തിങ്കളാഴ്‌ച, ജനുവരി 22, 2018


എന്നെ ചവിട്ടി കടന്ന് പോകുന്നവർ


(
നിളയ്ക്കും അവളുടെ അപ്പനുമമ്മയ്ക്കും )
💃

കഴിഞ്ഞ വർഷം ഞങ്ങൾ ഫോർട്ട് കൊച്ചിയുടെ ചുമരുകളിൽ കവിത വരച്ചു കളിച്ചു
അമ്പി സുധാകരൻ എന്നെ ബുദ്ധനാക്കി ചുമരിലൊട്ടിച്ചു
ഞാനവരുടെ കളികൾ നോക്കി നിന്നു

നിള ഒഴുകി നടന്നു മരങ്ങളായി കടലാസുകളിൽ പടർന്നു
കരോലിനും ഫിലിപ്പും ഇലകളിൽ കണ്ണു വച്ചു
പ്രതാപം നഷ്ടപ്പെട്ട ഒരു രാജാവിന്റെ വേഷത്തിലായിരുന്നു പ്രിൻസ്
ഇലക്കറികളായി മണം പടർത്തി അനുപമ

നിളയെന്നെ വരച്ച ദിവസമാണു , അവളുടെ പടങ്ങളുള്ള പോസ്റ്ററുകൾ ഏതോ വലിയ ആളുകൾ കീറിക്കളഞ്ഞത്. ഞാനതും നോക്കി നിന്നു

ദേ, അവരെന്നെ ചവിട്ടി കടന്നു പോകുന്നു
നിള പറഞ്ഞു

അതെ മോളേ, നിന്നെ ചവിട്ടിയേ അവർക്ക് കടന്ന് പോകാനൊക്കൂ
ഇത്രയും കാലം ഞാനുമത് തന്നെയാണു പറഞ്ഞ് കൊണ്ടിരിക്കുന്നത്
എന്നെ ചവിട്ടിയേ അവർക്ക് കടന്ന് പോകാനൊക്കൂ



💃


കുഴൂർ വിത്സൻ
Temple of poetry
23/01/2018



മഞ്ഞ ലൈറ്റ്

( കടിക്കാടിനു )

വർഗ്ഗവഞ്ചകാ, മൈരേ
എന്നാണീ കവിത തുടങ്ങേണ്ടതെന്ന് പോയട്രീ മാഫിയ ടീമിനറിയാം
എനിക്കതിനാവില്ല എന്ന് നിനക്കെങ്കിലും അറിയാം
ഞാൻ തന്നെ ഒരു മാഫിയ ആയിരിക്കേ, ഞാനൊരു മാഫിയയുടെയും ആളല്ലെന്ന് പറയേണ്ടതില്ലല്ലോ
പറഞ്ഞ് വന്നത് അതൊന്നുമല്ല

നമ്മൾ ആദ്യം കാണുമ്പോൾ
അബുദാബിയിലെ ബസ് സ്റ്റാന്റിനു പച്ചനിറമായിരുന്നു
അതിലെ മരങ്ങൾക്കും പച്ച നിറമായിരുന്നു
ഇന്നായിരുന്നെങ്കിൽ നമ്മൾ സെൽഫിയെടുത്ത് തകർത്തേനെ

അന്നൊക്കെ നമ്മൾ കവിത ചൊല്ലിയിരുന്നത് കാറിൽ വച്ചായിരുന്നു
കവിത മുറുകുമ്പോൾ സിഗ്നൽ വീഴുമായിരുന്നു

ഒരു ദിവസം നീ കവിത ചൊല്ലുകയായിരുന്നു
ശശി അത് പകർത്തുന്നുണ്ടായിരുന്നു
ഞാനത് കേൾക്കുന്നുണ്ടെന്ന് നടിക്കുന്നുണ്ടായിരുന്നു

പെട്ടെന്ന് സിഗ്നൽ വീണു
ചോപ്പ
നീ പറഞ്ഞു
പച്ച
ശശി പറഞ്ഞു
മഞ്ഞ മഞ്ഞ ഞാൻ പറഞ്ഞു

നീ പെട്ടെന്ന് കരഞ്ഞു
മഞ്ഞ മഞ്ഞയെന്ന് പറഞ്ഞാണു നീ കരഞ്ഞത്

ഞാനത് ഇന്നുമോർക്കുന്നു
മഞ്ഞ മഞ്ഞയെന്നും പറഞ്ഞാണു നീ കരഞ്ഞത്

ഇന്ന് കൊച്ചിയിൽ നിന്ന് കുഴൂർക്ക് വരുമ്പോൾ
എയർപോർട്ട് സിഗ്നലിൽ ഞാൻ കണ്ടു
ഒരു മഞ്ഞ ലൈറ്റ്

അതാണു പറഞ്ഞ് വന്നത്
എല്ലാ മഞ്ഞ ലൈറ്റുകളും മഞ്ഞയല്ല എന്നാണു പറഞ്ഞ് വന്നത്



കുഴൂർ വിത്സൻ
Temple of poetry
22/01/2018


ഞായറാഴ്‌ച, ജനുവരി 14, 2018


വെള്ള ഷർട്ട്

( നടൻ വിനായകനു )



🌀


വെള്ള  ഷർട്ട്  വാങ്ങാനിറങ്ങി


കടയിലെ  അയാൾ  രണ്ട് മൂന്ന് വെള്ള ഷർട്ടുകൾ ഒരുമിച്ചെടുത്തിട്ടു
ഇത് 1050
സാറിനു നന്നായി ചേരും
ഇതിനോ
800
നല്ലതാ
അതോ
450
എല്ലാം കലക്കനാ


കുറഞ്ഞതൊന്നും  ഇല്ലേ
ഒരു  150 – 200 റേഞ്ചിൽ


അയാളുടെ മുഖത്ത് ഒരു മറ്റേ  ഭാവം


ഉണ്ടോ
ഉണ്ട് , പക്ഷേ


എവിടെ


അയാളുടെ  മുഖത്ത്  ഒരു  തരം  ചിരി


എവിടെ
 വെള്ള  ഷർട്ട്


ഇവിടെയില്ല
ദാ,
പൂക്കടയുടെ അടുത്ത്
ആ മൂലയ്ക്കെ



അയാളുടെ ചിരിയിൽ
ഒരു കുഴപ്പം


എന്താ


സാറേ
അത് ,അത് മരിച്ചവരിടുന്നതാ


ആഹാ
വില കുറഞ്ഞതിനാൽ
ആ വെള്ള ഷർട്ടിടുന്നവർ  
മരിക്കുന്നതിനും മുന്നേ മരിക്കുമോ

വില കൂടിയ വെള്ള ഷർട്ടിട്ടവർ
മരിച്ചാലും ജീവിക്കുമോ

കൂടിയ  കൂടിയ ഷർട്ടുകൾ ഇട്ടാൽ
മരിച്ചവർ ജീവിക്കുമോ


മരിച്ച വെള്ള ഷർട്ടും
മരിക്കാത്ത വെള്ള ഷർട്ടും
മുൻപിലങ്ങനെ തൂങ്ങി


ഒടുവിൽ ഒരു കറുത്ത ഷർട്ട് വാങ്ങി


വിലയോ ?


ഇല്ല, പറയാൻ  മനസ്സില്ല


🌀


കുഴൂർ വിത്സൻ
Temple of poetry
13/01/2018

ശനിയാഴ്‌ച, ജനുവരി 06, 2018


കാണാതായത് ഴ യെ ആണു

സ യെ കാണാനില്ലെന്ന്
പി എൻ ഗോപീക്യഷ്ണൻ
മുൻപ് പരസ്യം ചെയ്തിരുന്നു

ലതീഷ് മോഹനാണെങ്കിൽ
ഋ വിനെക്കുറിച്ചാണു പാടിയത്
ഇ യെക്കുറിച്ച് ഞാനും

പക്ഷേ പറയേണ്ടത്
ഴ യെക്കുറിച്ചാണു

നോക്കൂ
ഇപ്പോൾ
മഴയിൽ
ഴ ഇല്ല
പുഴയിൽ
ഴ ഇല്ല
വഴിയിൽ
ഴ ഇല്ല

ഴ യെ
ഞാൻ തിരയാത്ത
ഇടമില്ല

നിഴലിൽ ഇല്ല
അഴയിൽ ഇല്ല
കുഴിയിലും ഇല്ല

വിഴുപ്പിൽ ചികഞ്ഞു

ഇല്ല
ഈ ഴ
എവിടെപ്പോയതായിരിക്കും

ഴ ഇല്ലാത്ത മഴകളിൽ
ഴ ഇല്ലാത്ത പുഴകളിൽ
ഴ ഇല്ലാത്ത വഴികളിൽ
ഒരു കൂട്ടം ആളുകൾ
ഇടറി ഇടറി നടക്കുന്നു

എന്നാലും
ഈ ഴ
എവിടെപ്പോയി

ഇടവഴിയിൽ ഇല്ല

ഴ പെരുവഴിയായോ

ഇല്ലാത്തതിനാൽ
ആരെയും
പഴി പറയാനും പറ്റുന്നില്ല

ഴ യാണു ലോകമുണ്ടാക്കിയതെന്ന
അവകാശവാദം
ഇപ്പോൾ ഉന്നയിക്കുന്നതിന്റെ
രാഷ്ട്രീയത്തെക്കുറിച്ച്
നിങ്ങൾക്ക് സംശയമുണ്ടോ ?

മഴയിൽ വേണ്ട
പുഴയിൽ വേണ്ട
വഴിയിൽ വേണ്ട

കഴിക്കാൻ ഴ വേണ്ടേ ?

എന്നിട്ടുമെന്തിനാണു നമ്മൾ
ഴ യെ ഒരു വഴിക്കാക്കിയത്
ഴ യില്ലാത്ത ലോകത്ത്
എനിക്ക് വലിയ ബുന്ദ്ധിമുട്ടുകൾ
തോന്നിത്തുടങ്ങിയിട്ടുണ്ട്

ഴ യുടെ കൂടെ
വഴക്കും പോയതിലാണു സങ്കടം
അതിപ്പോൾ തഴക്കമായെങ്കിലും

ഴ യില്ലാതെ കുഴപ്പത്തിലായ
എന്നെ നോക്കി
ചിരിക്കുന്ന
നിങ്ങളെ
എനിക്ക് കാണാം

ഇല്ലെങ്കിലും
കുഴപ്പമില്ല എന്നല്ലേ

കുഴപ്പമില്ല

ഴ യില്ല
മഴയില്ല
പുഴയില്ല
വഴിയില്ല
കഴിയില്ല

ഇല്ല
കുഴപ്പമില്ല
കുഴപ്പമില്ല

കുഴപ്പമില്ല
എന്ന മുദ്രാവാക്യം
പതുക്കെ
പറയാനെങ്കിലും
നമുക്ക് വേണം








ചൊവ്വാഴ്ച, ജനുവരി 02, 2018


വൈകുന്നേരം


🦋 

ഞങ്ങൾക്കൊരു കുടുംബക്കല്ലറയുണ്ട്. 

അപ്പനു വേണ്ടി മൂത്ത ചേട്ടൻ വാങ്ങിച്ചത്
അമ്മ ഒടുക്കം ഉറങ്ങിയ അന്ന് ഞാനത് പുതുക്കി

ഇടക്കിടെ അവിടെ പോയി നിൽക്കുന്നത് ഒരു സുഖമാണു

അപ്പനുമമ്മയും ഒരുമിച്ച് കിടക്കുന്നത് ഒരിക്കലും കണ്ടിട്ടില്ല
ഇപ്പോഴങ്ങനെ കാണാൻ എന്തോ ഒരു രസമുണ്ട്
ഒരു തരം സമാധാനമുണ്ട്

അകലെയെങ്ങാനും വച്ചുള്ള വല്ലാത്ത ഒരു മരണമല്ലെങ്കിൽ
ഞാനും കിടന്നുറങ്ങുക ഈ കല്ലറയിലായിരിക്കും
ഓർത്തപ്പോൾ നല്ല ഒരിത് തോന്നി
അന്നെന്നെ കാണാൻ
വരാൻ പറ്റില്ലല്ലോ എന്നോർത്തപ്പോൾ എന്തോ തോന്നി

ഞാനൊരു മെഴുതിരിയെടുത്ത്
എന്റെ കല്ലറയിൽ കത്തിച്ചുവച്ചു
അവിടെ നിന്നും കിട്ടിയ ചില്ലറ പൂവുകൾ അതിലൊക്കെ വിതറി
ചുറ്റിലും ചന്ദനത്തിരികൾ കുത്തി

മരിച്ച എന്റെ മുന്നിൽ ഞാൻ മുട്ടുകുത്തി

അപ്പോൾ സെമിത്തേരിയിലെ പരിചയക്കാരെല്ലാം എണീറ്റ് വന്ന് നീയെപ്പോൾ വന്നുവെന്ന് ചോദിച്ചു

ഉത്തരം പറയാതെ ഞങ്ങളിൽ നിന്ന് ഒരാൾ എണീറ്റ് പോയി

അപ്പോൾ അതാ, സെമിത്തേരിക്ക് മുൻപിലുള്ള ഇടവഴിയിലൂടെ ഒരു പെൺകുട്ടി ഓടിപ്പോകുന്നു

💃


പൂവൊരു പൂമ്പാറ്റ


➤➤
കാടൊരു വീടാണു  
വീടൊരു പാടമാണു
പാടമൊരു പാവമാണു
പാവമൊരു പാവലാണു
പാവലൊരു വേനലാണു
വേനലൊരു കായലാണു
കായലൊരു പായലാണു
പായലൊരു മത്സ്യമാണു
മത്സ്യമൊരു തേങ്ങലാണു
തേങ്ങലൊരു വാവയാണു
വാവയൊരു ഉമ്മയാണു
ഉമ്മയൊരു കുറുമ്പനാണു
കുറുമ്പനൊരു കറുമ്പനാണു
കറുമ്പനൊരു കിറുക്കനാണു
കിറുക്കനൊരു പറവയാണു
പറവയൊരു വാക്കാണു
വാക്കൊരു ചിറകാണു
ചിറകൊരു ചില്ലയാണു
ചില്ലയൊരു ചിതലാണു
ചിതലൊരു കൂടാണു
കൂടൊരു നാടാണു
നാടൊരു വേരാണു
വേരൊരു മരമാണു
മരമൊരു മതമാണു
മതമൊരു കടലാണു
കടലൊരു പെണ്ണാണു
പെണ്ണൊരു ആണാണു
ആണൊരു ചെടിയാണു
ചെടിയയൊരു കൊടിയാണു
കൊടിയൊരു തടിയാണു
തടിയൊരു കലയാണു
കലയൊരു കനിവാണു
കനിവൊരു കണ്ണാണു
കണ്ണൊരു സിന്ധുവാണു
സിന്ധുവൊരു പൂവാണു

➤➤ 

തിങ്കളാഴ്‌ച, ഡിസംബർ 25, 2017


💃


രാവിലെ അപ്പനേം അമ്മേനേം കാണാന്‍ സെമിത്തേരിയില്‍ പോയി . എന്തൊക്കെയാ എന്ന് അങ്ങോടുമിങ്ങോടും ചോദിച്ച് കൊണ്ടിരിക്കുമ്പോള്‍ എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ മരിച്ചവരെല്ലാം എണീറ്റ് വന്ന് ദാ സാന്‍ഡ വന്നിരിക്കുന്നു സാന്‍ഡ വന്നിരിക്കുന്നു എന്ന് പറഞ്ഞ് എഴുന്നേറ്റു എഴുന്നേറ്റു വരാന്‍ തുടങ്ങി. കണ്ണു തിരുമ്മി എണീറ്റ് എണീറ്റ് വരുന്ന അവരെ കാണാന്‍ നല്ല രസമുണ്ടായിരുന്നു.. സാന്‍ഡേ സാന്‍ഡേ എന്നുള്ള
അവരുടെ വിളി കേള്‍ക്കാന്‍ നല്ല ഇമ്പമുണ്ടായിരുന്നു. 

പൊടുന്നനെ ഞാനൊരു സാന്‍ഡയായി. ഭൂമി ഉണ്ടായ കാലം മുതല്‍ ഇന്ന് വരെ മരിച്ചവര്‍ കുഞ്ഞുങ്ങളായി ചുറ്റും കറങ്ങി. എനിക്കവരോട് അമിതമായ വാത്സല്യം തോന്നി.

ആകാശത്തിന്റെ  അത്ര വലുപ്പമുള്ള ഒരു ബലൂണ്‍ സാന്‍ഡ  അവര്‍ക്ക് കൊടുത്തു. ആകാശത്തിന്റെ  അത്ര തന്നെ വലുപ്പമുള്ള ഒരു നക്ഷത്രം സാന്‍ഡ അവര്‍ക്ക് കൊടുത്തു. സാന്‍ഡയുടെ ചുറ്റും മരിച്ചവര്‍ കുഞ്ഞുങ്ങളായി

നോക്കി നോക്കി നില്‍ക്കേ, വാത്സല്യം അതിരു കവിഞ്ഞു. കടലായി പരക്കുന്ന എന്നെ ഞാനിങ്ങനെ വായും പൊളിച്ച് നോക്കി നിന്നു

ഇപ്പോള്‍ ആകാശത്ത് മരിച്ചവര്‍ ഒരു ബലൂണും ഒരു നക്ഷത്രവും വച്ച് ക്രിസ്തുമസ് കളിക്കുന്നു . ഞാനതിന്റെ കൂടെ ചേരുന്നു

💃

25/12/2017
Temple of poetry

വെള്ളിയാഴ്‌ച, ഡിസംബർ 01, 2017


കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം


പൊളിച്ച് കളഞ്ഞ ആ വീടിനോട് ചേർന്ന്
ഒരലക്ക് കല്ലുണ്ട്.
അത് പൊളിച്ചിട്ടില്ല


നീല ട്രൗസറിട്ട ഒരു സ്കൂൾകുട്ടിയുടെ പ്രേതം
അവിടെയൊക്കെ കറങ്ങി നടക്കുന്നതിനാൽ
അതിനടുത്തേക്ക് പോകാറില്ല
 

ഒരു കുറ്റിപ്പെൻസിൽ തരുമോ എന്ന് ചോദിച്ച് അത് അടുത്തു വരുമത്രേ
പാവം
അലക്കാനിടുന്ന നീല ട്രൗസറുകളുടെ കീശയുടെ മൂലയിൽ
പെൻസിലിന്റെ ഒരു കഷണം ഉണ്ടാകുമെന്ന് അതിപ്പോഴും വിശ്വസിക്കുന്നു


കൂടെ ഉള്ളിൽ താമസിക്കുന്ന ഒരാൾ ഇടക്കിടെ അവിടെയൊക്കെ പോയിട്ട് വരും
അത് പറയുന്ന വിശേഷങ്ങളിൽ ഇപ്പോഴും സ്വർണ്ണത്തിന്റെ ഒരു അരഞ്ഞാണമുണ്ട് . കുടപ്പനുള്ളത് എന്നാണതിന്റെ ടാഗ്
കുളിപ്പിച്ചപ്പോൾ ഇഴഞ്ഞ് പോയതാണത്രേ


ആ സർപ്പത്തെ നീയിപ്പോഴും സ്നേഹിക്കുന്നുണ്ടോ എന്നയാൾ ചോദിക്കുന്നു
ഉണ്ട്. ആ കുടപ്പൻ എന്നെയും ടാഗ് ചെയ്തിട്ടുണ്ട്

ശനിയാഴ്‌ച, നവംബർ 18, 2017


ജോസേട്ടൻ


ഞങ്ങളുടെ നാട്ടിൽ
കവിത ചിക്കൻ സെന്റർ
എന്ന് പേരുള്ള ഒരു കോഴിക്കടയുണ്ട്

കുറേക്കാലം മുൻപ്
ജോസേട്ടനാണു
ഈ കട തുടങ്ങിയത്
ഇപ്പോഴത് മകൻ നടത്തുന്നു

എന്ത് കൊണ്ട്
ജോസേട്ടൻ
ഈ കടക്ക്
കവിതയെന്ന്
പേരിട്ടുവെന്ന്
പലകുറി ചികഞ്ഞിട്ടുണ്ട്

പുള്ളിയുടെ ഭാര്യയുടെ പേരു അതല്ല
പുള്ളിക്ക് പെണ്മക്കളുമില്ല
പുള്ളിക്ക് ഒരു കാമുകിയുണ്ടാവുന്ന കാര്യം
പുള്ളി പോലും ചിന്തിച്ചിട്ടുണ്ടാവില്ല
ഈ പേരിന്റെ ഒരു പുള്ളി പോലും എനിക്ക് കിട്ടിയതുമില്ല


കവിത ജോസേട്ടൻ
എന്ന് വരെ ആളുകൾ
പുള്ളിയെ പരിചയപ്പെടുത്താറുണ്ട്
എന്നുമോർക്കണം

തിരഞ്ഞ് തിരഞ്ഞ്
ചിന്തിച്ച് ചിന്തിച്ച്
കവിത ചിക്കൻ സെന്റർ പോലെ
ജോസ് എന്ന പേരും
എന്റെ മുൻപിൽ നിന്നു

ഞാൻ ജോസേട്ടനെ
പല രീതിയിൽ വായിച്ച് നോക്കി

ഇല്ല എനിക്കൊന്നും കിട്ടുന്നില്ല
ഗൂഗിളിലുമില്ല

ഇപ്പോഴെനിക്ക് കുറേശ്ശേ മനസ്സിലാവുന്നുണ്ട്
എന്ത് കൊണ്ട് ജോസേട്ടൻ
കോഴിക്കടക്ക്
കവിത ചിക്കൻ സെന്റർ
എന്ന് പേരിട്ടുവെന്ന്


17/11/2017
Kuzhur


ശനിയാഴ്‌ച, നവംബർ 11, 2017


05.11.2017. 8 am ൽ ഒരു കുഞ്ഞുടുപ്പ്


05.11.2017. 8 am ഒരു കുഞ്ഞുടുപ്പ് 



അങ്ങനെയിരിക്കെ
അയാൾക്ക്
ചാനലിലെ
പെൺകുട്ടികളുടെ
ഉടുപ്പ്
ഡിസൈൻ
ചെയ്യുന്ന
പണി
 കിട്ടി


മുലകൾക്കിടയിൽ
എന്നെഴുതിയ
ടീഷർട്ടിന്റെ തെരഞ്ഞെടുപ്പായിരുന്നു അതിനുള്ള യോഗ്യത

മേലു മുഴുവൻ മിന്നാമിന്നികളെ തുന്നിവച്ച ഉടുപ്പവതരിപ്പിച്ച് ആദ്യദിവസം അയാൾ കാണികളെ ആകാശത്തേക്ക് കൊണ്ട് പോയി
വെളുത്ത തോർത്തിൽ ചെമ്പരത്തിച്ചാറു മുക്കി അയാളുണ്ടാക്കിയ ശീലച്ചുറ്റി ഒരു പെൺകുട്ടി നക്ഷത്രം തൊട്ട ദിവസം ചാനലിന്റെ റേറ്റ് കുത്തനെ ഉയർന്നു
അയാളുണ്ടാക്കുന്ന ഉടുപ്പുകളിട്ട്  വട്ടം ചുറ്റുന്നത് പണക്കാരുടെ വീട്ടിലെ പെൺകുട്ടികൾ സ്വപ്നം കണ്ടു
താമരയുടെ ഇടത്  ചോപ്പും  വലത്  പച്ചയുമായി  വെള്ളയിൽ അയാൾ  തീർത്ത പതാകയുടെ  ഉടുപ്പ്  പെൺകുട്ടികളുടെ  ദേശീയവസ്ത്രമായി  തെരഞ്ഞെടുക്കപ്പെട്ടു
 ആശയോടെ ആ ഉടുപ്പണിഞ്ഞ് ന്യത്തം ചെയ്ത ചില പെൺകുട്ടികളെ ചില രാജ്യങ്ങൾ താക്കീത് വരെ ചെയ്തു
തങ്ങളുടെ  കന്യാസ്ത്രീകൾക്ക്  ഒരുടുപ്പ്  ഡിസൈൻ  ചെയ്യണമെന്ന  ആവശ്യവുമായി  ഒരു വിദേശസഭ  തന്നെ  അയാളുടെ  അടുത്തെത്തി

അങ്ങനെയിരിക്കെ
അയാളെ
കാണാതായി

എന്നിട്ടാണു രസം.  കടൽ അയാളുണ്ടാക്കിയ പച്ചയുടുപ്പണിഞ്ഞ് കറങ്ങി നടക്കുന്നു. കാട് അയാളുണ്ടാക്കിയ  മഞ്ഞക്കോട്ടിലുമ്മ  വച്ച്  മണത്ത്  നോക്കുന്നു.  അവിടെ ആ ഭൂമിയുടെ നെഞ്ചിൽ തലയും ചാരി,  ഒരു കുഞ്ഞുടുപ്പ്  കെട്ടിപ്പിടിച്ച്  അയാൾ  കിടന്നുറങ്ങുന്നു

 

06.11.2017
Temple Of Poetry

www.kuzhur.com

ശനിയാഴ്‌ച, സെപ്റ്റംബർ 16, 2017


വാര്‍ത്താ വായനക്കാരന്‍

കടമറ്റത്തെ അച്ചൻ ചോദിച്ചു

ഇഷ്ടപ്പെട്ട പൂവേതാണ്
ശംഖ് പുഷ്പം എന്ന് പറഞ്ഞത്
ഗാർഗിയുടെ  കവിത ഓർത്തായിരുന്നില്ല
അപ്പോളതെവിടെ നിന്നു വിരിഞ്ഞൂവെന്ന്
പിന്നെ പല കുറിപുകഞ്ഞു

ഗാർഗി  മന്ദാകിനിയുടെ കൊച്ചുമകളാണ്
അജിതയുടെ മകളും
അയ്യപ്പന്റെ ഒരു കവിതയിൽ ഗാർഗിയുണ്ട്

കൂട്ടുകാരുടെ പല കവിതകളിലും അവളുടെ നിഴൽ  കണ്ടിട്ടുമുണ്ട്

എന്നാൽ  ഗാർഗിയുടെഒരു കവിതയിൽ
ശംഖ്പുഷ്പം  പെൺയോനിയാണു
"നമ്മുടെ അമ്മമാർ നമ്മെ നോക്കിചിരിക്കുന്നതാണ് " *

എന്നാലെനിക്ക് ശംഖ്പുഷ്പംഒരു കാതായി തോന്നുന്നു

ശംഖ്പുഷ്പം = യോനി
ശംഖ്പുഷ്പം = കാത്
കാത് = യോനി
കവിതയിലെനിക്കും
ചെറിയ കണക്കുകൾ ആവാമല്ലോ

അങ്ങനെയെങ്കിൽ  ഈരാത്രി
ഉരുക്കേണ്ടത് ഈയമല്ല
കാതിലൂടെ ഭോഗിക്കുന്ന ഒരു വന്യമായസ്വപ്നം
വായിക്കുന്നവർ  കണ്ടാൽ ഉത്തരവാദിഞാനുമല്ല

കാതിലൂടെയാണു  ഞാൻജീവിക്കുന്നത്
കാതിലൂടെ തന്നെയാണ് എനിക്ക് മറയേണ്ടത്
കാതിലൂടെ തന്നെയാണ് എനിക്ക് മരിക്കേണ്ടത്

പിന്നെയും പിന്നെയും പിന്നെയും
പിറക്കേണ്ടതും



( 2010 )

* ഗാർഗിയുടെ കവിതയിൽനിന്നും

ചൊവ്വാഴ്ച, സെപ്റ്റംബർ 05, 2017


വാമനൻ

ഒരിക്കൽ കുഞ്ഞുണ്ണിമാഷ്
ഞങ്ങളുടെ സ്ക്കൂളിൽ വന്നു

കഥയിൽ കയറി
വാമനവേഷമണിഞ്ഞു
കുട്ടികളോട്
മൂന്നടി ചോദിച്ചു

ക്ലാസ് മുറിയും സ്റ്റാഫ് റൂമും
അസംബ്ലിഗ്രൗണ്ടും
എല്ലാമെല്ലാം
അളന്നെടുത്തോളൂവെന്ന്
കുട്ടികൾ

ഒന്നാമത്തെ അടിയിൽ
കുട്ടികളുടെ ഹ്യദയങ്ങൾ
രണ്ടാമത്തെ അടിയിൽ
കുട്ടികളുടെ തലകൾ

മൂന്നാമത്തേതിനെവിടെ

വാമനൻ ഒറ്റക്കാലിൽ നിൽക്കുകയാണു

മാഷ് പാതാളത്തിലേക്ക്
പൊയ്ക്കോളൂ

കുട്ടികൾ പറഞ്ഞു




(പുസ്തകം-, 2002 )