ശനിയാഴ്‌ച, നവംബർ 02, 2013


ചിത്രകാരീ, നിന്റെയൊരാട്ടിൻ കുട്ടി

വേറെ വഴിയില്ലാത്തതുകൊണ്ടും
അത്രയ്ക്ക് അത്യാവശ്യമായതിനാലും
ചിത്രകാരീ,
നീ
പച്ചപ്ലാവിലയും
തവിട് കലക്കിയ കാടിയും
കൊടുത്ത് കൊഴുപ്പിച്ച
എട്ടാട്ടിൻകുട്ടികളിൽ ഒന്നിനെ
ഞാനെടുക്കുന്നു
കൊണ്ട് പോകുന്നു
അങ്ങാടിച്ചന്തയിൽ
ഞാനതിനെ വിൽക്കും
ഒട്ടും നേരം കളയാതെ
കാര്യം നടത്തും

നീ പച്ചയിലും തവിട്ടിലും
ചാലിച്ച് ചാലിച്ച്
ഓമനിച്ചോമനിച്ച്
കൊഞ്ചിച്ച് കൊഞ്ചിച്ച്
കൊഴുപ്പിച്ച ആ
ആട്ടിൻ കുട്ടിയെ
അറവുകാർക്ക് മാത്രം
കൈമാറില്ല
എന്ന
ഉറപ്പിൽ

ചിത്രകാരീ,
നീ സങ്കടപ്പെടരുത്
നിന്റെ ക്യാൻവ്യാസിലെ
കടലിൽ
സൂര്യൻ താഴുമ്പോൾ
സന്ധ്യയങ്ങനെ
കുങ്കുമത്തിൽ കലരുമ്പോൾ
പച്ചപ്പാടത്ത്
മേയാൻ പോയ
എന്റെ തങ്കക്കുടങ്ങളേയെന്ന്
നീട്ടിവിളിച്ച്
നീയോടിയോടി വരുന്നത്
കേൾക്കാമെനിക്ക്
കൂട്ടത്തിൽ കുറുമ്പനായവന്റെ
നെറ്റിയിൽ തൊടാൻ
കുറുക്കിയ ചായത്തിൽ
കണ്ണീരു കലരുന്നത്
കാണാമെനിക്ക്

ചിത്രകാരീ,
വേറെ വഴിയില്ലാത്തതുകൊണ്ടാണു
അത്രയ്ക്ക്
അത്യാവശ്യമുള്ളതുകൊണ്ടാണു

എനിക്ക് വേണമെങ്കിൽ
പത്തര സെന്റിൽ
നീ വരഞ്ഞ ആ
രണ്ട് നില മാളികയിൽ
കയറാമായിരുന്നു
അതിന്റെയുള്ളിലെ
രഹസ്യ അറകളിലെ
നീ പോലും കാണാത്ത
പണ്ടങ്ങൾ
മോഷ്ടിക്കാമായിരുന്നു

അതുമല്ലെങ്കിൽ
നീ വരഞ്ഞ
അതിസുന്ദരിയും
മദഭരിതയുമായ
മുക്കുത്തിയിട്ട
രാജകുമാരിയുടെ
അരഞ്ഞാണം
അടിച്ചെടുക്കാമായിരുന്നു
ഉമ്മ കൊടുത്തവളെ
മയക്കിക്കിടത്തി
അന്തപുരം
കൊള്ളയടിക്കാമായിരുന്നു

അതുമല്ലെങ്കിൽ
നീ വരഞ്ഞ
കരിനാഗങ്ങൾ
കാവൽ നിൽക്കുന്ന
കാവിനുള്ളിൽ കയറി
ആ മാണിക്യവുമെടുത്ത്
നാട് വിടാമായിരുന്നു

അല്ലെങ്കിൽ
നീ വരഞ്ഞ കിളികളെ
വെടിവച്ച് പിടിച്ച്
ചുട്ടു വിൽക്കാമായിരുന്നു
നീ വളർത്തിയ
മഹാഗണികൾ
വെട്ടി വിൽക്കാമായിരുന്നു
നിന്റെ  കണ്ണനെ
കണ്ണുകുത്തിപ്പൊട്ടിച്ച്
പിച്ചയ്ക്കിരുത്തി
പണക്കാരനാകാമായിരുന്നു
അവന്റെ ഗോപികമാരെ
അടിമകളാക്കി
ചുവന്ന തെരുവുകൾക്ക്
കൈമാറാമായിരുന്നു

ചിത്രകാരീ,
ഇതൊന്നുമല്ല
നിന്റെ  എട്ടാട്ടിൻകുട്ടികളിൽ
ഒന്നിനെ ഞാനെടുക്കുന്നു
നല്ല വിലയ്ക്ക്
വിൽക്കുന്നു
നിന്ന നിൽപ്പിൽ
കാര്യം നടത്തുന്നു

ഇപ്പോൾ
ആൾത്താമസമില്ലാത്ത
എന്റെ തലയിൽ
പുതിയ വാടകക്കാർ വന്നാൽ
അവർ
തരക്കേടില്ലാത്ത
മുൻകൂർ പണം തന്നാൽ
ചിത്രകാരീ,
തീർച്ചയായും
എന്ത് വിലകൊടുത്തും
ഞാൻ നിന്റെ
ആട്ടിൻ കുട്ടിയെ
തിരിച്ച് പിടിക്കും

നിന്റെ
ചിത്രത്തിൽ
കൊണ്ട് വന്നു കെട്ടും
അപ്പോൾ
അപ്പോൾ
നീയതിനെ
മറന്നു പോയെന്ന്
പറയരുത്

പച്ചപ്ലാവിലകൾ
തീർന്ന് പോയെന്ന്
പറയരുത്

 

തിങ്കളാഴ്‌ച, ഒക്‌ടോബർ 28, 2013


സ്വപ്നഭാഷണം തപാൽമാർഗ്ഗം

വേദനയുടെ സമുദ്രത്തില്‍
കരയറിയാതെ
ഒരൊറ്റക്കണ്ണന്‍ മത്സ്യമായി
താന്‍ നീന്തി നടക്കുന്ന
സ്വപ്നം കണ്ടതിന്റെ പിറ്റേന്ന്
അയാള്‍ പ്രണയിനിക്കെഴുതി

പാവപ്പെട്ടവനായ
മുക്കുവന്റെ വലയില്‍ പെട്ട്
സ്നേഹമുള്ള മീന്‍ വില്‍പ്പനക്കാരനിലൂടെ
ഊണുമേശയില്‍
നിന്റെ പ്രിയപ്പെട്ട ഭോജ്യമായി
എനിക്കെത്തണം

മത്സ്യക്കഷണങ്ങളുടെ
കൂട്ടത്തില്‍ നിന്ന്
നിന്നെ ഞാനെങ്ങനെ തിരിച്ചറിയും
മറുപടിക്കത്തില്‍ അവള്‍ ചോദിച്ചു

തപാല്‍ സമരം തീര്‍ന്നതിന്റെ
പിറ്റേന്ന്
പഴകിയടര്‍ന്ന്
പൊളിഞ്ഞ് കീറിയ നിലയില്‍
അവള്‍ക്ക് കിട്ടിയ കത്തില്‍
അടയാളത്തെപ്പറ്റി കുറിച്ചിരുന്നു
ഇങ്ങനെ

തുറന്നിരിക്കുന്ന
എന്റെ ഒറ്റക്കണ്ണ്
ഉറ്റുനോക്കുന്നത്
നിന്നെ തന്നെയായിരിക്കും

.

(വി ആർ സുധീഷ് എഡിറ്റ് ചെയ്ത് ഷെൽവിച്ചേട്ടന്റെ മൾബറി പുറത്തിറക്കിയ മലയാളത്തിന്റെ പ്രണയകവിതകളിൽ ഉൾപ്പെട്ടത്. ഉറക്കം ഒരു കന്യാസ്ത്രീ എന്ന ആദ്യപുസ്തകത്തിലെ കവിത)

തിങ്കളാഴ്‌ച, ഒക്‌ടോബർ 14, 2013


മേഘഭോഗം


ആകാശത്തുകൂടെ പറന്നുനടന്ന
ഒരു മേഘത്തെ പിടിച്ചുകെട്ടി
ചവിട്ടിക്കുഴച്ച്
ഒരു തുണ്ടെടുത്ത്
വലിയമുലകളുണ്ടാക്കി

ഒരു തുണ്ടെടുത്ത്
ആഴത്തിൽ നാഭി
ഒരു തുണ്ടിനാൽ
ഓർമ്മയിലെ നിതംബം
തുടകൾ
കക്ഷം
കാല്പാദങ്ങൾ
കൈവിരലുകൾ
യോനി

ആഴത്തിൽ

ആഴത്തിൽ
ആഴത്തിൽ
ഭോഗിച്ചു

തളർന്ന് കിടക്കുമ്പോൾ
അതെന്റെ മേൽ പെയ്തുകൊണ്ടിരിക്കുന്നു
തോരുന്നില്ല

ഉദരത്തിൽ മഴക്കുഞ്ഞുങ്ങളെ വഹിച്ച
ഗർഭിണിയായ ഒരു പെണ്മേഘം തന്നെയായിരുന്നു അത്

തോരുന്നേയില്ല


ശനിയാഴ്‌ച, ഒക്‌ടോബർ 12, 2013


ഇത്തിക്കണ്ണിയും മരവും

അൽപ്പന്മാരും
ഭാവനാശൂന്യരും
ക്രൂരന്മാരുമായിരുന്നു
ഭാഷയിൽ എന്റെ പൂർവ്വികർ

കാടുകയറുന്നു
കാട്ടുമൂല
കാട്ടുനീതി
വെട്ടിവെളുപ്പിച്ച് തന്നെ
അവരെഴുതി

അതൊക്കെ പോകട്ടെ
ഇത്തിക്കണ്ണിയെ
ഇത്തിക്കണ്ണിയെന്ന്
വിളിച്ചതിലാണു ഏറെ സങ്കടം

^

ഇത്തിക്കണ്ണി
മാംസത്തിന്റെ മാംസം ,മജ്ജയുടെ മജ്ജ, ആത്മാവിന്റെ ആത്മാവ്. കെട്ടിപ്പിടിക്കുന്നു. ഉടലിനെ പൊതിയുന്നു. വരിഞ്ഞുമുറുക്കുന്നു. ഉമ്മ കൊടുക്കുന്നു. മുല കുടിക്കുന്നു. മടിയിൽ കിടക്കുന്നു. മാറത്ത് കുഞ്ഞുകാലാൽ ചവിട്ടുന്നു. ഇളംചോപ്പാർന്ന തൊണ്ണുകാട്ടി ചിരിക്കുന്നു. ആഴത്തിലേക്ക് കയറുന്നു. പറ്റിച്ചേരുന്നു. ഇഴുകിയൊന്നാവുന്നു. ഒരു ശരീരം. ഒരാത്മാവ്

ഇത്തിക്കണ്ണിയില്ലാത്ത മരം
മരമില്ലാത്ത ഇത്തിക്കണ്ണി

^

വിശാലമനസ്ക്കരും
ഭാവനാശാലികളും
ദയാലുക്കളുമായിരിക്കും
ഭാഷയിൽ എന്റെ പിൻഗാമികൾ

പരത്തി പരത്തി നുണ പറയുന്നതിനെ
അവർ നാടുകയറുന്നു എന്ന് പറയും
ആർത്തിയും പകയും നിറഞ്ഞവർ
ഓടിച്ചെന്ന് ക്യൂ നിൽക്കുന്നിടത്തെ
നാട്ടുമൂലയെന്ന് വിളിക്കും
മനുഷ്യരേയും മ്യഗങ്ങളേയും ഒന്നാക്കുന്നതിനെ
നാട്ട്നീതിയെന്ന് ഉപമിക്കും
വെളുപ്പിക്കുകയെന്നാൽ
ഇല്ലാതാക്കലാണു എന്നെഴുതും

ഉറപ്പായും
ഇത്തിക്കണ്ണിയെ

ഇത്തിക്കണ്ണിയെന്ന് വിളിക്കും

ശനിയാഴ്‌ച, സെപ്റ്റംബർ 28, 2013


വെളുത്ത പട്ടി


വെളുത്ത കാറുകൾ കണ്ടാൽ
ചെകുത്താൻ കുരിശുകണ്ടമാതിരി
പിന്നാലെ പാഞ്ഞ് തോറ്റ്
മോങ്ങി മോങ്ങിക്കരഞ്ഞ്
പിൻ വാങ്ങുന്ന
ഒരൊറ്റക്കാലൻ പട്ടിയുണ്ട് നാട്ടിൽ

രാത്രി വൈകി വരുമ്പോൾ
ചിലപ്പോഴൊക്കെ അവനെ കാണും
വെളുത്തതല്ലാത്ത എന്റെ കാറിനെ
വെറുതെ വിടുന്നതായി പലകുറി
പറയാതെ പറഞ്ഞിട്ടുണ്ട് അവൻ

വെളുത്ത ഒറ്റക്കാലൻ
പട്ടിയാകുന്നതിനും മുൻപ്
കുറെ കുറെ മുൻപ്
അവൻ
ഒരു വെളുത്ത പട്ടിക്കുട്ടനായിരുന്നു
പ്രിയപെട്ട വളവിൽ
ഓടിയും ചാടിയും പറന്നും
പറപറന്നും നടന്ന
ഒരു വെളുത്ത പഞ്ഞിക്കുട്ടൻ
ഒരു കുഞ്ഞനപ്പൂപ്പൻതാടി

അപ്പൂപ്പൻ താടികളെ
വണ്ടിമുട്ടാൻ പാടില്ല എന്ന നിയമം
നടപ്പിലാവാത്ത
ഒരു നാടായിരുന്നു ഞങ്ങളുടേത്

ഏതോ ഒരു സന്ധ്യയിൽ
ഒരു വെളുത്ത കാർ
ഇടിച്ചിട്ട് പോയതാണവനെ



ഓരോ തവണയും
ആ വളവിലൂടെ
ഓരോ വെളുത്ത കാർ വരുമ്പോഴും
ഒറ്റക്കാൽ വച്ച്
അവൻ പുറകെയോടും
ചിലപ്പോൾ തൊടും
മോങ്ങിമോങ്ങിക്കരഞ്ഞ്
പിൻ വാങ്ങി
കണ്ണടച്ച് കിടക്കും

തുടക്കത്തിൽ
ഒരു തെറ്റായ ഉപമ പറഞ്ഞതിനു ക്ഷമിക്കണം
ചെകുത്താൻ കുരിശു കാണുന്നതുപോലെയല്ല

ഒരു പട്ടിജീവിതം
ഒറ്റക്കാലിലേക്ക്
പരുവപ്പെടുത്തിയ
നിർത്താതെ പോയ
ആ വെളുത്ത കാറിനോട്
ആ വെളുത്ത പട്ടിക്ക്
ആ പഴയ കുഞ്ഞനപ്പൂപ്പൻതാടിക്ക്


മറ്റെന്തെക്കൊയോ ഉണ്ട്

വ്യാഴാഴ്‌ച, സെപ്റ്റംബർ 26, 2013


പാതിരയ്ക്ക് ഒരു സ്ക്കൂൾക്കുട്ടി

നാലുമണി കഴിഞ്ഞ്
ഒരെട്ടുമണിക്കൂറെങ്കിലും
ആയിക്കാണും

നട്ടപ്പാതിരയ്ക്ക്
ഒറ്റയ്ക്ക്
ഒരു സ്ക്കൂൾക്കുട്ടി
അതിവേഗത്തിൽ
നടന്നു പോകുന്നു

പുറകേ നടന്നു

സ്ക്കൂൾക്കുട്ടി
വേഗത്തിൽ
നടക്കുന്നു

വേഗത്തിൽ നടന്നു

വഴിവിളക്കിന്റെ
വെളിച്ചമെത്തിയപ്പോൾ
കണ്ടു

കനത്ത മുഖം
മൂന്നടി നാലിഞ്ചിൽ
ഒരു കുള്ളൻ

പുറത്തെ
സഞ്ചിയിലെന്ത്
ഇത്രവേഗത്തിൽ
ഈ പാതിരയ്ക്ക്
നടക്കുന്നതെന്തിനു

സ്ക്കൂൾ വിട്ടത്പോലെ
ഓടിയോടിപ്പോകുന്ന
അയാളുടെ പിന്നാലെ
ബൈക്കിൽ
രണ്ട് പൊലീസുകാർ
ഒഴുകുന്നു


ആരായിരിക്കും
അയാൾ

എന്തിനാണയാൾ
ഈ പാതിരയ്ക്ക്
ഇത്ര തിടുക്കത്തിൽ
നടന്ന് നടന്ന് പോകുന്നത്

വഴിവിളക്കുകൾ
ഇല്ലായിരുന്നുവെങ്കിൽ
ആ സ്ക്കൂൾക്കുട്ടിക്ക്
ഒരിക്കലും
കനത്ത മുഖം
ഉണ്ടാകുമായിരുന്നില്ല
അല്ലേ 

വഴിവിളക്കുകളെല്ലാം
കെട്ടാൽ
ആ സ്ക്കൂൾക്കുട്ടി
തിരികെ
വരുമോ

തിങ്കളാഴ്‌ച, സെപ്റ്റംബർ 23, 2013


ഒരാൾ എന്നോട് മിണ്ടാതായി








ലോകം എന്നോട് മിണ്ടാതായി
ലോകം എന്നോട് മിണ്ടാതായി
ലോകം എന്നോട് മിണ്ടാതായി
ലോകം എന്നോട് മിണ്ടാതായി
ലോകം എന്നോട് മിണ്ടാതായി
ലോകം എന്നോട് മിണ്ടാതായി
ലോകം എന്നോട് മിണ്ടാതായി
ലോകം എന്നോട് മിണ്ടാതായി
ലോകം എന്നോട് മിണ്ടാതായി
ലോകം എന്നോട് മിണ്ടാതായി
ലോകം എന്നോട് മിണ്ടാതായി
ലോകം എന്നോട് മിണ്ടാതായി
ലോകം എന്നോട് മിണ്ടാതായി
ലോകം എന്നോട് മിണ്ടാതായി
ലോകം എന്നോട് മിണ്ടാതായി
ലോകം എന്നോട് മിണ്ടാതായി
ലോകം എന്നോട് മിണ്ടാതായി
ലോകം എന്നോട് മിണ്ടാതായി








(തലക്കെട്ടും കവിതയും ഒന്നായ കവിത)

തിങ്കളാഴ്‌ച, സെപ്റ്റംബർ 16, 2013


ഒരു വള്ളിച്ചെടി

പത്ത്
വർഷത്തിനു ശേഷം
കാണുകയായിരുന്നു ഞങ്ങൾ

ക്ലാസുമുറിയിലും
ഗ്രൗണ്ടിലും
ഓഡിറ്റോറിയത്തിലും
ഞങ്ങൾ

പിന്നെയും ഞങ്ങൾ
ഞങ്ങളുടെ ഭാര്യമാർ
ഞങ്ങളുടെ ഭർത്താക്കന്മാർ
ഞങ്ങളുടെ കുഞ്ഞുങ്ങൾ
ഞങ്ങളുടെ വിസിറ്റിംഗ്കാർഡുകൾ

ഞങ്ങൾ
ഞങ്ങളുടെ
ഫോട്ടോയെടുക്കുന്നു
ഞങ്ങൾ
ഞങ്ങളുടെ
വിശേഷങ്ങൾ
പറയുന്നു

ഞങ്ങൾ
ഞങ്ങളുടെ
കാറുകൾ
ഞങ്ങളുടെ
മൊബൈൽഫോണുകൾ

ഞങ്ങളുടെ കുഞ്ഞുങ്ങൾ
വട്ടത്തിലും നീളത്തിലും ഓടുന്നു
ഞങ്ങളുടെ കഞ്ഞുങ്ങൾ
ബലൂണുകൾ വീർപ്പിക്കുന്നു
ഞങ്ങളുടെ കുഞ്ഞുങ്ങൾ
ബലൂണുകൾ പൊട്ടിക്കുന്നു
ഞങ്ങളുടെ കുഞ്ഞുങ്ങൾ
പൊട്ടിപൊട്ടിച്ചിരിക്കുന്നു
ഞങ്ങളുടെ കുഞ്ഞുങ്ങൾ
ഐസ്ക്രീമിനായി കരയുന്നു

ഞങ്ങളിൽ നിന്ന്മാറി ഒരു സിഗരറ്റ് വലിക്കണമെന്ന്  വിചാരിക്കുന്നത് തെറ്റല്ല.  കുറച്ച്നേരമെങ്കിലും ഞങ്ങളിൽ നിന്ന്മാറി മാറി നിൽക്കുന്നത് ഒട്ടും തെറ്റല്ല.ഓഡിറ്റോറിയത്തിന്റെ വലതുവശത്തു കൂടെ ഇറക്കത്തിലേക്ക് ഒരു വഴിയുണ്ട്.അതിലേ പോയി. ഒരു സിഗരറ്റ്കത്തിച്ചു. ഇടത്തോട്ട്മാറി, വഴിക്കും ഓഡിറ്റോറിയത്തിനും ഇടയ്ക്കായി പൊന്തക്കരികിൽനിന്ന് മൂത്രമൊഴിച്ചു. 
അപ്പോഴതാ ഞങ്ങളിൽ നിന്നും മാറി, അടുത്തേക്ക്അഭിനയ് വരുന്നു. അവൻ കല്ല്യാണം കഴിച്ചിട്ടില്ല.  സിഗരറ്റും വലിക്കില്ല. അവനെന്നെ പ്രേമത്തോടെ നോക്കുന്നു. അവനെന്റെ അടുത്ത് വന്നു പഴയ ഒരുകവിത ആവേശത്തോടെ ഓർക്കുന്നു. അവന്റെ മുഖത്ത് ആ കവിത എഴുതിയ ആ പഴയ എന്നെ കാണുന്നു.അൽപ്പം ജാള്യതയോടെ ഞാൻ നനവുള്ള മണ്ണിലേക്ക്നോക്കുന്നു.തഴച്ച്നിൽക്കുന്ന ചേമ്പിൻതൈകളെ നോക്കുന്നു . അവിടെ പടർന്ന വള്ളിച്ചെടികളെ നോക്കുന്നു.

അതിൽ ഒരു വള്ളിച്ചെടി
അത്ര തഴച്ച്
അത്ര പച്ചച്ച്
അത്ര ഉത്സാഹത്തിൽ
അത്ര ആവേശത്തിൽ
പടർന്ന്കയറുകയാണു

അത്വരിഞ്ഞ്ചുറ്റിയിരിക്കുന്നത്
ഒരു ഇരുമ്പുകമ്പിയിലാണു
അത് ഇലക്ട്രിക്ക് പോസ്റ്റിന്റെ സ്റ്റേക്കമ്പിയാണു

അത്ര തഴച്ച് , പച്ചച്ച്, ഉത്സാഹത്തോടെ, ആവേശത്തോടെ,
ഇരുമ്പുകമ്പിയെ വരിഞ്ഞുമുറുക്കി
കയറിപ്പോവുകയാണു
മേഘങ്ങളെ തൊടാനായുന്നുണ്ട് അതിന്റെ കയ്യുകൾ
ആകെ സങ്കടമായി
എനിക്ക്കരച്ചിൽ വന്നു

ഞാനാ വള്ളിച്ചെടിയെ വഴിതിരിച്ച് വിട്ടു

ജീവനുള്ള ഒരു പാമ്പിന്റെ
മുകളിലൂടെ ഒരുവള്ളിച്ചെടി പടർന്നാൽ
അത് ആപാമ്പും ആ വള്ളിച്ചെടിയും പരസ്പ്പരം അറിഞ്ഞാൽ
ആരാവും അധികം ആശങ്കപ്പെടുക
പേടിച്ച്പേടിച്ച്അനങ്ങുക
ആരാവും ആദ്യം പിടിവിടുക

അഭിനയ് അപ്പോഴും അടുത്തുണ്ട്
അഭിനയ് ഞങ്ങളെപ്പോലെ ഞങ്ങളല്ല.
കല്ല്യാണം കഴിച്ചിട്ടില്ല. കുഞ്ഞുങ്ങളില്ല
കാറും കാർഡുമില്ല

സിഗരറ്റും വലിക്കില്ല


(ചിത്രം വരയ്ക്കാൻ കഴിയുമായിരുന്നെങ്കിൽ ഇതെഴുതുമായിരുന്നില്ല)


അരുണും സുജീഷുമൊക്കെ ഒരുക്കിയ ഓണപ്പതിപ്പിൽ