തിങ്കളാഴ്‌ച, ഏപ്രിൽ 14, 2014


ഞായാറാഴ്ച്ച

ഏതെങ്കിലും ജന്മത്തിലെ
ഏതെങ്കിലും ഒരു ഞായാറാഴ്ച്ച
നമുക്ക്
ഒരു പുരാതാന നസ്രാണി തറവാട്ടിലെ
അപ്പനും അപ്പയുമാകണം

ഞാൻ രാവിലെ പോയി
നല്ല എല്ലുള്ള
ഒരു കിലോ ഇറച്ചി വാങ്ങി വരും
രണ്ടു കിലോ കപ്പയും
ചിലപ്പോൾ ചെത്തുകാരന്റെ കയ്യിൽ നിന്ന്
ഒരു കുടം കള്ളും വാങ്ങും

ഞാൻ ഇറച്ചി നുറുക്കുമ്പോൾ
നീ അമ്മിയിൽ അരപ്പ് അരക്കും

ഇടക്കിടെ വന്ന്
ചട്ടയും മുണ്ടുമുടുത്ത നിന്റെ
ഞൊറികളിൽ
ഞാൻ മുഖം തുടക്കും

ഒന്ന് പോ നാണമില്ലാത്ത മനുഷ്യയെന്ന്
നീയിടക്കിടെ നാട്ടുപെണ്ണിന്റെ
മുദ്രാവാക്യം മുഴക്കും
അപ്പോഴെല്ലാം
ഞൊറികൾ കൊണ്ട്
അലങ്കരിച്ച
നിന്റെ ചന്തിയിൽ
ഞാൻ തിടുക്കത്തിൽ താളമിടും

പിള്ളേരു കാണുമേയെന്ന്
നീ കണ്ണുരുട്ടും

വെയിലിനൊപ്പം
ശരീരങ്ങളും മൂക്കും
നിന്റെ
മൂക്കിൽ
വിയർപ്പു തുള്ളികൾ
മുക്കുത്തിയുണ്ടാക്കും
എന്റെ കള്ളിമുണ്ടിന്റെ കോന്തലയാൽ
ഞാനതൊക്കെ
ഒപ്പിയെടുക്കും

പിന്നെയും വെയിൽ മൂക്കും
ഉള്ളിലെ
കള്ള് മൂക്കും
നമ്മുടെ ശരീരങ്ങളിൽ
വിശപ്പ് മൂക്കും

മൂക്കിനുള്ളിലേക്ക്
നീ വെച്ച
അരപ്പ് ചേർത്ത ഇറച്ചിക്കറിയുടെ
മണമടിക്കും

കൊതി സഹിക്കാനാവാതെ
ഞാനതിലെ കൊള്ളിക്കഷണങ്ങൾ
പെറുക്കി ത്തിനും
ചൂട് കൊണ്ടെന്റെ നാവു പോള്ളും

കൊതിയൻ എന്ന്
നീയപ്പോൾ
കാതിൽ പറയും

മക്കളേയും വിളിച്ച്
കഴിക്കാൻ വാടീയെന്നും പറഞ്ഞ്
ഞാൻ കൈ കഴുകി ഇരിക്കുമ്പോൾ
പള്ളിയിൽ പന്ത്രണ്ടരയുടെ മണിയടിക്കും

വീണു കിട്ടിയ
ഒരു ഞായറാഴ്ച്ച
പിശുക്കി പിശുക്കി
ചെലവഴിച്ച നമ്മൾ
അതിന്റെ കുറച്ച് വിത്തുകൾ
അടുത്ത ജന്മത്തിലേക്കും  മാറ്റി വയ്ക്കും


(വയലറ്റിനുള്ള കത്തുകളില്‍ നിന്ന് )

7 അഭിപ്രായങ്ങൾ:

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

എന്തൊരു രുചി..

ajith പറഞ്ഞു...

മധുരഞായറുകള്‍!!!!!!

Sarath Payyavoor പറഞ്ഞു...

നിങ്ങള്‍ കവിതയില്‍ത്തന്നെയുണ്ട്

Bipin പറഞ്ഞു...

രാവിലെ പള്ളിയിൽ കൂടി ഒന്നു കേറാമായിരുന്നു. അപ്പോഴേ ശരിയായ അച്ചായൻ ആകുന്നുള്ളൂ.

മേരി ജാക്വിലിന്‍ | നോർമ്മ ജീൻ പറഞ്ഞു...

എനിക്കുമിങ്ങനെ എഴുതണം....:)
എന്താ രസം :)
കുഴൂരേ...എനിക്ക് കുശുമ്പ് വരുന്നു... :) <3

അജ്ഞാതന്‍ പറഞ്ഞു...

It is such a beautiful poem clearly illustrates the real life of Nasranis on Sundays. I wish I was one of the children came back from Sunday school and whining to mom and says " amme

അജ്ഞാതന്‍ പറഞ്ഞു...

Enikku vishakkunnu"