ബുധനാഴ്‌ച, ജനുവരി 24, 2018


പാവക്കുട്ടികൾ


( എനിക്ക് )

പൂച്ചക്കണ്ണുകളും ചെമ്പൻ തലമുടിയുമുള്ള ഒരു പാവയുണ്ടായിരിക്കുക അതിനെ മറന്ന് വയ്ക്കുക അത് ഒറ്റയ്ക്കാവാൻ ഇടയുള്ള ഇടങ്ങളിലെല്ലാം തിരയുക എന്നിട്ടതിനെക്കുറിച്ച് കരയുക എന്ന അതി കാൽപ്പനികമായ സ്വപ്നം ഉണ്ടാവുകയും പാവയില്ലാത്ത കുട്ടിക്കാലം ഉണ്ടാവുകയും ചെയ്തതിനാൽ കവിതയിൽ നിറയെ പാവക്കുഞ്ഞുങ്ങളെ ഉണ്ടാക്കി. ആ പാവക്കുഞ്ഞുങ്ങളെ ഊട്ടിയതും ഊഞ്ഞാലാട്ടിയതും ഉറക്കിയതും നോക്കിയതുമൊക്കെ ആ കവിതകൾ വായിച്ചവരാണു.

ഞാനില്ലാത്ത ടൈമിൽ അവരെ നോക്കിയത് അവരാണു

ചിലർ അവർക്ക് മുടി പിന്നി കൊടുത്തു
ചിലർ അവർക്ക് പൊട്ടു തൊടുവിച്ച് കൊടുത്തു
ചിലർ അവരുടെ കണ്ണെഴുതി
വലിയ മുലകളുള്ളവർ അവർക്ക് മാമു കൊടുത്തു

കുടിയന്മാരായ ചില ആരാധകർ
അവർക്ക് പാവക്കുട്ടികളെ വരെ കൊണ്ടു കൊടുത്തു

സ്വന്തമായി പാവക്കുട്ടികളെ വളർത്തുന്നതിനേക്കാൾ എത്രയോ പാടാണു കവിതയിൽ പാവക്കുട്ടികളെ വളർത്താൻ എന്നാണു പറഞ്ഞ് വന്നത്


കുഴൂർ വിത്സൻ
Temple of poetry
24/01/2018

അഭിപ്രായങ്ങളൊന്നുമില്ല: