ബുധനാഴ്‌ച, മേയ് 21, 2014


മർവ മർവ


ഒന്നോർത്ത് നോക്കൂ
പതിനാലാമത്തെ ജന്മത്തിൽ
നിന്റെ പേരു മർവ
എന്നായിരുന്നില്ലേ ?
ആയിരുന്നു
ജന്മത്തിൽ
മർവ മർവ
എന്ന് വിളിച്ച്
എന്റെ ചുണ്ടുകൾ
തേഞ്ഞുപോയത്
നാവിന്റെ
ഒരു വശം തളർന്ന് പോയത്
ഒക്കെ
എനിക്കോർമ്മയുണ്ട്
അന്നൊക്കെ
നീയിടാറുള്ള
നീല ഫ്രോക്കില്ലേ
അതിപ്പോൾ
ഞാൻ കണ്ടു
എന്റെ ശവകുടീരം
തുടക്കുന്ന
ബംഗാളിപ്പയ്യന്റെ കയ്യിൽ
എന്റെ ശവകുടീരം
തുടച്ച് കഴിഞ്ഞ്
അവൻ
അടുത്തതിലേക്ക്
നീങ്ങിയപ്പോൾ
ഞാനവനെ തടഞ്ഞു
അത് കൊണ്ട്
മറ്റൊരു കുടീരവും
തുടയ്ക്കരുതെന്ന് പറഞ്ഞു
അവനു
കാര്യം മനസ്സിലായെന്ന് തോന്നുന്നു
അവനത്
എന്റെ നെഞ്ചിൽ തന്നെ
ഇട്ടിട്ട് പോയി
ഇപ്പോൾ
അതിനുള്ളിലൂടെ
ആകാശം കാണുകയാണു
മർവ മർവ
നീ ഒരു കിളിയായി
എന്റെ ആകാശത്ത് കൂടെ
പറന്ന് കളിക്കുന്നു
തെളിഞ്ഞ് നോക്ക്
ഞാനെന്റെ
നെഞ്ചിൽ
നിനക്കുള്ള
നെന്മണികൾ
വിതറിയിരിക്കുന്നു

(വയലറ്റിനുള്ള കത്തുകളിൽ നിന്ന്)


ബുധനാഴ്‌ച, മേയ് 14, 2014


തിന്താരു

വൈകിട്ട് നാലരമണിയോടെ
ഞാൻ കേന്ദ്രഭരണപ്രദേശമായ
കാരയ്ക്കലിലേക്ക് പോയി

നാഗപട്ടണമെത്തിയപ്പോൾ പതിവിലും ക്ഷീണിതനായി  കാണപ്പെട്ട ഡ്രൈവറോട് ഞാൻ കടുപ്പത്തിൽ ഒരു ചായ കുടിക്കാൻ ആവശ്യപ്പെട്ടു. മനസ്സില്ലാമനസ്സോടെ അയാൾ ചായ കുടിക്കുന്നതിനിടയിൽ കടുപ്പത്തിലുള്ള ചായ ഇഷ്ടമില്ലാത്ത ഞാൻ ഇടുങ്ങിയ വഴികളിലൂടെ പോകുന്ന പശുക്കളെ  നോക്കി. പക്ഷേ പശുക്കൾ എന്നെ നോക്കിയില്ല. ഞാൻ നോക്കി നിന്ന പശുക്കൾ. എന്നെ തിരിഞ്ഞുനോക്കാതിരുന്ന പശുക്കൾ. ഒരു പരിചയവും ഇല്ലാത്ത ഒരു തമിഴ്ഗ്രാമത്തിൽ ഇല്ലാത്ത ബന്ധങ്ങൾ എത്ര പെട്ടെന്നാണു രൂപപ്പെടുന്നതെന്നറിഞ്ഞ് എനിക്ക് ചെറുതായി ശ്വാസം  മുട്ടി. ഞാനൊരു സിഗരറ്റു കൂടി കത്തിച്ചു. ശ്വാസം മുട്ടൽ തോന്നിത്തുടങ്ങിയാൽ അപ്പോൾ തന്നെ സിഗരറ്റ് കത്തിക്കണമെന്ന് കുറിപ്പെഴുതി തന്ന അസാമാന്യ അഴകുള്ള ബ്രിട്ടനിലെ ആ ഡോക്ടറെയോർത്തു. നാശം. ഇല്ലാത്ത ബന്ധങ്ങളുടെ പേരിൽ ശ്വാസം മുട്ടൽ തുടങ്ങുമ്പോൾ അതിനു മരുന്നായി സിഗരറ്റു കത്തിക്കുമ്പോൾ അതാ വരുന്നു നിര നിരയായി ഓരോരോ ബന്ധങ്ങൾ.

എനിക്ക് കടുപ്പത്തിലുള്ള ചായകളോട് വെറുപ്പ് തോന്നി. ഇടുങ്ങിയ വഴികളിലൂടെ പോയ പശുക്കളോട് നല്ല ഈർഷ്യ തോന്നി. അവയുടെ ചെറുതല്ലാത്ത അകിടുകളോട് ചുമ്മാ വൈരാഗ്യം തോന്നി. ഒരിക്കിലിതു പോലെ അകിടുകളോട് പ്രതികാരം തോന്നിയ ഒരു നട്ടുച്ച മുന്നിൽ ഉദിച്ചു. അന്ന് അറുത്തെറിഞ്ഞ അകിടുകളുടെ ചോരപ്പാടുകൾ കൈകളിലും കാൽകളിലും മുതുകിലും അടിവയറ്റിലും തെളിഞ്ഞു.

എനിക്ക് ഒന്ന് കൂടി കടുപ്പമുള്ള ചായകളോട് വെറുപ്പ് തോന്നി. ഡ്രൈവർ ചൂടും കടുപ്പവുമുള്ള ചായ മൊത്തിമൊത്തി കുടിക്കുകയാണു. അയാളോട് കടുപ്പമുള്ള ചായ കുടിക്കാൻ പറഞ്ഞ നിമിഷത്തെ ഞാൻ വെറുത്തു. അതിനായി ഉപയോഗിച്ച വാക്കുകളെ വെറുത്തു. അതിനായി ഉപയോഗിക്കാൻ വച്ച വാക്കുകളോടു പോലും ഈർഷ്യയായി

പിന്നെ ഇടങ്ങിയ വഴിയിൽ  പച്ചകുത്താനിരിക്കുന്നവരെ നോക്കി. ഒന്ന് പച്ചകുത്തിയാൽ എങ്ങനെയിരിക്കും എന്നാലോചിച്ചു. പച്ച കുത്താൻ മാത്രം എന്താഴമാണുള്ളതെന്ന് ഓർത്തെടുക്കാൻ നോക്കി

ഇഷ്ടമുള്ള ആൾ
ഇഷ്ടമുള്ള പേരു
ഇഷ്ടമുള്ള ഇടം
ഇഷ്ടമുള്ള അക്കം
ഇഷ്ടമുള്ള അക്ഷരം
ഇഷ്ടമുള്ള ഓർമ്മ

എനിക്ക് നല്ല ഇഷ്ടക്കേടു തോന്നി. ചുമലിൽ അമ്മയുടെ പേരു പച്ചകുത്തിയാലോ എന്നാലോചിച്ചു. എന്നെ കാണാതായാൽ അമ്മയുടെ പേരു വച്ച് ആളുകൾ എന്നെ കണ്ടുപിടിക്കുന്നതോർത്ത് നല്ല രസം തോന്നി. അതിൽ പരിചയമില്ലാത്ത മറ്റു പെണ്ണുങ്ങൾ ഉമ്മ വയ്ക്കുമല്ലോ എന്നോർത്തപ്പോൾ സങ്കടമായി. നാശം എനിക്കാകെ സങ്കടമായി. എനിക്ക് കടുപ്പമുള്ള ചായകളോടും ആ ഇടുങ്ങിയ വഴിയോടും ഒടുക്കത്തെ കലിപ്പ് വന്നു. ഞാനൊരു  സിഗരറ്റു കൂടി കത്തിച്ചു. അപ്പോൾ ചുമലിൽ അമ്മയുടെ പേരു കുത്തിയ ഞാൻ നിന്ന നിൽപ്പിൽ നിന്നഴുകി. അത് ചീഞ്ഞ് നാറി.  ആ ഇടുങ്ങിയ വഴിയിൽ നിന്ന പശുക്കളും ആളുകളും ഞാൻ പറയാതിരുന്ന ആടുകളും ഓടിപ്പോയി. പൊടുന്നനെ ഡ്രൈവർ വന്ന് സർ നമുക്കിവിടെ നിന്ന് പോകാമെന്ന് പറഞ്ഞു. എനിക്ക് അയാളുടെ ഉള്ളിൽ കിടക്കുന്ന കടുപ്പമുള്ള ചായയോടും പോലും നല്ല കടുപ്പം തോന്നി

ഒരു കണക്കിനു ഞങ്ങൾ കാരയ്ക്കലിലെത്തി. അതെ വൈകിട്ട്  ആറരമണിയോടെ കേന്ദ്രഭരണപ്രദേശമായ കാരയ്ക്കലിൽ.

മുൻപൊന്നും ഞാനിവിടെ വന്നിട്ടില്ലെങ്കിലും ആ ബാറിന്റെ അതേ മൂലയിൽ അതേ കസേരയിൽ ഞാനിരുന്നു. അതേ വിളമ്പുകാരൻ എനിക്ക് വീഞ്ഞൊഴിച്ചു തന്നു.

വീഞ്ഞൊഴിച്ചു കൊണ്ടിരുന്നു
വീഞ്ഞൊഴിച്ചു കൊണ്ടിരുന്നു
വീഞ്ഞൊഴിഞ്ഞുകൊണ്ടിരുന്നു
വീഞ്ഞൊഴിഞ്ഞുകൊണ്ടിരുന്നു
വീഞ്ഞഴിഞ്ഞുകൊണ്ടിരുന്നു
വീഞ്ഞഴിഞ്ഞുകൊണ്ടിരുന്നു

മുഴുവനായി അഴിഞ്ഞയെന്നെ തപ്പിവാരിയെടുത്ത്കൊണ്ട് പോയത് ഒരു ഡച്ചുകാരിയാണു. അവൾക്കെന്നെക്കാൾ പ്രായം കൂടുതലായിരുന്നു. അവളുടെ മുറിയിലാകട്ടെ വെളിച്ചവുമുണ്ടായിരുന്നില്ല. കുഞ്ഞിനെ കുളിപ്പിക്കുന്ന വയറ്റാട്ടിമാർ കണ്ടാൽ അസൂയ തോന്നും മട്ടിൽ അവളെന്നെ ഇളംചൂടുവെള്ളത്തിൽ കുളിപ്പിച്ചു. ഇടയ്ക്കെണീറ്റ് പേരു  ചോദിച്ചപ്പോഴൊക്കെ അവളെന്റെ ചുണ്ടുകൾ ചുണ്ടുകളാലടച്ചു. ഒരു പാട് തവണ അത് ആവർത്തിച്ചപ്പോൾ എനിക്കവളുടെ പേരു ഉമ്മയെന്ന് അർത്ഥമുള്ള എന്തോ ആണെന്ന വിചാരമുണ്ടായി. ചുണ്ടുകൾ കൊണ്ടല്ലാതെ അവൾ ഒരക്ഷരം മിണ്ടിയതുമില്ല

അഴിഞ്ഞ വീഞ്ഞ്. ഇളം ചൂടുള്ള വെള്ളം. ചുണ്ടുകളുടെ നിർത്താതെയുള്ള വർത്തമാനം. ചുണ്ടുകൾ കഴച്ചുവെങ്കിലും അരക്കെട്ടിൽ നിന്ന് എന്റെ പിറുപിറുക്കൽ ഞാൻ കേട്ടു. അവളും കേട്ടിരിക്കണം. അവളെന്റെ ലിംഗത്തിൽ തൊട്ടു. ഇതെന്തൊരാളാണു എന്നർത്ഥം വരുന്ന എന്തോ ഒരു  തമാശ  പറഞ്ഞു. തഞ്ചാവൂരിലെ കടലിൽ നിന്നും കളഞ്ഞുകിട്ടിയതാണെന്നും ശിൽപ്പികൾ ആരോ ഉപേക്ഷിച്ച ഏതോ കൊടിമരമാണെന്നും ഞാൻ പറഞ്ഞു. കൊടിമരമെങ്കിൽ ഇനി ഉത്സവം തന്നെയെന്നവളും പറഞ്ഞു

ഉത്സവമായിരുന്നു.
ഉത്സവത്തോടുത്സവം
കരിവളകൾ ചാന്തുകൾ റിബ്ബണുകൾ
ഹൈഡ്രജൻ ബലൂണുകൾ
കറകറക്കിയ പമ്പരം
ഉത്സവം തന്നെയായിരുന്നു
ഉത്സവത്തോടുത്സവം

ആളൊഴിഞ്ഞ ഉത്സവപ്പറമ്പിനെപ്പോലെ അലമ്പായ ഉപമ മറ്റൊന്നില്ലാത്തതിനാൽ. ഏതെങ്കിലും സമയത്ത് കേന്ദ്രഭരണപ്രദേശമായ കാരയ്ക്കലിൽ നിന്ന് തിരിച്ച് പോരുന്നു.  ആ ടാക്സി ഡ്രൈവറെ ഞാൻ വഴിയിൽ ഉപേക്ഷിച്ചു. അത് എനിക്ക് കടുപ്പമുള്ള ചായ ഇഷ്ടമില്ലാത്തതിനാൽ മാത്രമായിരുന്നില്ല. അയാളുടെ പേരു തിന്താരു എന്നായിരുന്നില്ല

തിന്താരു എന്ന് പേരില്ലാത്ത ഒരു ഡ്രൈവറെ എനിക്ക് ഇനി ഒരിക്കലും സഹിക്കാനുമാകില്ല

തിങ്കളാഴ്‌ച, ഏപ്രിൽ 14, 2014


ഞായാറാഴ്ച്ച

ഏതെങ്കിലും ജന്മത്തിലെ
ഏതെങ്കിലും ഒരു ഞായാറാഴ്ച്ച
നമുക്ക്
ഒരു പുരാതാന നസ്രാണി തറവാട്ടിലെ
അപ്പനും അപ്പയുമാകണം

ഞാൻ രാവിലെ പോയി
നല്ല എല്ലുള്ള
ഒരു കിലോ ഇറച്ചി വാങ്ങി വരും
രണ്ടു കിലോ കപ്പയും
ചിലപ്പോൾ ചെത്തുകാരന്റെ കയ്യിൽ നിന്ന്
ഒരു കുടം കള്ളും വാങ്ങും

ഞാൻ ഇറച്ചി നുറുക്കുമ്പോൾ
നീ അമ്മിയിൽ അരപ്പ് അരക്കും

ഇടക്കിടെ വന്ന്
ചട്ടയും മുണ്ടുമുടുത്ത നിന്റെ
ഞൊറികളിൽ
ഞാൻ മുഖം തുടക്കും

ഒന്ന് പോ നാണമില്ലാത്ത മനുഷ്യയെന്ന്
നീയിടക്കിടെ നാട്ടുപെണ്ണിന്റെ
മുദ്രാവാക്യം മുഴക്കും
അപ്പോഴെല്ലാം
ഞൊറികൾ കൊണ്ട്
അലങ്കരിച്ച
നിന്റെ ചന്തിയിൽ
ഞാൻ തിടുക്കത്തിൽ താളമിടും

പിള്ളേരു കാണുമേയെന്ന്
നീ കണ്ണുരുട്ടും

വെയിലിനൊപ്പം
ശരീരങ്ങളും മൂക്കും
നിന്റെ
മൂക്കിൽ
വിയർപ്പു തുള്ളികൾ
മുക്കുത്തിയുണ്ടാക്കും
എന്റെ കള്ളിമുണ്ടിന്റെ കോന്തലയാൽ
ഞാനതൊക്കെ
ഒപ്പിയെടുക്കും

പിന്നെയും വെയിൽ മൂക്കും
ഉള്ളിലെ
കള്ള് മൂക്കും
നമ്മുടെ ശരീരങ്ങളിൽ
വിശപ്പ് മൂക്കും

മൂക്കിനുള്ളിലേക്ക്
നീ വെച്ച
അരപ്പ് ചേർത്ത ഇറച്ചിക്കറിയുടെ
മണമടിക്കും

കൊതി സഹിക്കാനാവാതെ
ഞാനതിലെ കൊള്ളിക്കഷണങ്ങൾ
പെറുക്കി ത്തിനും
ചൂട് കൊണ്ടെന്റെ നാവു പോള്ളും

കൊതിയൻ എന്ന്
നീയപ്പോൾ
കാതിൽ പറയും

മക്കളേയും വിളിച്ച്
കഴിക്കാൻ വാടീയെന്നും പറഞ്ഞ്
ഞാൻ കൈ കഴുകി ഇരിക്കുമ്പോൾ
പള്ളിയിൽ പന്ത്രണ്ടരയുടെ മണിയടിക്കും

വീണു കിട്ടിയ
ഒരു ഞായറാഴ്ച്ച
പിശുക്കി പിശുക്കി
ചെലവഴിച്ച നമ്മൾ
അതിന്റെ കുറച്ച് വിത്തുകൾ
അടുത്ത ജന്മത്തിലേക്കും  മാറ്റി വയ്ക്കും


(വയലറ്റിനുള്ള കത്തുകളില്‍ നിന്ന് )

ചൊവ്വാഴ്ച, ഏപ്രിൽ 08, 2014


ഒമ്പതാം തിയതി

ഒമ്പതാം തിയതി ,നിനക്കുള്ള ഉമ്മകളുമായ് ജറുസലേമിൽ നിന്ന് ജറീക്കോയിലേക്ക് തിടുക്കത്തിൽ പോവുകയായിരുന്നു.ആലുവയിലെ ബാങ്ക്കവലയിൽ വച്ച് ഒരു പോലീസുകാരൻ കൈ കാട്ടി. വെപ്രാളത്തിൽവണ്ടിയൊന്ന് തട്ടി.നിനക്കുള്ള ഉമ്മകൾ മുഴുവൻ നടുറോഡിൽ ചിതറി.കയ്യും കാലും മുഖവും നെഞ്ചും മുറിവുകൾ കൊണ്ട് ചുവന്നു. നിനക്കുള്ളഎന്റെയുമ്മകൾ നടുറോഡിൽ നാനാതീനമായി. ജനസേവയിലെഅനാഥക്കുട്ടികൾ അതൊക്കെ പെറുക്കിയെടുക്കുന്നു.അവരുടെതോൾസഞ്ചികളിൽ നിറക്കുന്നു. അതിലേ പോയ പിച്ചക്കാരിഅതിലൊന്നെടുത്ത് മണത്ത് നോക്കുന്നു. കോളേജ് കുട്ടികൾ നിനക്കായുള്ളഎന്റെ ഉമ്മകളെ കളിയാക്കുന്നു.പൊലീസുകാരൻ അതിലൊന്നിനെ ബൂട്ട്കൊണ്ട് ചവിട്ടുന്നു. മുഖത്ത് വസൂരിക്കലയുള്ള ഒരു ടിപ്പർ ലോറി അതിനെചതച്ചരയ്ക്കുന്നു.കുടിവെള്ളത്തിനായുള്ള ഒരു സമരം അതിനെ കവച്ച്വച്ച് നടക്കുന്നു. നിനക്കായുള്ള എന്റെ ഉമ്മകൾ നടുറോഡിൽ കിടന്ന്നിന്റെ ചുണ്ടിന്റെ നനവിനായി  കരയുന്നു. മുറിവുകൾ കൊണ്ട് തുന്നിയഒരു പുതപ്പും ചൂടി ഞാൻ ആശുപത്രിക്കിടക്കിയിൽ കിടക്കുന്നു.എന്റെയുമ്മകൾ എന്റെയുമ്മകൾ എന്ന് കരഞ്ഞ്  വിമാനം പിടിച്ച് നീനെടുമ്പാശ്ശേരിയിലിറങ്ങുന്നു. എന്നെ കാണാനെത്തുന്നു. തിരക്കിൽ മധുരനാരങ്ങകൾ വാങ്ങാൻ മറന്ന് പോകുന്നു

ഞാൻ നിന്നെ നോക്കിക്കൊണ്ടിരുന്നു
അപ്പോൾ പുറത്ത് മഴപെയ്യുന്നു

ഞാൻ നിന്റെ ചുണ്ടുകളിൽ നോക്കുന്നു
അപ്പോൾ മുറ്റത്തെ പൂക്കളെല്ലാം ചിരിച്ച് മറിയുന്നു

ഞാൻ നിന്റെ കഴുത്തിൽ നോക്കുന്നു
അപ്പോൾ മാവിൽ നിന്ന് ഒരു വെള്ളരിപ്രാവ് പറന്ന് പോകുന്നു

ഞാൻ നിന്റെ ചെവികളിൽ നോക്കിക്കൊണ്ടിരിക്കുന്നു
അപ്പോൾ ഒരു പുള്ള് അതിന്റെ അമ്മയുടെ അടുത്തേക്ക് പറക്കുന്നു

ഞാൻ നിന്റെ മുടിയിഴകളിൽ നോക്കുന്നു
അപ്പോൾ ചെമ്പകത്തിന്റെ ഇലകൾ പരസ്പ്പരം പേൻ നോക്കുന്നു

ഞാൻ നിന്റെ കണ്ണുകളിൽ നോക്കുന്നു
അപ്പോൾ മുറ്റത്തെ കിണർ കടലിനു മിസ്കാൾ അടിക്കുന്നു

ഞാൻ നിന്റെ മൂക്കുകളിൽ നോക്കുന്നു
അപ്പോൾ പുറത്ത് വെയിൽ വസന്തത്തെ വരയ്ക്കുന്നു

ഞാൻ നിന്റെ കക്ഷങ്ങളിൽ നോക്കുന്നു
പുറത്ത് മഞ്ഞക്കാടുകൾ പാട്ട്പാടുന്നു

ഞാൻ നിന്റെ മുലകളെ നോക്കുന്നു
പുറത്ത് കാന്താരിമുളകുകൾ കൂർത്ത്നിൽക്കുന്നു

ഞാൻ നിന്റെ നെഞ്ചിടിക്കിലേക്ക് നോക്കുന്നു
ആറെണ്ണത്തിനെ പെറ്റ ഒരമ്മ പുറത്തിരുന്നു ചുമയ്ക്കുന്നു

ഞാൻ നിന്റെ പൊക്കിൾച്ചുഴിയെ
അപ്പോൾ പുറത്തൊരായിരം കടവാവലുകൾ

ഞാൻ നിന്റെ കാല്പാദങ്ങളെ
അപ്പോൾ ഒരു മധുരനെല്ലിക്ക മുറ്റത്ത് വീഴുന്നു

കാൽമുട്ടുകൾ
കുഞ്ഞുതുടകൾ
അപ്പോഴെല്ലാം
അപ്പോഴെല്ലാം
പുറത്ത്  ഏതോ പരസ്യത്തിന്റെ ശിങ്കാരിമേളം കൊഴുക്കുന്നു

ഞാൻ നിന്റെ ചുണ്ടുകളിൽ നമ്മുടെ കുഞ്ഞുങ്ങളുടെ ചിത്രം വരയ്ക്കുന്നു
അപ്പോൾ നടുറോഡിൽ ചതഞ്ഞരഞ്ഞ കുഞ്ഞുമ്മകളുടെ  ആത്മാക്കൾ
നമ്മെ കാണാൻ വരിവരിയായി മധുരനാരങ്ങകളുമായി വരുന്നു.

വാവിട്ട്, എന്നാൽ ശബ്ദമില്ലാതെ ഞാനും നീയും കരയുമ്പോൾ അതിന്റെഒരല്ലി നിലത്ത് വീഴുന്നു.സ്നേഹിച്ച് കൊതി തീരാത്തവരുടെ കയ്യിൽ നിന്നുംവീഴുന്ന നാരങ്ങയുടെ അല്ലികളാണു കണ്ണുനീർത്തുള്ളികളെന്ന്ഞാനൊരുഉപമകെട്ടുന്നു.നീയെനിക്ക് ഒരുമ്മ കൂടിതരുന്നു.മരിക്കുമ്പോൾ നീ അടുത്തുണ്ടാകുമോഎന്ന സംശയത്താൽ ഞാനത് പൊതിഞ്ഞുവയ്ക്കുന്നു. ഇനി ഞങ്ങളെഒറ്റയ്ക്കാക്കുമോ എന്ന് ചോദിച്ച് നമ്മുടെ ഉമ്മകൾ നമ്മെആക്രമിക്കുന്നു.ശരീരമാസകലം ഉമ്മകളുടെ മുറിവുകളുമായി നമ്മൾആശുപത്രിക്കിടക്കിയിൽ കിടക്കുന്നു.ഒരു കൂട്ടം മാലാഖമാർ സിറിഞ്ചുകളുംകയ്പ്പുള്ള ഗുളികകളുമായി വരുന്നു. ബില്ലടയ്ക്കാതെ നമ്മൾഓടിപ്പോകുന്നു. നമ്മുടെ ഉമ്മകൾ ഉടുപ്പിടാതെ, മൂക്കിളയൊലിപ്പിച്ച്, കരഞ്ഞ് കൊണ്ട്, ഒരുജാഥ പോലെതന്നെ നമ്മുടെ പിന്നാലെ വരുന്നു സങ്കടം സഹിക്കവയ്യാതെപെരുവഴിയിൽ വച്ച് നീയവരെ മാറോടണയ്ക്കുന്നു .അടുത്തുള്ള പെട്ടിക്കടയിൽ നിന്ന് ഒരു സിഗരറ്റ് വാങ്ങിവലിച്ച് ഞാനത് നോക്കി നിൽക്കുന്നു

ഞായറാഴ്‌ച, മാർച്ച് 16, 2014


പൂവിന്റെ കുഞ്ഞ്

ഒരു മനുഷ്യനെന്ന നിലയിൽ
പരാജയമാകയാൽ മരമായതാണു

കിളികൾ വന്നു
അണ്ണാറക്കണ്ണന്മാർ തല്ലുപിടിച്ചു
വെട്ടുകാർ നോട്ടമിട്ടു

ഒരിക്കൽ അതിൽ
ഒരു പൂവിന്റെ കുഞ്ഞുണ്ടായി

ആകെ സങ്കടമായി
തന്റെ ജന്മമോർത്ത്
അതിനു കരച്ചിൽ വന്നു

പൂവിന്റെ കുഞ്ഞിന്റെ
നെഞ്ചിൽ നോക്കി അത് 
വാവിട്ട് കരഞ്ഞുകൊണ്ടിരുന്നു
  

20 ജനുവരി 2014
സന്ധ്യ

ചൊവ്വാഴ്ച, ഫെബ്രുവരി 25, 2014


രണ്ട്മൂന്നാൺകുട്ടികൾ

ഒരിടത്ത്
ഒരു കാലത്ത്
ഒരു ഹോട്ടലുണ്ടായിരുന്നു
കാലത്ത് മാത്രമല്ല
ഉച്ചയ്ക്കും വൈകുന്നേരവും

ഹോട്ടലിൽ കാലത്ത്
ഉഴുന്നുവട ഇഡ്ഡലി ദോശ
ഉപ്പുമാവ് വെള്ളേപ്പം ഇടിയപ്പം
സാമ്പാർ പയറുകറി കടല
ചട്നികൾ

ഹോട്ടലിൽ ഉച്ചയ്ക്ക്
അവിയൽ അച്ചിങ്ങ പച്ചടി
കിച്ചടി പുളിശ്ശേരി തോരൻ അച്ചാർ
മോരുകൾ

ഹോട്ടലിൽ വൈകുന്നേരം
സുഖിയൻ ബോണ്ട
പഴം പൊരി പരിപ്പുവട
മുളകുവട പാലുംവെള്ളം കട്ടൻകാപ്പി
ചായകൾ

ആ ഹോട്ടലിൽ
ഒരു പാചകക്കാരനുണ്ടായിരുന്നു
ആ ഹോട്ടലിനു
ഒരു മുതലാളിയുണ്ടായിരുന്നു
ഇരുവർക്കും
ഓരോ ആൺകുട്ടികളുണ്ടായിരുന്നു

ആ ആൺകുട്ടികൾക്ക്
ഒരു സ്കൂളുണ്ടായിരുന്നു
ഇരുവരും
ഒരേ ക്ലാസിലായിരുന്നു
ക്ലാസിൽ
ഒരേ ബെഞ്ചിലായിരുന്നു

വിശക്കുമ്പോഴൊക്കെ
അതിൽ ഒരു കുട്ടി
ആ ഹോട്ടലിന്റെ
മുതലാളിയെ ഓർക്കും
എന്തൊരാളാണു അയാളെന്ന്
ആദരവോടെ മിഴിക്കും
അയാൾക്കെപ്പോൾ വിശന്നാലും
എന്തു വേണമെങ്കിലും
പലഹാരപ്പാട്ടയിൽ കയ്യിട്ടോ
അലമാരയിൽ തലയിട്ടോ
അടുക്കളയിൽ അപ്പാടെ കടന്നോ
എന്ത് വേണമെങ്കിലും
എടുക്കാമല്ലോയെന്ന്
കൊതിപ്പെടും

നിനക്കാരാവണം
എന്ന ചോദ്യത്തിനു
എനിക്കയാളാകണം
എന്നുവരെ
ഒരിക്കൽ
ഉത്തരം പറഞ്ഞു
അവൻ

എന്നാൽ
വിശക്കുമ്പോഴൊക്കെ
മറ്റേ കുട്ടി
ആ ഹോട്ടലിലെ
പാചകക്കാരനെ ഓർക്കും
എന്തൊരാളാണു അയാളെന്ന്
ആശ്ചര്യത്തോടെ സ്തുതിക്കും
അയാൾക്കെപ്പോൾ വിശന്നാലും
എന്ത് വേണമെങ്കിലും
എത്ര വേണമെങ്കിലും
ഉണ്ടാക്കിക്കഴിക്കാമല്ലോയെന്ന്
അസൂയപ്പെടും

നിനക്കാരാവണം
എന്ന വേറെ ഒരു ചോദ്യത്തിനു
എനിക്കയാളാകണം
എന്നു തന്നെ
ഒരിക്കൽ
ഉത്തരം പറഞ്ഞുകളഞ്ഞു
അവൻ

**********

ഒരു സാധാരണ കവിത
വായിച്ച് കഴിഞ്ഞ്
പൊടിയും തട്ടി
ഒന്നമർത്തി മൂളി
ആഴത്തിലൊരു നെടുവീർപ്പിട്ട്
അതുമല്ലെങ്കിൽ
അലസമായ് മൂളി
പുളി കലർന്ന
ഒരേമ്പക്കവും വിട്ട്
സ്ഥലം വിടാൻ വരട്ടെ

ഒന്ന് രണ്ട്
ചോദ്യങ്ങൾക്ക്
ഉത്തരം പറഞ്ഞിട്ട് പോയാൽ മതി

ഈ ഹോട്ടൽ ശരിക്കും
ആരുടേതാണു ?

ഈ ഹോട്ടലിലെ
സ്കൂൾ കുട്ടികൾ
ശരിക്കും ആരുടെ മക്കളാണു ?

ഈ കവിതയിൽ
രണ്ട് ആൺകുട്ടികൾക്ക്
പുറമേ
ഒരു കുട്ടി കൂടിയുണ്ടല്ലോ

അതാരാണു ?




(സമകാലിക മലയാളം)

വ്യാഴാഴ്‌ച, ഫെബ്രുവരി 13, 2014


നീയില്ലാത്ത ഒന്ന്

(മേതിലിനു)




മരുഭൂമിയിലെ
കഴുകനെപ്പോലെയാണു ഞാൻ
പാഴ്പ്പരപ്പിലെ
മൂങ്ങയെപ്പോലെയാണു ഞാൻ
ഞാൻ ഉണർന്നു കിടക്കുന്നു
പുരമുകളിലെ
ഏകാകിയായ
പക്ഷിയെപ്പോലെയാണു ഞാൻ


സങ്കീർത്തനം 102 6-7



നീയില്ലാത്ത ഒന്ന്
(ആദ്യത്തേതും 
അവസാനത്തേതും)



ഒന്ന്

എല്ലാ പക്ഷികളുടെയും പേരറിയാവുന്ന ഒരാൾ
ഒരേ ഒരു പക്ഷിയുടെ പേരുമാത്രം മറന്ന് പോകുന്ന നിമിഷമുണ്ട്.
എല്ലാ പക്ഷികളുടെയും പേരുകൾ ചുറ്റിലും ചിറകടിച്ച്
കലപില കൂട്ടുമ്പോൾ
ഹ്യദയം പക്ഷിക്കൂടു പോലെ
ചുരുങ്ങുകയും കുറുകുകയും
ശ്വാസം മുട്ടുകയും ചെയ്യുന്ന
നിമിഷം











രണ്ട്


തത്ത തിത്തിരി പൊന്മാൻ
മാടത്ത മയിൽ കൊക്ക്
കുരുവി വേഴാമ്പൽ പരുന്ത്
പ്രാവ് ചെമ്പോത്ത് കഴുകൻ
കാക്ക കുയിൽ കൂമൻ
എല്ലാ ചിറകുകൾക്കുമിടയിലും
അതിന്റെ ചിറക് കാണാം
എല്ലാ കിളിയൊച്ചകൾക്കിടയിലും അതിന്റെ ശബ്ദം
തിരിഞ്ഞു കേൾക്കാം
അതിന്റെ കണ്ണുകൾവാൽ,
പേടിച്ച് പേടിച്ചുള്ള നടത്തം
എന്തിനു സഹിക്കാൻ പറ്റാത്ത
ആത്മാവിലേക്കുള്ള
ആ നോട്ടം വരെ








മൂന്ന്


അലാറം വച്ച് എഴുന്നേറ്റാലെന്ന പോലെ
എന്നും ഒരേ സമയത്ത്
എന്നെ കാണാനെത്തുന്ന ഒരു ഉപ്പനുണ്ട്
കാലമിത്രയായിട്ടും ഞാനതിനു
മുഖം കൊടുത്തിട്ടില്ല
അതിന്റെ കണ്ണിൽ നോക്കിയാൽ
അതിൽ വീണുപോകുമോ
എന്ന ഭയം
അതെന്നെയും കൊണ്ട് ദൂരദേശങ്ങളിലേക്ക്
പോകുമോയെന്ന സംശയം.
ആ ഉപ്പനും ഞാനും തമ്മിൽ
യാതൊരു ഇടപാടുകളുമില്ലെന്ന്
സംശയമില്ലാതെ പറയാം
ഏകപക്ഷീയമായ ഇടപാടുകൾക്ക്
ആധാരം തിരയുന്ന ഒരു പക്ഷിക്ക്
അത് കണ്ടെത്താനാകുമോ
എന്നതാണു ഇപ്പോഴത്തെ
സങ്കടം








നാലു

എനിക്ക് ഒരു സെമിത്തേരിയുണ്ടെന്ന് അറിയാമല്ലോ.
അതിന്റെ കിഴക്കേ മൂലയില്‍
വല്ലാത്ത ഒരിടമുണ്ട്
ചില പുരാതന നഗരങ്ങളില്‍
ഒക്കെ കാണുമ്പോലത്തെ പോയട്രീ കോര്‍ണ
മരിച്ച ആളുകള്‍ അവിടെ നിത്യവും
കവിത ചൊല്ലാന്‍ വരാറുണ്ടെന്നുള്ളത് സത്യമാണ്
അവിടെ ചിതറി കിടക്കുന്ന
സിഗരറ്റുകുറ്റികളി കവിതയുടെ തുപ്പലും കഫവും
പുരണ്ടിരിക്കും
ഇല്ല
അത്ര പ്രലോഭനമുണ്ടായിട്ടും ഞാനതില്‍
ഒന്നു പോലും എടുത്ത് കത്തിച്ചിട്ടില്ല
എനിക്കിപ്പോഴും മരിച്ചവരോട് പേടിയും അപരിചിതത്വവുമുണ്ട്







അഞ്ച്

എന്നെ കാണാനെത്തുന്ന കിളികള്‍ക്ക്
വിശ്രമിക്കാന്‍ ഒരു മരം നട്ടു വളര്‍ത്തണമെന്ന്
വളരെ കാലമായി ആഗ്രഹിക്കുന്നു
മരം വെട്ടുകാരെ എനിക്ക് പേടിയില്ല
ആ കിളികള്‍ അവരവരുടെ കൂടുകളിലേയ്ക്ക്
പറന്നു പോകുന്ന സന്ധ്യകളി ഒറ്റയ്ക്കാവുന്ന
ഒരു തുണ്ട് ആകാശത്തെ അപ്പോള്‍
എന്താണു ചെയ്യുക
നട്ടു നനച്ച് വളര്‍ത്തിയ മരത്തിന് ഭൂമിയെങ്കിലുമുണ്ടാകും
പറയ്ആ ആകാശക്കീറിനെ  ഒറ്റയ്ക്കാവുന്ന മേഘത്തിന്റെ
കുഞ്ഞുങ്ങളെ ഞാനെന്ത് ചെയ്യണം.








ആറു

വരിവരിയായി പോകുന്ന എറുമ്പുകളുണ്ട്. അവര്‍ക്ക് വീടുകളുമുണ്ട്. വഴി തെറ്റിയവരെ
കണ്ടു പിടിയ്ക്കാന്‍ ഉപായങ്ങളുമുണ്ട്എന്നാൽ അതു പോലെയല്ല ഒരു പക്ഷി. തന്റെ ചിറക്
ഭാരമാകുന്ന സന്ധ്യകളില്‍ അതിന് അതിനെക്കൊണ്ട് വയ്യാതാകും. ഭൂമിയില്‍ കാക്കത്തൊള്ളായിരം കവികളുണ്ട്.
ന്നിട്ടെന്താണ് ഒറ്റയ്ക്ക് പറക്കുന്ന പക്ഷിക അവരവരുടെ ആ സന്ധ്യകളെ നേരിടുന്ന നിമിഷങ്ങളെ
ആരെങ്കിലും പകര്‍ത്തിയിട്ടുണ്ടോ
ഉണ്ടെങ്കില്‍ തന്നെ
                                   എന്ത് നടപടിയാണുണ്ടായത്






















ഏഴ്

കലണ്ടര്‍ ഒരു പക്ഷിയാണ് ന്നുള്ളത് അത്ര മേല്‍ത്തരം
ഒരുപമയൊന്നുമല്ലന്നാല്‍ കലണ്ടറുകൾ തവിടെയാണ് അപ്രത്യക്ഷമാവുന്നത്.
ഈ പക്ഷികള്‍ തവിടെ പോയാണ് മരിക്കുന്നതെന്ന കുഞ്ഞിന്റെ
ചോദ്യം കേട്ട് ഞാന്‍ കരഞ്ഞിട്ടു പോലുമുണ്ട്
ഉപമകളില്‍ ഇത്ര നീതി കീട്ടാത്ത ഒരു
വര്‍ഗ്ഗം വേറെയുണ്ടാകില്ല
ചിറകുകള്‍ ആകാശം
മരക്കൊമ്പ് കൂടൊരുക്കും ഹൃദയം
ന്നിട്ടും അവര്‍ മരിക്കുന്നത് വിടെയാണെന്ന്
ആര്‍ക്കുമറിയില്ല.
പക്ഷികളോടൊക്കെ ആര്‍ക്കും എന്തും ആകാമല്ലോ











എട്ട്


എയര്‍പോര്‍ട്ടിനടുത്തെ പാടത്ത് വിമാനങ്ങള്‍ക്ക്
താഴ പറക്കുന്ന പക്ഷികളുണ്ട്
വിമാനത്തിന്റെ ഫോട്ടോസ്റ്റാറ്റ് തന്ന് ഒരു ഇടത്തരം കവി
അതിനെ വിളിച്ചാൽ അത്ഭുതമൊന്നും തോന്നുകയുമില്ല
അരിമണികള്‍ കൊത്തി തിന്നാ മാത്രമാണ്
അവറ്റകള്‍ ഭൂമിയിലേയ്ക്കിറങ്ങുക എന്ന കുറ്റപ്പെടുത്തലാണ്
സഹിക്കാന്‍ പറ്റാത്തത്
ഭൂമിവയല്‍, മരംമരക്കൊമ്പ്
ആകാശംഇലക്ട്രിക്ക് കമ്പി
ഒരു പക്ഷി ശരിക്കും
ആരുടേതാണ്.




ഒമ്പത്


ഒമ്പതിനും പക്ഷികള്‍ക്കുമിടയി
ചില അവിശുദ്ധ ബന്ധങ്ങളുണ്ട്
ഒന്നില്‍ നിന്ന് ഒമ്പതിലേയ്ക്ക്
പറന്നെത്തുന്നതിന്റെ ദൂരം
അതിന്റെ ചിറകടിയൊച്ചകള്‍
ഒമ്പതില്‍ നിന്ന് പത്തിലേയ്ക്ക്
പറക്കുന്ന ഇടവേളയിലാണ്
ഒരു പക്ഷിയ്ക്ക് ഏറ്റവും
ദുഖമുണ്ടാവുകയെന്ന സത്യം,
സത്യത്തില്‍ ഈ പക്ഷിശാസ്ത്രഞ്ജ ലോകത്തോട്
മറച്ചു വെച്ചിരിക്കുകയാണ്
എല്ലാ രഹസ്യങ്ങളും ദുഖമാണെന്ന് സമ്മതിക്കുന്ന ലോകം
ജീവിതം തന്നെ രഹസ്യമായ
പക്ഷികളോട് കാട്ടുന്ന ക്രൂരത
പൊറുക്കാവതല്ല










പത്ത്


ഒരിടത്ത് ഒരിക്കല്‍ ഒരു
പക്ഷിയുണ്ടായിരുന്നു എന്ന്
എഴുതുക എളുപ്പമാണു
ഒരിടത്ത്  ഒരിക്കല്‍ ഒരു ആണ്‍പക്ഷിയുണ്ടായിരുന്നു എന്നെഴുതുക എളുപ്പമല്ല
ഒരിടത്ത് ഒരിക്കല്‍ ഒരു പെണ്‍പക്ഷിയുണ്ടായിരുന്നു എന്ന് എഴുതുക എളുപ്പമല്ല
പക്ഷിക്കുഞ്ഞുണ്ടായിരുന്നു എന്നോ , ചത്ത പക്ഷിയുണ്ടായിരുന്നു
എന്നോ എന്നൊക്കെ എഴുതുക എത്രയെളുപ്പം
ഒരാണ്‍പക്ഷി ജീവിച്ചതിനെക്കുറിച്ച് ഒരു കഥയെങ്കിലുമുണ്ടാകാന്‍
ഒരു പെണ്‍പക്ഷി ജീവിച്ചതിനെപ്പറ്റി
ഒരു കവിതയെങ്കിലുമുണ്ടാകാൻ എത്ര നാളാണ് കാത്തിരിക്കുക.







പതിനൊന്ന്


ഊരിവളളിച്ചെടികള്‍ക്കിടയി  തുമ്പിയെ കണ്ടിട്ടുണ്ട്
വേനല്‍ പച്ചകള്‍ക്ക് ചുറ്റും വട്ടമിട്ട് പൂമ്പാറ്റകളെ
പ്ലാവിനെ വലംവെയ്ക്കുന്ന മരംകൊത്തിയെ
ഗഫുകൾക്കിടയിൽ ഉറങ്ങുന്ന മയിലുകളെ
ചണ്ടിക്കൂട്ടങ്ങള്‍ക്കിടയി
പതയ്ക്കുന്ന താറാവുകളെ
ആഞ്ഞിലിയില്‍ ഒറ്റയ്ക്കിരുന്ന് കരയുന്ന കഴുകനെ
കടപ്ലാവില്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് സംഘം
ചേര്‍ന്ന് കാക്കകളെ

ഒന്നുമില്ല
പട്ടിയുടെ മനുഷ്യ ജന്മമാണ് പക്ഷികള്‍






( നീയില്ലാതെ ഒന്ന്
എഴുതണം എന്ന്
തീരുമാനിച്ചുറച്ചത്
ഏറെക്കുറെ നടപ്പായ
സന്തോത്തില്‍ ഈ അടിക്കുറിപ്പ്.
ഇതിലെവിടെയെങ്കിലും ആരെങ്കിലും
ഒരു നീ കണ്ടെത്തിയാല്‍
അവര്‍ക്ക്
എന്താണ് ശരിക്കും കൊടുക്കേണ്ടത്
ഇതല്ലാതെ )



ചിത്രങ്ങൾ : നൈജിൽ.സി.ജി