ചൊവ്വാഴ്ച, ഫെബ്രുവരി 06, 2007


12 വര്‍ഷം പഴക്കമുള്ള ആകാശം കടല്‍ കാട്‌

12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്‌.

അതിന്റെ തിരിയാനിടമില്ലാത്ത
സിറ്റൗട്ടിലിരുന്ന്‌ ആകാശം കണ്ടു.

ആ ആകാശംആകാശത്തേക്കാള്‍ നിറഞ്ഞു
ഇപ്പോള്‍ താഴേയ്ക്കു ചാടുമേയെന്ന്‌
നക്ഷത്രങ്ങള്‍ കുതറി.

അവസാന ബെല്ലടിച്ചിട്ടും
സ്കൂളിലേക്കോടാതെ കുട്ടികള്‍
മാവിന്‍ചുവട്ടില്‍ നില്‍ക്കുംപോലെ
ഞങ്ങള്‍ താഴെ.

കാറ്റെപ്പോള്‍ വേണമെങ്കിലും വരും.

12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്‌.

അതിന്റെ പുകയും മണവും നിറഞ്ഞ
അടുക്കളയിലിരുന്ന്‌
കടല്‍ കണ്ടു.

ആ കടല്‍ കടലിനേക്കാള്‍ പരന്നു.

ആഴത്തിലൂടെ നീന്തിയ മീനുകള്
‍ചോദിച്ചു പോരുന്നോ?

ഉച്ചയായി വിശന്നിട്ടും
ഒരു വരാല്‍ വരാനുണ്ടെന്നു കാത്ത്‌
പിന്നെയുമിരിക്കുന്ന ചൂണ്ടക്കാരനെപ്പോലെ
ഞങ്ങള്

‍കണ്ണീരിന്റേയും കൈത്തോടിന്റേയും വഴികള്
‍കടല്‍മീനുകള്‍ക്കറിയില്ല.

കാര്‍മേഘം എപ്പോള്‍ വേണമെങ്കിലും വരാം.

12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്‌.

അതിന്റെ കര്‍ട്ടനുകളില്ലാത്ത
ജനാലയ്ക്കരികിലിരുന്ന്‌
കാടു കണ്ടു.
ആ കാട്‌ കാടിനേക്കാള്‍ കറുത്തു.
എന്തേ വരാന്‍ വൈകിയെന്ന പരിഭവം നടിച്ച്‌
മരങ്ങള്‍.

ചില്ലകള്‍ക്കിടയില്‍ ഒളിഞ്ഞും തെളിഞ്ഞും
നിലാവ്‌.

മിന്നാമിനുങ്ങുകള്‍ നെല്‍ക്കതിരുകള്‍ കാണുംപോലെ
ഞങ്ങള്‍.

വെളിച്ചപ്പെടാത്ത മുറിവുകളുണ്ട്‌.
ഒരിടിമിന്നല്‍ എപ്പോള്‍ വേണമെങ്കിലും വരും.

12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്‌.

അതിന്റെ പരുത്തതും അല്ലാത്തതുമായ
ഇടങ്ങളിലിരുന്ന്‌
ഞങ്ങള്‍ പരസ്പരം
വിശപ്പും ദാഹവും മാറ്റി
കലഹിച്ചു
പ്രാര്‍ത്ഥിച്ചു
വിശുദ്ധപുസ്തകം വായിച്ചു

ഇടയ്ക്കിടെ ആരും കാണാതെ
അവള്‍ പാവക്കുഞ്ഞുങ്ങള്‍ക്ക്‌
മാമം കൊടുത്തു
താരാട്ടുപാടിയുറക്കി.

അപ്പോഴെല്ലാം സിഗരറ്റുവലിയ്ക്കാനെന്ന വ്യാജേന
ഞാന്‍ പുറത്തേയ്ക്കുപോയി

അപ്പോള്‍ ഞങ്ങള്‍ക്കിടയില്‍
ആകാശം കടല്‍ കാട്‌.

^ 2006

9 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

"12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്‌.

അതിന്റെ തിരിയാനിടമില്ലാത്ത
സിറ്റൗട്ടിലിരുന്ന്‌ ആകാശം കണ്ടു.

ആ ആകാശംആകാശത്തേക്കാള്‍ നിറഞ്ഞു
ഇപ്പോള്‍ താഴേയ്ക്കു ചാടുമേയെന്ന്‌
നക്ഷത്രങ്ങള്‍ കുതറി.

അവസാന ബെല്ലടിച്ചിട്ടും
സ്കൂളിലേക്കോടാതെ കുട്ടികള്‍
മാവിന്‍ചുവട്ടില്‍ നില്‍ക്കുംപോലെ
ഞങ്ങള്‍ താഴെ."

mattidangalil vannathanu
blogil aadyam.

2006 il ezhuthiyathu.

കണ്ണൂസ്‌ പറഞ്ഞു...

സുഖമായി മാമം കഴിച്ച്‌, കണ്ണും പൂട്ടി ഉറങ്ങിയില്ലേ പാവക്കുഞ്ഞുങ്ങള്‍?

നക്ഷത്രം കൈക്കുടന്നയില്‍ തന്നെ വീഴും.. വരാല്‍ കൈത്തോടിലൂടേയും നീന്തി വരും.. കാട്ടില്‍ നിലാവ്‌ നിറയും...

ആശംസകള്‍.

വില്‍സന്റെ അവസാനം വന്ന കുറേ കവിതകള്‍ വളരെ ഹൃദയസ്പര്‍ശിയായി.

Visala Manaskan പറഞ്ഞു...

'ഇടയ്ക്കിടെ ആരും കാണാതെ
അവള്‍ പാവക്കുഞ്ഞുങ്ങള്‍ക്ക്‌
മാമം കൊടുത്തു
താരാട്ടുപാടിയുറക്കി

അപ്പോഴെല്ലാം സിഗരറ്റുവലിയ്ക്കാനെന്ന വ്യാജേന
ഞാന്‍ പുറത്തേയ്ക്കുപോയി'

റ്റച്ചിങ്ങ്..റ്റച്ചിങ്ങ്!

Unknown പറഞ്ഞു...

ഇടയ്ക്കിടെ ആരും കാണാതെ
അവള്‍ പാവക്കുഞ്ഞുങ്ങള്‍ക്ക്‌
മാമം കൊടുത്തു
താരാട്ടുപാടിയുറക്കി.

അപ്പോഴെല്ലാം സിഗരറ്റുവലിയ്ക്കാനെന്ന വ്യാജേന
ഞാന്‍ പുറത്തേയ്ക്കുപോയി

അപ്പോള്‍ ഞങ്ങള്‍ക്കിടയില്‍
ആകാശം കടല്‍ കാട്‌.


ഇതുങ്ങള്‍ കലക്കി. ഇഷ്ടമായി. :-)

Kubert പറഞ്ഞു...

http://kubertblog.blogspot.com/

:)

വല്യമ്മായി പറഞ്ഞു...

ജീവിതത്തൊട് വല്ലാതെ ചേര്‍ന്ന് നില്‍ക്കുന്ന വരികള്‍

Kuzhur Wilson പറഞ്ഞു...

"സുഖമായി മാമം കഴിച്ച്‌, കണ്ണും പൂട്ടി ഉറങ്ങിയില്ലേ പാവക്കുഞ്ഞുങ്ങള്‍?

നക്ഷത്രം കൈക്കുടന്നയില്‍ തന്നെ വീഴും.. വരാല്‍ കൈത്തോടിലൂടേയും നീന്തി വരും.. കാട്ടില്‍ നിലാവ്‌ നിറയും...

ആശംസകള്‍."

കണ്ണൂസിന്റെ വാക്കുകള്‍
പൊന്നാകട്ടെ.

അഡ്വ.സക്കീന പറഞ്ഞു...

ആകാശം ആകാശത്തേക്കാള്‍ നിറഞ്ഞു, കടല്‍ കടലിനേക്കാള്‍ പരന്നു, കാട് കാടിനേക്കാള്‍ കറുത്തു.
ആകാശത്തേക്കാള്‍ നിറഞ്ഞ ആശയങ്ങള്‍ കടലിനേക്കാള്‍ പരന്ന കടലാസില്‍ കാടിനേക്കാള്‍
കറുത്ത അക്ഷരങ്ങളാല്‍ ഞങ്ങള്‍ക്ക് വായിക്കാനായി എപ്പോഴും നീ എഴുതികൊണ്ടേയിരിക്കുക.

വിനയന്‍ പറഞ്ഞു...

“അതിന്റെ കര്‍ട്ടനുകളില്ലാത്ത
ജനാലയ്ക്കരികിലിരുന്ന്‌
കാടു കണ്ടു.
ആ കാട്‌ കാടിനേക്കാള്‍ കറുത്തു.
എന്തേ വരാന്‍ വൈകിയെന്ന പരിഭവം നടിച്ച്‌
മരങ്ങള്‍.“

(“ഞാന്‍ വന്നിരുന്നു, പക്ഷെ പുറത്തു നിന്നു താഴിട്ട് പൂട്ടിയ ഓട്ട വീണ വാതിലുകള്‍ ക്കണ്ടു.മുറ്റത്ത് ചെമ്പിച്ച നിറമുള്ള ഓലചീന്തുകള്‍,ചൊമപ്പ് നിറമുള്ള പ്ലാവില കൂട്ടങ്ങള്‍ ..........)

വിത്സണ്‍ജി താങ്കള്‍ വീട്ടിലില്ലെന്ന് കരുതി ഞാന്‍ തിരിച്ചു പോന്നു.

----നല്ല വരികള്‍ --------