്ച് കൂടി 
ഉച്ചത്തിൽ വയ്ക്കാൻ മൈക്ക് സെറ്റുകാരനോട് പറഞ്ഞു

അതിനും മുൻപ്പള്ളിയിൽ വച്ച് ഒരു കുഞ്ഞ് കാര്യമുണ്ടായി.കുഴിവെട്ടുകാരനായ ആന്റപ്പനെ കണ്ടപാടെ കല്ല്യാണം മറന്ന കപ്യാർ ആരാ മരിച്ചതെന്ന്പോലും ചോദിക്കാതെ ആരെങ്കിലും മരിക്കുമ്പോൾ മാത്രം അടിക്കുന്ന താളത്തിൽ പള്ളിമണിയടിച്ചു.അത് കേട്ട വന്ന വല്ല്യച്ചൻ ഓടിയോടി വന്ന് മരിച്ചവർക്കുള്ള ചെറിയ ഒപ്പീസിന്റെബുക്കെടുത്ത് മഴപെയ്യുമ്പോൾ വയലുകളിൽ വിത്തുകൾ പൊട്ടി മുളയ്ക്കുന്നു എന്ന പാട്ട് പാടി.അത് കേട്ട് ക്വയറിലെ പെൺകുട്ടികൾ കാഹളനാദം കേൾക്കുമ്പോൾ മ്യതരിൽ ജീവനുദിക്കുന്നുഎന്ന് ബാക്കിയും പാടി അഗാധത്തിൽ നിന്ന് കർത്താവേ നിന്നെ ഞാൻ വിളിക്കുന്നു എന്ന ഗദ്യഭാഗത്തിലേക്ക്പോയി. അത് കണ്ട് കുർബ്ബാനക്ക് കൂടുന്ന ചെക്കൻ മരിച്ചവർക്ക് കത്തിക്കുന്നമെഴുതിരിയും ചന്ദനത്തിരിയും കത്തിച്ചു. (ഇത് വരെ ശരിക്ക് മരിക്കാത്തനീയെന്നെ ഇന്ന് രാത്രി കൊല്ലില്ലേയെന്ന കല്ല്യാണപ്പെണ്ണിന്റെ കുസ്യതിയും അതിനിടക്ക്ഇന്ന് ഞാൻ നാളെ നീയാന്റപ്പന്റെ ചെവിയിലുണ്ടായി) ഏതോ മരിച്ച വീട്ടിൽറീത്തായിപ്പോകേണ്ട പൂക്കളാണു നെഞ്ചിൽ മാലയായി കിടക്കുന്നതെന്ന് അറിയാമായിരുന്ന ഇന്ന്ഞാൻ നാളെ നീയാന്റപ്പൻ ശബ്ദമില്ലാത്ത പ്രശസ്തമായ ആ ചിരി ചിരിച്ചു


തങ്കപ്പൻ (45) ഉറങ്ങിപ്പോയി



ഞാൻ മരിച്ചാൽ ഫ്ലെക്സ് ബോർഡ് വയ്ക്കരുതെന്ന് പറഞ്ഞുനടന്നിരുന്ന ഒരാൾ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു.

ഒരു ദിവസം അയാളുടെ കയ്യിൽ ഒറ്റപ്പൈസയും ഇല്ലായിരുന്നു
അന്ന് 5 മണിക്ക് മുൻപ് 12,200 രൂപ ബാങ്കിൽ അടച്ചില്ലെങ്കിൽ അയാളുടെ അവശേഷിക്കുന്ന മുഴുവൻ അടക്കാ മരങ്ങളും പിറ്റേ ദിവസം ബാങ്കുകാർ വെട്ടിക്കൊണ്ട് പോകുമായിരുന്നു.
അടക്കാമരങ്ങൾ പോയാൽ അതിൽ പടർന്ന കുരുമുളക് കൊടി, വെറ്റിലകൊടി എന്നിവയും അതിലെ ഉറുമ്പുകളും ചതഞ്ഞരയുമായിരുന്നു. അയാളുടെ മരിച്ച് പോയ ആൺകുട്ടി അവസാനമായി കെട്ടിയ ഒരു കളിവണ്ടിയും അതിലെ ഒരു അടക്കാമരത്തിലായിരുന്നു

അയാളുടെ മൊബൈലിൽ ആണെങ്കിൽ മിസ് കോളടിക്കാനുള്ള പൈസയേ ഉണ്ടായിരുന്നുള്ളൂ

ഞാൻ മരിച്ചാൽ ഫ്ലെക്സ് ബോർഡ് വയ്ക്കരുതെന്ന കാര്യം ആവർത്തിക്കാനാവും ഈ മിസ് കോളുകൾ എന്ന് കരുതി അയാളുടെ സൊ കാൾഡ് കൂട്ടുകാർ ആരും തിരിച്ച് വിളിച്ചതുമില്ല. പെന്തക്കോസ്തുകാരനായതിനാൽ ആർ സി യേശുവും മാർത്തോമ്മാ മറിയവും ആ മിസ് കോളുകൾ പുച്ഛിച്ചു

സമയം 12.30
പള്ളിയിൽ ഉച്ചമണിയടിച്ചു

12.31 / 12.32 / 12.33 /12.34 / 12.35 / 12.36 / 12.37 / 12.38 / 12.39 / 12.40 / 12.41
ആ നാട്ടിലെ പണിക്കാരെല്ലാം ഉച്ചപ്പണിയും നിർത്തി, കയ്യും കാലും മുഖവും കഴുകി , ചൂടുള്ള നല്ല കഞ്ഞിയും കഴിച്ച് മയങ്ങാൻ കിടന്നു. ഉറക്കം നിരോധിച്ച ഒരു പാർട്ടിഗ്രാമമായിരുന്നു അത്

12.42 / 12.43 / 12.44 / 12.45 / 12.46 / 12.47 / 12.48 / 12.49 / 12.50 / 12.51 / 12.52/ 12.53 / 12.54 / 12.55 / 12.56 / 12.57 / 12.58 / 12.59


കോപ്പി പേസ്റ്റ് ആയി ഇങ്ങനെ എത്ര വേണമെങ്കിലും തുടരാം എന്ന് തോന്നാം. തിരുത്തിയാൽ മതിയല്ലോ
എന്തെങ്കിലും കാരണത്തിനു ഇങ്ങനെ ഓരോ നിമിഷവും എണ്ണിയിട്ടുള്ള ഒരാളാണു ഇത് വായിക്കുന്നതെങ്കിൽ നിങ്ങൾ അത് പറയില്ല എന്ന് അയാൾക്ക് ഉറപ്പുണ്ട്. പ്രേമിക്കുന്നവർ വരെ അതൊക്കെ ചെയ്തിട്ടുണ്ട്. എന്നിട്ടല്ലേ
1.01 / 1.02 / 1.03 / 1.04 / 1.05 / 1.06 / 1.07 / 1.08 / 1.09 / 1.10 / 1.11 / 1.12 /1.13 / 1.14 / 1.15 / 1.16 / 1.17

സമയത്തിനൊക്കെ എന്തുമാകാമല്ലോ. അതിനിടയിൽ അയാളുടെ പെണ്മക്കൾ സ്കൂളിൽ നിന്ന് വന്നു. അപ്പാ നമ്മുടെ ചീരകത്തൈ. അപ്പാ നമ്മുടെ കുമ്പളത്തൈ എന്ന പാട്ടും പാടി അടുക്കളയിലേക്ക് പോയി. അവരും കാപ്പി കുടിച്ച് മയങ്ങാൻ കിടന്നു. ഉറക്കം നിരോധിച്ച പാർട്ടിഗ്രാമമായിരുന്നു അത് എന്ന് പിന്നെയും കോപ്പി പേസ്റ്റണോ ? വേണ്ടല്ലോ
4.01 / 4.02 / 4.03 / 4.04 / 4.05 / 4.06 / 4 .07 / 4.08/ 4.09 / 4.10 / 4.11
അഞ്ചുമണിയായില്ല. അതിനു മുൻപ് അയാൾ ഉറങ്ങിപ്പോയി. വാച്ചിൽ നോക്കി നോക്കിയിരുന്നു. ഉറക്കം നിരോധിച്ച ഒരു പാർട്ടിഗ്രാമമായിരുന്നിട്ടും

ആരാടാ ഈ ഉറക്കം. ഈ ഉറക്കം ഏത് നാട്ടുകാരനാടാ, നീ ഏതാടാ മൈരേ എന്ന് വരെ ഉറക്കെ ചോദിച്ച് കൊണ്ടാണു അയാൾ ഉറങ്ങിപ്പോയത്

ഉറക്കം നിരോധിച്ച പാർട്ടിഗ്രാമത്തിൽ ആദ്യമായി ഉറങ്ങിയ ആളായിരുന്നു അയാൾ

നാളെ പത്ത് മണി വരും. സമയത്തിനൊക്കെ എന്തും ചെയ്യാമല്ലോ. ഞാൻ മരിച്ചാൽ ഫ്ലെക്സ് ബോർഡ് വയ്ക്കരുതെന്ന് പറഞ്ഞിരുന്ന ഒരാളാണു ഉറങ്ങിപ്പോയത്

തങ്കപ്പൻ (45)
ഉറങ്ങിപ്പോയി എന്ന് ബോർഡ് എഴുതുകയാണു ഫ്ലെക്സ് കടയിലെ വേറെ ഒരാൾ


അല്ല. ഇത് ആദ്യത്തെ സംഭവമൊന്നുമല്ല


കീറിപ്പറിഞ്ഞ ആകാശമെന്ന് ആരെങ്കിലും ഇതിനു മുൻപ് കവിതയിൽ എഴുതിയിട്ടുണ്ടോ എന്നറിഞ്ഞുകൂടാ, ഒരു പക്ഷേ ഞാൻ തന്നെയാകും. അത്രയും ഓർമ്മയും മറവിയും കലർന്ന ഒരു കവിയെ ഞാനെന്റെ ജീവിതത്തിൽ കണ്ടതായി ഓർക്കുന്നില്ല. ഉണ്ടെങ്കിൽ തന്നെ അത് മറന്നതാകും.
എന്നിരുന്നാലും തടാകത്തിൽ കീറിപ്പറഞ്ഞുകിടക്കുന്ന ആകാശമെന്ന് ലോകത്തിൽ ആദ്യമായെഴുതുന്ന കവി ഞാൻ തന്നെയാണു. അല്ലെങ്കിൽ അതിനെ കൊത്തിപ്പറിക്കുന്ന കാക്കകളോട് ചോദിക്കൂ. തടാകത്തിൽ കീറിപ്പറഞ്ഞുകിടക്കുന്ന ആകാശത്തിൽ പറക്കുന്ന പൊന്മാനുകളോട് ചോദിക്കൂ. 
ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. നിങ്ങൾക്കറിയാമോ
കേകയിലും കാകളിയിലും ഞാൻ കരഞ്ഞിട്ടുണ്ട്. കളകാഞ്ചിയിൽ തെണ്ടിയിട്ടുണ്ട്. കല്ല്യാണിയിൽ കളവ് പറഞ്ഞിട്ടുണ്ട്. അനുഷ്ഠുപ്പിലും ശാർദ്ദൂലവിക്രീഡിതത്തിലും ചിരിക്കുകയും പൊട്ടിപൊട്ടിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്.ശ്ലഥകാകളിയിൽ കൈഭോഗം ചെയ്തിട്ടുണ്ട്. അന്നനടയിൽ ഭോഗിച്ചിട്ടുണ്ട്.നതോന്നതയിൽ ഒഴുക്കിവിട്ടിട്ടുണ്ട്. മഞ്ജരിയിൽ മയങ്ങുകയും മാകന്ദമഞ്ജരിയിൽ മരിക്കുകയും ചെയ്തിട്ടുണ്ട്. മന്ദാക്രാന്തയിൽ വട്ടനായിട്ടുണ്ട്. പേരറിയാത്ത വ്യത്തങ്ങളിൽ പെട്ട് നട്ടം തിരിഞ്ഞിട്ടുണ്ട്. 
ആലുവ മണപ്പുറത്ത് യേശുവിനു ബലിയിടാൻ പോകുന്ന രണ്ട് കന്യാസ്ത്രീകൾ 
ഒരു ദിവസം ആലുവയിലൂടെ പോകുമ്പോൾ രണ്ട് കന്യാസ്തീകളെ കണ്ടു. ആലുവാ മണപ്പുറത്ത് യേശുവിനു ബലിയിടാൻ പോകുന്ന രണ്ട് പാവം പെണ്ണുങ്ങളായിരുന്നു അവർ. അതിലൊരാൾക്ക് അമ്മയുടെ മുഖച്ഛായയും ഒരാൾക്ക് പള്ളിപ്പറമ്പിലെ കൂട്ടുകാരിയുടെ മുഖവുമായിരുന്നു. പണി തീരാത്ത യേശുവാണു ഞാനെന്ന വി ജി തമ്പിയുടെ വരികൾ ഉറക്കെച്ചൊല്ലിയിട്ടും അവരത് കേൾക്കുന്നുണ്ടായിരുന്നില്ല. അല്ല അവരെന്റെ ആരുമായിരുന്നില്ല. അപ്പോൾ വികലാംഗനായ യേശുവായിരുന്നു ഞാൻ 
ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. നിങ്ങൾക്കറിയാമോ
കേകയിലും കാകളിയിലും ഞാൻ കരഞ്ഞിട്ടുണ്ട്. കളകാഞ്ചിയിൽ തെണ്ടിയിട്ടുണ്ട്. കല്ല്യാണിയിൽ കളവ് പറഞ്ഞിട്ടുണ്ട്. അനുഷ്ഠുപ്പിലും ശാർദ്ദൂലവിക്രീഡിതത്തിലും ചിരിക്കുകയും പൊട്ടിപൊട്ടിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്.ശ്ലഥകാകളിയിൽ കൈഭോഗം ചെയ്തിട്ടുണ്ട്. അന്നനടയിൽ ഭോഗിച്ചിട്ടുണ്ട്.നതോന്നതയിൽ ഒഴുക്കിവിട്ടിട്ടുണ്ട്. മഞ്ജരിയിൽ മയങ്ങുകയും മാകന്ദമഞ്ജരിയിൽ മരിക്കുകയും ചെയ്തിട്ടുണ്ട്. മന്ദാക്രാന്തയിൽ വട്ടനായിട്ടുണ്ട്. പേരറിയാത്ത വ്യത്തങ്ങളിൽ പെട്ട് നട്ടം തിരിഞ്ഞിട്ടുണ്ട്. 
ഷെമീർ എന്നായിരുന്നു അന്നെന്റെ പേരു 
എൻ എ ഡിയിലെ ഒരാശുപത്രിയിൽ ഉറക്കമില്ലാത്ത ആ തടിയൻ ഡോക്ടർക്ക് പകരം ഉറങ്ങുന്ന പണിയായിരുന്നു എനിക്കന്ന്. ഷെമീർ എന്നായിരുന്നു അന്നെന്റെ പേരു.  എത്ര കൂർക്കം വലിച്ചാണു ഞാനാ പണിയെടുത്തിരുന്നതെന്ന് എഴുതി തെളിയിക്കാനാവില്ല. ഇങ്ങനെ അവനവനെ മറന്ന് ആരും എവിടെയും പണിയെടുത്തു കാണില്ല. ആ തടിയൻ ഡോക്ടറുടെ മുല്ലവള്ളിപോലുള്ള ഭാര്യയുടെ ഉരുണ്ട മുലകളോ, മരിച്ചവരെ പോലും ഉയിർപ്പിക്കുന്ന കക്ഷത്തിന്റെ മണമോ (ഗന്ധമെന്ന് പറയണമെന്നുണ്ടായിരുന്നു) എന്റെ പണിയെ ബാധിച്ചിരുന്നില്ല. എന്തിനു മെഴുതിരികൾ പോലുള്ള അയാളുടെ പെൺകുട്ടികൾ തൊങ്കിത്തൊട്ടം കളിച്ചിരുന്നത് എന്റെ പണിയിടമായ കിടക്കവിരിയിലായിരുന്നു. എന്നിട്ടെന്ത് ഒരു ദിവസം സന്ധ്യക്ക് കണ്ണൊന്ന് തുറന്നതിനാണു അവരെന്നെ പിരിച്ച് വിട്ടത്. ഒരു നിലവിളി. അതും പരിചയമുള്ളത്. ശ്വാസം മുട്ടു കൂടിയ മാധവിച്ചോത്തിയെ ആശുപത്രിയിൽ കൊണ്ടുവന്നതായിരുന്നു .കണ്ണ് തുറന്നുവെന്നത് നേരു. ഉറക്കത്തിൽ ഞെട്ടിയുണർന്നതിനു ചരിത്രത്തിലാദ്യമായി ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ട ഷെമീറാണു ഞാൻ 
ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. നിങ്ങൾക്കറിയാമോ
കേകയിലും കാകളിയിലും ഞാൻ കരഞ്ഞിട്ടുണ്ട്. കളകാഞ്ചിയിൽ തെണ്ടിയിട്ടുണ്ട്. കല്ല്യാണിയിൽ കളവ് പറഞ്ഞിട്ടുണ്ട്. അനുഷ്ഠുപ്പിലും ശാർദ്ദൂലവിക്രീഡിതത്തിലും ചിരിക്കുകയും പൊട്ടിപൊട്ടിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്.ശ്ലഥകാകളിയിൽ കൈഭോഗം ചെയ്തിട്ടുണ്ട്. അന്നനടയിൽ ഭോഗിച്ചിട്ടുണ്ട്.നതോന്നതയിൽ ഒഴുക്കിവിട്ടിട്ടുണ്ട്. മഞ്ജരിയിൽ മയങ്ങുകയും മാകന്ദമഞ്ജരിയിൽ മരിക്കുകയും ചെയ്തിട്ടുണ്ട്. മന്ദാക്രാന്തയിൽ വട്ടനായിട്ടുണ്ട്. പേരറിയാത്ത വ്യത്തങ്ങളിൽ പെട്ട് നട്ടം തിരിഞ്ഞിട്ടുണ്ട്. 
ഒരു ദിവസമൊക്കെ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു  
മുലപ്പാൽ മണക്കുന്ന എന്തോ ഒന്ന്. ഷിന്റോയെന്നോ മറ്റോ ആയിരുന്നു അക്കുറി പേരു. കൊണ്യാക് എന്ന മദ്യം ചിക്കാഗോയിലെ ആ ബാറിൽ നിന്നും കഴിച്ചതിനു ശേഷം പേരുകളിലുള്ള വിശ്വാസം നഷ്ടപ്പെട്ട ഒരു അൾത്താരബാലനായിരുന്നു ഞാൻ. ഒരു കുരുവിയുണ്ടായിരുന്നു. അന്നത്തേതിനു ശേഷം കാക്കകളെപ്പോലും കുരുവിയെന്ന് വിളിക്കുന്ന ഒരു ശീലം എന്നിൽ മുളച്ചിരുന്നു. ആ എന്തായാലും ഒരു കുരുവിയുണ്ടായിരുന്നു. ആ കുരുവി വീട് പണിയുകയായിരുന്നു. ചുള്ളിക്കമ്പുകൾ  കുരുവി കൊണ്ട് വരുന്നു. വൈക്കോലിതളുകൾ കൊണ്ട് വരുന്നു. ഫ്ലെക്സിന്റെ മൂല പൊട്ടിയ വാക്ക്. കൊണ്ട് വരുന്നു.കുരുവി ഒരു ചുവന്ന വയർ കൊണ്ട് വരുന്നു. കുരുവി . കൂട് . മരം പി ഒ എന്ന വിലാസത്തിനു ജീവൻ വച്ച് തുടങ്ങുന്നു. ഒരു ദിവസം ഒരാഴ്ച്ച. ഒരു കൊല്ലം. ആ കൊറെക്കാലമെടുത്തു. കുരുവി കൂട് മരം മരം കൂട് കുരുവി. കുരുവീ കുരുവീ നിനക്ക് കുഞ്ഞുങ്ങളൊന്നുമില്ലേ എന്ന് ചോദിച്ചപാടേ അത് പറന്നേ പോയി.അതാ അത് മക്കളെയും കൂട്ടി പെരത്താമസത്തിനു വരുന്നു.  ആ അന്ന് തന്നെ. ടെണ്ടറുകാർ മരം വെട്ടിയിട്ട് ചൂടാറുന്നതിനു മുൻപേ. ഇത്രയും വേണ്ടായിരുന്നു. ഒരു ദിവസമൊക്കെ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു

ഇത് ആദ്യത്തെ സംഭവമൊന്നുമല്ല



നിരുത്തരവാദപരമായ ഒരു ദിവസം


അത്രയും നിരുത്തരവാദപരമായ  ദിവസമായിരുന്നു  അത്

കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തതും , ചിലപ്പോൾ ജനിച്ചിട്ടില്ലാത്തതുമായ
ഒരു ചെടിക്ക് പേരും അതിന്റെ പൂവിനു നിറവും
കായ്കൾക്ക് ആകൃതിയും കൊടുത്താൽ
അതെത്ര നന്നായിരിക്കും എന്ന് വിചാരിച്ചിരിക്കേ

കണ്ടോ , ദേ നിങ്ങളാ ചെടിയിൽ തൊട്ടു
ദേ മറ്റയാൾ പൂവിൽ തൊടുന്നു കായ്ക്കൾ മണക്കുന്നു
ഇനിയും ജനിച്ചിട്ടില്ലാത്ത ഈ  ചെടിയുടെ
വിരിഞ്ഞിട്ടില്ലാത്ത  പൂവ് ഹായ്  അതവള്‍ക്ക് കൊടുക്കണം
എന്ന് വരെ ഒരാൾ  തീരുമാനിച്ചു  കഴിഞ്ഞു
ഇല്ലേ,  ഇക്കാര്യത്തിലെങ്കിലും നുണ പറയരുത്
കൂടുതൽ  കളിച്ചാൽ  ഈ ലോകത്തിൽ
എനിക്ക് മാത്രം സൃഷ്ടിക്കാനാവുന്ന ആ ചെടിയെ ഞാനങ്ങ് വേണ്ടെന്ന് വയ്ക്കും

സാംങ്ഷനായ  ലോൺ  വേണ്ടെന്ന്
ബാങ്ക് മാനേജരോട് മുഖത്തടിച്ച് പറയുന്നപോലെ

ഇത് ഒരു നിരുത്തരവാദപരമായ ദിവസമാണല്ലോ

ഇപ്പോഴത്തെ നിങ്ങളെപ്പോലെ
ഇപ്പോളെനിക്കും ഈ ചെടിയെക്കുറിച്ച്  ,അതിന്റെ പൂവിനെക്കുറിച്ച്
നിറത്തെക്കുറിച്ച്  മണത്തെക്കുറിച്ച്  കായ്കളെക്കുറിച്ച്
വിത്താകേണ്ട കുരുക്കളെക്കുറിച്ച്
കൌതുകവും, അത്ഭുതവും ആശ്ചര്യവും അതിലേറെ സങ്കടവുമുണ്ട്

ശ്ശ്... തൊടല്ലെ  പൂവിനെ  ചെടിയെ  കായിനെ
ഇക്കണക്കിനാണെങ്കിൽ ഞാനെന്റെ വഴിക്ക് പോകും

തീര്‍ത്തും  നിരുത്തരവാദപരമായ  ഒരു  ദിവസമാണിന്ന്

നിങ്ങളെക്കൊണ്ട് ഞാൻ തോറ്റു
ഇല്ലേ നിങ്ങളാ ചെടിക്ക്  വെള്ളം കോരാൻ പോയി
വളം വാങ്ങിക്കാൻ പോയി  വേലി കെട്ടാൻ പോയി
എന്തിന് കളകളെ നശിപ്പിക്കുന്ന സ്പ്രേ വരെ വാങ്ങിവച്ചു
ഇല്ലേ ?

സത്യമായിട്ടും ഇനി ഞാൻ പറയില്ല
ഇത് അവസാനത്തേതാണ്

ഇന്ന്  തീര്‍ത്തും നിരുത്തരവാദപരമായ ഒരു ദിവസമാണ്

ആ ഇതെവിടെ നിന്നും വന്നൂ ഈ പൂമ്പാറ്റകൾ
വരുന്ന വരവ് കണ്ടോ
ഇനിയും ജനിച്ചിട്ടില്ലാത്ത  ഒരു ചെടിയുടെ കാറ്റടിച്ചാൽ മതി
വന്നോളും
പൂമ്പാറ്റകളാണത്രെ പൂമ്പാറ്റകൾ

ആ , നിങ്ങളെ പറഞ്ഞാൽ മതിയല്ലോ
കണ്ണില്‍ക്കണ്ട കാറ്റിനോടും, കാണാത്ത കാറ്റിനോടുമൊക്കെ
പറഞ്ഞപ്പോൾ സമാധാനമായല്ലോ ?
എനിക്ക് മതിയായി ഞാൻ പോവുകയാണ്

ഇത് തീര്‍ത്തും നിരുത്തരവാദപരമായ ഒരു ദിവസമാണ്

ഇനിയും ഇവിടെ നിന്നാൽ
ഇനിയും ജനിച്ചിട്ടില്ലാത്ത  ആ ചെടിയെക്കുറിച്ച് പറഞ്ഞാൽ,
ആ പൂവ് വിരിയിച്ചാൽ കായ്കൾക്ക് തുടം വച്ചാൽ

നിങ്ങൾ വേണമെങ്കിൽ ഓട്ടോ പിടിച്ച്  വരും
എന്റെ  സ്വപ്നത്തിന്റെ നിറം എന്ന് കവിതയെഴുതും
പല പോസിൽ പടങ്ങളെടുത്ത് ഫേയ്സ്ബുക്കിലിടും
ഈ പൂവ് കൊടുക്കാൻ വേണ്ടി മാത്രം ഒരാളെ പ്രേമിക്കും
(ശ്ശൊ അത് കഴിയുമ്പോൾ  അയാൾ ഒറ്റയ്ക്കാവും )
വീണപൂവ് എന്ന കവിത  തപ്പിയെടുത്ത് പോസ്റ്റും

ഞാൻ പോകുന്നു  എനിക്ക്  വെറേ പണിയുണ്ട്

തീര്‍ച്ചയായും ഇത് നിരുത്തരവാദപരമായ ഒരു ദിവസമാണെങ്കിലും


(കൂട്ടുകാരായ ലതീഷ് മോഹൻ, വിഷ്ണുപ്രസാദ്, നസീർ കടിക്കാട്  എന്നീ കവികൾ  ഈ കവിതയിൽ വരുന്നുണ്ട്. അത്  ഒഴിവാക്കാനാവാത്തതാണു. )


ഞങ്ങൾ രണ്ട് പേർ


ഇന്നലെ പാതിരാത്രിക്ക് എന്ന് പറഞ്ഞാൽ അലമ്പാവും.അതും കഴിഞ്ഞ് ഒരു രണ്ട് രണ്ടരമണിക്ക്. കാറോടിച്ച് കാറോടിച്ച് കാറോടിച്ച് വരികയായിരുന്നു
പാറക്കടവിലെത്തിയപ്പോൾ ആ വളവിൽ ഒരു മരത്തിനു കീഴെ ഞാൻ നിൽക്കുന്നു.

ഞാനെന്ന് പറഞ്ഞാൽ
എവിടെയോ പോയി , പാതിരാത്രിയിൽ ഇനിയും പുറപ്പെടാൻ ഇടയില്ലാത്ത ബസ് കാത്ത് നിൽക്കുന്ന പണ്ടത്തെ ഞാൻ

പാവം തോന്നി. നന്നായി മുഷിഞ്ഞിട്ടുണ്ട്. അഞ്ചാറെണ്ണം രാത്രി അടിച്ചിട്ടുണ്ട്. എന്തോ ആലോചിച്ച് നിൽപ്പാണു. അപ്പനെയാകാം, മരങ്ങളെയാവാം. അതിനെക്കുറിച്ച് തന്നെയാകാം. എന്തുമാകാം. നല്ല പാവം തോന്നി

കേറെടാ, എന്നോട് പറയും പോലെ അത്രമേൽ അധികാരത്തിൽ ഞാൻ പറഞ്ഞു.
കേട്ടപാതി കേൾക്കാത്ത പാതി സ്കൂളിൽ വീണു മുട്ടുപൊട്ടിയ കുട്ടി അമ്മയെ കണ്ടെന്ന പോലെ ഒറ്റപ്പിടുത്തമായിരുന്നു. അത്രയും ആഴത്തിൽ തള്ളിയുള്ള ആ കേറ്റമായിരുന്നു ആ നിമിഷത്തിന്റെ ഹൈലേറ്റ്

വീടെത്തും വരെ അത് നടന്ന വഴികളെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. കാത്ത് നിന്ന് വരാതിരുന്ന ബസുകളെക്കുറിച്ച് പറഞ്ഞ് കൊണ്ടിരുന്നു. ആ ബസുകളുടെ നിറങ്ങൾ പോലും പറഞ്ഞു കൊണ്ടിരുന്നു. നടന്ന വഴിയിലെ കല്ലുകളെക്കുറിച്ച് അതിന്റെ മിനുസത്തെക്കുറിച്ച് മുനകളെക്കുറിച്ച് പൊട്ടിയ കാലിനെക്കുറിച്ച് പൊട്ടിയൊലിച്ച മുറിവിനെക്കുറിച്ച് വാറു പൊട്ടിയ ചെരുപ്പുകളെക്കുറിച്ച്. എന്തിനു വഴിയിൽ കിടന്ന് കിട്ടിയ മിഠായികടലാസിനെക്കുറിച്ച്  വരെ (മിഠായി കൊതിച്ച് എടുത്തത് കടലാസെന്നത് സങ്കടപ്പെടുത്തിയില്ലേ എന്ന ചോദ്യം തൊണ്ടയിൽ വന്നു ) ഓടിയ വഴികളെക്കുറിച്ച് കമാന്നൊർക്ഷരം മിണ്ടാതെ  ഞാനതിന്റെ  കൂടെ കാറോടിച്ച് നടന്ന് കൊണ്ടിരുന്നു.

എനിക്കാണെങ്കിൽ സങ്കടം സഹിക്കവയ്യാതായിരുന്നു

ഈ കാറൊക്കെ എന്നാടാ ഉണ്ടായേ എന്നും ചോദിച്ച് ഞാനതിനെ കെട്ടിപ്പിടിച്ചു. അപ്പോളത് ഏങ്ങിയേങ്ങി അത്രകാലം മുഴുവൻ അടക്കി വച്ച കരച്ചിൽ മുഴുവൻ എന്റെ നെഞ്ചിൽ വീഴ്ത്തി
പോട്ടേടാ പോട്ടേടാ വാവേ, അറിയാവുന്ന ചക്കരവാക്കുകളെല്ലാം ഞാനും പുറത്തിട്ടു. നിൽക്കുന്നില്ല അതിന്റെ ഏങ്ങൽ.

അകത്തേക്ക് കൊണ്ട് പോയി. ചൂടുവെള്ളത്തിൽ കുളിപ്പിച്ചു. നല്ല മണമുള്ള തൈലം പൂശി. ഇളംചൂടുള്ള ഉടുപ്പുകൾ കൊടുത്തു. ഒരു കുഞ്ഞുഗ്ലാസിൽ വീഞ്ഞ് കൊടുത്തു. മടിയിൽ കിടത്തി.  അത്ര പതുക്കെ ഒരു പാട്ട് പാടി കൊടുത്തു. കവിളിലും നെറ്റിയിലും ഉമ്മകൾ കൊടുത്തു

ഇന്നലെ പാതിരാത്രിയെന്ന് പറഞ്ഞാൽ അലമ്പാവും ഇന്ന് പുലർച്ചെ നിനക്ക് ഞാനുണ്ടെന്ന് അതിനോട് തന്നെ പ്രഖ്യാപിച്ച് നെഞ്ചിൽ കിടത്തിയുറക്കി

പാവം . തന്നെ ഉറങ്ങിപ്പോയി

ഞങ്ങളെ രണ്ട് പേരെയും നോക്കി ഉറങ്ങാതിരുന്ന ഞങ്ങളുടെ വീട് തന്നെയായിരുന്നു ആകെമൊത്തത്തിലുള്ള ഹൈലേറ്റ്



4.35 പി എം


എത്ര പരിശ്രമിച്ചിട്ടും മനസിൽ പതിയാത്ത ആ പെണ്ണിനെ ഓർത്ത് കൈഭോഗം ചെയ്ത് ചെയ്ത് നേരം പോയതിനാലാണു 4 മണിക്ക് ഓഫീസിലെത്തേണ്ട ഞാൻ 4.35 നു എത്തിയതെന്ന് വേണമെങ്കിൽ പറയാം

പക്ഷേ അതല്ല കാര്യം

പുതിയ ചന്ദ്രിക സോപ്പായതിനാൽ അതിൽ അലിഞ്ഞലിഞ്ഞ് കുളിച്ച് നേരം പോയതിനാലാണു 4 മണിക്ക് ഓഫീസിലെത്തേണ്ട ഞാൻ 4.35 നു എത്തിയതെന്ന് വേണമെങ്കിൽ പറയാം

പക്ഷേ അതല്ല കാര്യം

അതൊന്നുമല്ല കാര്യം. ഒരു പക്ഷേ നിങ്ങൾ വിശ്വസിക്കാനിടയില്ലാത്ത നടന്ന സംഭവമാണു കാര്യം അത് തന്നെയാണു കാര്യംഅത് തന്നെയാണു കാര്യം അത് ഇങ്ങനെയാണു . അത് ഏകദേശം ഇങ്ങനെയാണു

എസി ഓൺ ചെയ്ത്, പാട്ടുച്ചത്തിൽ വച്ച്, എസി ഓഫാക്കി പാട്ടൽപ്പം കുറച്ച് വാച്ചിൽ നോക്കി പിന്നെയും എസി ഓൺ ചെയ്ത് പാട്ടുച്ചത്തിലാക്കി പിന്നെയും വാച്ചിൽ നോക്കി സൈലന്റായി അടിക്കുന്ന മൊബൈലിനെ പുച്ഛത്തിൽ നോക്കി പിന്നെയും എസി ഓണാക്കി ഓഫാക്കി പാട്ടുച്ചത്തിലാക്കി പാട്ടോഫ് ചെയ്ത് പോലീസിനു പിടിക്കാൻ പാകത്തിൽ വണ്ടിയെ ഓടിക്കവേ

അതാ ആ വളവും കഴിഞ്ഞ് ഒരു മരണവീട്. എല്ലാം ദിവസവും കാണുന്നതാണല്ലോ ഇന്നെന്ത് ഭംഗി നിന്നെക്കാണാൻ എന്ന ആ സിനിമപ്പാട്ട് പാടുവാൻ തോന്നുന്ന അത്രയും ക്യൂട്ടായ ഒരു വീട്. നിർത്തിയതല്ല കൂട്ടരേ നിന്ന് പോയതാണു. അത്രയ്ക്ക് തങ്കക്കുടം പോലൊരു മരണവീട് ഞാനിത് വരെ കണ്ടിട്ടില്ല. അപ്പനാണെ സത്യം കണ്ടിട്ടില്ല.

ഒരു മൂളിപ്പാട്ടുമായി കേറിച്ചെല്ലുമ്പോൾ പൂക്കളായ പൂക്കളൊക്കെ നോക്കി നോക്കി ചിരിക്കുന്നു. ഇത്രയും കാലം വേലിത്തലപ്പിൽ നിന്ന് പൊട്ടി പൊട്ടി ചിരിച്ചിട്ട് ഒന്ന് തിരിഞ്ഞു നോക്കിയില്ലല്ലോ ദുഷ്ടാ എന്ന മൂളിപ്പാട്ടുമായങ്ങനെ നോക്കി നോക്കി ചിരിക്കുന്നു. എന്ത് ഭംഗി നിന്നെക്കാണാൻ എന്ന പാട്ടിനു ജീവൻ വച്ച പോലുണ്ട്. മരണവീട്ടിലെ പൂക്കളെ എന്ത് ഭംഗി നിന്നെക്കാണാൻ ( ഇവിടെ വ്യാകരണം തെറ്റിയതിൽ നിങ്ങളെപ്പോലെ എനിക്കും സങ്കടമില്ല ) എന്ത് ഭംഗി നിന്നെക്കാണാൻ

പൂക്കൾക്കിടയിൽ അത്ര ഭംഗിയുള്ള മരിച്ചയാൾ. എന്ത് ഭംഗി നിന്നെക്കാണാൻ എന്ന പാട്ട് പാടിയെന്ന് പ്രത്യേകം പാടേണ്ടതില്ലല്ലോ. എന്ത് ഭംഗി നിന്നെക്കാണാൻ. എന്ന പാട്ടിന്റെ കോറസായിരുന്നു ആ വീട്. എന്ത് ഭംഗി നിന്നെക്കാണാൻ എന്ന് മരിച്ചയാളുടെ ഭാര്യ. എന്ത് ഭംഗി നിന്നെക്കാണാൻ എന്ന് മരിച്ചയാളുടെ മക്കൾ എന്ത് ഭംഗി നിന്നെക്കാണാൻ എന്ന് മരിച്ചയാളുടെ അയൽക്കാർ എന്ത് ഭംഗി നിന്നെക്കാണാൻ എന്ന് മരിച്ചയാളുടെ കൂട്ടുകാർ. എന്തിനു എന്ത് ഭംഗി നിന്നെ കാണാൻ എന്ന് മരിച്ചയാളുടെ അമ്മ

സത്യമായിട്ടും നിങ്ങൾ വിശ്വസിക്കില്ല. ആ നിമിഷത്തിൽ ഒരു പരിചയവും ഇല്ലാത്ത ഒരു മരിച്ചയാൾക്ക് ഉമ്മ കൊടുക്കണം എന്ന എന്റെ ചിരപുരാതനമായ ആ ആഗ്രഹം ആ ജീവിതാഭിലാഷം സർവ്വസീമകളും തെറ്റിച്ചു.

ഞാനയാൾക്ക് ഞാനയാൾക്ക് ഞാനയാൾക്ക് ഒരുമ്മ കൊടുത്തു.

കുടിയനായ അയാളുടെ അത്തറിൽ കലർന്ന മണം. പൂക്കൾ കലർന്ന മണം ചന്ദനത്തിരി കലർന്ന മണം. ഹോ ഞാനയാൾക്ക് ഒരുമ്മ കൊടുത്തു

കൂട്ടരേ, പരിചയമുള്ള മരിച്ചതോ അല്ലാത്തതോ ആയ ആളുകൾക്ക് കൊടുക്കും പോലെയല്ല. സത്യമായിട്ടും അല്ല. പരിചയമില്ലാത്ത മരിച്ചയാൾക്ക് കൊടുക്കുന്നത്. കൊടുത്തത് നന്നായോ കിട്ടിയത് നന്നായോ ഒന്നായോ എന്നിങ്ങനെയുള്ള ഗുലുമാലുകൾ ഒന്നുമില്ല. ഹോ എഴുതി കൊതി തീരില്ല

ഇത്രയും കാലം നീ എവിടെയായിരുന്നു എന്ന് ഒരു മുട്ടൻ തെറി കൂട്ടി അയാൾ കുടിച്ച മണവുമായി ചോദിച്ചത് മാത്രം ഓർമ്മയുണ്ട്

ഇപ്പോൾ 4.35 ഞാൻ ഓഫീസിൽ കയറുകയാണു. ഇന്ന് വൈകിയതിന്റെ കാരണം നിങ്ങൾക്കറിയാം .മരിച്ചയാൾക്കുമറിയാം


അമ്മിണിയുടെ കൈക്കൂലി , അപ്പയുടെയും


ചീറ്റോസ് , ലെയ്സ്, പോപ്പിൻസ്
അമ്മിണി കൈചൂണ്ടിയാൽ താനേ തുറക്കും പഴ്സ്.
മുളച്ച് മുളച്ച് വരുന്ന പൈസകൾ

തലയൊന്ന് ചായ്ച്ചാൽ
മൈതാനം കണ്ട പന്ത്കളിക്കാർ അമ്മിണിവിരലുകൾ
അതിനു മന:പാഠം അമ്മ തൊടാതെ പോയ
തലയോടിൻ ഇടവഴികൾ

ചീറ്റോസ് ലെയ്സ് പോപ്പിൻസ്
കുഞ്ഞ് വിരലുകൾ വങ്ങാൻ ശൂന്യതയിൽ മുളയ്ക്കും പൈസകൾ

ചീറ്റോസ് ലെയ്സ് പോപ്പിൻസെന്ന്
അവളെണ്ണും മുടിയിഴകൾ


നല്ല കാര്യമായി


ജീവിതകാലം മുഴുവൻ വെള്ളത്തിൽ കിടന്നതിന്റെ തണുപ്പകറ്റാൻ
വെയിലുകൊള്ളുന്നതാണു

ഉണക്കമീനെന്നോ  ?

നിങ്ങടെ ഈ അളിഞ്ഞ ഭാഷ വല്ല കവിതയിലും കൊള്ളാം
ആഖ്യാനമോ വ്യാഖാനമോ എന്തും

തുടർന്നങ്ങോട്ട് പൊരിയുന്നതിനു മുൻപ്
വെയിലു കൊണ്ട് പരിശീലിക്കുന്നതിനെ
ഉണക്കമീനെന്ന് കളിയാക്കരുതു

ജീവിതകാലം മുഴുവൻ വെയിലത്ത് കഴിയുന്ന നിങ്ങളെ
ഞങ്ങൾ ഉണക്കമനുഷ്യരെന്ന് വിളിക്കാറുണ്ടോ

വല്ലപ്പോഴും കടലിൽ വരുമ്പോൾ
പച്ചമനുഷ്യർ എന്ന് വിളിക്കാറുണ്ടോ

ഉണക്കമീനേ, നല്ല കാര്യമായി


പെടക്കണ പെടക്കണ പെടക്കണ മീനുകൾ


പതിവ് പോലെ ഈ കവിതയിലും വീരാൻ മീങ്കാരനാണു
അതെ . അയാളെ നോക്കിയാണു ഇരിക്കുന്നത്
ഭാര്യയില്ലാത്ത തക്കം നോക്കി രണ്ട് മീൻ വാങ്ങി ഒറ്റയ്ക്ക് പുഴുങ്ങിത്തിന്നാൻ പോവുകയാണു
വെജിറ്റേറിയനാണേന്നോ ഇപ്പോൾ തന്നെ പൊയ്ക്കൊളൂ . ദാ ഇതിലേ പൊയ്ക്കോളൂ. ഇവിടെ മീനും ഇറച്ചിയും ഇല്ലാതെ പറ്റില്ല

പോവാത്തവരേ ,ഒരു മിനിറ്റേ വീരാൻ വന്നെന്ന് തോന്നുന്നു
ആ വന്നു. വന്നു .അരമണിക്കൂർ നീളമുള്ള ആ പൂയ് കേട്ടില്ലേ
അകമ്പടിയായ് ആ കണ്ടനെ കണ്ടില്ലേ

നല്ല മീനേതാണെന്ന് നോക്കട്ടെ, പോകല്ലേ
ദാ വന്നു

ഇല്ല വന്നില്ല നിങ്ങളും പൊയ്ക്കോളൂ
എന്തോ ഒരു കുഴപ്പമുണ്ട്
നിങ്ങൾ പൊയ്ക്കോളൂ

ആഹാ പോയില്ലേ
എന്തോ അല്ല കുഴപ്പമുണ്ട്
വീരാൻ വന്നു. മീങ്കാരൻ വീരാൻ വന്നു
പൂയ് വന്നു. കണ്ടനും വന്നു

വീരാന്റെ വണ്ടിയിൽ കൊട്ടയില്ല
വീരാന്റെ വണ്ടിയിൽ ഒരു മഞ്ചപ്പെട്ടി
എന്താ പേടിയാണെന്നോ, പൊയ്ക്കോളൂ
ദാ അതിലേ പൊയ്ക്കോളൂ
വീരാൻ കോണ്ട് വന്നതല്ലേ , ഇനിയിവിടെ മഞ്ചപ്പെട്ടിയില്ലാതെ പറ്റില്ല

എന്താ വീരാനെ ഇത് മീൻ നോക്കിയിരിക്കുമ്പോൾ
എന്താണു ഒരു മഞ്ചപ്പെട്ടി. ഞാൻ ചോദിച്ചു
വേണമെങ്കിൽ നിങ്ങളും ചോദിച്ചോളൂ

തിരക്കോ  പൊയ്ക്കോ കാറു വരുമെന്നോ പൊയ്ക്കോളൂ
നല്ല സമയമുണ്ടെങ്കിൽ മാത്രം നിന്നാൽ മതി
എനിക്കെന്തായാലും മീൻ തിന്നെ പറ്റൂ

വീരാൻ ചോദിക്കയാണു. എന്താ മോനേ, നീയൊരു കവിയല്ലേ
മഞ്ചപ്പെട്ടിയിൽ മീൻ കൊണ്ട് വന്നാൽ എന്താ മോനെയെന്ന്
ശ്ശൊ , ഞാനെന്ത് പറയണം
നിങ്ങൾ പറ, ഞാനെന്ത് പറയണം
പോവുകയാണെന്നോ പൊയ്ക്കൊ പൊയ്ക്കൊ
എന്നും ഇങ്ങനെ തന്നെ പോകണം
മഞ്ചപ്പെട്ടി നോക്കാൻ ഈ പാവം കവിയുണ്ടല്ലോ അല്ലേ

മഞ്ചപ്പെട്ടിയിൽ നല്ല പിടക്കണ ചാള നല്ല പിടക്കണ അയില നല്ല പിടക്കണ ആവോലി നല്ല പിടക്കണ നത്തോലി നല്ല പിടക്കണ പൂമീൻ നല്ല പിടക്കണ സ്രാവ്, നല്ല പിടക്കണ നെയ്മീൻ നല്ല പിടക്കണ കൊഴുവ നല്ല പിടക്കണ കണവ നല്ല പിടക്കണ കിളിമീൻ നല്ല പിടക്കണ തിരുത നല്ല പിടക്കണ കണമ്പ് നല്ല പിടക്കണ തിരണ്ടി നല്ല പിടക്കണ …

നിങ്ങൾ പോയി അല്ലേ. ശരി ശരി എത്ര നേരമായി  നിങ്ങടെ  ആരോ ഫോണിൽ വിളിക്കുന്നു അല്ലേ. ശരി ശരി പോയി പറയൂ. പെട്ടു പോയി. ഒരു മീൻ കൊതിയൻ കവിയുടെ , കവിയുടെ വീരാന്റെ  ,വീരാന്റെ മഞ്ചപ്പെട്ടിയിൽ പെട്ടു പോയി എന്ന്. ഒരുമ്മയും കൊടുക്ക് . നല്ല പെടക്കണ ഉമ്മ. വഴക്ക് മാറട്ടെ

എനിക്ക് മീങ്കാരൻ വീരാന്റെ ചോദ്യത്തിൽ നിന്ന് ഒഴിയാൻ വയ്യ.
ഈ പെടക്കണ മീനുകൾ നിറഞ്ഞ ഈ മഞ്ചപ്പെട്ടിയിൽ തന്നെ നോക്കി നോക്കി നിൽക്കുകയാണു
സമയമാം രഥത്തിൽ ഞാൻ… എന്ന പാട്ട് കൂടി ആയാലോ എന്ന് വീരാനോട് ആലോചിക്കുകയാണു

നിങ്ങളും പൊയ്ക്കോളൂ



ഒരു രക്ഷയുമില്ലാത്ത കവിത


തുടങ്ങും മുൻപ് ചിലത് പറയാനുണ്ട്.  ചിലതല്ല . മൂന്ന് കാര്യങ്ങൾ. ഒന്ന് . ഈ കവിതക്ക് ലൈക്കടിക്കരുതു. ലൈക്കും ഒരു അടിയായതുകൊണ്ടല്ല.  അത് ശരിയാകില്ല.  ഇത് ഒരു  രക്ഷയുമില്ലാത്ത  കവിതയാണു.  രണ്ട്   . ഈ കവിത നല്ലതാണെന്ന് പറയരുതു.  ഒരു രക്ഷയും ഇല്ലാത്ത കവിതക്ക്  ഒരു നല്ലത് ശരിയാകില്ല. ഒന്നും വിചാരിക്കരുത്. ശരിയാകാത്തത് കൊണ്ടാണു.

എനിക്കൊരു കൂട്ടുകാരനുണ്ട്. പ്രദീപ്.  നിങ്ങൾ ചിലപ്പോഴറിയും. ഫേസ് ബുക്കിലുണ്ട് . അവന്റെ ആരോ ആണു. ഇന്നാളൊരു ദിവസം മരിച്ചു പോയി. അതെ തീവണ്ടി മുട്ടി. ഫോൺ ചെയ്ത് നടക്കുകയായിരുന്നു. ഫെയ്സ് ബുക്കിലുണ്ടോ എന്നറിയില്ല.  ആ എന്തായാലും മരിച്ചു പോയി. അതെ തീവണ്ടി മുട്ടി. ഫോൺ ചെയ്ത് നടക്കുമ്പോഴായിരുന്നു. ട്രാക്കിലായിരുന്നു. മരിച്ച് പോയി. ഫോൺ ചെയ്ത് നടക്കുമ്പോഴായിരുന്നു. ട്രെയിൻ വരുന്നത് കണ്ടില്ല. കേട്ടില്ല എന്നല്ലേ. ആ എന്തേലുമാകട്ടെ. മരിച്ചു പോയി. തീവണ്ടി മുട്ടി. ഫോൺ ചെയ്ത് നടക്കുകയായിരുന്നു. വിളിച്ച് കൊണ്ടിരുന്നത് ആരായിരുന്നെന്നോ. ആവോ അറിയില്ല. ചോദിച്ചുമില്ല. ഇനിയൊട്ട് ചോദിക്കയുമില്ല. ഒരു പെൺകുട്ടിയാണെന്നാ പറഞ്ഞെ. അതെ മരിച്ച് പോയി. തീവണ്ടിമുട്ടി. പെൺതീവണ്ടി മുട്ടി മരിച്ചു എന്നോ. എനിക്കറിയില്ല. അത് കവിതയിൽ ആയിക്കോളൂ. ഇത് ഒരു രക്ഷയും ഇല്ലാത്ത കവിതയാണു

എനിക്ക് മറ്റൊരു കൂട്ടുകാരനുണ്ട്. കൂടെ ജോലിചെയ്യുന്നു. പേരു ഉണ്ണിക്യഷണൻ. ഉണ്ട്. ഫേസ് ബുക്കിലുണ്ട്.  അവന്റെ വകയിൽ ഒരു അനിയൻ മരിച്ചുപോയി. അല്ല തീവണ്ടി മുട്ടിയല്ല. ഒരു ഫ്ലാറ്റിന്റെ ജനലയിൽ നിന്നും താഴേക്ക് വീണു. മരിച്ചുപോയി. ഫ്ലാറ്റിൽ നിന്നും താഴേക്ക് വീണു. അവനും ഫോൺ ചെയ്യുകയായിരുന്നു.  താഴേക്ക് താഴെക്ക് വീണു മരിച്ചുപോയി. അതെ ഫോൺ ചെയ്യുകയായിരുന്നു. കെട്ടാൻ പോകുന്ന പെൺകുട്ടിയായിരുന്നു.പെൺകുട്ടിയോ ? ഫെയ്സ് ബുക്കിലോ ?എനിക്കറിയില്ല. മരിച്ചു പോയി. ഫോൺ ചെയ്യുമ്പോൾ ഫ്ലാറ്റിന്റെ ജനലയിൽ നിന്നും താഴേക്ക് താഴേക്ക് വീണു. ഫ്ലാറ്റോ  ? ആണോ പെണ്ണോ എന്നോ. അറിയില്ല. അത് ഏതെങ്കിലും കവിയോട് ചോദിക്കൂ. ഇത് ഒരു രക്ഷയും ഇല്ലാത്ത കവിതയാണു

ഫോൺ വിളിച്ച് കൊണ്ടിരുന്നപ്പോൾ തീവണ്ടി മുട്ടി മരിച്ചു എന്ന്. ഫോൺ വിളിച്ച് കൊണ്ടിരുന്നപ്പോൾ ഫ്ലാറ്റിന്റെ ജനാലയിൽ നിന്നും വീണു മരിച്ചു എന്ന്. രണ്ട് പേരും മരിച്ചോ എന്നോ
ഞാനീ പറഞ്ഞ രണ്ടും പേരും മരിച്ചു എന്നോണോ ? അതെ പറഞ്ഞല്ലോ രണ്ട് പേരും മരിച്ചു.
അപ്പോൾ വിളിച്ചവരോ എന്നോ ?

ഈ കവിതയുടെ തുടക്കത്തിൽ മൂന്ന് കാര്യങ്ങൾ പറയാനുണ്ട് എന്ന് പറഞ്ഞിരുന്നു. നിങ്ങളിൽ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. അതിലെ രണ്ടെണ്ണം. മൂന്നാമത്തെ അത് തന്നെയാണു. മരിക്കാത്തവരെ പറ്റി ഒന്നും ചോദിക്കരുത്.
ചോദിച്ച് കൊണ്ടിരിക്കെ ചോദിച്ചുകൊണ്ടിരിക്കെ ഒരു ട്രെയിൻ വരും. ഫ്ലാറ്റിൽ നിന്നും താഴേക്ക് താഴേക്ക് വീഴും.
നിങ്ങൾ അറിയില്ല എന്ന് മാത്രമേയുള്ളൂ

ഇത് ഒരു രക്ഷയുമില്ലാത്ത കവിതയാണു



ൢകല്ല് വച്ച ഒപ്പ്

കവിത : കുഴൂർ വിത്സൺ
ചിത്രീകരണം : ഹരിശങ്കർ കർത്ത





തൊങ്കിത്തൊട്ടം

ബത്തേരിയിൽ ദ്വാരക ബാറിന്റെ കൗണ്ടറിനിടത്തൂടെ അയാൾ, മറ്റൊരാൾ ചുമലിൽ കൈതാങ്ങി പുറത്തേക്ക് ധ്യതിയിൽ പോകുന്നേരം

തൊങ്കിത്തൊട്ടം കളിക്കയാണൊയെന്ന് മറ്റൊരാൾ കേരളകോൺഗ്രസ്സുകാരന്റെ മുഖമുള്ളയാൾ,

അയാൾ ലീഗുകാരന്റെ മുഖമുള്ളയാളോട് ചോദിക്കുന്നു.

തൊങ്കിത്തൊട്ടമെന്ന വാക്കു കേട്ടയാൾ കുട്ടിയായത് മുഖത്തുണ്ട്

(കുട്ടിയും കുഞ്ഞാലിയുമല്ല ജീവിതമെപ്പൊഴുമെന്ന് ഒരശരീരി കുസ്യതി കാണിച്ചത് ബാർമാൻ ഒഴികെയെല്ലാരും കണ്ടു )

ചിരിച്ചുകൊണ്ട് ലീഗുകാരനയാൾ പിന്നെയും പിന്നെയും പറയുന്നു. തൊങ്കിത്തൊട്ടം തൊങ്കിത്തൊട്ടം

തൊങ്കിത്തന്നെ അയാളെ നോക്കുമ്പോൾ, ദൈവമേ, തൊങ്കിത്തന്നെ അയാൾക്ക് രണ്ട് കാലുകളിലൊന്നില്ല.

യെന്നാലും ഒട്ടും തൊങ്കാതെ അയാൾ പറയുന്നതും കണ്ടു
തൊങ്കിത്തൊട്ടം തൊങ്കിത്തൊട്ടം