ബേക്കറി വാങ്ങിയപ്പോൾ
പുതുമ മൗലികത എന്നീ
കാരണങ്ങളാൽ
കയ്പ്പ് എന്ന് പേരിട്ടു
ലഡ്ഡു കയ്ക്കുന്നു
ജിലേബി കയ്ക്കുന്നു
ചെറിപ്പഴം കയ്ക്കുന്നു
കയ്ക്കുന്നു കയ്ക്കുന്നു
എന്തൊരു കയ്പ്പ്
എന്നായി ആളുകൾ
ജോലിക്കാരൻ കയ്ച്ചു
അങ്ങുന്നേ
ആട്ടി ഓടിക്കാൻ പിരിവുകാരില്ല
ഈച്ചകൾ കളിയാക്കുന്നു
കയ്പ്പുകൾ വിളമ്പുന്നു
വീട്ടിലെ അവൾ
പുതുമ മൗലികത
ഇവ നൽകിയ
ഏകാന്തതയെ
പലഹാരങ്ങളുമായി
പങ്ക് വച്ചിരിക്കുമ്പോൾ
ബിസ്ക്കറ്റ് പറഞ്ഞു
കണ്ണീരുപ്പ് കലർത്താം
കയ്ച്ചാൽ വിൽക്കപ്പെടുകയില്ല
പലഹാരങ്ങൾ
പഴയത് എന്തെങ്കിലും
തരണേയെന്ന യാചകസ്വരം
ഇടയ്ക്ക് കയറിയപ്പോൾ
പുതുമയുടെയും
മൗലികതയുടെയും
ആളായ ഞാൻ
ഈ ബേക്കറി
നിങ്ങളെടുത്തോളൂ
എന്ന് പറഞ്ഞു
യാചകൻ ചിരിച്ചു
ബേക്കറി
ആത്മഹത്യ
കടുത്ത ഏകാന്തതയായിരുന്നു സിംഹത്തിനു
വഴക്കാണു ഞാൻ നിന്നോട് ലോകമേയെന്ന്
ഹ്യദയത്തിൽ പാടിയാണു നടന്നിരുന്നത്
ഒരേ പച്ചപ്പിഞ്ഞാണത്തിനിൽ നിന്നുള്ള
മുയലുകളുടെ തീറ്റകണ്ട് ഛർദ്ദി
വെള്ളത്തിലും വെയിലിലും നനഞ്ഞ്
മുതലകൾ കിടക്കുന്ന കാഴ്ച്ചയിൽ പനി
അയൽക്കാര്യങ്ങളിൽ തലയിട്ടുള്ള
ജിറാഫിന്റെ നിൽപ്പിൽ കഴുത്തിടറൽ
സാക്ഷിവിസ്താരഭയം നിമിത്തം
കയ്യും തലയും പുറത്തിടാതെയുള്ള
ആമ നിശ്ച്ചലതയിൽ കോച്ചിപ്പിടുത്തം
കുറുക്കന്മാരുടെ സ്തുതിവചനങ്ങളാൽ ബധിരത
രോഗങ്ങളാൽ ഏകനിൽ ഏകനായി
ആകാശത്തിലും ഭൂമിയിലും
മരങ്ങൾക്കുള്ള സ്വാതന്ത്ര്യത്തോടായിരുന്നു അസൂയ
ഉറുമ്പുകൾ തേനീച്ചകൾ മാൻ കൂട്ടങ്ങൾ
സംഘം ചേരുമ്പോഴുള്ള
നട്ടെല്ലുവഴക്കത്തെക്കുറിച്ചായിരുന്നു അത്ഭുതം
മാളമായിരുന്നു പേടി
ധൈര്യമായിരുന്നു എ ടി എം കാർഡ്
മണ്ണിൽ പതിയുന്ന രാജമുദ്രകൾ
ജീവസാമീപ്യത്തിന്റെ എല്ലാ വഴികളും
അടച്ച് കളയുന്നതിലായിരുന്നു സങ്കടം
ചെടികൾക്കിടയിലൂടെയുള്ള യാത്രയിൽ
കൊടുംങ്കാറ്റിന്റെ ഹ്യദയമായിരുന്നു
‘അഗ്നി വിഴുങ്ങിയ മ്യഗരൂപം’
എന്നായിരുന്നു
ആനകളുടെ അടക്കം പറച്ചിൽ
ഏകാന്തതയുടെ പട്ടുകുപ്പായമഴിച്ചുവെച്ച്
പോരൂവെന്ന് ജലം ക്ഷണിച്ചു
ഇണയായിരുന്നു കിണറ്റിൽ
അവന്റെ ലക്ഷ്യം
(അഞ്ചെട്ട് വർഷം മുൻപ് മാധ്യമം ആഴ്ച്ചപ്പതിപ്പിൽ വന്ന കവിതയാണു.
ഇപ്പോൾ വീണ്ടും കിട്ടി.
ബ്ലോഗിൽ ആദ്യം.
സമ്പാദ്യം എന്ന വാക്ക് എ ടി എം എന്ന് മാറ്റിയിട്ടുണ്ട്.)
Labels: പഴയ കവിത
അവൾ വെജിറ്റേറിയനും ഭക്തയുമായത്
വെജിറ്റേറിയൻ
കാക്കയ്ക്കും പൂച്ചയ്ക്കും
ചെതമ്പലുകളും ചെകിളയും
തല കൊച്ച്മോൾക്ക്
വാൽ മിടുക്കനായ മോനു
നടുക്കഷണങ്ങൾ
അച്ഛനും കൂട്ടുകാരനും
വീതം വച്ച് കഴിഞ്ഞപ്പോൾ
അവൾ വെജിറ്റേറിയനായി
ഉളുമ്പ്നാറ്റം എന്ന വാക്കിനെ പേടിച്ച്
പിന്നെയും പിന്നെയും
കൈ കഴുകി
ഭക്ത
നീ കഴിക്കാത്തതെന്തേ
എന്ന ചോദ്യത്തിനു
നൊയമ്പെടുത്തു
അമ്മക്കിത് വേണോയെന്ന
നിഷ്കളങ്കതയ്ക്ക് മുന്നിൽ
ഉപവാസം
പലനേരവും
ഒരു നേരം നോറ്റ്
അങ്ങനെ
അറിയപ്പെടുന്ന ഭക്തയുമായി
സുവർണ്ണ ഭൂമി
ഏറ്റവും
ഇഷ്ടപ്പെടുന്ന പച്ചയിൽ
പൊടുന്നനെ
മഞ്ഞയായ്
പെയ്യും മഴയേ
ഉമ്മ വയ്ക്കെട്ടെ
നിൻ ഇളം നെഞ്ചിൽ
വരുവാനാരുമില്ല പോകാനും
ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഒറ്റയ്ക്ക്
സഹിക്കണം
ഭൂമി തൻ ചൂടും ചൂരും
ലോകമാരോ
കെട്ടിപ്പടുത്തുവോ
അതിൽ നീയോ ഞാനോ
ഒരുമ്മ വച്ചതിൻ പാടുകൾ
ഒരു ചുവർ ചിത്രം
എത്തിഹാദിന്റെ കാബിനിൽ
നിന്റെ പേർ മറിയാമ്മ
എന്റെ പേർ...
ഭൂമിയിലാരോ പാടുന്നതിൻ ശബ്ദം
അമ്മ കരയുകയാവാം
നീ പാടുകയാവാം
ഞാൻ എന്നക്കുറിച്ച് തന്നെ
പിറുപിറുക്കയുമാവാം
സ്വസ്തി സ്വസ്തിയെന്ന് പറയുവാൻ
ഒരേ ഇടം
നിന്നമ്മ തൻ യോനി
പുറത്തേക്കിറങ്ങുവാൻ
ഒരേ വഴി
അകത്തേക്കോ
ആയിരം വഴികൾ എങ്കിലും
എല്ലാത്തിലും
തട്ടിത്തടഞ്ഞു നിൽക്കുന്നു
അമ്മു തൻ
അമ്മിണി തൻ
നിന്റെ തന്റെ
വെട്ടിപ്പടവുകൾ
മ്യഗങ്ങളായല്ല
മനുഷ്യരായല്ല
നമ്മെ നമ്മെപ്പോൽ
പിറപ്പിച്ചത്
അപ്പനല്ല
അമ്മയല്ല
വേറെ ആരോ
ഒരു സ്വപ്നത്തിനു നിന്റെ പേരിടാം
മറ്റൊരു സ്വപ്നത്തിനു നിന്റെ പേരിടാം
ഒന്നിൽ പിഴച്ചാൽ മൂന്നിൽ
മൂന്നാം സ്വപ്നത്തിനു
എന്റെ തന്നെ പേരിടും ഞാൻ
വായ്ക്കരിയെന്നത്
ഒരു വാക്ക്
വായുണ്ട്
കരിയുണ്ട്
കൂടിച്ചേരുമ്പോൾ
നീ
ഞാനെന്ന പോൽ
അത്രമേൽ അസഹ്യം
സ്നേഹം
മക്കളേ
നീയുണ്ട ഉരുളയോ
നീണ്ട് ഉരുണ്ട
ഞാനോ
നീയോ ഞാനോ
നീയോ ഞാനോ
വേവലാതികൾ
പുറപ്പെട്ട് പോകും
പുലർകാലേ
കൊണ്ട് പോകണേ
ഈയെസെമ്മെസിൻ
കരുതലും കാവും
വേണ്ട വേണ്ടയെന്നൊരുയിറച്ചിവെട്ടുകാരനെപ്പോലെ
പിണങ്ങുമ്പോൾ
മഹാഐരാണിക്കുളത്തെ
പ്രീതിയെന്നെ
അമ്പലക്കുളത്തിൽ
കുളിക്കാൻ വിളിക്കുന്നു
നീയോ
ഞാനോ
നമ്മുടെ മക്കളോ
അമ്മേ
അമ്മേ
അമ്മേ
ആമേൻ
സൂപ്പർ ഡാഡി
ഡാഡി സൂപർ ഡാഡി
എന്ന പാട്ട് കേട്ട് ,
മരിച്ച് പോയ അപ്പനെയോർത്ത്
ആകുലനും അതിലേറെ
ആർദ്രനുമായി ,
ഒരച്ഛൻ മകളെ ഭിത്തിയിലിടിച്ച്
കൊന്ന വാർത്ത
ഏതോ ബാപ്പമാരേയും മക്കളേയും
വായിച്ച് കേൾപ്പിക്കവേ
ഒരപ്പനും മകനും
അതിലേറെ കൂടുതലായി
യാതൊന്നുമേ തോന്നിയതില്ല
അന്നുച്ചയ്ക്ക് ഫേസ് ബുക്കിൽ
കപ്പയ്ക്ക്
പഞ്ച നക്ഷത്ര ഹോട്ടലുകളിൽ
വിലയേറുന്നതിന്റെ ഒരു സചിത്രവാർത്ത
അപ് ലോഡ് ചെയ്തത് ഓർമ്മയുണ്ട്
കറിവേപ്പിലയും
ചുവന്ന മുളകും
കിരീടം വച്ച
ഇളം മഞ്ഞ കപ്പ
ഉമിനീരിന്റെ
ഒരു സുനാമിയുണ്ടാക്കിയത്
തൊണ്ടയിലുണ്ട്
ഇന്നുച്ചയ്ക്ക്
വാർത്തകളേറെ കഴിഞ്ഞാറെ
പച്ചയ്ക്ക് കപ്പ പുഴുങ്ങുകയാണു
ഒരു പച്ചക്കുപ്പി അടുത്തുണ്ട്
കപ്പ ഉപ്പിട്ട് പുഴുങ്ങിയതിന്റെ
മണം മൂക്കിലടിച്ചപ്പോൾ
അപ്പൻ വന്നു
മരിച്ചവരെ ഉയിർപ്പിക്കാൻ
ദൈവപുത്രനൊന്നുമാകേണ്ട
ഒരു കപ്പ പുഴുക്കിന്റെ
മണം മതിയെന്ന്
ഈശോയോട് പറഞ്ഞു
വാരം തോടിയ പറമ്പുകൾ
ചാരം ചാണകം
ക്യത്യമായി നുറുക്കിയ
കൊള്ളിത്തലപ്പുകൾ
കഞ്ഞിയെടുക്കാൻ
ഓടുന്ന അമ്മ
കളിക്കും കലപിലകൾക്കുമിടയിൽ
ട്രൌസർ കീറിയ കുപ്പായമില്ലാത്ത
ഒരു ചെക്കൻ
പിടി വിട്ട് നടക്കുകയാണു
കപ്പ കപ്പ കപ്പ
കൊള്ളി കൊള്ളി കൊള്ളി
ഊണിനു ഉറക്കത്തിനു വിശപ്പിനു
വിശ്വാസത്തിനു
കൊള്ളി കൊള്ളി
ഫൂ
കഞ്ഞിക്കും നട്ടുച്ചയ്ക്കും
വിശപ്പിനു വിശ്വാസം വയ്ക്കുന്ന സന്ധ്യക്കും
ഒടുവിലത്തെ അത്താഴത്തിനും
ഒണക്ക കപ്പ
വയറു കഴുകി ഉണ്ടായവനു
പുകഞ്ഞ കൊള്ളി
എന്ന് പേരിട്ടില്ലല്ലോ
ഭാഗ്യം
പച്ചമുളകും കൂട്ടി പച്ചയ്ക്ക്
പച്ചകുപ്പിയുടെ മാത്രം നിഴലിൽ
കപ്പ തൊടുമ്പോൾ
ഡാൻസ് ചെയ്യുകയാണു
ഡാഡി
സൂപ്പർ ഡാഡി
മരയുമ്മ
ഇണചേര്ന്നതിന് ശേഷം
വഴക്കിട്ടിരിക്കുന്ന
രണ്ട് കിളികളുടെ ചിത്രമാണ്
ഇന്ന് ഈ മരം
എനിക്ക് നല്കിയത്
ഓരോ പ്രഭാതത്തെയും
പുതിയതാക്കുന്നതില്
അല്ലെങ്കില് എന്നും
ഒരു പുതിയ സിനിമ
എന്നെ കാണിച്ച് തരുന്നതില്
ഈ മരത്തിനുള്ള ഉത്സാഹം
എത്ര പറഞ്ഞാലും
നിങ്ങള്ക്ക് മനസ്സിലാകില്ല
ഒരു ദിവസം
കടന്ന് പോകുന്ന
കാറ്റിനോട്
പോകല്ലേ പോകല്ലേയെന്ന്
കരയുന്ന ഇലകളേ
വേറെ ഒരു ദിവസം
കൊമ്പില് നിന്ന്
പ്രാവിന്റെ കാഷ്ഠം വീഴ്ത്തി
തണലില്
ആരോ കഴിച്ചതിന്റെ ബാക്കി
മീന് മുളള് തിന്നുന്ന പൂച്ചക ളെ
ഓടിക്കുന്നതിന്റെ
മറ്റൊരു ദിവസം
എന്റെ മുറിവ്
കരിയിച്ച് തരണേ യെന്ന് സൂര്യനോട്
പ്രാത്ഥിച്ച് കരയുന്ന
തന്റെ തന്നെ
കൊമ്പിന്റെ
നനഞ്ഞ കണ്ണുകളേ
വേറൊരു നാള്
താഴെ
അപരിചിതരായ മനുഷ്യര്
അലസരായി ചാഞ്ഞിരിക്കുന്ന
വേശ്യകളായി തീരന്ന
തന്റെ തന്നെ
സഹോദരീ ശിഖരങ്ങളെ
മനുഷ്യരുടെ ഭാഷയിലായാല്
മരക്കസേരകളെ
ഒരു ദിവസം
ഓരോ കാറ്റ് വരമ്പോഴും
അര്ബാബിനെ പേടിച്ച്
കാറ്റ് സ്നേഹിച്ച് സ്നേഹിച്ച് കൊന്ന
കരിയിലകളെ
അടിച്ച് വാരി കളയാന്
ഓടി ഓടിയെത്തുന്ന
ബീഹാറുകാരനെ
വേറെ
ഒരു ദിവസമാണെകില്
വെള്ളി കലര്ന്ന
നീല ആകാശത്തെ നോക്കി
ഒറ്റ ചിരി ചിരിച്ച
ചെറുപൂക്കളെ, കൂടെ
തലകുത്തി മറിഞ്ഞ്
ചിരിക്കുന്ന കായകളെ
ഒരു ദിവസമാണെങ്കില്
കൊമ്പിലും കുഴലിലും
സ്വര്ണ്ണനൂലുകള് പടര്ത്തിയ
സന്ധ്യയെ നോക്കി പൊടുന്നനെ
പൊട്ടിക്കരഞ്ഞ
തായ് വേരിനെ
പിന്നെ ഒരു ദിവസം
വേറെ ആരെയും
കാണിക്കാത്ത
ഇളം പച്ച കുഞ്ഞിനെ
കാണിച്ച്
ഒരു പേരിട്ട് തരാന് പറഞ്ഞ
വയസ്സായ നടുക്കഷണത്തെ
അതിനും മുന്പ്
മറ്റൊരു ദിവസം
നാട് നീളെയുള്ള
മരക്കൂട്ടുകാരെ
കാണാറുണ്ടോ നീയെന്ന്
ചോദിച്ച് സങ്കടപ്പെടുത്തിയിരുന്നു
എന്നെ മറക്കുമോയെന്ന്
ചോദിച്ച് ചങ്കില് കുത്തിയിരുന്നു
പഴം തിന്ന്
വിത്ത് പാകിയ
ആ അമ്മക്കിളിയെ
കാണിച്ച് തരുമോയെന്ന്
ചോദിച്ചിട്ടുണ്ട് ഒരിക്കല്
എവിടെയാണോ
എങ്ങനെയാണോ
ആയെന്ന്
അമ്മയെ ഓര്ത്ത്
മനസ്സ് മലര്ത്തിയിട്ടുണ്ട് ഞാന്
ചില മരങ്ങള്
ചില മനുഷ്യരുടെ
ജീവിതങ്ങളെ
വേരു പിടിപ്പിച്ചതിന്റെ
തണല് നല്കിയതിന്റെ
പ്രാണവായു നല്കിയതിന്റെ
കുരിശേറ്റിയതിന്റെ
ഓര്മ്മയില്
ഉള്ളം നടുങ്ങുകയുമ്
അതിലേറേ
നനുത്തതാകുകയും
ചെയ്യുന്ന
ഈ നിമിഷത്തില്
മരമേ
നിന്നെ ഞാന്
കെട്ടിപ്പിടി ക്കുകയാണ്
മരവിച്ച തും
എന്നാല്
ഏറ്റ വും
ആര്ത്തിപ്പിടിച്ചതുമായ
ഒരുമ്മ നല്കുകയാണ്
മരണത്തോ ളം
മരവിപ്പും
ജീവിതവും കലര്ന്ന
ഒരു
മരയുമ്മ
പിന്നെയും ഈ ദൈവത്തിന്റെ ഒരു കാര്യം*
വിചിത്രവും
അതിലേറെ
വിസ്മയകരവുമായ
ഒരു പണിയാണ്
ഇന്ന് രാവിലെ
ദൈവം തന്നത്
മുറിയില്‍ നിന്നിറങ്ങുക
വലത്തോട്ടു നടന്നു
ഒരിക്കല്‍ക്കൂടി
വലത്തോട്ടു തിരിയുമ്പോള്‍
ആദ്യം കാണുന്ന
ആമ്പമരത്തിന്റെ
പതിനാലാമത്തെ ചില്ലയുടെ
ആയിരത്തിപ്പതിമൂന്നാമാത്തെ
ഇലയില്‍
ഒരു ദേശാടനക്കിളിയുടെ
കാഷ്ഠത്തിന്റെ കറയുണ്ട്.
അത്
ഉമിനീര് കൊണ്ട്
കഴുകുക.
അത് ചെയ്തു
ഇടത്തോട്ടു നടക്കുക
പതിനാറാമത്തെ വില്ലയുടെ
കിഴക്കേ അതിരില്‍
കെട്ടിയ്ക്കാത്ത
ഒരു ഈത്തപ്പന
നില്‍പ്പുണ്ട്.
അതിന്‍റെ
മുകളിലത്തെ
12 പട്ടകളൊഴിച്ച്
താഴെയെല്ലാം
പച്ച പോയി
മരിച്ചിരിക്കുന്നു.
വിയര്‍പ്പോ
കണ്ണീരോ
കൊടുത്ത്
ഇളം പച്ചയാക്കുക.
അതുമായി
നേരെ നടന്ന് കാണുന്ന
കലുങ്കിന്റെ
അടിവശത്ത്
ഒരു
കുഞ്ഞാല്‍മരം
കിളിര്‍ത്ത് വരുന്നുണ്ട്.
ഒരുമ്മ കൊടുത്ത്
അവളെ
അമ്മയാക്കുക.
ഹോ
പിന്നെയും
ഈ
ദൈവത്തിന്റെ
ഒരു കാര്യം.
*ഈ ദൈവത്തിന്റെ ഒരു കാര്യം എന്ന കവിത മുൻപ് എഴുതിയിട്ടുണ്ട്
നീറി നീറി / കറുപ്പില് പച്ചയായ്
കുഴൂരില് നീ വന്നിട്ടില്ല
ആലുവച്ചന്തയും
കൊടുങ്ങല്ലൂര്ക്കാവും
വിളിപ്പാടകലെയായിട്ടും
ഒരിക്കല് പോലും
കുഴൂര്ക്കരയില്
എല്ലാക്കൊല്ലവുമമ്പുണ്ട്
അമ്പിന്റെയന്ന്
നീറി നീറി നില്ക്കുന്നത്
പിള്ളേരുടെ ഒരു കൊല്ലം
നീണ്ട്നില്ക്കുന്ന സ്വപ്നമാണ്
അമ്പ് കൊള്ളാത്ത പിള്ളേര്
നീറി നീറി
വഴി നീളെ തുള്ളൂന്ന
കുഴൂരമ്പ് നീ കണ്ടിട്ടില്ല
കുഴൂരില് നീ വന്നിട്ടില്ല
സെബാസ്റ്റ്യന്,
പുണ്യവാളനേക്കാള്
പുണ്യശരണമായിട്ടും
കുഴൂരിലെ സെബസ്ത്യാനോസിന്റെ
കുഴൂരമ്പിന് നീ വന്നിട്ടില്ല
കുഴൂരിലെ അമ്പുകള്
മാത്രം കൊണ്ടിട്ടില്ല
കുഴൂരില് നീ വന്നിട്ടില്ല
ബാറുകളില്ലാത്തതിനാല്
ഒരു ബാറിലും പുലര്ച്ചെ പോയി
ഇളിച്ച് നിന്നിട്ടില്ല
കുഴൂരിലോ
കുഴൂരമ്പിനോ
കുഴൂര് ബാറിലോ
വന്നിട്ടില്ല
കുഴൂരില് നീ വന്നിട്ടില്ല
എന്നിട്ടും
എല്ലാക്കൊല്ലവും
കുഴൂരിലെ പിള്ളേരും
വലിയവരും
നിന്റെ പേരു പാട്ട് പോലെ
പാടുന്നത് കേള്ക്കാം
വര്ഷം മുഴുവന് നീറി നീറി
ഒഴുകിയൊഴുകി
നടക്കുന്നവര് പോലും
ഒരു മാസം
കറുപ്പണിഞ്ഞ്
കല്ലും മുള്ളും ചവിട്ടി
നടക്കുന്നത് കാണാം
നിന്റെ പേര് മാത്രമുച്ചരിച്ച്
മനമുരുകി കരയുന്നത് കാണാം
നിന്നെ വിളിച്ച്
ചിന്തുപ്പാട്ടുകള് പാടുന്നത് കേ ള് ക്കാം
കുഴൂരില് നീ വന്നിട്ടില്ല
എന്നിട്ടും എല്ലാ വര്ഷവും
സെബസ്ത്യാനോസിന്റെ പെരുന്നാളിന്
അമ്പേല്ക്കാത്ത പിള്ളേര്
നീറി നീറി നില്ക്കുന്നുണ്ട്
കുഴൂരില് നീ വന്നിട്ടില്ല
എന്നി ട്ടും
എല്ലാ വര്ഷവും പിള്ളേരും വലിയവരും
പച്ചയ്ക്ക് കറുപ്പും കനവുമണിഞ്ഞ്
നിന്നെക്കുറിച്ച് പാടുന്നുണ്ട്
കുഴൂരവസാനിക്കും വരെ
കുഴൂരമ്പണ്ടാകും
നീ വരാത്ത കുഴൂരില് പിള്ളേര്
നീറി നീറിത്തന്നെ നില്ക്കും
കുഴൂരവസാനിക്കും വരെ
എല്ലാ വര്ഷവും
നിന്റെ പേരുകള് പാട്ടായ് ഉയരും
പച്ചയ്ക്ക് മനുഷ്യരെല്ലാം നിന്നെക്കുറിച്ച് പാടും
ഇനിയൊരിക്കലും
കുഴൂരിലെ പിള്ളേരിലൊരാള്
ഒരമ്പിനും നീറിനീറി നില്ക്കില്ല
ഇനിയൊരിക്കാലും
കുഴൂരിലെ പിള്ളേരിലെയും
വലിയവരിലേയും ഒരാള്
കറുപ്പുടുത്ത് നിന്റെ പേര് പാട്ടായ് പാടില്ല
മുള്ളും കല്ലും ചവിട്ടില്ല
കുഴൂര്
നിന്റെ ശവത്തെ പോലും കണ്ടിട്ടില്ല
@ അയ്യപ്പന് വേണ്ടി സെബാസ്റ്റ്യന് പണി കഴിപ്പിച്ച സത്രം - മുറി - ആലുവ പച്ചക്കറി മാര്ക്കറ്റിലാണ്.
അവിടത്തെ തൊഴിലാളികള്ക്കും പിച്ചക്കാര്ക്കുമൊപ്പം പലപ്പോഴും അയാളുണ്ടാകും
@ കൊടുങ്ങല്ലൂര് അയാള്ക്ക് രണ്ടാം ദേശമായിരുന്നിരിക്കണം - ആദരവിനായി ആദ്യം ഇരുന്ന് കൊടുത്തതും വേറെ എവിടെയുമ
കാലത്തിനോട് രണ്ട് കുത്തുവാക്കുകള്‍
ഒന്ന്
കൊഴിഞ്ഞു പോയ
നിന്റെ മുടിയിഴകള്‍
എന്റെ കുട്ടിക്കാലമാണ്
ഓരോ മുടിയിഴകളും
തിരഞ്ഞ്
പിച്ച വയ്ക്കുന്ന
കുഞ്ഞുപാദങ്ങളാണ്
ഇപ്പോള്‍ സ്നേഹം
നരച്ച് പോയ
നിന്റെ ഓരോ
മുടിയിഴകളിലും
അമ്മയുടെ
പേര് എഴുതിയിട്ടുണ്ട്
മുടി രണ്ടും
മുന്നിലേക്ക് പിന്നിയിടുന്ന
ആ കാലത്ത്
നീയെവിടെയായിരുന്നു
രണ്ട്
ഒരു രാത്രിയില്‍
എനിക്ക് തണുക്കുമെന്നോര്‍ത്ത്
നീയൊരു പുതപ്പ് തന്നു
നിനക്ക് തണുത്തപ്പോള്‍
നിന്റെ അമ്മ
തന്നതായിരുന്നു അത്
ഈ പ്രഭാതത്തില്‍
മകള്‍
അത് പുതച്ചുറങ്ങുന്നു
നമ്മുടെ തണുപ്പ്
ഏത് വെയില്‍ കൊണ്ട് പോയി
നെടുവീര്‍പ്പ് കൊണ്ട് മെനഞ്ഞ രണ്ട് കവിതകള്‍
ഒന്ന്
വസന്തമേ
നിനക്ക് ഒരായിരം ഉടുപ്പുകളുണ്ട്
പച്ച മഞ്ഞ നീല
ചുവപ്പ് ഇളംനീല ഇളം പച്ച
പച്ച പോലത്തെ മഞ്ഞ
കണ്ടോ കണ്ടോയെന്ന്
കസവു ഞൊറികള്‍
വിടര്‍ത്തി
എല്ലാവരെയും കൊതിപ്പിക്കുന്ന നീ
എന്തിനാണ്
എന്നെ മാത്രം
കറുത്ത ഉടുപ്പിട്ട്
കാണാന്‍ വരുന്നത്
എല്ലാവരെയും പോലെ
നീയും നിന്റെ
നിറമുള്ള പൂക്കള്‍
എന്റെ കല്ലറയിലേക്ക്
കരുതി വച്ചിരിക്കയാണോ
രണ്ട്
നാട് വിടുമ്പോള്‍
ഒരാള്‍
കൊടുങ്കാറ്റ് കണക്കേ
ദീര്‍ഘനിശ്വാസം വിടുന്നത്
വരുന്ന
രണ്ട് മൂന്നാണ്ടുകള്‍ക്ക് വേണ്ട
ശ്വാസം സംഭരിക്കാനാകാം
എന്നാല്‍
ഓരോ തവണ
നിന്നെ കണ്ട്
പിരിയുമ്പോഴും
ഒരായുഷ്ക്കാലത്തേക്ക് വേണ്ട
ശ്വാസം കൊള്ളാനെന്ന പോലെ
ഒടുക്കത്തെ പ്രാത്ഥന കണക്കേ
ഞാനെന്തിനാണ്
ദീര്‍ഘനിശ്വാസം
കൊള്ളുന്നത്



