വ്യാഴാഴ്‌ച, ജനുവരി 25, 2018


പരുന്ത് രാഘവൻ

                                                                         പരുന്ത് രാഘവൻ

( പി എൻ ഗോപീകൃഷ്ണനു )

 


പരുന്തുകളുമായി രാഘവനു ഒരു ബന്ധവും ഇല്ലായിരുന്നു

ഒരു ഇന്ത്യൻ പരുന്ത് ലോകം ചുറ്റി തിരിച്ച് വന്ന് അവാർഡ് വാങ്ങുന്ന വേളയിൽ ചായക്കടയിലെ പത്രം വായനക്കാർ പരുന്ത് രാഘവനോട് ചോദിച്ചു

ഈ ഇന്ത്യൻ പരുന്തുകൾ ദേശീയതയെ അംഗീകരിക്കുന്നുണ്ടോ

നാരായണ ഗുരു പരുന്തുകളെപ്പറ്റി പറഞ്ഞത് ഒന്ന് കൂടി ഇരുത്തി വായിക്കാനായിരുന്നു പരുന്ത് രാഘവന്റെ മറുപടി

 

അന്ന് ചായ കുടിക്കുമ്പോൾ പരുന്ത് രാഘവൻ പതിവിലും അസ്വസ്ഥനായി കാണപ്പെട്ടു

 

ഇനി പരുന്ത് രാഘവൻ എന്ന പേരിലേക്ക് വരാം

പരുന്ത് രാഘവൻ ഒരു അർദ്ധനിരീശ്വരനാണു

പ്രപഞ്ചം മനുഷ്യഭാവനയാണെന്നാണു  രാഘവന്റെ ഒരു ന്യായം

പ്രപഞ്ചത്തിലെ ഒരാൾക്ക് രാഘവൻ എന്ന പേരു വന്നത് നിമിത്തമാണെന്ന വിശ്വാസമാണു മറ്റൊന്ന്

വാക്കുകളാൽ അർദ്ധനിരീശ്വരനാകുന്ന രാഘവനെ കാണാൻ നല്ല രസമാണു

 

പ്രീഡിഗ്രി കഴിഞ്ഞപ്പോൾ രാഘവൻ നാടു വിട്ടു . ആദ്യം എറണാകുളം, പിന്നെ മദ്രാസ്, ബോംബേ, ദുബായ്, ടാൻസാനിയ, അയർലൻഡ്…

രാഘവനു നാട്ടുകാർ ചിറക് കൊടുത്തു.   പരുന്ത് രാഘവൻ

 

ഇനി യഥാർത്ഥത്തിലുള്ള പരുന്തുകൾ രാഘവനെ കാണാനിരിക്കുന്നുണ്ട്

 

അന്ന് പരുന്തുകൾ രാഘവനാകുമോ

രാഘവൻ പരുന്താകുമോ

 

പ്രപഞ്ചത്തിന്റെ ദേശീയതയെക്കുറിച്ച് പരുന്ത് എന്നാകുമോ അതിന്റെ പരസ്യവാചകം

 

അന്നാണു ഈ കവിത അവസാനിക്കുക

 

 

കുഴൂർ വിത്സൻ

Temple of poetry

26/01/2018

 


 

1 അഭിപ്രായം:

Alita പറഞ്ഞു...

beautifully written ...