വ്യാഴാഴ്‌ച, ഏപ്രിൽ 26, 2007


തീവണ്ടിയോ സൈക്കിളോ

വേണ്ട തീ,വണ്ടി
ഉള്ളിലെപ്പോഴും ആളിക്കത്തില്ലേ
നില്‍ക്കുമ്പോള്‍ നീറിപ്പുകയില്ലേ

എങ്കിലുമുണ്ട്‌ പ്രലോഭനത്തിന്റെ
നൂറുചക്രങ്ങള്‍കാ
ത്തു നില്‍ക്കാന്‍ ആയിരം കണ്ണുകള്
‍യാത്രയാക്കനും സ്വീകരിക്കാനും
പച്ച ചുകപ്പന്‍ വേഷങ്ങള്

‍ആപത്തിലും
കാലാവസ്ഥ മാറ്റത്തില്‍ പോലും
കൊടിമാറ്റങ്ങള്

‍പെരിയാറിനും, നിളക്കും മേല്
‍പരിഹാസ്യരായ്‌ കിടക്കുന്ന പാലങ്ങളിലൂടെ
തേരട്ടയായ്‌

മലയാളവും തമിഴും കന്നഡയും കടന്ന്
നാനാത്വത്തില്‍ ഏകത്വമെന്നര്‍ത്ഥം വരുന്ന
ഇംഗ്ലീഷ്‌ പാട്ടും പാടി

പാലക്കാട്ട്‌ പതിരളന്ന്
ഗോതമ്പ്‌ മണികള്‍ കൊറിച്ച്‌
വെടിയൊച്ചകള്‍ കേട്ട്‌
പുക മുകളിലേക്കൂതി ടെന്‍ഷനൊതുക്കി
ഒരേ ഉദരത്തിലേക്കു കരിക്കും കൊക്കോക്കോളയും നിറച്ച്‌

താനാരോ തന്നാരോ തകബോലോ തരരയില്‍ ലയിച്ച്‌
സംഘം ചേരലിന്റെ
ബാഗ്‌ പൈപ്പര്‍ ഛര്‍ദ്ദി ഏറ്റുവാങ്ങി
സത്യപ്രതിജ്ഞക്കു പോകുന്ന എം.പിക്കും
തൊഴില്‍ രഹിതനായ കള്ളവണ്ടിക്കാരനും
സ്വപ്നങ്ങളുള്ള രാത്രി സമ്മാനിച്ച്‌
കള്ളനും പോലീസുകാരനും
ഇരുട്ടിന്റെ സ്വാതന്ത്ര്യം അനുവദിച്ച്‌

ഐസ്ക്രീം പാര്‍ലറായ്‌
കിടപ്പറയായ്‌
പ്രസവ മുറിയായി

കാടും മലയുംമഞ്ഞും മഴയും കടന്ന്
പലതരം കൊള്ളികള്‍ നിറഞ്ഞ
തീപ്പെട്ടിക്കൂടുകളായി
നീളുന്ന വേഗമായി....

എങ്കിലും വേണ്ട ഈ ചതുരവടിവ്‌
ഏണിയിലൂടെയുള്ള പാമ്പുയാത്ര
പലനിറങ്ങള്‍ക്കും തലവയ്ക്കുന്ന ഷണ്ഡത്വം

പിന്നെയുമുണ്ട്‌
ഏതു രാത്രിയില്‍
ആരുടെ അമ്മ
ആരുടെ കാമുകി
ആരുടെ ആരുമല്ലാത്തവര്‍
കവിതയെഴുതിക്കളയും ഉടല്‍ കൊണ്ട്‌

കവിത എനിക്കിഷ്ടമല്ല

കാറ്റ്‌ നിറഞ്ഞോ
പോകാം സൈക്കിളേ
നമ്മെ ഇടവഴികള്‍
എത്തുന്നിടത്തെത്തിക്കട്ടെ

^ 1998

ബുധനാഴ്‌ച, ഏപ്രിൽ 18, 2007


രാജ്യം

പത്ത് മുപ്പത്
സംസ്ഥാനങ്ങളുള്ള
ഒരു രാജ്യമായിരുന്നു
ഞങ്ങളുടെ സ്കൂള്‍

ഓരോന്നിലും
ഓരോഭാഷ
ഭാവവും

ഞങ്ങളുടെ ടാപ്പ്
ഞങ്ങളുടെ ടീച്ചര്
‍ഞങ്ങളുടെ ഡെസ്റ്റര്
‍ഞങ്ങളുടെ നാടകം

എട്ട് ബിയിലെ സിന്ധു
ഒമ്പത് എയിലെ പ്രവീണ്‍
മാഷുമാര്‍ പലപ്പോഴും
റിപ്പോര്‍ട്ടര്‍മാരായി
ടീച്ചര്‍മാര്‍ താരതമ്യപഠനം
നടത്തുന്ന നിരൂപകരും


എങ്കിലോ
ഫുട്ബോള്‍ മത്സരങ്ങളിലും
യുവജനോത്സവങ്ങളിലും
ഞങ്ങളുടെ രാജ്യം
വരണമേയെന്ന്‌
ഒരു രാജ്യത്തെ പ്രജകള്‍
ഒരുമിച്ച് പ്രാര്‍‌ത്ഥിച്ചു


കുറ്റവാളികള്‍
അസംബ്ലി ഗ്രൌണ്ടില്
‍വെയിലത്ത്മ
മുട്ടുകുത്തി

ഒരു ദിവസം
ഒറ്റ കൂട്ടമണിയോടെ
ഒരു സാമ്രാജ്യം
അപ്രത്യക്ഷമായി

^ 2004

ചൊവ്വാഴ്ച, ഏപ്രിൽ 10, 2007


ചരക്കുവണ്ടി

പാളം തെറ്റിയ ചരക്കുവണ്ടിയായ്‌
പ്രണയം നിലച്ചേ കിടക്കുന്നു


ചായ കാപ്പി വിളികളില്ല,
കണ്ണീര്‍ പൊഴിച്ച്‌, കൈവീശി
വിട പറയലിന്റെ നിശബ്ദനാടകം
കെട്ടിപ്പിടിച്ചൊച്ച വച്ച്‌
സ്വീകരിക്കലിന്‍ കോലാഹല-
മൊന്നുമില്ലാതെ മനോരമയില്
‍മംഗളത്തില്‍ മാധ്യമങ്ങളില്
‍ലോക്കല്‍ പേജില്‍ ബിറ്റുവാര്‍ത്തയായി
രണ്ടു കോളത്തിലൊരു ചിത്രമായ്‌


മേനക വഴിവരും ബസ്സിനായി
കാത്തു നില്‍ക്കവേ
പത്മവഴി മാത്രം വരുന്നു വണ്ടികള്
‍മാറിക്കയറുവാനില്ല മോഹം
കാലുകള്‍ കണ്ണുകള്‍ മത്സരിക്കുന്നു
കാത്തുനില്‍പ്പിന്റെ കഥകളില്‍


ഏത്‌ ഗട്ടറിന്റെയഗാധതയില്
‍ബ്രേക്ക്‌ ഡൗണായി നിന്റെ പേടമാന്‍ വേഗം
ആരുടെയള്ളിന്റെ കൂര്‍മുനയില്
‍വെടിപ്പഞ്ചറായി നിന്റെ ചക്രങ്ങള്


‍കാര്‍ബണ്‍ പുകയില്‍ ഞാന്
‍കാത്തുവിയര്‍ത്തു നില്‍ക്കുമ്പോള്
‍സമയം പോയ്‌ പഞ്ചിംഗ്‌ ക്യാബിനി-
ലെത്തനിനിയൊരു മിനിട്ട്‌ മാത്രമെന്ന്
വായുപിടിച്ച്‌ നീ നിര്‍ത്താതെ പോകുമോ ?


മാരുതിക്കാറില്‍ ലൈലന്‍ഡിടിച്ചു
രണ്ടുപേര്‍ മരിച്ച വാര്‍ത്ത കേട്ടു നാം
കൂട്ടിയിടി ചുംബനം പോലെന്നു
ഉപമയുണ്ടാക്കി ചിരിച്ചു ഞാന്

‍ചുംബനങ്ങളില്‍ തരിപ്പണമാകുമോ
ഈ ഹൈവേയില്‍ ചില മാരുതിക്കാറുകള്


‍ചുംബനം മരണം പോലഗാധമെന്നു
ഉള്ളിലെ ചില കവിതകള്‍
ഉറക്കം പോലതിഹ്യ്‌വസമെന്ന്
ജീവിതത്തില്‍ മലയാളം നിഘണ്ടു


ടെലഫോണ്‍ ചിലക്കുന്നു പേടിയാകുന്നു
കേള്‍ക്കേണ്ടതേതു യാത്രാമൊഴി
കല്ല്യാണത്തിനു തീര്‍ച്ചയായും
വരണേയെന്നു നവചന്ദ്രികമാര്‍
ഉത്തരാധുനിക ക്ഷണം നടത്തുമ്പോള്‍
കന്യകേ, നീയെന്റെ
ഫോണ്‍ നമ്പര്‍ മറന്നുപോകുമോ ?
വിലാസമെഴുതിയ ഡയറി കളഞ്ഞുപോകുമോ ?


ഇടപ്പള്ളി പള്ളിയില്
‍മെഴുതിരി കത്തിക്കുവാന്‍
കടം വാങ്ങിയ ചില്ലറ
തിരികെ കൊടുത്തില്ലയിതേവരെ
കോഴിക്കൊതിയനാം
പുണ്യവാളനോടിനി കടം പറഞ്ഞിടാം


റോഡപകടങ്ങളില്‍ ചതരഞ്ഞു
പോയവര്‍ക്കായി ഊണൊരുക്കി
കാത്തിരിക്കും പോലെ
ടെലഫോണിനു മുന്‍പിലും
തപാല്‍പ്പെട്ടിക്കു പിന്നിലും
കാത്തു തന്നെയിരിക്കുന്നു ചിലര്‍


മറിയമേ, പ്രണയമേ
ശവക്കല്ലറയില്‍ നിന്നുപോലും
ഉയിര്‍ത്തെഴുന്നേല്‍ക്കും നിത്യദാഹമേ
ബസ്സില്‍, ഫോണില്‍, മരണവീട്ടിലും
നിന്റെ ചങ്ങലയില്‍പിടഞ്ഞു മരിക്കുന്നു ഞാന്‍


മനോരമ വരുമ്പോള്
‍നേരം വെളുക്കുന്നു
ഏഷ്യാനെറ്റില്‍ സുപ്രഭാതം
ഉച്ചവാര്‍ത്തയിലെട്ടു മരണം



പ്രഭാതമായ്‌ ഉച്ചയായ്‌ സന്ധ്യയായ്‌
കോര്‍പ്പറേഷന്‍ വണ്ടി തിരിച്ചു പോകുന്നു
ഈ പാതിരാത്രിയില്
‍നഗരത്തില്‍ കറങ്ങുന്ന
പോലീസു വണ്ടിയില്‍ ഉരുക്കനാം
പോലീസുകാരന്റെ മടിയില്‍
തല വച്ചുറങ്ങുന്നു മഗ്ദലന


ഇരുപതാം നൂറ്റാണ്ടില്
‍യേശു പോലീസുകാരന്റെ
മകനായി പിറന്നിടാം


തട്ടുകടയിലൊറ്റക്കിരിക്കുമ്പോള്
‍രാത്രി നിലവിളിക്കുന്നുയിങ്ങനെ
"എനിക്കുറക്കം വരുന്നു
ഒഴിഞ്ഞുപോകുമോ പിശാചുക്കളേ
ഇനിയെന്നില്‍ കുറച്ച്‌ തളര്‍ന്ന വേശ്യകള്
‍സ്വപനമില്ലാതുറങ്ങുന്ന തെണ്ടികള്‍"

പാളം തെറ്റിയ ചരക്കുവണ്ടിയായ്‌
പ്രണയം നിലച്ചേ കിടക്കുന്നു


^1998

ഞായറാഴ്‌ച, ഏപ്രിൽ 01, 2007


കണ്ണ്

ഏതാണ്ട്‌ ഇത്‌ പോലൊരു
ദിവസമായിരുന്നു
രാമചന്ദ്രനെയും ശിവനേയും
പൊട്ടിമേരിയേയും ഒറ്റയ്ക്കാക്കി
ആറാം ക്ലാസ്സില്‍ പിന്നെയുമിരുത്തി
അവര്‍ 43 പേര്‍
7-A യിലേക്ക്‌ വരിവരിയായിപ്പോയത്‌

അന്ന് വരാതിരുന്ന ആ കരച്ചില്
‍ഇപ്പോള്‍ എവിടെ നിന്ന് വരുന്നു

രാമചന്ദ്രന്‍ അന്നു പണിക്കു പോയിരുന്നു
ശിവന്റെയമ്മ പിച്ചക്കാരിയായിരുന്നു
പൊട്ടിമേരിക്ക്‌ പേരില്‍ തന്നെയുണ്ടായിരുന്നു

എനിക്കെന്തിന്റെയായിരുന്നു കുറവ്‌

മീനാക്ഷി ടീച്ചര് ‍അന്ന് ചോദിച്ചതുമിതാണു
അമ്മയായിരുന്നുവെങ്കില്‍
ഒന്നു പോയെന്നെങ്കിലും
ഉത്തരം നല്‍കാമായിരുന്നു

മീനാക്ഷിടീച്ചറുടെ വലതു മുല
ക്യാന്‍സര്‍ വന്ന്
മുറിച്ചുകളഞ്ഞത്‌ പിന്നീടാണു


കണ്ണ്‍ പറ്റിയതാണു ടീച്ചറേ


ഉത്തരം ശരിയായെങ്കില്
‍മാര്‍ക്ക്‌ തന്നെന്നെ ഏഴിലേക്ക്‌ പറഞ്ഞുവിട്‌


^2007

വ്യാഴാഴ്‌ച, മാർച്ച് 29, 2007


കുഴൂര്‍ ഷഷ്ഠിയുടെ അന്ന് നാട്ടിലുള്ള നിനക്ക്‌

(ജിനുവിനു)

കാവടിയാടുവാന് ‍
ഞാന്‍ കൊടുത്തയക്കുന്നു
നിനക്കെന്റെ കാലുകള്

‍അതിനിടയില്‍
താളം കേള്‍ക്കുവാന്
‍ഞാനയക്കുന്നെന്റെ കാതുകള്
‍ശൂലം തറയ്ക്കുവാന്
‍ഞാനയക്കുന്നുണ്ടെന്റെ നാവു

കൂട്ടത്തിലാടുന്ന കൂട്ടുകാരൊത്ത്‌
താളം പിടിക്കുവാന് ‍
കൊടുത്തയക്കുന്നു
ഞാനെന്റെ കയ്യുകള്

‍അതിനാല്‍ ഇവിടെ
നടക്കാതെയിരിപ്പാണു ഞാന് ‍
അതിനാല്‍ ഒന്നുമേ കേള്‍ക്കാതെ
കിടക്കുകയാണു ഞാ ന്

‍അതിനാല്‍ മിണ്ടാതെയനങ്ങാതെ
നിശ്ചലനാണു ഞാന് ‍

ഷഷ്ഠി കഴിഞ്ഞ്‌
പിള്ളേര് ‍കാവടിക്കടലാസുകള്
‍പെറുക്കുന്ന നേരത്ത്‌
തിരിച്ചയക്കണേയെന്റെ
കാലിനെ കയ്യിനെ, നാവിനെ

ഇവിടെനിശ്ചലനാണു ഞാന്‍


* ജിനു www.mukham.blogspot.com

^2004

ചൊവ്വാഴ്ച, മാർച്ച് 20, 2007


കഴിഞ്ഞത്‌

ബാല്യം : വക്കു പൊട്ടിപ്പോയ സ്ലേറ്റ്‌
കൗമരമോ ?
ആരും തുറന്നു നോക്കാതിരുന്ന പരാതിപ്പുസ്തകം

അടി അള്‍ത്താര അരക്കെട്ട്‌
പെണ്ണുപിടിയനച്ചന്റെ
മുഷ്ടിമൈഥുനം കണ്ടേ കണ്ടേ

പ്രണയം വിരഹം നൊമ്പരം
സ്വപനങ്ങളില്‍
ചിറകു കരിച്ചു കളഞ്ഞൊരു മാലാഖ
ഒറ്റനോട്ടത്തിലേഴു കടലുകള്

‍ഓര്‍മ്മകള് ‍മറന്നവരുടേതാകുന്നു
ഓര്‍മ്മ: ക്രൂരനായ ഒരു വേട്ടനായ

വീട്‌: ജീവിച്ചിരിക്കുന്നവര്‍ക്കൊരു സെമിത്തേരി
പൂച്ച കരയുന്നു പശു കരയുന്നു
കണ്ണീരിനിപ്പോഴും ഉപ്പുരുചി തന്നെയോ ?
അടുക്കളയില്‍ പാറ്റഗന്ധം
ബള്‍ബ്‌ പിന്നെയുമടിച്ചുപോയി

വിശപ്പ് : മറന്നുപോയ വെറും വാക്ക്

^ 1998

ശനിയാഴ്‌ച, മാർച്ച് 10, 2007


2007 ഫെബ്രൂവരി 28

അടുത്ത ജന്മത്തില്‍
അഫ്ഗാന്റെ തലസ്ഥാനമായ
കാബൂളിന്റെ ആളൊഴിഞ്ഞ
ഒരു തെരുവീഥിയില്‍
നമ്മള്‍ കണ്ടുമുട്ടി

കഴിഞ്ഞ ജന്മത്തിൽ
‍പരസ്പ്പരം യുദ്ധം ചെയ്തിരുന്ന
രണ്ടു ജനതയാണു
ഈ ജന്മത്തില്‍ പ്രണയിതാക്കളെന്നു
എഴുതിയിരുന്ന ഒരു ടീ ഷര്‍ട്ട്‌
അപ്പോളതിലൂടെ നടന്നുപോയി

അന്നു ആറു തവണ നിറയൊഴിച്ച ശേഷവും
അരിശം തീരാതെ
ബാക്കി വച്ച വെറുപ്പിന്റെയും
പകയുടെയും ഒരുണ്ടയാണു
നിന്റെ നോട്ടമെന്നു
ഞാനന്നു തിരിച്ചറിഞ്ഞു

പണ്ടേ ജീവന്‍ പോയ
ശരീരത്തില്‍
പിന്നെയും പിന്നെയും
വെട്ടുന്നതിന്റെ സുഖമാണു
എന്റെ വാക്കുകളെന്നു നീയും

എന്നാലും ആ വഴിയോരത്ത്‌
ചോളപ്പൊരി കണ്ടപ്പോൾ
‍വേണമോയെന്നു
ചോദിച്ചതു എന്തിനാ
നെടുവീര്‍പ്പിട്ടപ്പോള്‍
എന്തടായെന്നു കൊഞ്ചിയതെന്തിനാ

എനിക്കറിയില്ല

എങ്ങനെയാണു
വേര്‍പിരിഞ്ഞതെന്നു നീ ചോദിച്ചു
മെഴുതിരി കത്തിച്ചപ്പോൾ
‍തീ ആളിക്കത്തിയതിനായിരുന്നു ആദ്യം
ഉമ്മ വച്ചപ്പോൾ
ഫോണ്‍ വന്നതിനായിരുന്നു ഒരിക്കൽ
‍സ്വപ്നത്തില്‍ കണ്ടപ്പോള്‍ ഷര്‍ട്ടില്‍ എന്തോപാടുണ്ടായതിനു
.....
.......
ചോദിച്ചതിനു
ചോദിക്കാതിരുന്നതിനു
വിളിച്ചതിനു വിളിക്കാതിരുന്നതിനു
നെടുവീര്‍പ്പിട്ടതിനു
ചിരിച്ചതിനു ചിണുങ്ങിയതിനു
കരഞ്ഞതിനു കഴിച്ചതിനു കഴിക്കാതിരുന്നതിനു
അയച്ചതിനു അയക്കാന്‍ ആഗ്രഹിക്കാതിരുന്നതിനു
അനുവാദം ചോദിക്കാതെ
അപ്പിയിടാന്‍ പോയതിനു

അമ്മയ്ക്കുംകുഞ്ഞുങ്ങള്‍ക്കും വേണ്ടിപ്രാര്‍ത്ഥിച്ചതിനു


അന്നു ഒരുമിച്ചു തന്നെ മരിച്ചു കാണും

അദ്യം മരിച്ചാൽ
‍നിന്നെയാരു നോക്കുമെന്നല്ലായിരുന്നു സങ്കടം
ആരെല്ലാം നോക്കുമെന്നായിരുന്നു

കൊന്നുകാണും
അതുമല്ലെങ്കില്‍ ദൈവത്തിന്റെ ഇടപെടല്‍
എത്ര പാറയില്‍ പണിഞ്ഞാലും
ദൈവം ഭൂമികുലുക്കംകൊണ്ടെങ്കിലും അട്ടിമറിക്കും

ഈ ദൈവത്തിന്റെ ഒരു കാര്യം

അങ്ങനെ സ്നേഹിച്ചു കൊന്ന നമ്മളാണു
അഫ്ഗാന്‍ തലസ്ഥാനമായ
കാബൂള്‍ നഗരത്തില്‍

എന്തു സുന്ദരമാണീ നഗരമെന്നു
നീ പറഞ്ഞപ്പോൾ ‍ഞാനൊരു സിഗരറ്റ്‌ കൂടി വലിച്ചു

ഞാന്‍ ജനിച്ചിട്ട്‌ പോലുമില്ല
എന്നെഴുതിയ മറ്റൊരു ടീ ഷര്‍ട്ട്‌
ഇക്കുറി ദാ പോകുന്നു

കഴിഞ്ഞ ജന്മത്തില്‍
ക്രിസ്തുമസ്സിന്റെ നാലു നാള്‍ മുന്‍പു
ഒരു വ്യാഴാഴ്ച്ച  വൈകുന്നേരം
5.41നു നീയെന്നോട്‌ പറഞ്ഞ
രണ്ടു വരി എനിക്കോര്‍മ്മ വന്നു

അതു പറയാതെ ഞാന്‍ ചിരിച്ചു

നീയെനിക്കു ഒരുമ്മ തന്നു


^ 2007



ബുധനാഴ്‌ച, മാർച്ച് 07, 2007


രണ്ടു കവിതകള്‍

മറിയമാര്‍ പലവിധം

മുന്തിരിത്തോട്ടത്തില്
‍ഞാന്‍ നിനക്കായി കാത്തിരിക്കും
മറിയം അയാളോട്‌ പറഞ്ഞു

നിനക്കും എന്റെയമ്മക്കും
ഒരേ പേരു തന്നെയാണു
അയാള്‍ മറുപടി പറഞ്ഞൊഴിഞ്ഞു

ഞാനും നിന്റെയമ്മയെപ്പോലെ
ഒരു സ്ത്രീ തന്നെയല്ലയോ
അവള്‍ ചോദിച്ചു

മൗനത്തിന്റെ
കുരിശില്‍ കിടന്നു
അയാള്‍ പിടഞ്ഞു.


മേരി

സ്നേഹത്തെക്കുറിച്ചു
പ്രബന്ധമെഴുതാനിരുന്ന്
ജീവിതത്തിന്റെ
തീവണ്ടി കിട്ടാതെ പോയവള്‍

അവള്‍ക്കിപ്പോള്
‍പാളമാണഭയം.

^ 1997

ഞായറാഴ്‌ച, മാർച്ച് 04, 2007


ഇരട്ടക്കുട്ടികളുടെ ടീച്ചര്‍

ഒരേ കുട
ഒരേ ഉടുപ്പ്‌
ഒരേ ഹാജര്‍
ഒരേ അച്ചന്

‍സുമിക്ക്‌ ഹിന്ദിയില്‍ 41 1/2
സൗമ്യക്കു 41
ഇഗ്ലീഷില്‍ 43
സൗമ്യക്ക്‌ 44
കണക്കില്‍ സമാസമം

ഇച്ചിമുള്ളാനും വടിയെടുക്കാനും
ആശുപത്രിയിലും ഒരുമിച്ച്‌

ലീവ്‌ ലെറ്ററില്‍ രണ്ടു പേര്‍ക്കും പനി
സൗമ്യ ഉടുപ്പാലെ അപ്പിയിട്ടതിനു
ടീച്ചര്‍ കളിയാക്കിയത്‌ സുമിയെ
സുമി രാഖിയെ പിച്ചിയതിനു
തല്ലു കിട്ടിയതു സൗമ്യക്കു

സുമി പദ്യം തെറ്റിച്ചപ്പോള്
‍സൗമ്യ കൈ നീട്ടി
സൗമ്യക്കു കിട്ടിയ ഇപോസിഷന്‍
എഴുതിയതു സുമി

നാലു കണ്ണുകളുടെ രശ്മികള്
‍പലപ്പോഴും ടീച്ചറെ തെറ്റിച്ചു
സുമിയെവിടെയെന്നു സുമിയോട്‌ ചോദിച്ചു

ഞാന്‍ സത്യമായിട്ടും
സൗമ്യയാണെന്നു
സൗമ്യ ആണയിട്ടു

ഒരു ദിവസം ടീച്ചര്‍
ഹാജര്‍ വിളിക്കുകയായിരുന്നു
സുമി-സൗമ്യ

ഹാജര്‍ എന്ന കുഞ്ഞുശബ്ദം
വിറയാര്‍ന്ന് ഒറ്റയ്ക്കു

കുരുന്നു ചെവികള്‍ക്കും
കണ്ണുകള്‍ക്കും മൂക്കുകള്‍ക്കുമിടയില്
‍ടീച്ചര്‍ കണ്ടു

നിറഞ്ഞ രണ്ടു കണ്ണുകള്‍

^ 2004

വെള്ളിയാഴ്‌ച, മാർച്ച് 02, 2007


നോ സ്മോക്കിംഗ്


ഒന്ന്

ഇനിയും പുകവലിച്ചാല്‍
കരള്‍ വാടിപ്പോകുമെന്നു ഡോക്ടര്‍
ആ പൂവു പണ്ടേ കൊഴിഞ്ഞതാണന്നു ഞാന്‍

വലി തുടര്‍ന്നാല്‍ ‍നിന്നെയെനിക്കു
നഷ്ടപ്പെട്ടേക്കുമെന്നു ഗ്രേസി
എനിക്കു എന്നെ തന്നെ
നഷ്ടപ്പെട്ടു പോയി എന്ന് ഞാന്‍

‍ബീഡി വലിക്കുന്ന കഥാപാത്രമായി
നിന്നെ കാണാന്‍ വയ്യെന്നുകഥാക്യത്തായ ചങ്ങാതി
ഒരു കഥയിലും എന്നെ കൂട്ടെണ്ടെന്നു ഞാന്‍

‍നിന്റെ ചുണ്ടുകള്‍ കറുത്ത്‌ പോയെന്നു അവള്‍
‍സിഗരറ്റ്‌ ഗന്ധമുള്ള ഒരു ചുംബനം പോലും
അവശേഷിക്കുന്നില്ലെന്നു ഞാന്‍

എന്തിനാണിങ്ങനെ സ്വയം നശിക്കുന്നതെന്നു ജിനു
മറ്റുള്ളവരെ നശിപ്പിക്കാനറിയാത്തതു കൊണ്ടാണെന്ന് ഞാന്‍

‍നേരം വൈകി വന്ന കെ.എസ്‌.ആര്‍..ടി.സി
ബസ്സുകളാണു തന്നെ വലി പഠിപ്പിച്ചതെന്നു അപരിചിതന്‍
ഒരിറ്റു വെളിച്ചത്തിനാണു ആദ്യമായി ബീഡി കത്തിച്ചതെന്നു ഞാന്‍

നീയൊരു ചെയിന്‍ സ്മോക്കറാണെന്ന്
എല്ലാവരും പറയുന്നെന്നു ചേട്ടത്തി
തീയുണ്ടാകാതെ പുകയുണ്ടാവില്ലെന്നു ഞാന്‍

ഇവിടെ പുകവലി പാടില്ലെന്നു
ആശുപത്രിയിലെ പരസ്യപ്പലക
മേറ്റെന്തു വേണമെങ്കിലും ആവാമോയെന്നു ഞാന്‍

‍സ്വയംഹത്യ ദൈവം പൊറുക്കില്ലെന്നു ഇടവക വികാരി
ദൈവം വലിക്കുന്ന സിഗരറ്റിന്റെ പുകയാണു മേഘങ്ങളെന്നു ഞാന്‍


രണ്ടു

കൂട്ടിനാരുമില്ലാത്ത ഈ രാത്രിയില്‍
അത്മാവുള്ള സിഗരറ്റിനു തീ കൊളുത്തി
ദൈവമേ മേഘങ്ങളിലേക്കു പറക്കാന്‍ പറഞ്ഞയക്കണേ



^ 1998
പുസ്തകം , ഉറക്കം ഒരു കന്യാസ്ത്രീ, ഖനി ബുക്സ് 

ചൊവ്വാഴ്ച, ഫെബ്രുവരി 27, 2007


എന്‍റെ ഓമനേ - അറബ് കവിത

എന്‍റെ ഓമനേ
ജീവിതകാലം മുഴുവന്
‍ഞാന്‍ നിന്നെ വരക്കാന്
‍ശ്രമിക്കുകയായിരുന്നു

എത്രയോ തവണ ഞാന്‍
നിന്‍റെ മുമ്പില്‍ നിന്നു,
എല്ലാ ദിശകളില്‍ നിന്നും
നിന്നെ നിരീക്ഷിച്ചുകൊണ്ടു

തൂലിക സ്വന്തം മഷിയില്‍ മുക്കി
ആത്മാവില്‍ ബ്രഷുമായി

എന്‍റെ പ്രിയ
പഴയവള്‍ തന്നെ,
എന്നിട്ടും ഓരോ തവണയും
ഓരോ നോട്ടത്തിലും
നിന്നെ അദ്യം കാണുന്നതുപോലെ

ഒരു പൂവു
തല പുറത്തേക്കിട്ട് നോക്കുന്ന
ഒരു പൂപ്പാത്രം വരയ്ക്കുമ്പോള്‍
അതല്ലെങ്കില്‍ ഒരു പെണ്‍കുതിരയെ
ആണ്‍പൂച്ചയെയോ
പെണ്‍പൂച്ചയെയോ വരയ്ക്കുമ്പോള്‍
അതിമനോഹരമായ പ്രക്യതിദ്യശ്യം പകര്‍ത്തുമ്പോള്
‍സുന്ദരമായ എന്തും വരയ്ക്കുമ്പോള്‍
എപ്പോഴും ഓരോ ചെറിയ ചെറിയ വ്യത്യാസങ്ങള്

‍വെളിച്ചത്തിന്‍റെ പ്രക്യതമനുസരിച്ചു
വികാരത്തിന്‍റെ തോതനുസരിച്ചു
റിതുക്കളുടെ ഭേദമനുസരിച്ച്

എന്നാലോ എന്‍റെ ഓമനേ
ഓരോ തവണയും നിന്നെ കാണുമ്പോള്‍
ആദ്യം കാണുന്നതുപോലെ




എന്‍റെ ഓമനേ (അറബ് കവിത)
ഡോ.ഷിഹാബു ഗാനിം വിവര്‍ത്തനം: കുഴൂര്‍ വില്‍‌ത്സന്‍

ഞായറാഴ്‌ച, ഫെബ്രുവരി 25, 2007


വരും വരെ

ഉറങ്ങില്ല നിശ്ചയം
നീ വരും വരെ

എങ്കിലോ സ്വപ്നം കണ്ടിടാം
അതില്‍ നീ വന്നിടാം
അപ്പോളുറങ്ങിടാം

ഉണരില്ല നിശ്ചയം
നീ വരും വരെ


^ 1998, 2007

ബുധനാഴ്‌ച, ഫെബ്രുവരി 21, 2007


ആത്മാക്കള് ‍വീണ്ടും മരിക്കുന്ന ഒരിടത്തെ മൊഴിയനക്കങ്ങള്‍

എനിക്ക്‌ ഞാനെങ്കിലുമുണ്ട്‌
നിനക്കോ
നിനക്ക്‌ ഞാനെങ്കിലുമുണ്ട്‌
എനിക്കോ

എനിക്ക്‌ നീയെങ്കിലുമുണ്ട്‌....
കാതോര്‍ത്തു... ഇല്ല.

എനിക്ക്‌ എന്റെ നിന്നെ മാത്രം മതി
(അതു പോരെന്ന് ഉള്ളില്‍ നിന്റെ മാത്രം ഞാന്‍ കരയുന്നു)

നിന്നെ പിരിഞ്ഞു പോയവരുടെ
ഓര്‍മ്മയിലെ നീ
ചുണ്ടുകളിലെ നീ
വരികളിലെ നീ

ഓരോയിടങ്ങളിലും മരിച്ച്‌ മരിച്ക്‌

വന്നുചേരുന്നവരുടെ നീ
പിന്നെയുമാത്മാവായി..

ഇല്ല എനിക്കു നിന്നെ തന്നെ വിശ്വാസമില്ല
പിന്നെയല്ലേ എന്നെ

ആകെയുള്ള വിഷമം
ഇതെഴുതുമ്പോള് ‍നീ
വായിക്കുന്നില്ലല്ലോയെന്നാണു

വായിച്ച്‌
ചിരിക്കുകയോ
ചിന്തിക്കുകയോ
കരയുകയോ
ചെയ്യുമ്പോള്

‍ചിലപ്പോള് ‍മരിച്ചു പോലും പോയിക്കാണും

^ 2007

ശനിയാഴ്‌ച, ഫെബ്രുവരി 17, 2007


കിടക്ക

1) രാത്രി

കിടക്ക
ഉപ്പില്ലാത്ത കടല്‍

ഒാരോ രാത്രിയിലും
ഇനി ജീവിതം വേണ്ടെന്നുറച്ചു
തിരിച്ചുവരല്ലേയെന്നു കൊതിച്ച്‌
ഞാന്‍ അതിന്റെ ആഴത്തിലേക്കു
മരണപ്പെടുന്നു

എന്നിട്ടോ
സ്വപ്നത്തിലെ പരല്‍മീനുകള്
‍ചിരിച്ചു കാട്ടുമ്പോള്
‍പവിഴപ്പുറ്റുകളുടെ വൈദുതിദീപങ്ങള്‍
പകലിനെ ഓര്‍മ്മിപ്പിക്കും
അമ്മയേയും അമ്മുവിനെയും
കാട്ടിത്തരും

അപ്പോള്‍
കടലേ കടലേ
എന്നെ നീ മുകള്‍ത്തട്ടിലേക്കു
തിരിച്ചുകൊണ്ടുപോകുമോയെന്നു
കരഞ്ഞ്‌ കരഞ്ഞു
അവളില്‍ ഉപ്പു കലര്‍ത്തും

മുത്തശ്ശിക്കഥളില്‍ നിന്നു
പരോളിലിറങ്ങിയ
തിമിംഗലങ്ങളും
കൂറ്റന്‍ സ്രാവുകളും
എന്നെ തടവിലാക്കുന്നു
മല്‍സ്യകന്യകമാരെ
നിങ്ങള്‍ എവിടെ ?

ചുറ്റും അഴുകിനാറിയ
ശവങ്ങള്‍ കരയറിയാതെ നീന്തുന്നു
എല്ലാത്തിന്റെയും ഉടലില്
‍മീന്‍ കൊത്തിയ പരിചിത മുഖങ്ങള്

‍തോമസ്‌, ഷൈജോ
മരണത്തില്‍ നിന്നും
ജീവിതത്തിലേക്കു
ആത്മഹത്യ ചെയ്യാന്‍ കൊതിച്ചവരേ

അടഞ്ഞു പോകാന്‍ കൊതിക്കുന്ന
കണ്ണുകള്‍ക്കു മുന്‍പില്
‍ചൂണ്ടകൊളുത്തില്‍ ഞാട്ടിയിരിക്കുനതു
ഒരു ഹൃദയമല്ലേ ?

ചുവന്ന ഹൃദയമേ
നീ ആരുടെ ഒറ്റുകാ(രി)രന്
‍എത്ര വെള്ളിക്കാശിന്റെ ദൂത്‌

2)പ്രഭാതം

കിടക്ക
ഒട്ടകമില്ലാത്ത മരുഭൂമി

തലക്കു മുകളില്‍ സൂര്യന്
‍എണീറ്റ്‌ കുതറിയോടുമ്പോള്
‍കാലുകള്‍ പൂണ്ടുപോകുന്നു
പഴുത്ത മണലില്‍

തലയിണയില്‍ കെട്ടിപ്പിടിക്കുമ്പോള്‍
കള്ളിമുള്‍ചെടിയുടെ അട്ടഹാസം

ജനലിനപ്പുറത്ത്‌
വെയില്‍കേസു പഠിക്കാത്ത
വക്കീലിനെപ്പോലെ വിയര്‍ക്കുന്നു
കോട്ട്‌ കറുത്തതല്ല

അവന്റെ നുണയില്
‍എത്ര പുല്‍നാമ്പുകള്‍ കരിഞ്ഞു

ലോകം ഇപ്പോഴുമുണ്ടോ
പീഡനക്കഥകളിലെ നായികമാര്‍ക്ക്‌
അവാര്‍ഡേര്‍പ്പെടുത്തിയോ

വീട്‌ വീടാന്തരം കയറിയിറങ്ങി
അടിവസ്ത്രം വില്‍ക്കുന്ന
ചെറുപ്പക്കാരനു പ്രമോഷന്‍ കിട്ടിയോ
അതോ നടുറോഡില്‍കുഴഞ്ഞു വീണോ

3) ഉച്ച

ഞാന്‍ കിടക്കയെ കാണാറില്ല

എങ്കിലും ശാന്തമായി
ശവക്കുടീരത്തിലേക്കെന്ന പോല്
‍അതെന്നെ
പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു

^ 1998