ഒന്ന്
വസന്തമേ
നിനക്ക് ഒരായിരം ഉടുപ്പുകളുണ്ട്
പച്ച മഞ്ഞ നീല
ചുവപ്പ് ഇളംനീല ഇളം പച്ച
പച്ച പോലത്തെ മഞ്ഞ
കണ്ടോ കണ്ടോയെന്ന്
കസവു ഞൊറികള്‍
വിടര്‍ത്തി
എല്ലാവരെയും കൊതിപ്പിക്കുന്ന നീ
എന്തിനാണ്
എന്നെ മാത്രം
കറുത്ത ഉടുപ്പിട്ട്
കാണാന്‍ വരുന്നത്
എല്ലാവരെയും പോലെ
നീയും നിന്റെ
നിറമുള്ള പൂക്കള്‍
എന്റെ കല്ലറയിലേക്ക്
കരുതി വച്ചിരിക്കയാണോ
രണ്ട്
നാട് വിടുമ്പോള്‍
ഒരാള്‍
കൊടുങ്കാറ്റ് കണക്കേ
ദീര്‍ഘനിശ്വാസം വിടുന്നത്
വരുന്ന
രണ്ട് മൂന്നാണ്ടുകള്‍ക്ക് വേണ്ട
ശ്വാസം സംഭരിക്കാനാകാം
എന്നാല്‍
ഓരോ തവണ
നിന്നെ കണ്ട്
പിരിയുമ്പോഴും
ഒരായുഷ്ക്കാലത്തേക്ക് വേണ്ട
ശ്വാസം കൊള്ളാനെന്ന പോലെ
ഒടുക്കത്തെ പ്രാത്ഥന കണക്കേ
ഞാനെന്തിനാണ്
ദീര്‍ഘനിശ്വാസം
കൊള്ളുന്നത്
ചൊവ്വാഴ്ച, മാർച്ച് 30, 2010
നെടുവീര്‍പ്പ് കൊണ്ട് മെനഞ്ഞ രണ്ട് കവിതകള്‍
ശനിയാഴ്‌ച, മാർച്ച് 20, 2010
മരങ്ങള്‍ ; ജീവിതത്തില്‍ കവിതയില്‍
ജീവിതത്തില്
ഇരുവശങ്ങളിലും
നിര നിരയായി നില്ക്കുന്ന (തിരുത്തുണ്ട്)
മരങ്ങള്ക്കിടയിലൂടെ നടക്കുന്നു
അപ്പോള്
നില്ക്കുന്ന മരങ്ങള്
പുറകിലോട്ട് നടക്കുന്നു
എന്റെ കൂടെ നടക്കൂവെന്ന്
അവരോട് പറയുന്നുണ്ട്
അവര് പുറകിലോട്ട് തന്നെ നടക്കുന്നു
കുറച്ച് കൂടി വേഗത്തില് നടന്നു
കുറച്ച് കൂടി വേഗത്തില്
മരങ്ങള് എന്നില് നിന്നും
പിന്നോട്ട് നടന്ന് പോകുന്നു
ഓടി നോക്കി
മരങ്ങള്
ഓടുന്നു
പുറകിലോട്ട്
എന്നാല് മരങ്ങള്ക്കൊപ്പം ഓടാമെന്ന്
വിചാരിച്ച് തിരികെ നടന്നു
അപ്പോഴുണ്ട്
അവര് ഞാന് പോകുന്നതിനു
എതിരേ തന്നെ പോകുന്നു
കവിതയില്
എത്ര കാലമായി
ഇങ്ങനെ ഒരേ നില്പ്പില് നില്ക്കുന്നു
എന്ന് സങ്കടം തോന്നിയിട്ടാണ്
പുറകോട്ടാണെങ്കിലും
നിങ്ങളെ ഇങ്ങനെ
ഓടിക്കുന്നത്.
തിങ്കളാഴ്‌ച, ജനുവരി 25, 2010
രണ്ട് മരങ്ങള്‍
കറിവേപ്പ്
കഴിഞ്ഞ
6 വര്‍ഷമായി
പുറത്തെങ്ങും
കണ്ണ് നിറഞ്ഞ്
ഒരു കറിവേപ്പ്
കാണാത്തത് കൊണ്ടാകണം
എന്നുമെന്നും
ഉള്ളിന്റെയുള്ളില്‍
ഒരു കറിവേപ്പ്
നട്ട് നനച്ചത്
ഓരോ ദിവസവും
അതങ്ങനെ
പച്ചച്ച് പച്ചച്ച്
തഴയ്ക്കും
അടുത്തവരെന്നില്ല
അന്യരെന്നില്ല
കാണുന്നവരൊക്കെ
കൊണ്ട് പോകും
കൊമ്പെത്താത്തവര്‍ക്കു വരെ
താഴ്ന്ന് താഴ്ന്ന് കൊടുക്കും
പിന്നെയും പിന്നെയും
ഒടിക്കാന്
കറിമണം
പരക്കുമ്പോള്‍
കുട്ടികള്‍ക്കൊപ്പം
എല്ലാ വീടുകളും
അത്യാഹ്ലാദം പടര്‍ത്തി
അപരിചിതമാകും
എന്റെ
പൊന്നോമനയിലകളേ
അവര്‍
കറിവേപ്പിലയെന്ന് വിളിച്ചോട്ടെ
എന്റെ മക്കള്‍ കരയരുത്
ആര്യവേപ്പ്
കഴിഞ്ഞ
6 വര്‍ഷമായി
ഉള്ള് നിറയെ
കണ്ടിട്ടുള്ളത്
നിരന്ന് നിരന്നങ്ങനെ
നില്‍ക്കുന്ന
ആര്യവേപ്പുകളെയാണ്
തക്കം കിട്ടുമ്പോഴൊക്കെ
അതിന്റെ നിഴലില് പതുങ്ങും
ആരും കണ്ടില്ലെങ്കില്
ഒരുമ്മ കൊടുക്കും
അപ്പോഴൊക്കെ
ആ ഇളം പച്ചച്ച
തൊണ്ണ കാട്ടിയുള്ള
ചിരി കാണണം
എത്ര പേര്‍ വന്നു
എത്ര പേര്‍ പോയി
നരച്ചയിലകളുടെ
നിസംഗത
കാണുമ്പോള്‍
സങ്കടം വരും
വന്നോളൂ
നിന്നോളൂ
പൊയ്ക്കോളൂ
എന്നല്ലേ ആര്യവേപ്പേ
നിന്റെയീ
നിന്ന നില്‍പ്പിലുള്ള
ഭാഷ
* ആര്യവേപ്പാണ് ഗള്‍ഫിലെ വഴിയോരങ്ങളില്‍ കാണുന്നത്. കറിവേപ്പില ഇറക്കുമതിയുമാണ്
Labels: യു.എ.ഇ ജീവിതം
തിങ്കളാഴ്‌ച, ഡിസംബർ 07, 2009
ജമ്മം
രാവിലെ വിളിച്ചപ്പോള്‍ അമ്മ ചോദിച്ചു
ആരാ
പണ്ട് ജിനുവും പ്രദീപും റിയാസുമൊക്കെ
വന്ന് വിളിക്കുമ്പോള്‍
കാപ്പിയും പലഹാരവുമൊക്കെ
കൊടുക്കേണ്ടി വരുമല്ലോയെന്ന്
പേടിച്ച് പറഞ്ഞിരുന്ന അതെ ശബദത്തില്‍
ആരാ
അമ്മേ നായര്‍ ചെക്കനോ പള്ളിപ്പുറത്തെ പ്രദീപോ കാക്കാച്ചെക്കന്‍ റിയാസോ അല്ല
അമ്മയുടെ മകനാണ്
ആരാ
അമ്മേ ഇത് ഞാനാണ്
ഇതിലപ്പുറം ഞാനെന്താണ് പറയേണ്ടത്
അമ്മയുടെ മകന്‍
അതിലപ്പുറം എനിക്കെന്താണ് വിശേഷണം
ഇളയവന്‍
വയസ്സാം കാലത്ത് ഉണ്ടായവന്‍
അമ്മയെ നോക്കേണ്ടവന്‍
നാട് വിട്ടവന്‍
ഇഷ്ടം പോലെ ജീവിച്ചവന്‍
വീടറിയാതെ കെട്ടിയവന്‍
പല ക്ളാസ്സിലും തോറ്റവന്‍
കണ്ടവരുടെ കൂടെ നടന്നവന്‍
പട്ടയടിക്കുകയും പട്ടക്കാരെ തെറി വിളിക്കുകയും ചെയ്തവന്‍
അമ്മയുടെ നെഞ്ചിലെ അറവ്കത്തി
പിന്നെയും ആരായെന്ന ചോദ്യം കാതില്‍ പരക്കുമ്പോള്‍
അമ്മേ ഞാനെന്ത് പറയണം
വെയില്‍ കൊള്ളാഞ്ഞ്
പഴയ കറുമ്പന്‍ വെളുത്ത് പോയമ്മേ
അഭിനയിച്ചിട്ട് പോലും കറുപ്പനാകുന്നില്ലമ്മേ
കുടിച്ച് കുടിച്ച് ചീര്‍ത്ത് പോയമ്മേ
വലിച്ച് വലിച്ച് വലഞ്ഞ് പോയമ്മേ
കുരച്ച് കുരച്ച് കുരഞ്ഞ് പോയമ്മേ
കവിതകള്‍ വായിച്ച് വായിച്ച്
കവിഞ്ഞ് പോയമ്മേ
ആരായെന്ന്
ഇന്നലെ വന്ന അമ്മിണിയായി
അമ്മ പിന്നെയും ചോദിക്കേ
കണ്ടമാനം വാര്‍ത്തകള്‍ വായിച്ച് വായിച്ച്
തടിയന്റവിട നസീറായെന്ന് പറയാന്‍ തോന്നി
കേട്ടതെല്ലാം കണ്ട് കൊതിച്ച്
എ.പി അബ്ദുള്ലക്കുട്ടിയായെന്ന് പറയാന്‍ തോന്നി
കണക്കുകള്‍ കൂട്ടി കൂട്ടി
എം എ യൂസഫലിയായെന്ന് പറയാന്‍ തോന്നി
കണ്ടവരെയെല്ലാം കാമിച്ച് കാമിച്ച്
കുഞ്ഞാലിക്കുട്ടിയായെന്ന് പറയാന്‍ തോന്നി
ആരാ ആരായെന്ന് കാശ് പോകും ശബ്ദം
പിന്നെയും പതറുമ്പോള്‍
ഇനിയെന്താണ് ഞാന്‍ പറയേണ്ടത്
അമ്മേ അമ്മ ആരാണ്
അപ്പനാരാണ് എന്ന ചോദ്യം കേട്ട പോലെ
അമ്മ ചിതറുന്നതെന്തിനാണ്
* * *
വടക്കേപ്രത്തെ കടപ്ലാവില്‍
ഇപ്പോഴും കാക്കകള്‍ വരാറുണ്ടോയമ്മേ
കടപ്ലാവേ കള്ളീ മൂക്കാതെ വീഴല്ലേയെന്ന്
അമ്മയിപ്പോഴും ചീത്ത വിളിക്കാറുണ്ടോയമ്മേ
അമ്മേ കേള്‍ക്കുന്നുണ്ടോ
പറയുന്നത് മനസ്സിലാകുന്നുണ്ടോ
ബീരാന്‍ ചെക്കന്‍ കാക്കയോ
അവന്റെ പെണ്ണിന്റെ കല്യാണം കഴിഞ്ഞപ്പോ
അവന്റെ ചെക്കന്‍ ഗള്‍ഫില്‍ പോയപ്പോ ബീരാനിപ്പോ വരാറില്ല
നല്ല കാലമവനിപ്പോള്‍
നല്ല മീനൊന്നും കിട്ടാറില്ല
* * *
ഉമ്മറത്തെ പുളിയിലിത്തവണ
കുറെ ഉണ്ടായോ അമ്മേ
ചാണാപ്പുളിയുണ്ടാക്കുവാന്‍
പുളിയുണക്കിയോ അമ്മേ
മോരില്ലാതെ ഒരു വറ്റിറങ്ങുന്നില്ല
നേരം വെളുത്ത് നോക്കുമ്പോള്‍
പുളിയൊക്കെ ഇറങ്ങിപ്പോയി
ഉള്ള പാല്‍ പുളിച്ചും പോയ്
* * *
അമ്മ
വേഗം എണീക്കുന്നുണ്ടോ
പള്ളിയില്‍ പോകേണ്ടേ
അവിടൊക്കെ നിറയെ ആള്‍ക്കാരാണ്
അവിടൊക്കെ നിറയെ ആള്‍ക്കാരാണ്
തീപ്പെട്ടി, ദേ ഞാനെടുത്തിട്ടുണ്ട്
രണ്ട് മെഴുതിരി വാങ്ങിച്ചോ
(ചെറുത്, കുറഞ്ഞത്)
ബാ , ഞാനവിടെയുണ്ടാകും
എത്ര കാലമായി നീയപ്പന് മെഴുതിരി കത്തിച്ചിട്ട്
* * *
വംശാവലിയുടെ
ഒരു വലിയ വ്യക്ഷത്തിന്റെ ഏറ്റവും തുഞ്ചത്ത്
ഞാനെന്റെ പേരെഴുതി
ചെറുകാറ്റില്‍ ഉലയുന്നു
ബോധമില്ലാഞ്ഞിട്ടാണെന്ന് കൂടപ്പിറപ്പുകള്‍
കൂടെക്കിടന്നവര്‍
രാപ്പനിയറിഞ്ഞവര്‍
കോമാളി കെട്ടിയാടുന്നതാണെന്ന് നാട്ടുകാര്‍
കൊട്ട് കിട്ടാഞ്ഞിട്ടെന്ന് കണ്ട് നില്ക്കുന്നവര്‍
* * *
വംശാവലിയുടെ ഒരു വലിയ വ്യക്ഷത്തിന്റെ
വേരുകളില്‍ അമ്മേ നിനക്ക് പൊട്ടുന്നു
പുതിയ ബോധത്തിന്റെ കുഞ്ഞു പച്ചകള്‍
വലിയ കാറ്റിലും നിശ്ച്ചലം
ബോധമില്ലാഞ്ഞിട്ടാണെന്ന് നീ പെറ്റവര്‍
വയറ്റില്‍ കിടന്നവര്‍
പെറ്റപാടറിഞ്ഞവര്‍
കോമാളി കെട്ടിയാടുന്നതാണെന്ന് നാട്ടുകാര്‍
കെട്ടിയിടാഞ്ഞിട്ടെന്ന് കണ്ട് നില്ക്കുന്നവര്‍
അമ്മേ
എനിക്കും
നിനക്കുമെന്ത്
ബോധം
അബോധം
ജമ്മം
*
ഒരു ജമ്മം - ഒരു ജന്മത്തിന് കുഴൂക്കാര്‍ കളിയാക്കി വിളിക്കുന്നത്
പെറ്റപാട് - ഉമ്പാച്ചിയുടെ ഒരു കവിതയുടെ പേര്
Labels: കവിത
ചൊവ്വാഴ്ച, ഒക്‌ടോബർ 13, 2009
ഉന്മാദത്തിന്റെ ഭംഗിയുള്ള ഒരു പകല്‍
2009 ഒക്ടോബര്‍ 9 ,
ഷാര്‍ജ, അജ്മാന്‍, ദുബായ്
അത്ര രാവിലെ
പകല്‍
ആത്മഹത്യയെക്കുറിച്ചുള്ള
പുസ്തകം മറിക്കുന്നു
“കവിതയുടെ
ഈ കുരിശുമരം
സ്വപ്നസഞ്ചാരത്തിന്റെ
റോഡപകടങ്ങള്‍
നിയന്ത്രിക്കുമെന്ന് “ 1
ഇതെന്റെ
വരികളാണെന്ന്
പകലിനോട് 2
പറഞ്ഞു
അവന്‍ ചിരിച്ചു
വെയില്‍ പരന്നു
ആത്മഹത്യയെക്കുറിച്ചുള്ള
പുസ്തകം
പകലിനു കൊടുത്തു
രാത്രിയാകട്ടെ
അവന്‍ പറഞ്ഞു
- - -
ആദ്യമായൊരപ്പന്‍
മകള്‍ക്ക് പേരിട്ട
കടലിനെ
കേള്‍പ്പിച്ച്
കൊടുക്കുകയാണ്
അമ്മിണീ
നീയൊന്നും
പറയാത്തതെന്ത്
ഇതാണ് കടല്‍
കടലമ്മ
നിന്റെ പേര്‍
കടലമ്മ തന്നതാണ്
ഇരമ്പം കേട്ട്
നീ ചിരിക്കുന്നു
നിനക്കെന്തറിയാം
അതിന്റെയാഴം
അപ്പനുപോലുമറിയില്ല
ചുഴികള്‍
ഗര്‍ത്തങ്ങള്‍
തിരമാലകള്‍
മുത്തുച്ചിപ്പികള്‍
തേറ്റപ്പല്ലുകളുള്ള
വമ്പന്‍ സ്രാവുകള്‍
ഒന്ന് കൂടി
ചേര്‍ത്ത് വയ്ക്കെടീ
പതിയെ
ഒരു ദേവതയുടെ
ശബ്ദം
നിന്നെ
കടലില്‍
മുക്കിയെടുത്തതിനു
ശേഷം
അപ്പന്‍
തീരത്തെഴുതി
കടലമ്മ
കള്ളീയെന്ന്
നിന്നെപ്പേടിച്ചിട്ടാകണം
അമ്മിണീ
ഇത്തവണ
അതമ്മ
മായിച്ചില്ല
- - -
ഈ റാന്നി ആരാണ്
ഈ റാന്നി ഏത് കോത്താഴത്തുകാരനാണ്
റാന്നിയായാലും
കോന്നിയായാലും
എനിക്കൊരു തുള്ളി
മദ്യം കഴിക്കണം
പിന്നെയൊക്കെ
റാന്നിയായിക്കൊള്ളും
റാന്നിക്കാരന്റെ
ഒരൊത്ത
റാന്നി മുറിയില്‍ വച്ച്
റാന്നി
റാന്നി
റാന്നിയങ്ങനെ
അപ്പന്റെയും
അമ്മയുടെയും
പടമുണ്ട്
നീ അനുഗ്രഹിക്കപ്പെട്ടവനാണ്
അപ്പന്റെയും
അമ്മയുടെയും
പടം
നാസിമുദ്ദീന്റെ ഭാഷയില്‍ 3
വെളുത്ത ഭാര്യ്
ചൊല്ലുവിളിയുള്ള
കുട്ടികള്‍
മദ്യം
റാന്നിക്കാരന്റെ
നെറ്റിയില്‍
ഒരുമ്മ കൊടുത്തു
- - -
ക്യാമറയിലൂടെ
അല്ലാതെ
ശോഭ
എന്നെങ്കിലും
എന്നെ കണ്ടിട്ടുണ്ടാകുമോ
അനിലന്‍
മേരി പിന്നെയും മേരി
ശിഹാബ്
ലെന്‍സുകള്‍
മാറി മാറി വച്ച്
എന്നെ കണ്ടിട്ടുണ്ടാകണം
എല്ലാവര്‍ക്കുമെന്ന പോലെ
ശോഭയ്ക്ക്
ഒരു പടമാണ്
ഞാന്‍
ഒരു
ശോഭയും
എന്നെ
കണ്ടിട്ടില്ല
- - -
ഭ്രാന്ത് പിടിച്ചിട്ടാണോ
ഭ്രാന്ത്
പിടിക്കാതിരിക്കാനാണോ
കാടേ
കടിക്കാടേ
ഇടയ്ക്ക്
ഇടയ്ക്ക്
ഇടയ്ക്ക്
ഈ മിസ്
കാളുകള്‍
മിസ്സായിപ്പോയതെല്ലാം
മിസ്സായിപ്പോയത്
തന്നെയാണ്
നിന്റെ ഭാഷയില്‍
നിന്നെ
ഒന്ന്
അനുകരിക്കാന്‍
ശ്രമിച്ച്
ഇടയ്ക്ക്
ഞാനൊന്നു മിസ്സായി
ആലുവയില്‍
പച്ചക്കറി മാര്‍ക്കറ്റ്
നടത്തുന്ന
ഒരു സെബാസ്റ്റ്യനുണ്ട്
കവിതയൊഴിച്ച്
എല്ലാം വില്‍ക്കും
നീയോ
ലോകത്തില്‍
പൈന്‍
സിഗരറ്റുകള്‍
വലിക്കുന്ന
എല്ല്ലാവരും
സഹോദരന്മാരാണ്
ഞാന്‍
മരിച്ചു കഴിയുമ്പോള്‍
കൊടുക്കുന്ന
അവാര്‍ഡിന്റെ
കൂടെ
ഒരു പാക്കറ്റ്
പൈന്‍
കൊടുക്കണം
ആ ഗ്രോസറിയിലെ
ഒരു ദിവസത്തെ
ഒരു മണിക്കൂറിലെ
ഏതോ
ഒരു മിനിറ്റിലെ
വില്‍പ്പനക്കാരനായിരുന്നു
ഞാന്‍
എന്റെ കൂലീ
എന്റെ കൂലീ
നിന്നോടുള്ള
ഈ
തൊഴിലാളിയുടെ
സമരമാണ്
ഈയുമ്മ
ഉമ്മകള്‍ വച്ച്
ഒരു സമരം
ഹായ്
എനിക്ക്
ജീവിക്കാന്‍
തോന്നുന്നു
- - -
“കിടിലന്‍”
ദേ ഇത് എഴുതിയത്
ഞാനല്ല
എന്തിനാണ്
വാക്കുകളേ
ആവശ്യമില്ലാത്ത
സമയത്ത്
ആവശ്യമില്ലാത്ത
സ്ഥലങ്ങളില്‍
വന്ന് നോക്കുന്നത്
ഒരു കുത്ത്
വച്ച് തരും
കുത്തില്‍ തീരും
തീരണം
- - -
ഒരു കവിത
തീര്‍ന്നാറേ
ഒരു കവിതയും
കൂടീയെന്ന്
ഒരു പെണ്ണ്
പെണ്ണുങ്ങള്‍
പറഞ്ഞാല്‍
കേള്‍ക്കാതിരിക്കുന്നതെങ്ങനെ
അയ്യേ
ഇത്തവണ
ഞാന്‍ പറ്റിച്ചേ
ഞാന്‍
കവിത ചൊല്ലുകയല്ല
കവിത
എന്നെ ചൊല്ലുകയാണ്
ഇനി
അതിന്
തോന്നട്ടെ
- - -
അമ്പരപ്പും
ആദരവും
കലര്‍ന്ന
നോട്ടത്തില്‍
പെണ്‍കുട്ടീ
ഞാന്‍
വേറെ
ഒരാളായി
തീരുന്നു
അപ്പന്റെ
കൂടെയാണ് നീ
എന്നിട്ടും
എന്റെ
കവിത കേള്‍ക്കണമെന്ന്
നീ
പതിയെ
പറയുന്നു
എവിടെയോ
നിന്നെ
ഞാന്‍
കണ്ടിട്ടുണ്ട്
എന്റെ മക്കളേ
കവിതയോ
നിറയെ
പോക്കാണ്
വായ തുറന്നാല്‍
ശവഗന്ധമാണ്
എത്ര പേര്‍
ഓടിപ്പോയതാണെന്നോ
ആദ്യം
നീയൊരു
കുടക്കൊന്ന നിറയെ
തുളസി തന്നു
ആത്മാവിലേക്കാണ്
പച്ചയായത് എങ്കിലും
ചെറുതാണല്ലോ
പെണ്‍കുട്ടിയാണല്ലോ
എന്ന്
മിഴിച്ച് മിഴിക്കവേ
നീ പിന്നെയും
തരുന്നു
പിന്നെയും
വേവാത്ത
ഒരിലക്കാട്
ദേ നോക്കിയേ
നീ ഒരു
പെണ്‍കുട്ടിയാണ്
നിന്റെ
നെറ്റിയിലാണ്
ഈയുമ്മ
പെണ്ണുങ്ങളുടെ
ഗുഹ്യഭാഗങ്ങള്‍
ഇഷ്ടമല്ലാത്ത
ഒരാളല്ല
നിന്റെ നെറ്റിയില്‍
തന്നെയാണ്
എന്റെയുമ്മ
കാരണം
എന്റെ മകന്‍
ഒരു മകളാണ്
- - -
ബുധനാഴ്‌ച, ഏപ്രിൽ 15, 2009
നമ്മുടെ ചിഹ്നം
പ്രബുദ്ധരായ ജനാധിപത്യവിശ്വാസികളേ
ഈ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുന്ന വിവരം വര്‍ധ്ധിച്ച വികാരത്തള്ളിച്ചയോടെ അറിയിച്ചുകൊള്ളട്ടെ. നിങ്ങളുടെ ഓരോ വോട്ടും നമ്മുടെ ചിഹ്നത്തിന് നല്‍കി മഹാഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. അപേക്ഷിക്കുകയാണ് കെഞ്ചുകയാണ്.
നമ്മുടെ ചിഹ്നം വീടുകളിലും ഇടവഴിയിലും പള്ളിയിലും അമ്പലത്തിലും ഓഫീസുകളിലും ഹോട്ടലുകളിലും എന്തിന് ബസിലും ആശുപത്രിയിലും മഠങ്ങളിലും സെമിത്തേരിയിലും എന്ന് വേണ്ട നാടിന്റെ ഓരോ മുക്കിലും മൂലയിലും ചെയ്യുന്ന മഹനീയ സേവനങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ
റോഡരികില്‍ കിടന്നുറങ്ങുന്ന, ചോദിക്കാനും പറയാനും ആരുമില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളുടെ പോലും വയറ് നിറയ്ക്കാനുള്ള അതിന്റെ അദമ്യമായ ആഗ്രഹത്തെക്കുറിച്ച്.
അര വിശന്ന് മുണ്ടുമുറുക്കിയെടുത്ത് നെടുവീര്‍പ്പിന്റെ ഫാക്ടറികളില്‍ പണിയെടുക്കുന്ന അമ്മപെങ്ങന്മാരെ കണ്ടില്ലെന്ന് നടിക്കുവാന്‍ നമ്മുടെ ചിഹ്നത്തിനാകില്ല. അത് കൊണ്ടാണ് തളര്‍ന്ന് കിടന്നിട്ടും അത് വീണ്ടും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്.
ആശുപത്രിക്കിടക്കയില്‍ പാതിവെന്തുകിടക്കുന്ന പാവപ്പെട്ട ശരീരങ്ങള്‍ക്കും നീതികിട്ടണമെന്ന അതിന്റെ സാമൂഹ്യബോധം
ജീവിച്ചിരിക്കുന്നവരെപ്പോലെ മരിച്ചവര്‍ക്കും അണയാത്ത ആഗ്രഹങ്ങള്‍ കാണുകയില്ലേ .പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളേയും ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും ജാതിമത പരിഗണനകള്‍ കൂടാതെ ആണ്‍പെണ്‍ഭേദമില്ലാതെ ഒരു പോലെ സ്നേഹിക്കുന്ന നമ്മുടെ ചിഹ്നത്തിന്റെ മഹാമനസ്ക്കത സാര്‍വ്വ അന്തര്‍ ദേശിയത
അതിന്റെ ഉത്പാദനശേഷിയെക്കുറിച്ച്, അവസരത്തിന് അനുസരിച്ച് ഉയരാനും താഴാനുമുള്ള വിവേകത്തെക്കുറിച്ച്, എപ്പോള്‍ വേണമെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തിയെക്കുറിച്ച് ത്യപ്തിപ്പെടുത്താനുള്ള കഴിവിനെക്കുറിച്ച് സമാധാനവും ആനന്ദവും നല്‍കാനുള്ള ദിവ്യശക്തിയെക്കുറിച്ച്
അവസാന തുള്ളി വരെ നല്‍കാനുള്ള ത്യാഗ സന്നദ്ധതയോ. അത് കൊടുക്കന്നതിനെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ
എത്ര കിട്ടിയാലും മതിവരാത്ത, പിളരാന്‍ തയ്യാറായി നില്‍ക്കുന്ന മറ്റ് ചിഹ്നങ്ങളുടെ ചതിക്കുഴികളില്‍ നിങ്ങള്‍ വീണ് പോകരുതേ
ഞാനൊന്ന് ചോദിക്കട്ടേ, എന്തിലെങ്കിലും ഒന്നാമതാകാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ ? ചൈന വന്മതില്‍ പോലെ നില്‍ക്കുകയല്ലേ. എല്ലാവരും ചേര്‍ന്ന് പരിശ്രമിച്ച്, നമ്മുടെ ചിഹ്നത്തെ ഉയര്‍ത്തിയാല്‍ ജനസംഖ്യയില്‍ എങ്കിലും ഒന്നാമതാകാന്‍ കഴിയും എന്ന് ഓര്‍മ്മപ്പെടുത്തിക്കൊള്ളട്ടെ
തലവേദന, വേദന, വിശപ്പ്, അറപ്പ് തുടങ്ങിയ അരാഷ്ട്രീയ വാദങ്ങള്‍ നിരത്തി നമ്മുടെ ചിഹ്നത്തെ വിജയിപ്പിക്കാന്‍ കിട്ടുന്ന അവസരം നഷ്ടപ്പെടുത്തരുതേ
നമ്മുടെ മുദ്രാവാക്യം
ആബാലവ്യദ്ധം ജനങ്ങള്‍ക്കും സംത്യപ്തി
പാലൊഴുകുന്ന ഒരു ദേശം.
ബുധനാഴ്‌ച, മാർച്ച് 11, 2009
പെണ്ണുങ്ങള്
കവിത വിചാരിച്ച്
ഗ്രോസറിയില്‍
സിഗരറ്റിനായി കാക്കുമ്പോള്‍
കാസര്‍കോട്ടുകാരന്‍
ചോദിച്ചു
നിങ്ങളുടെ
പെണ്ണുങ്ങള്
ഇവിടെയുണ്ടോ
ഉള്ളിലുള്ളവരെ
അപ്പടി
അയാള്‍
കണ്ടതാകുമോയെന്ന്
ഒന്നു ഞെട്ടി
പെണ്ണിലെ പലരിനെ
ഒറ്റവിളി കൊണ്ട്
അടയാളപ്പെടുത്തുന്ന
കാസര്‍കോട്ടുകാരന്‍
ഗ്രോസറിക്കാരാ
എന്നെയവിടെ നിര്‍ത്തൂ
നിങ്ങള്‍
കവിതയിലേക്ക് ചെല്ലൂ
* മലബാറുകാരായ സാധാരണക്കാര്‍ പെണ്ണ്
എന്ന ഏകവചനത്തിനു പകരം പെണ്ണുങ്ങള്‍ എന്നാണ് പറയുക.
ഗള്‍ഫില്‍ വന്നതിന് ശേഷമാണ് അതു കൂടുതല്‍ കേട്ടത്
Labels: കവിത, പെണ്ണുങ്ങള്, ഭാഷ
ശനിയാഴ്‌ച, ജനുവരി 03, 2009
ഒരു ഒഴുക്കന് അവസാനം
നിത്യവും
ആംബുലന്സില്
ഓഫീസിലേക്ക്
പോവുകയും വരികയും ചെയ്യുന്ന
ഒരാളുമായി
അഭിമുഖത്തിന്
തയ്യാറെടുക്കുകയായിരുന്നു
മരണത്തെക്കുറിച്ചുള്ള
എല്ലാ ചോദ്യങ്ങള്ക്കുമിടയില്
ജീവിതം വന്ന്
ശല്ല്യപ്പെടുത്തി
എന്നാല്പ്പിന്നെ
ജീവിതത്തെക്കുറിച്ചുള്ള
ചോദ്യങ്ങള്ക്കായി പരതി
അപ്പോള് മരണവും
ഇടയ്ക്ക് കയറി
ഒരു സാധാരണ വണ്ടി
ആംബുലന്സ്
ആകുന്നതിനെപ്പറ്റി
ആംബുലന്സ്
ഒരു സാധാരണ
വണ്ടിയാകുന്നതിനെപ്പറ്റി
ലോകത്തിലെ
ഏറ്റവും
വിരസമായ
അഭിമുഖത്തിന്
തയ്യാറെടുപ്പുകളില്ല
എന്ന മട്ടില് ഒരു ഒഴുക്കന് അവസാനം
ചൊവ്വാഴ്ച, ഡിസംബർ 02, 2008
നീ വന്ന നാള്‍

ദൈവം നേര്‍ രേഖയില്‍ വന്ന
ആദ്യത്തെ ദിവസം
വേരുകളും ഇലകളും
മറന്നു പോയ മരത്തിന്
മുന്നില്‍ വസന്തം
വഴിതെറ്റിയ മഴക്കാര്‍
കൂട്ടുകാരോട് പറയുന്ന
പരിഭവത്തിന്റെ നേര്‍ത്ത ഒച്ച
ജലത്തിനു മാത്രം കേള്‍ക്കാവുന്ന
ദേവതയുടെ ശബ്ദം
പുല്ലുകള്‍ പൂമുഖത്ത്
വാഴുന്ന പൂന്തോപ്പ്
ചാണകം മെഴുകിയ തറയുള്ള
വെളിച്ചമില്ലാത്ത വീട്
ശലഭങ്ങള്‍ മഴയത്ത് തുള്ളുന്ന
നിമിഷങ്ങളുടെ കൂമ്പാരം
മിന്നാമിനുങ്ങുകളുടെയും
ഈയ്യാമ്പാറ്റകളുടെയും
ചിറകുകള്‍ ചേര്‍ന്നുണ്ടായ
കളിവീട്
ഒട്ടകങ്ങള്‍ കാറ്റ് കൊള്ളുന്ന കടല്‍ക്കര
മീന്‍ കുഞ്ഞുങ്ങള്‍
മറന്ന് വച്ച് പോയ
മണലിനിടയിലെ മുത്തുച്ചിപ്പി
ആകാശത്ത് നിന്ന്
ഭൂമിയിലേക്ക് നോക്കുന്ന
ഈന്തപ്പനകളുടെ
പ്രാത്ഥിക്കുന്ന കയ്യുകള്‍
ഉറുമ്പുകള്‍
കൈക്കൊട്ടിപ്പാടുന്ന
ആനക്കൊട്ടിലിലെ
കല്ല്യാണരാത്രി
പ്രാവുകള്‍
പെറുക്കിക്കൊണ്ടു വന്ന
ചുള്ളികള്‍ കൊണ്ട്
മാത്രം വേവിച്ച
ഒരു നുള്ള് അവില്‍
കയ്യക്ഷരങ്ങളുടെ കത്തിലെ
വീണ്ടും വീണ്ടും വായിക്കുന്ന
വാക്കുകളുടെ സമാഹാരം
ദൈവത്തിന്
പിടികിട്ടാതിരുന്ന
നിമിഷത്തിന്റെ മറുഭാഷ
എന്താവാം
മോള്‍ക്ക് തുരുതുരാ
ഉമ്മ കൊടുത്തു
പരിഭ്രമത്താല്‍
അവള്‍ കരഞ്ഞു
എനിക്കുമൊന്നും
മനസ്സിലായില്ലെന്ന് മോളോട്
ദൈവം പറയുന്നതിന്റെ
ശബ്ദം ഞാന്‍ കേട്ടു
തിങ്കളാഴ്‌ച, ഒക്‌ടോബർ 13, 2008
ആ മരം
ഷാര്‍ജയിലെ വില്ലയില്‍
കെട്ടിടച്ചുമരിനോടൊട്ടി
ഒരു ആത്മരം നിന്നിരുന്നു
കണ്ടപാടെ ഉള്ളൊന്നു തുടിച്ചു
ആരും കാണാതെ തൊട്ട് നിറുകയില്‍ വച്ചു
മരങ്ങളെയറിമായിരുന്ന
അപ്പനെയോര്‍ത്തു
ആത്മാവില്‍ തൊട്ട് അനുവാദം വാങ്ങി
പറിച്ചെടുത്ത ഒരിലയുടെ ഓര്‍മ്മ ഞരമ്പുകള്‍
അവള്‍ അടച്ചു വച്ച പുസ്തകത്തില്‍
ഇപ്പോഴും കാണണം
ഐശ്വര്യമാണ്
അന്തരീക്ഷം ശുദ്ധീകരിക്കുമെന്നെല്ലാം
മേരിയും പറഞ്ഞു
പ്രിയനും അഞ്ജനയും പോയ
മുറിയില്‍ പുതിയ ആളുകള്‍ വന്നു
തൊപ്പി വച്ച കൂട്ടരാണെന്ന്
ജയാന്റിയും അച്ചാച്ചനും പറഞ്ഞു
പൂണൂലും ചന്ദനക്കുറിയുമുള്ള നാരായണന്‍
കൊന്തയും വെന്തിങ്ങയുമുള്ള അന്തോണി
അതിന് ശേഷം ഇത്ര തൊട്ടടുത്ത്
ഇങ്ങനത്തെ ചെറുപ്പക്കാരെ കണ്ടിരുന്നില്ല
ഒരു രാത്രി നിലവിട്ട്
ആ മരത്തെ തൊടാന്‍ ചെന്നപ്പോള്‍
തൊപ്പിക്കാരുടെ മുറിയില്‍ നിന്ന്
ഈണത്തിലുള്ള പ്രസംഗം കേട്ടു
വാക്കുകള്‍ സംഗീതമാകുന്ന
കാലമെന്നോ മറ്റോ
ഉള്ളെന്തോ ഓര്‍ത്തിരുന്നു
വെള്ളിയാഴ്ച്ചയായിരുന്നു അന്ന്
തുളസികള്‍ക്ക് വെള്ളം കൊടുക്കുമ്പോള്‍
മണ്ണില്‍ കിടക്കുന്ന ആത്മരത്തിന്റെ
ചില്ലകള്‍ കണ്ടു
ഹ്യദയം ചിന്നിച്ചിതറിയതു കണക്കെ അതിന്റെ ഇലകള്‍,
രകതം വാര്‍ന്ന് വെളുത്ത ഞരമ്പുകള്‍
കണ്ണു മുറിഞ്ഞു
ഓടിച്ചെന്നപ്പോള്‍ കണ്ടു
ആകാശത്തേയ്ക്ക് കയ്യുയര്‍ത്തി കേഴുന്ന വിശ്വാസിയെ
നിന്ന നില്‍പ്പില്‍ കൈ വെട്ടിയത് പോലെ
ആ മരം
അപ്പാ,
നാനാജാതി മരങ്ങളുണ്ടെന്ന്
നീ പറയുമായിരുന്നു
മനുഷ്യരെ തൂക്കുന്ന കുരിശുകള്‍
ഏത് മരം കൊണ്ടാണപ്പാ ?
ഞായറാഴ്‌ച, ഓഗസ്റ്റ് 10, 2008
പ്രേമത്തിന്റെ ദേശീയ സസ്യം
റോസാപ്പൂവിനെ
പ്രേമത്തോട് ആദ്യം അടയാളപ്പെടുത്തിയ മൈരനെ കണ്ടാല്
കൈ വെട്ടി കളയണം
വേറൊരു പൂവും വിരിയരുത്
അവന്റെ പൂന്തോട്ടത്തില്
എന്തിന് ഒരു പൂന്തോട്ടത്തില് വേറെ നാറികള്
ദേഹത്തിന്റെ ഓരോ മിടിപ്പിലും
മുള്ളുകളുമായി
ഒരു പട്ടിയുടെ ജാഗ്രതയോടെ
റോസയെക്കാക്കുന്ന ചെടിയെ
പ്രേമത്തിന്റെ ദേശീയസസ്യമായി പ്രഖ്യാപിക്കുക മാത്രമാണ്
അതോട് ചേര്ന്ന് ചെയ്യാവുന്ന സാംസ്ക്കാരിക പ്രവര്ത്തനം
മണ്ണ് വേര് വെള്ളം വെയില്
പൂക്കള്ളന് ഇതള് വണ്ട് വാട്ടം
എന്റമ്മേ അയാളുടെ കൈ തീര്ച്ചയായും വെട്ടിക്കളയണം
കരിങ്കണ്ണന്മാര് നോക്കി കരിയിച്ച പൂവിനെക്കുറിച്ച് ഞാനെഴുതിക്കോളാം
ഞാനെഴുതിക്കോളാം
എന്നിട്ട് കൈവെട്ടിക്കോളൂ
ശനിയാഴ്‌ച, ജൂലൈ 12, 2008
വാക്കേ
ഓടിപ്പോയത്
സിഗരറ്റ് വാങ്ങാനായിരുന്നില്ല
ജീവിതത്തേക്കാള്‍ അര്‍ത്ഥമുള്ള
ഒരു വാക്ക് തേടി ഇറങ്ങിയതായിരുന്നു
തിടുക്കത്തില്‍ പടിയില്‍ തട്ടി
കാല് വിരലിന്റെ ഒരറ്റം മുറിഞ്ഞു
ഒരു വാക്ക് കിട്ടി
ഞായറാഴ്‌ച, ജൂൺ 01, 2008
മെയ് 29 ആറ് മണി കഴിഞ്ഞ് 32 മിനിറ്റ്

വഴിയരികില്‍ മരം
പൂത്ത് നില്‍ക്കുന്നത് കാണുമ്പോഴുള്ള
ഒരിത് പോലെ
വളരെ വയസ്സായ സ്ത്രീ
ചിരിക്കുന്നത് കാണുമ്പോള്‍
ഉണ്ടാകുന്ന ഒരത് പോലെ
പുലര്‍ച്ചെ ഒരൊച്ച കേട്ടപ്പോള്‍
ഒരിത്, ഒരത്
വിളിക്കാതെ മംഗളകര്‍മ്മങ്ങള്‍ക്ക്
കയറി വരുന്ന സ്ന്ന്യാസിയെക്കണക്കെ
കണ്ണുനീര്‍
ഇരിക്കാന്‍ വയ്യ
നടക്കാന്‍ വയ്യ
ആഹ്ലാദത്തിന്റെ പൊറുതികേട്
എന്തൊക്കെയോ ചെയ്യണമെന്ന്
കരുതി കരുതി ഒന്നും ചെയ്യാതെ
ആഹ്ലാദത്തിന്റെ വലിയ ഐസ് കട്ട
പോര,
ആനന്ദത്തിന്റെ മഞ്ഞുമല
ബുധനാഴ്‌ച, ഫെബ്രുവരി 27, 2008
കെട്ടുവള്ളി കളയല്ലേ, ഒടുക്കത്തെ വായനക്കാരാ
പ്രണയമേ
പ്രാണനെക്കൊറിച്ച്, പിന്നെയും കൊറിച്ച്
നുണഞ്ഞ് നുണഞ്ഞ് രസിക്കുന്ന ശത്രുവേ
ആത്മാവില്ലാത്ത രാത്രിയാണിത്
അവരവരുടെ ജീവിതങ്ങളിലേക്ക്
പിടിച്ച് വെച്ചതെല്ലാം വിട്ടുകൊടുത്ത്
ശബ്ദത്തില് പോലും വിങ്ങിയില്ലെന്ന്
പരസ്പ്പരം ബോധിപ്പിച്ച്
കൈവിട്ട് പോയതെല്ലാം
തിരിച്ച് പിടിച്ചുവെന്ന്
ആശ്വസിക്കുന്ന
രണ്ട് ശരീരങ്ങളുടെ രാത്രി
പറയുക പിശാചേ,
രാത്രി ലോപിച്ചാണോ രതിയുണ്ടായത്
ഒരിക്കല് ഒരു സന്ധ്യയുടെ രാത്രിയില്
ശ്വാസനിച്ചോശ്വാസങ്ങള് മുറുകിയാറെ
നമുക്കെവിടെയെങ്കിലും പോകാമെന്ന്
ഒരശരീരിയുണ്ടായി
നീയാണോ അത് പറഞ്ഞത്
വിശ്വസിക്കാനാവാത്തതൊക്കെയും,
വിശ്വസിക്കാത്തതൊക്കെയും ദൈവത്തിന്
അശരീരിക്ക്
ദൈവം അവിശ്വാസികളുടേതാണ്
സ്നേഹമേ, പിശാചേ
നിന്റെയാട്ടിന്കുട്ടികള് അമ്മ സത്യമായിട്ടും
വിശ്വാസികളാണ്, നീ നിന്റെ ഉള്ളു പോലെത്തന്നെ
അവരുടെ ഉള്ളും കണ്ടിട്ടില്ല
അന്ധമായ വിശ്വാസികളാണ് നിന്റെ
വിശ്വാസികള്
അവരെ നീ ശത്രുവിന് വിട്ട്കൊടുക്ക്
നരകമെന്തെന്ന് ദൈവം അവര്ക്ക് കാണിച്ച് കൊടുക്കും
ഡ്യൂപ്ലിക്കേറ്റ് നരകമേ, നിന്റെ നരകം എന്ത് നരകം ?
അത് സ്വര്ഗ്ഗത്തിന്റെ ബ്ലൈന്റ് കോപ്പി
ഏത് വേഷത്തിലും ഏത് രീതിയിലും
അവതരിക്കാന് കഴിവുള്ള മായാമയനേ
സ്നേഹമേ, ജാലവിദ്യക്കാരാ
ഈ രാത്രിയെനിക്ക് സുഖമായുറങ്ങാം
അവിടെയൊരാള് പനിപിടിച്ച് കിടപ്പാണ്
സുമംഗലിയെങ്കിലും,
നിന്റെ കണ്കെട്ടിലൂടെ കന്യകാ ചര്മ്മം
തിരിച്ച് കിട്ടിയ
ആ വിശുദ്ധ ശരീരത്തില്
ഇന്നാരും തൊടുകയില്ല
(കെട്ടു വള്ളി കളയല്ലേ
ഒടുക്കത്തെ വായനക്കാരാ)
പാപിയും മ്ലേച്ഛനുമായ ജാരപ്രഭുവേ
നീ വിചാരിക്കുന്നതെന്ത് ? എഴുതുന്നതെന്ത് ?
പൊറുക്കല്ലേ
ഒരു രാത്രിയില്
പിടിച്ച്കെട്ടാനാകാതെ
ശരീരത്തിന്റെയും മനസ്സിന്റെയും
കുതിരകള് പാഞ്ഞ ഏതോ യാമത്തില്
ഞാനൊരു പുരുഷനെ കാമിച്ചിട്ടുണ്ട്
ആ വിശുദ്ധ ശരീരത്തില്
പ്രവേശനമുള്ള പുരുഷഭാഗ്യത്തെ
മുഴുവനായി, അത്ര ഉത്ക്കടമായി
പ്രണയമേ,
വിവാഹിതരായ നിന്റെ കുഞ്ഞാടുകളുടെ
കിടപ്പറകളിലാണോ
നീ നിന്റെ നരകം പണിഞ്ഞ് വച്ചിരിക്കുന്നത്
ഇരുതലകളുള്ള ഒരാട്ടിന് കുട്ടിയെ ചുടുന്നത്
ആത്മാക്കളുടെ നിലവിളിയാണോ പ്രണയമേ
നിന്റെയുന്മാദ കാഹളം
സ്നേഹമേ, പ്രണയമേ
കല്പ്പനകളെല്ലാം മറന്ന്
ഒരു രാത്രി ഒരു രാത്രിയെങ്കിലും
നിന്റെ ആരും കാണാത്ത കുന്നിന് മുകളില്
പാറക്കെട്ടുകള്ക്കിടയില്
കടലാഴത്തിന്റെ ഏതെങ്കിലും ഒരു മൂലയില്
ചിത്രപ്പണികള് ഇല്ലാത്ത പുരാതനകൊട്ടാരത്തില്
പച്ച നിഴലിന്റെ മരക്കൂട്ടത്തില്
ഒരു നിമിഷം
ഒരു നിമിഷം തരണേ
നീ നീയെന്ന് മിടിക്കുന്ന ഹ്യദയത്തെ
ആ നിമിഷത്തിന്റെ സത്യം കൊണ്ട്
ഇല്ലാതാക്കണേ
Labels: കവിത, ജീവിതം, പ്രണയ കവിതകള്‍, രതി