ബുധനാഴ്‌ച, ഡിസംബർ 20, 2006


മരത്തിനു താഴെ ഞാനവളെ കാത്തിരിക്കുന്നു


ഈ മരം വളര്‍ന്നു
വലുതാകും
അതില്‍ പഴങ്ങളുണ്ടാകും

കാക്കകള്‍ വരും
തേനീച്ചകള്‍ ഉറുമ്പുകൾ
പഴുതാര എല്ലാരുമെത്തും

കാറ്റ് വരും മഴ വരും
വെയില്‍ വരും

ഓരോരോ രീതിയില്‍
പഴത്തിന്‍റെ രുചിയറിയും

മരം പിന്നെയും വളരും

കൈയ്യെത്താത്ത ദൂരത്തില്‍
കൊമ്പുകൾ വളരുമ്പോൾ
കുട്ടികള്‍
അതിനെയുപേക്ഷിച്ചു പോകും

പിന്നെ കരാറുകാര്‍ വരും
മരം വെട്ടുകാരം

പിന്നെയാണ് ആശേരി

കാക്കയിരുന്ന
അതേ കൊമ്പില്‍
ഉളി കൊള്ളുമ്പോള്‍
കാക്കക്കരച്ചില്‍ പോലെ
ഒരൊച്ച കേള്‍ക്കും

ആ ഒച്ച് കേട്ടു
ശേഷിക്കുന്ന കുട്ടികള്‍
ഞെട്ടി പറന്നു പോകും

കാറ്റു പിടിച്ച
അതിന്‍റെ ചുമലില്‍
ആണി കയറുമ്പോള്‍
ഒരു തരം മൌനമായിരിക്കും

വെള്ളിയാഴ്ച്ചയിലെ
നട്ടുച്ച കണക്കെ
വിജനമായ ഒന്നു

പള്ളിയില്‍ പോകുന്ന
ഒരാള്‍ പോലുമുണ്ടാകില്ല

പതുക്കെ
അതു വാതിലാകും
ഉള്ളില്‍ കയറിച്ചെന്നു
കസേരയായി ഇരിക്കും
ഷീണിച്ച് തളര്‍ന്നു
കട്ടിലായി കിടക്കും

ആ മരത്തിനു
താഴെ
ഞാനവളെ കാത്തിരിക്കുന്നു

^2006