അടുക്കളക്കാരീ
എത്ര നേരമായിങ്ങനെ
വെന്തുവോയെന്നു
നുള്ളി നോക്കുന്നു
അപ്പാടെ നീ പുഴുങ്ങിയ
ഈ ശരീരത്തില്‍
എല്ലാം പാകമായെന്നു തോന്നുന്നു
നീ തിരുമ്മിയിട്ട
വേപ്പിലകളെ നല്ല പരിചയം
ആ വേപ്പുമരത്തിന്റെ
താഴെ ഞാന്‍ കുറെ നടന്നിട്ടുണ്ട്
നിനക്കറിയുമോ...
അല്ലെങ്കില്‍ വേണ്ട ബോറടിക്കും
കരളിന്റെ വേവു കൂടിക്കാണും
ദശയുടെ ഓരോ അണുവിലും
മുളകും മല്ലിയും
കുരുമുളകും ശരിക്കു പിടിച്ചിട്ടുണ്ടു
നീറുന്നതു അതിനാലല്ല
കരിയുന്നതിനു മുന്‍പു
പിള്ളാര്‍ക്കും കൊടുത്തു
അവര്‍ കളഞ്ഞതു പോലും
അപ്പാടെ കഴിച്ചു
നീ മയങ്ങാതെ തീരില്ല
ഈ നീറ്റല്‍
^ 2007
ചൊവ്വാഴ്ച, ജനുവരി 30, 2007
ഒരു കോഴിക്കവിത
വെള്ളിയാഴ്‌ച, ജനുവരി 26, 2007
അന്നത്തെ മെഴുകുതിരികള്‍ തെളിച്ച ഇരുട്ട്
അന്തോണീസ്
പുണ്യാളനു മുന്നില്‍
ഉരുകിയൊലിച്ചിരുന്ന
മെഴുകുകള്‍ കൊണ്ടു
കടലാസു ചുരുട്ടി
പുതിയ മെഴുകുതിരി
ഉണ്ടാക്കുക എന്നതു
കുട്ടിക്കാലത്തെ ഞങ്ങളുടെ
ശീലങ്ങളില്‍ ഒന്നായിരുന്നു
കിടപ്പാടം പണയപ്പെട്ട
ത്രേസ്യേടത്തിയുടെയും
കല്ല്യാണമുറക്കാത്ത
സെലീനയുടെയും
മക്കളില്ലാത്ത അന്തപ്പേട്ടന്റേയും
വസന്ത വന്നു കോഴികള്
ചത്തുപോയ
തങ്കമ്മചേച്ചിയുടെയും
മെഴുകുതിരികള്‍ഞങ്ങള്‍ക്കു വേണ്ടി
അന്നങ്ങനെ നിന്നുരുകി
കണക്കു പരീക്ഷ മുഖക്കുരു
കാന്‍സര്‍ കല്ല്യാണം
മരണം വിസ പ്രേമം
കാണാതായ നൂറിന്റെ നോട്ടു
എന്തിനു വരാത്ത മാസമുറ
വേഗത്തില്‍ വന്ന് നര
എല്ലാം ഞങ്ങള്‍ക്കു വേണ്ടി
എന്നുമെന്നുമുരുകി
അന്നു ഞങ്ങള്‍ കത്തിച്ച
പുതിയ മെഴുകുതിരി
എന്തിനു വേണ്ടിയായിരുന്നിരിക്കും
ഉരുകിയിരുന്നതു
ആ വെളിച്ചത്തില്‍
ഇപ്പോഴൊന്നും
കാണാനേ വയ്യ
^ 2007
ഞായറാഴ്‌ച, ജനുവരി 21, 2007
വിവര്‍ത്തന ശേഷം കുമാരന്‍ ഗര്‍ജ്ജനമംഗലം എന്ന ഭാഷ
മെലിഞ്ഞ ദേഹവും
സാഗരത്തേക്കാള്‍ ഗര്‍ജ്ജിക്കുന്ന
ശബ്ദവുമായി ഒരു നാള്
ഞാനുണ്ടായിരുന്നു
തെളിവായി നിരോധിച്ച
കോളാമ്പികള്‍ മാത്രം മതി
ആയിരം നാവുമരങ്ങളായി
പെരുവഴിയില്‍
പൂത്തുനിന്നതോര്‍മ്മയുണ്ടു
നെഞ്ചില്‍ പന്തം കുത്തി
നാട്ടില്‍ കാവല്‍ നിന്നതോര്‍മ്മയുണ്ട്
ഇട്ടീരയെങ്ങനെ ഇട്ടീരയായെന്നു
ചോദിച്ചതോര്‍മ്മയുണ്ടു
ഇന്നിപ്പോള്‍ വിവര്‍ത്തനശേഷം
കണ്ണാടിയില്‍ നോക്കുമ്പോള്
വാക്കു തടിച്ചു വീര്‍ത്തിരിക്കുന്നു
കണ്ണടയുടെ അഴികള്‍ക്കിടയില്
അതു പതുങ്ങിക്കിടക്കുന്നു
ഉപകളുടെ വയറു ചാടി
അലങ്കാരത്തിലെ ദുര്‍മേദസ്സു
എന്റെ കവിതകള്‍ക്കു
എന്നെ മനസിലാകുമോ ആവോ
നടക്കാന്‍ വയ്യ
ഇരുന്നിരുന്നു എഴുന്നേല്‍ക്കാനേ വയ്യ
പുതിയതൊക്കെയും
വെട്ടിവിഴുങ്ങണമെന്നുണ്ടു
പക്ഷേ കാണുമ്പോഴേ വരും ഓക്കാനം
വ്യായാമം മുടങ്ങിയാല്
പ്രമേഹത്തിലൊടുങ്ങുമല്ലോ
പരമേശ്വരാ
400 പേജിന്റെയാല്‍മകഥ
^ 2005
വെള്ളിയാഴ്‌ച, ജനുവരി 19, 2007
ത്രിബിള്‍ x
x ന്റെ വില തെറ്റിയതിനു
കിട്ടിയിട്ടുണ്ടു ഒരു പാട്
വില ഓര്ത്തു നടന്നു
സൈക്കിള്‍ മുട്ടി
കോപ്പിയടിച്ചു
ഇത്തിരി കോങ്കണ്ണ് വന്നു
കണക്കുകളെല്ലാം തെറ്റി
എങ്കിലും പിഴച്ചു
xxx കഴിച്ചു
കണ്ടു
ഇപ്പോള്‍
കണക്കുടീച്ചറെ കാണുമ്പോള്‍
പിന്നെയും വരും x
പിന്നാലെ വരും xxx
വൈകാതെ മക്കള്‍
xന്‍റെ വിലയെക്കുറിച്ചു
അവരുടെ അപ്പനോടു
സംശയം ചോദിക്കും
അപ്പോഴും തെറ്റും
^ 2004
Labels: ഇ
തിങ്കളാഴ്‌ച, ജനുവരി 15, 2007
പേടി
പേടിയാണെനിക്കു
പൈസയില്ലാത്ത എന്നെ
പലിശക്കാരന്റെ
അടിവസ്ത്രം പോലുമില്ലാത്ത തെറി
കഞ്ഞി വിളമ്പുന്ന
അമ്മയുടെ പിശുക്കു
തേഞ്ഞ ചെരുപ്പിലേക്കുള്ള
ആ പെണ്ണിന്റെ നോട്ടം
പിച്ചക്കാരന്റെ
പരിഹാസച്ചിരി
വണ്ടിക്കാശു കൊടുക്കുന്ന
കൂട്ടുകാരന്റെ തമാശ
ചായക്കടക്കാരന്‍
കുമാരേട്ടന്റെ ദുര്‍മുഖം
പേടിയാണെനിക്കു
പൈസയുള്ള നിന്നെ
^ 1996
Labels: ഉറക്കം ഒരു കന്യാസ്ത്രീ
വായന
തകിലിന്റെ താളത്തില്‍
തുള്ളുന്നൊരാള് കേള്‍ക്കുകയില്ല
മ്യഗത്തിന്‍ നിലവിളി
തബലയുടെ താളത്തില്‍
മുറുകുന്നൊരാള് വായിക്കുകയില്ല
തുകലിന്റെ ഓര്മ്മകള്
പ്രണയമായ് പീലി നല്‍കുന്നൊരാള്‍
കാണുകയില്ല വലിച്ചൂരിയതിന്‍
ചോരപ്പാടുകള്
വാങ്ങി ന്യത്തം ചെയ്യുന്നവള്‍
അറിയുകയില്ല
കാലും ചിറകുമൊടിഞ്ഞൊരു
പക്ഷിയെ
ധൈര്യമേറുവാന്
വാല്‍മോതിരമണിയുന്നവന്
കാണുകയില്ല
കൂര്‍ത്ത തോട്ടിക്കു താഴെ
പേടിച്ചു നില്‍ക്കുമൊരു
ജീവനെ
കേള്‍ക്കുകയില്ല
ചങ്ങലക്കിലുക്കങ്ങള്‍
ഈ വരികള്‍
വായിക്കുന്നയാള്
വായിക്കുകയില്ല...
^ 2003
തിങ്കളാഴ്‌ച, ജനുവരി 08, 2007
ഉപമകള്‍ നിരോധിച്ച ഒരിടത്തെ താജ് മഹല്‍
അതുപോലെ
ഇതെന്നു
ആരെങ്കിലും
എന്നെങ്കിലും
പറഞ്ഞാല്‍
പഞ്ചാരയിട്ട്
കരിച്ചു കളയും,
പന്നീ
അവന്‍റെയൊരു കൈവിരല്‍
ഉരുകിയൊലിച്ച
ആല്‍മാവിന്‍റെ
ശരീരം നീ കണ്ടിട്ടുണ്ടോ
ഉള്ളിലെ ശില്പ്പവും
9,01,2007
ചൊവ്വാഴ്ച, ജനുവരി 02, 2007
റിഹേഴ്സല്‍
മഴ പെയ്യുമ്പോള്‍
കുടയിങ്ങനെ
പെയ്യാത്തപ്പോള്‍
അങ്ങനെ
ക്ലാസ്സിൽ
വാട്ടര്‍ ബോട്ടിൽ
വെക്കേണ്ട വിധം
ടിഫിന്‍ ബോക്സ്
ചായപ്പെന്‍സിലുകൾ
ബാഗിന്റെ പേരു
നെയിം സ്ലിപ്പുകള്‍
എല്ലാം ശരിയല്ലേ
അവന്‍ ഒത്തു നോക്കി
പുറത്തു മഴ പെയ്യുന്നുണ്ടെന്നു
എപ്പോഴും വിചാരിച്ചാല്‍
കുടയൊരിക്കലും
മറക്കുകയില്ല കുട്ടാ
അമ്മ പറയുന്നു
ഈ അമ്മയ്ക്കെന്തറിയാം
എല്ലാം ശരി തന്നെ
ഒരു നൂറു തവണയെങ്കിലും
പരിശീലനം നടത്തിക്കാണും
സ്ക്കൂളില്‍ പോകുമ്പോള്‍
കുട പിടിക്കുവാന്‍
ഒരിക്കലും
റിഹേഴ്സല്‍ നടത്തിയില്ല എങ്കിലും
എത്ര ക്യത്യമായി
ടാങ്കര്‍ ലോറി കയറി ചിതറിയത്
അവന്‍സാക്ഷാത്കരിച്ചിരിക്കുന്നു
കുട അവിടെ
ചോറ്റുപ്പാത്രം തുറന്നിവിടെ
വാട്ടര്‍ ബോട്ടില്
നെയിംസ്ലിപ്പുകള്‍
ചായപ്പെന്‍സിലുകള്‍
അവിടെ ഇവിടെ
^ 2004
തിങ്കളാഴ്‌ച, ജനുവരി 01, 2007
നിങ്ങളുടെ പേരു ഞാന്‍ മറന്നിരിക്കുന്നു
അതല്ലെങ്കില്‍ ഒരു ചടങ്ങ്
ഒരേ സീറ്റില്‍
ക്യൂ നിന്നു മടുത്തപ്പോഴാണോ
ഏതെങ്കിലും ബസ്സ്റ്റോപ്പില്‍
അതുമല്ലെങ്കില്‍
ടെലഫോണ്‍ ബുക്കില്‍ ഇല്ല
ക്ഷണിക്കപ്പെടേണ്ടവരുടെ ലിസ്റ്റില്‍
എപ്പോഴെങ്കിലും
ഉപകാരപ്പെട്ടേക്കുമെന്നവരുടെ
കൂട്ടത്തില്‍
അങ്ങനെയുമില്ല
നിങ്ങള്‍
ഇങ്ങനെത്തന്നെയായിരുന്നോ
എന്തെങ്കിലും കാര്യത്തിനു
നിങ്ങളുടെ പേരു ഉച്ചരിച്ചതായി
ഞാനോര്‍ക്കുന്നില്ല
സ്വപ്നത്തിലെ
ആളുകളെപ്പോലെയാണു നിങ്ങള്‍
കിണറ്റില്‍ വീണ ആള്‍
വണ്ടിയോടിച്ചിരുന്ന ആള്‍
കടലിനും മുന്‍പു എന്നെ തടഞ്ഞ ആള്‍
അങ്ങനെ
എനിക്കു
മറക്കാനാണ്
നിങ്ങളുടെ പേരു
ഉണ്ടായിരിക്കുന്നതു
എന്നാണു തോന്നുന്നതു
ഞാന്‍ മൂകനാണെന്നു
വിചാരിക്കുകയാണു
ഇനിയുള്ള ഒരു വഴി
നിങ്ങള്‍ ബധിരനാണെന്നു
വിചാരിക്കുന്നതു
മറ്റൊരു വഴി
^ 2003
ശനിയാഴ്‌ച, ഡിസംബർ 30, 2006
സ്വര്‍ണ്ണത്തെക്കുറിച്ച് ഒരു 22ct കവിത
പെണ്ണുങ്ങളുടെ ഉടലില്‍
നീ സുന്ദരിയാവുന്നതു
അരഞ്ഞാണമായി ആലസ്യത്തില്‍
കിടക്കുമ്പോൾ മാത്രമാണു
നീ ഇല്ലാത്ത കാതുകളും
കാല്പ്പാദങ്ങളും
എത്രയോ തവണയെന്നെ
പ്രലോഭിപ്പിച്ചിരിക്കുന്നു
വെറും മഞ്ഞച്ചരടുകള്‍
നിനക്കു പകരമായിരിക്കുന്നു
ഒരു കാതില്‍
നീയൂഞ്ഞാലാടുമ്പോൾ
കാണാന്‍ കൌതുകമൊക്കെയുണ്ടു
ഒരു മുക്കുത്തിയായി, കൂര്‍ത്ത നോട്ടത്താല്‍
ഉറക്കം കെടുത്തിയിട്ടുമുണ്ട്
മുക്കു മുക്കുത്തികള്‍
പകരം നിന്നിട്ടുമുണ്ട്
എങ്കിലും പൊന്നേ
നീ പൊന്നാകുന്നതു
പണയത്തിലിരിക്കുമ്പോൾ തന്നെ
തൂക്കിലേറി കൂടുതല്‍
വിപ്ലവകാരിയാകുന്ന
വിപ്ലവകാരിയെപ്പോലെ
അതിര്‍ത്തിയില്‍ വെടിയേറ്റു
കൂടുതല്‍ പട്ടാളക്കാരനാകുന്ന
പട്ടാളക്കാരനെപ്പോലെ
പണയത്തിലെ എന്‍റെ പൊന്നേ
എന്‍റെ പൊന്നേ എന്‍റെ പൊന്നേ
^ 2004
വെള്ളിയാഴ്‌ച, ഡിസംബർ 29, 2006
നിര്‍ബന്ധിക്കാഞ്ഞിട്ടല്ല
സങ്കടം വരുന്നു
പോകുന്നു
സന്തോഷം വരുന്നു
പോകുന്നു
പ്രേമം വരുന്നു
പോകുന്നു
കാമം വരുന്നു
പോകുന്നു
അത്ഭുതം
ആശ്ചര്യം
വെറുപ്പു
ഇഷ്ടം
വരുന്നു
പോകുന്നു
കുറെക്കൂടി
നില്‍ക്കണേയെന്നു
നിര്‍ബന്ധിക്കാഞ്ഞിട്ടല്ല
വരുന്നു
പോകുന്നു
^2004
വെള്ളിയാഴ്‌ച, ഡിസംബർ 22, 2006
ഇരട്ടകള്‍
നമ്മുടെ സിരകളില്‍
ഓടുന്നത്
ഒരേ കുപ്പിയിലെ
ഒരേ ബ്രാന്‍ഡ്
മദ്യമാണെന്നതൊഴിച്ചാല്‍
നീയും ഞാനും തമ്മിലെന്ത്
നിന്‍റെ കുഞ്ഞുങ്ങള്‍ എന്‍റേതല്ല
നിന്‍റെയവളെ ഞാന്‍
കൂട്ടുകാരീയെന്നു
വിളിക്കുമായിരിക്കും
നിന്‍റെയമ്മ
ഇല്ല, എന്‍റെ അമ്മയോളം വരില്ല
പിന്നെ നീ ഇടക്കിടെ കരയും
നിന്‍റെ കണ്ണീരിനു എന്തോരു ഉപ്പാ
എന്‍റെ കണ്ണീരിനു കടും മധുരമാ
ഒരു തുള്ളി തരില്ല
നീ വേണമെങ്കില്‍
പട്ടിണി കിടക്കു
ആര്‍ക്കു പോയി
നിന്‍റെ മറ്റവള്‍ക്കും
കുഞ്ഞുങ്ങള്‍ക്കും പോയി
പിന്നെ നീ ഇടക്കിടെ കവിത ചൊല്ലും
ഞാനും ചൊല്ലും
എല്ലാവരും ചൊല്ലും
ചൊല്ലെട്ടെടാ
ലോകാവസാനം വരെ
ഒറ്റക്കു തന്നെ
കരഞ്ഞു കാലുപിടിച്ചോളാമെന്നു
നീ ആര്‍ക്കെങ്കിലും
വാക്കു കൊടുത്തിട്ടുണ്ടോ
ഞാന്‍ കൊടുത്തിട്ടില്ല
കൊടുക്കകയുമില്ല എങ്കിലും
ഒരാള്‍ക്കൊഴിച്ച് എന്നു
ബ്രാക്കറ്റിലെങ്കിലും എഴുതാന്‍
കൈ തരിക്കുന്നതെന്തിനാ
അതു നിനക്കു അറിയുമായിരിക്കും
ആ വേണം
നീ എന്തെങ്കിലുമൊക്കെ അറിയണം
എന്നാലും
നമ്മളൊരുമിച്ചു ഒരിക്കലും
ആല്‍ത്തറയില്‍
ഇരിക്കുകയില്ല
എന്തിനു വെറുതെ
ആ ആല്‍മരം
കരിച്ചു കളയണം
നീ കണ്ടുവോ എന്നറിയില്ല
ഞാന്‍ വന്നു തുടങ്ങിയതു മുതല്‍
നിന്‍റെ കവിതയിലെ
മുരിങ്ങമരം ഉണങ്ങിതുടങ്ങിയിട്ടുണ്ട്
പിന്നെ നീ പെണ്ണായി
ജനിക്കാനൊന്നും പോണ്ട
നിന്നോളം വരില്ല
ഒരു പെണ്ണും
തെറി കേള്‍ക്കുമെന്നോ?
കേൾക്കട്ടെ
എന്‍റെ പെണ്ണുങ്ങളെല്ലാം
ആണുങ്ങളാണ്
നീ ഉള്ള ഒരിടത്തും
നീയില്ലാത്തപ്പോള്‍
ഞാന്‍ പോകില്ല
ഇരട്ടകളായി
പിറന്നതിന്‍റെ ശിക്ഷ ഇനി വയ്യ
നിന്‍റെയുമെന്‍റെയും
സിരകളില്‍ ഓടുന്നത്
ഒരേ കുപ്പിയിലെ
ഒരേ ബ്രാന്‍ഡ് മദ്യമാണ്
പറഞ്ഞില്ലെന്നു വേണ്ട
ഞാന്‍ ബ്രാന്‍ഡ് മാറ്റുകയാണ്
^2006
ബുധനാഴ്‌ച, ഡിസംബർ 20, 2006
മരത്തിനു താഴെ ഞാനവളെ കാത്തിരിക്കുന്നു
ഈ മരം വളര്‍ന്നു
വലുതാകും
അതില്‍ പഴങ്ങളുണ്ടാകും
കാക്കകള്‍ വരും
തേനീച്ചകള്‍ ഉറുമ്പുകൾ
പഴുതാര എല്ലാരുമെത്തും
കാറ്റ് വരും മഴ വരും
വെയില്‍ വരും
ഓരോരോ രീതിയില്‍
പഴത്തിന്‍റെ രുചിയറിയും
മരം പിന്നെയും വളരും
കൈയ്യെത്താത്ത ദൂരത്തില്‍
കൊമ്പുകൾ വളരുമ്പോൾ
കുട്ടികള്‍
അതിനെയുപേക്ഷിച്ചു പോകും
പിന്നെ കരാറുകാര്‍ വരും
മരം വെട്ടുകാരം
പിന്നെയാണ് ആശേരി
കാക്കയിരുന്ന
അതേ കൊമ്പില്‍
ഉളി കൊള്ളുമ്പോള്‍
കാക്കക്കരച്ചില്‍ പോലെ
ഒരൊച്ച കേള്‍ക്കും
ആ ഒച്ച് കേട്ടു
ശേഷിക്കുന്ന കുട്ടികള്‍
ഞെട്ടി പറന്നു പോകും
കാറ്റു പിടിച്ച
അതിന്‍റെ ചുമലില്‍
ആണി കയറുമ്പോള്‍
ഒരു തരം മൌനമായിരിക്കും
വെള്ളിയാഴ്ച്ചയിലെ
നട്ടുച്ച കണക്കെ
വിജനമായ ഒന്നു
പള്ളിയില്‍ പോകുന്ന
ഒരാള്‍ പോലുമുണ്ടാകില്ല
പതുക്കെ
അതു വാതിലാകും
ഉള്ളില്‍ കയറിച്ചെന്നു
കസേരയായി ഇരിക്കും
ഷീണിച്ച് തളര്‍ന്നു
കട്ടിലായി കിടക്കും
ആ മരത്തിനു
താഴെ
ഞാനവളെ കാത്തിരിക്കുന്നു
^2006
ചൊവ്വാഴ്ച, ഡിസംബർ 05, 2006
അലക്കു
ഷർട്ടോ
ഷഡിയോ
ആയിരുന്നെങ്കില്‍
ആ മൂലയിലേക്കു
വലിച്ചെറിയാമായിരുന്നു
ഇതിപ്പോള്‍
ശരീരമാണു
കുളിമുറിയിലെ
സാധാരണ അലക്കു പോരാ
തീരെ മുഷിഞ്ഞ
തുണികള്‍
അലക്കുകാരനു
കൊടുക്കും പോലെ
പുഴക്കോ
കടലിനോ കൊടുക്കണം
തിരിച്ചു
തരുമായിരിക്കും
^ 2006